ഒരു സ്വതന്ത്ര ഇന്ത്യ മഹാത്മജിയുടെ സ്വപ്നമായിരുന്നു. ബ്രിട്ടീഷുകാരുടെ കീഴിലെന്നല്ല, ജനകീയ ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കീഴിലോപോലും അടിമകളല്ലാത്ത ഒരു സ്വതന്ത്ര ജനതയാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.
പണ്ടു സോവ്യറ്റ് യൂണിയൻ (ഇന്നത്തെ റഷ്യയുടെ സ്ഥാനത്തുണ്ടായിരുന്നത്) നിലനിന്നിരുന്ന കാലത്ത് ആ രാജ്യത്തെ പുറംലോകത്തുനിന്ന് അകത്തേക്ക് ആർക്കും നോക്കാനും അതിനുള്ളിലുള്ള ജനത്തിനു പുറത്തേക്കു നോക്കാനും പറ്റാത്തവിധം ഒരു സാങ്കല്പിക ഇരുന്പുമറ ഉണ്ടായിരുന്നു. സങ്കല്പത്തിലെ സ്വർഗമായ സോവ്യറ്റ് റഷ്യയിലെ ജനങ്ങളുടെ ദയനീയ ജീവിതാവസ്ഥ മറ്റാരും അറിയരുത് എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം.
ഇതിപ്പോൾ ഓർക്കാൻ കാരണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്തിലെ ചേരികൾ മറച്ചുവയ്ക്കാൻ ധൃതിയിൽ ഒരു മതിൽ നിർമിച്ചിരിക്കുന്നു എന്നും, കുറേ ചേരിനിവാസികളെ അവരുടെ വാസസ്ഥലങ്ങളിൽനിന്ന് ഓടിച്ചുവിട്ട് അവരുടെ കുടിലുകൾ തകർത്തുകളഞ്ഞു എന്നുമുള്ള വാർത്തയാണ്.
ഇന്ത്യൻ ഭരണാധികാരികളുടെ ജീവിതനിലവാരം കണ്ടാൽ അമേരിക്കക്കാർക്കുപോലും അസൂയ തോന്നേണ്ടതാണ്. ലക്ഷങ്ങൾ വിലവരുന്ന വേഷവിധാനമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടേത് എന്ന് ആക്ഷേപം ഉയർന്നിരുന്നല്ലോ. യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനമായ എയർഫോഴ്സ് വൺ എന്ന വിമാനത്തെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങളോടുകൂടിയ എയർ ഇന്ത്യ വൺ എന്ന ആഡംബര യാത്രാവിമാനത്തിന് ഓർഡർ നൽകിയിരിക്കുകയാണ് മോദി സർക്കാർ. അങ്ങനെയൊരു രാജ്യത്ത് ചേരികളുണ്ടാകാൻ പാടുണ്ടോ? ഒരിക്കലുമില്ല.
വെറും നിലത്ത് നാലു കന്പ് നാട്ടി അതിന്മേൽ ഒരു കീറപ്പടുത വലിച്ചുകെട്ടി അതിനടിയിലെ ഏതാനും ചതുരശ്രയടിയെ വീടെന്നു വിളിക്കാൻ വിധിക്കപ്പെട്ട ദരിദ്രനാരായണന്മാർ ഈ രാജ്യത്ത് ഉണ്ടാകാൻ പാടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ട്രംപ് അതു കാണാൻ പാടുണ്ടോ? ഒരിക്കലുമില്ല. ട്രംപ് അതു കണ്ടാൽ അദ്ദേഹത്തിനുപോലും നാണം വരില്ലേ? ഉണ്ട്, പരിഹാരമുണ്ട്. നല്ലൊരു മതിൽ കെട്ടി എല്ലാം മറയ്ക്കുക. എന്നിട്ട് എല്ലാം മറക്കുക. എണ്ണൂറ് കുടുംബങ്ങളിലായി രണ്ടായിരത്തിലധികം ദുർഭഗ മനുഷ്യജന്മങ്ങളാണ് അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്കുള്ള പാതയോരത്ത് ചേരികളിൽ കഴിയുന്നത്.
