നായർ സർവീസ് സൊസൈറ്റിക്കു രൂപം നൽകിയ കർമനിരതനായ നേതാവാണു സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ. മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത് സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മയ്ക്കായി ദിശാബോധം പകർന്ന കർമധീരനായ മന്നത്ത് പത്മമാഭൻ ദിവംഗതനായിട്ട് ഇന്ന് അന്പതാണ്ട് പിന്നിടുകയാണ്.
നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ ചരമവാർഷികാചരണം നടക്കും. രാവിലെ ആറു മുതൽ സമുദായാചാര്യൻ ദിവംഗതനായ 11.45 വരെ ഗാനാലാപനം, പുഷ്പാർച്ചന, ഉപവാസം, സമൂഹപ്രാർഥന എന്നീ ചടങ്ങുകളോടെയാണ് ആചരണം നടക്കുന്നത്. സംസ്ഥാനത്തുടനീളം താലൂക്ക് ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൊല്ലവർഷം 1090 തുലാം 15 (1914 ഒക്ടോബർ 31) നാണു പെരുന്ന മന്നത്തുവീടിന്റെ പൂമുഖത്ത് നായർ സമുദായ ഭൃത്യജനസംഘത്തിനു ദീപം തെളിഞ്ഞത്. കേളപ്പൻ നായരെ പ്രസിഡന്റായും മന്നത്ത് പത്മനാഭനെ ജനറൽ സെക്രട്ടറിയായും പനങ്ങാട്ടു കേശവപ്പണിക്കരെ ട്രഷററായും തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണ ഗോഖലെയുടെ സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സേവനമാതൃകയാണ് അവലംബിച്ചത്. പിന്നീട് നായർ സർവീസ് സൊസൈറ്റിയായി രൂപാന്തരപ്പെട്ട ഈ സംഘടന 105 വയസ് പിന്നിട്ടിരിക്കുന്നു.
സമുദായതാത്പര്യത്തോടൊപ്പം ഈശ്വരവിശ്വാസവും ജനാധിപത്യവും മതേതരത്വവും രാജ്യതാത്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സമുദായത്തെ തന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾകൊണ്ട് കൈപിടിച്ചുയർത്തിയ മഹാനായ മനുഷ്യസ്നേഹികൂടിയാണ് അദ്ദേഹം. 31 വർഷക്കാലം അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയായും മൂന്നുവർഷക്കാലം പ്രസിഡന്റായും സേവനം ചെയ്തു.
പെരുന്ന മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻനന്പൂതിരിയുടെയും പുത്രനായി 1878 ജനുവരി രണ്ടിനാണ് അദ്ദേഹത്തിന്റെ ജനനം. പെരുന്ന സർക്കാർ സ്കൂളിൽ ചേർത്തെങ്കിലും ഫീസിനും പുസ്തകത്തിനും വകയില്ലാതിരുന്നതിനാൽ പഠനം നിർത്തി. അമ്മയുടെ ബുദ്ധിമുട്ടു മനസിലാക്കി താലൂക്ക് കച്ചേരിയിൽ ഹർജി എഴുതിക്കൊടുത്ത് കിട്ടുന്ന പണം അമ്മയെ ഏല്പിച്ചു. ഇതിനിടയിൽ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും വശമാക്കി.
ചങ്ങനാശേരിയിൽ ലോവർ ഫോർത്ത് വരെ പഠിക്കാൻ ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിട്ടും ദാരിദ്ര്യംകൊണ്ടു പഠനം നിർത്തേണ്ടിവന്നതായും മന്നം തന്റെ ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആത്മാഭിമാനവും ആത്മവിശ്വാസവും കൈവെടിയാതെയുള്ള പ്രവർത്തനമാണ് മന്നത്തെ ഒരു സമുദായത്തിന്റെയും അതിലൂടെ കേരളസമൂഹത്തിന്റെയും ഉന്നതിയുടെ പ്രചോദനവും ശക്തിയുമാക്കി മാറ്റിയത്.
സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം പല സർക്കാർ പ്രൈമറി സ്കൂളുകളിലും അധ്യാപകനായി ജോലിനോക്കി. മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു പഠിച്ച് സന്നതെടുത്ത മന്നത്ത് പത്മനാഭൻ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തു.
ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹവും സവർണജാഥയും ഗുരുവായൂർ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ സംഘടനാചാതുരിയും നേതൃപാടവവും വ്യക്തമാക്കിയതു കൂടാതെ കേരള സമൂഹത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ച പ്രക്ഷോഭങ്ങളായും ചരിത്രത്തിൽ ഇടംനേടി. 1947-ൽ സംഘടനയുമായുള്ള ഒൗദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോണ്ഗ്രിനും ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നല്കി. 1949ൽ രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി നിയമിതനായി. 1970 ഫെബ്രുവരി 25നു മന്നത്ത് പത്മനാഭൻ ദിവംഗതനായി. സമുദായത്തിനും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി 1966-ൽ ഭാരത സർക്കാർ മന്നത്ത് പത്മനാഭന് പത്മഭൂഷണ് പുരസ്കാരം നല്കി ആദരിച്ചു. 2014-ൽ സംസ്ഥാന സർക്കാർ മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
ബെന്നി ചിറയിൽ
സമുദായനന്മയ്ക്കായി യത്നിച്ച ആചാര്യൻ
11:54 PM Feb 24, 2020 | Deepika.com