ഇന്ന് ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഏറ്റവും സന്തോഷിപ്പിക്കുക അഹമ്മദാബാദിലും മറ്റും തന്നെ കാത്തിരിക്കുന്ന വൻ വരവേല്പ് ആയിരിക്കില്ല; ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുന്ന വ്യാപാര ധാരണകളായിരിക്കും. വെറുംകൈയോടെ ആയിരിക്കില്ല രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ് ട്രംപ് മടങ്ങിപ്പോവുക എന്നു തീർച്ച. ട്രംപിന്റെ സന്ദർശനം ഇന്ത്യക്ക് എത്രമാത്രം പ്രയോജനകരമായി മാറ്റാൻ കഴിയും എന്നതിലായിരിക്കും നമ്മുടെ ഭരണാധികാരികളുടെ സാമർഥ്യം വിലയിരുത്തപ്പെടുക.
ട്രംപ് അമേരിക്കൻ പ്രസിഡന്റായ ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം ഗണ്യമായി വർധിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. ചരക്കുകളും സേവനങ്ങളുമായി യുഎസ് - ഇന്ത്യ വ്യാപാരം 1999-ൽ 1,600 കോടി ഡോളറായിരുന്നത് 2018-ൽ 14,200 കോടി ഡോളറായി ഉയർന്നു. അതിനിയും വർധിപ്പിക്കുക എന്നതിലൂന്നിയാവും ട്രംപ്- മോദി ഉച്ചകോടിയിലെ ചർച്ചകൾ.
പ്രസിഡന്റാകുന്നതിനു മുന്പ് നല്ലൊരു ബിസിനസുകാരനായിരുന്ന ഡോണൾഡ് ട്രംപിന്റെ വിദേശനയത്തിന്റെ കാതൽ സാന്പത്തിക പങ്കാളികളായ രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ള വ്യാപാരക്കമ്മി കുറയ്ക്കുക എന്നതാണ്. ഉഭയകക്ഷി വ്യാപാരത്തിൽ അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ കമ്മിയുള്ള പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പെടുന്നില്ല. 2019-ൽ അമേരിക്കയ്ക്കു ചൈനയുമായി 34,600 കോടി ഡോളറിന്റെ വ്യാപാര ക്കമ്മി ഉണ്ടായിരുന്നപ്പോൾ ഇന്ത്യയുമായി ഉണ്ടായിരുന്നത് 2,330 കോടി ഡോളർ മാത്രം. ഇന്ത്യയിലെ പല താരിഫ് നിരക്കുകളുമായി അമേരിക്കയ്ക്കു തർക്കമുള്ളതു വ്യാപാരവളർച്ചയ്ക്കു തടസമായി നിന്നു എന്നതു വസ്തുതയാണ്.
അമേരിക്ക ആദ്യം എന്ന നയത്തിൽ വിശ്വസിക്കുന്ന ട്രംപ് തന്റെ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പരമ്പരാഗത നയതന്ത്ര മര്യാദകൾ മറന്നും നീക്കങ്ങൾ നടത്തും. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനുമേൽ 25 ശതമാനവും അലുമിനിയത്തിനു മേൽ 10 ശതമാനവും തീരുവ 2018 മാർച്ചിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തി. അമേരിക്ക താരിഫ് ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് 2019 ജൂണിൽ ഇന്ത്യയെ ഒഴിവാക്കിയതും ഉഭയകക്ഷി വ്യാപാരബന്ധത്തിൽ കല്ലുകടിയായി. ഇതേത്തുടർന്ന് ഇന്ത്യയും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെമേൽ അധികതീരുവ ഏർപ്പെടുത്തി. ട്രംപ്-മോദി ഉച്ചകോടിയിൽ ഇത്തരം ചില തർക്കങ്ങളിൽ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
സുർജേവാലയുടെ ചോദ്യങ്ങൾ
ട്രംപിന്റെ സന്ദർശനത്തിൽ ചർച്ചയാകുന്ന പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. എച്ച്-1 ബി വീസയ്ക്കു നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ധാരാളം ഇന്ത്യക്കാരെ ബാധിച്ചിരുന്നു. എച്ച്-1 ബി വീസ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മോദി ട്രംപിനോട് ആവശ്യപ്പെടുമോ എന്നായിരുന്നു സുർജേവാലയുടെ ഒരു പ്രധാന ചോദ്യം.
അമേരിക്കയും താലിബാനും തമ്മിൽ ഈ മാസം അവസാനം സമാധാന കരാറിൽ ഏർപ്പെടുമെന്നാണു റിപ്പോർട്ട്. അതിൽ ഇന്ത്യക്കുള്ള ആശങ്ക മോദി മറന്നുപോയോ എന്നതാണ് അടുത്ത ചോദ്യം. 1999 ഡിസംബർ 24-ന് ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി മസൂദ് അസർ ഉൾപ്പെടെയുള്ള ഭീകരരെ മോചിപ്പിച്ചതും പിന്നീടുണ്ടായ പാർലമെന്റ് ആക്രമണവും പുൽവാമ ആക്രമണവുമൊക്കെ മോദി മറന്നുപോയോ എന്നു സുർജേവാല ചോദിക്കുന്നു.
ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരാനുകൂല രാജ്യപദവി അമേരിക്ക പിൻവലിച്ചതു റദ്ദാക്കുമോ എന്നതാണ് അടുത്ത ചോദ്യം. ഇന്ത്യക്കു കുറഞ്ഞനിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കാൻ മോദി ട്രംപുമായി ധാരണയുണ്ടാക്കുമോ എന്നും സുർജേവാല ചോദിച്ചു.
സുർജേവാലയുടെ ചോദ്യങ്ങൾക്കു മോദി മറുപടിപറയാൻ സാധ്യതയില്ല. എന്നാൽ, അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ എന്തെങ്കിലും ധാരണ ട്രംപ്-മോദി ഉച്ചകോടിയിൽ ഉണ്ടാകുമോ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങൾ
എച്ച്വൺ ബി വീസ പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണം.
ചുങ്കം ഇളവ് കിട്ടുന്ന ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) പുനഃസ്ഥാപിക്കണം.
പാക്കിസ്ഥാൻ ഭീകരസംഘങ്ങൾക്കു നല്കുന്ന സഹായം തുടരുന്നതു തടയാൻ അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തണം.
അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പിന്മാറുന്നതും താലിബാനുമായി കരാറുണ്ടാക്കുന്നതും ഇന്ത്യയുടെ ആശങ്കകളും താത്പര്യങ്ങളുംകൂടി പരിഗണിച്ചു വേണം.
റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾക്ക് തടസം നിൽക്കരുത്. എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് ഒഴിവു നല്കണം.
യുഎസ് ഉന്നയിക്കുന്ന വിഷയങ്ങൾ
ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം. ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ അമേരിക്ക തയാർ.
ഇന്ത്യ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം. കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങണം.
സ്റ്റെന്റ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം നീക്കണം.
പേറ്റന്റ് അടക്കം ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ നിലപാട് മാറ്റണം.
ട്രംപും മോദിയും തമ്മിലെന്ത്?
01:34 AM Feb 24, 2020 | Deepika.com