തീർത്തും ദരിദ്രമായ കുടുംബങ്ങളിൽ ജനിച്ച് മഹത്വത്തിന്റെ ഔന്നത്യത്തിലെത്തിയ പലരും ലോകചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുണ്ട്. അതിൽ എക്കാലത്തും തിളങ്ങിനിൽക്കുന്ന നാമം ഏബ്രഹാം ലിങ്കണിന്റേതായിരിക്കും. ലിങ്കൺ ജനിച്ചത് അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ഒരു കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലായിരുന്നു. ഒന്നുമില്ലായ്മയിൽനിന്നു തുടങ്ങി അമേരിക്കൻ പ്രസിഡന്റ് സ്ഥാനംവരെ എത്തിയപ്പോഴും ജീവിതലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അപ്പോഴും നമ്മുടെ മഹാത്മജിയെപ്പോലെ, പാവപ്പെട്ടവരോടുള്ള കരുതലും കരുണയും അദ്ദേഹം കാത്തുസൂക്ഷിച്ചു.
പക്ഷേ എല്ലാവരും ലിങ്കൺമാരല്ലല്ലോ! സാധാരണക്കാരിൽനിന്ന് ഭരണതലത്തിന്റെ ഔന്നത്യത്തിലേക്കുയരുന്പോൾ എന്തു മാറ്റമാണ് നേതാക്കളിൽ കാണുന്നത് എന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണ് നമ്മുടെ പല നേതാക്കളും. അവരുടെ വസ്ത്രങ്ങൾക്കും ആരോഗ്യസംരക്ഷണത്തിനുമായി ഭീമമായ തുകയാണു ഖജനാവിൽനിന്നു ചെലവഴിക്കുന്നത്. സാധാരണക്കാരൻ തലവേദനയ്ക്കുള്ള ഒരു ഗുളിക വാങ്ങുന്പോൾപോലും ജിഎസ്ടി ചുമത്തി ഉണ്ടാക്കുന്ന കാശിൽനിന്നാണ് ഇതെന്ന് ഓർക്കണം.
മോദിയുടെ ഏറ്റവും വലിയ സാന്പത്തിക പരിഷ്കാരമായി കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനം ഇന്ത്യയിലെ പാവപ്പെട്ടവരെ കൂടുതൽ ദാരിദ്ര്യത്തിലും കഷ്ടതയിലുമാക്കി എന്ന് ലോകോത്തര സാന്പത്തിക ശാസ്ത്രജ്ഞനും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് തുറന്നടിച്ചത് മറക്കാൻ കാലമായിട്ടില്ല. മാത്രമോ, മോദിയുടെ പരിഷ്കാരമെന്ന് എക്കാലത്തും ജനം ഓർത്തിരിക്കാൻവേണ്ടി എല്ലാ രൂപാ നോട്ടുകളുടെയും നിറവും വലിപ്പവും പാറ്റേണുംവരെ മാറ്റിക്കളഞ്ഞു! ഒരേ മൂല്യമുള്ള വിവിധയിനം നോട്ടുകൾ ലോകത്തിൽ മറ്റെവിടെയും പ്രചാരത്തിലുള്ളതായി അറിവില്ല!
സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ളവരും ജീവിതശൈലിയിൽ കേന്ദ്രത്തിന്റെ ഒരു കൊച്ചുപതിപ്പായി മാറുന്നത് നാം കാണുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്നു വന്നവരാണെങ്കിലും സർക്കാർ സംവിധാനത്തിലെ വന്പൻ സാധ്യതകൾ കണ്ട് അവരുടെയും കണ്ണ് മഞ്ഞളിക്കുന്നു. സാധ്യമായതെല്ലാം അവർ ന്യായമായും അന്യായമായും സ്വന്തമാക്കുന്നു. ജനങ്ങൾക്കായി ഉപയോഗിക്കേണ്ട പണം തനിക്കും തന്റെ പാർട്ടിക്കാർക്കുമായി വീതംവച്ചെടുക്കുന്നു.
ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മന്ത്രിമാർ കുടുംബ-പരിവാരസമേതം വിദേശപര്യടനം നടത്തുന്നത് സാധാരണമായിരിക്കുന്നു. ചെറിയ അസുഖങ്ങൾക്കുപോലും ചികിത്സ അമേരിക്കയിൽ. ആധുനിക ചികിത്സാരംഗത്ത് ഇന്ത്യക്ക് ലോകത്തിലെതന്നെ മികച്ച സ്ഥാനമുണ്ടെന്നു പ്രസംഗിക്കുന്നവർതന്നെയാണ് ഇതു ചെയ്യുന്നത്. തന്നെ തെരഞ്ഞെടുത്തുവിട്ട വോട്ടർമാരേക്കാൾ കൂടുതൽ അവകാശങ്ങളൊന്നും തനിക്കു വേണ്ട എന്നു മനസിലാക്കാനുള്ള വിവേകം ഇവർക്ക് എന്നെങ്കിലുമുണ്ടാകുമോ?
മന്ത്രിമാരുടെ ജീവിതനിലവാരത്തിൽ ജീവിക്കാൻ സർക്കാരിനോട് ഒട്ടിനിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനും ഭാഗ്യം ലഭിക്കുന്നു. അനർഹമായി ഇവർ നേടിയെടുക്കുന്നതു മൂടിവയ്ക്കാൻ സർക്കാർ ശ്രദ്ധിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഡിജിപിക്ക് ആഡംബര കാർ വാങ്ങാനും സാദാ പോലീസുകാർക്കു ക്വാർട്ടേഴ്സ് നിർമിക്കാനുള്ള ഫണ്ട് വകമാറ്റി വില്ല പണിയാനും സാധിച്ചത് ഈ മാർഗത്തിലൂടെയല്ലേ?
ഈ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഒരു റോൾമോഡലാകുന്നത്. ഐഐടിയിൽനിന്നുള്ള എൻജിനിയറിംഗ് ബിരുദവും പിന്നീട് കൈയിൽ വന്ന ഐആർഎസുമൊക്കെ ഉപേക്ഷിച്ച് പൊതുജീവിതത്തിലേക്ക് അദ്ദേഹം ഇറങ്ങിവന്നത് രാഷ്ട്രീയത്തിലെ വൻ കുംഭകോണസാധ്യതകൾ കണ്ടൊന്നുമല്ല. രാഷ്ട്രീയം കളിച്ചാൽ തനിക്കും കൂട്ടാളികൾക്കും എങ്ങനെ കോടികൾ സന്പാദിക്കാം എന്ന ചിന്ത മാറ്റിവച്ച് അഴിമതിയും അനധികൃത സന്പാദ്യങ്ങളും ഒഴിവാക്കി എങ്ങനെ അത് ജനക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. അങ്ങനെയാണ് സംസ്ഥാനത്ത് സ്ത്രീകൾക്ക് പൊതുഗതാഗത വാഹനങ്ങളിൽ സൗജന്യയാത്രയും കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ വൈദ്യുതിയും സൗജന്യമായി എല്ലാവർക്കും കുടിവെള്ളം എന്ന ആശയവുമൊക്കെ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. മറ്റെല്ലായിടങ്ങളിലും ഞാൻ, എന്റെ പാർട്ടി, എന്റെ ശിങ്കിടികൾ എന്ന ക്രമത്തിൽ കൊള്ളമുതൽ വീതംവയ്ക്കപ്പെടുന്ന രാജ്യത്ത് ഇങ്ങനെയുമൊരാൾ എന്നതാണ് കേജരിവാളിനെ വ്യത്യസ്തനാക്കുന്നത്.
ജോ മുറികല്ലേൽ
ചേരിനിവാസികളും ഭരണാധികാരികളും
01:31 AM Feb 24, 2020 | Deepika.com