അക്രമവും അരാജകത്വവും കലാലയങ്ങളെ കാര്‍ന്നുതിന്നുമ്പോള്‍ കാമ്പസുകള്‍ ഭീതിയുടെയും അശാന്തിയുടെയും ഉറവിടങ്ങളായിത്തീരുന്നു. അതിഭയങ്കരമായ തകര്‍ച്ചയാണിത്. ഇന്ത്യന്‍ മനസിന് അഹിംസയുടെ ഒരു അടിത്തറയുണ്ട്. അതിനെ തകര്‍ക്കാന്‍ കാമ്പസുകളെ നാം അനുവദിക്കരുത്. അറിവുള്ള സമൂഹത്തിന്റെ വീഴ്ചയാണ് കാടത്തത്തിന്റെ ശക്തി. അക്രമരാഷ്ട്രീയം രാഷ്ട്രീയ കക്ഷികളെത്തന്നെ കാലഹരണപ്പെടുത്തുകയാണെന്നു രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം. കാമ്പസുകള്‍ ഇന്ന് വികലമായ പ്രത്യയശാസ്ത്രങ്ങളുടെ ആധിക്യത്തില്‍ നശിപ്പിക്കപ്പെടുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ അവകാശങ്ങളും സ്വപ്നങ്ങളും വിസ്മരിക്കപ്പെടുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ആല്‍ബര്‍ട്ട് ഷൈറ്റ്സ്വര് പറഞ്ഞുവച്ചതുപോലെ ""കടന്നുപോയ തലമുറക്കാരെ അപേക്ഷിച്ച് നമ്മുടെ മാനസികവും ആത്മീയവുമായ നിലവാരം വല്ലാതെ താഴ്ന്നുപോയിരിക്കുന്നു. അത്രയുമല്ല, പല കാര്യങ്ങളിലും നാം പഴയ നേട്ടങ്ങളെ വിറ്റുതിന്നുകയാണു ചെയ്യുന്നതും. തല്‍ഫലമായി നമ്മുടെ കൈവശമുള്ള പാരമ്പര്യം ക്ഷയിച്ചു ക്ഷയിച്ചു വരികയാണ്.''
ചിന്തയുടെ ആധിപത്യമാണ് കാമ്പസുകളില്‍ ശീലത്തിന്റെ അടിമത്തത്തേക്കാള്‍ മുന്നില്‍ നില്‍ക്കേണ്ടത്. കലാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗങ്ങളെ ഉറപ്പാക്കാനുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി അധഃപതിക്കരുത്. കാമ്പസുകളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതിനും അവരുടെ നീതിപൂര്‍വകവും ന്യായപൂര്‍ണവുമായ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ ചിന്താശക്തിയില്നിന്നു പുതിയ പുതിയ കാര്യങ്ങള്‍ മാനവസേവയ്ക്കായി പുറത്തുകൊണ്ടുവരുന്നതിനുമാണ് ശ്രദ്ധിക്കേണ്ടത്. കലാലയ അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന സമരങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ചേരിതിരിവുകളും കാമ്പസിനുള്ളിലുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും കാമ്പസിനു പുറത്തുള്ള എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതൃത്വത്തെയും ഒരുപോലെ ആഴത്തില്‍ ചിന്തിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യത്തെ തകര്‍ക്കുന്ന സമീപനങ്ങളും പ്രത്യയശാസ്ത്രങ്ങളും ജനാധിപത്യത്തിനും ദേശീയതയ്ക്കും ഭാരതത്തിന്റെ ഭാവിക്കും ഒരുപോലെ അപകടകരമാണ്. ഭരണകൂടങ്ങള്‍ രാഷ്ട്രസ്വത്വത്തെ തകര്‍ക്കുന്ന സമീപനശൈലി സ്വീകരിക്കരുത്.
കലാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശീലനക്കളരികളായി മാറരുത്. നമ്മുടെ കാമ്പസുകള്‍ വിലയിരുത്തപ്പെടേണ്ടത് അക്കഡേമിക് ഓഡിറ്റിന്റെ അടിസ്ഥാനത്തിലാകണം. എന്നാല്‍ ഇന്ന് ഒരു രാഷ്ട്രീയ ഓഡിറ്റിംഗ് മാത്രമേ നടക്കുന്നുള്ളൂവെന്നത് ദുഃഖകരമാണ്. വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്യേണ്ടതും ഇടപെടേണ്ടതും രാഷ്ട്രത്തിന്റെ പൊതുവായ പ്രശ്നങ്ങളെപ്പറ്റിയും അവയെ അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമാണ്. കാമ്പസുകള്‍ രാഷ്ട്രീയം മാത്രം ചര്‍ച്ചചെയ്യുന്ന വേദികളായി മാറരുത്. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പരാമര്‍ശിക്കുന്നതുപോലെ ഇന്ത്യയിലെ യുവക്കളോട് പറയാന്‍ എനിക്കൊരു സന്ദേശമുണ്ട്. ""എല്ലാ യുവജനങ്ങള്‍ക്കും അജയ്യമായ മനോബലം വേണം. അജയ്യമായ ഈ മനോബലത്തിന് രണ്ട് ഘടകങ്ങളുണ്ട്. നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടാവുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണമെന്നതാണ് ആദ്യത്തേത്. നിങ്ങള്‍ അധ്വാനിക്കുമ്പോള്‍ തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെന്നതാണ് രണ്ടാമത്തേത്. കാമ്പസുകളില്‍ ജ്വലിക്കുന്ന മനസുകള്‍ അജയ്യമായ മനോബലത്തോടെ പ്രവര്‍ത്തിക്കുകയും വിരാജിക്കുകയും ചെയ്യുമ്പോള്‍ സമ്പല്‍സമൃദ്ധവും സന്തുഷ്ടവും സുരക്ഷിതവുമായ ഇന്ത്യയുണ്ടാവുമെന്ന് ഉറപ്പാകുന്നു.'' കാമ്പസിലെ ഭീകരതയും നിഷ്ക്രിയത്വവും മൂലം രാഷ്ട്രത്തിനും പൊതു സമൂഹത്തിനുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് നാം മറന്നുപോകരുത്. രാഷ്ട്രം കലാലയങ്ങള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും മറ്റുമായി നല്കുന്ന കോടിക്കണക്കിനു തുക വേണ്ടരീതിയില്‍ ഉപകരിക്കപ്പെടാതെ പോകുന്നത്് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്കും ബൗദ്ധിക സമ്പത്തിന്റെ ശോഷണത്തിനും കാരണമായിത്തീരുന്നു. സ്വാമി വിവേകാനന്ദന് പ്രസംഗിച്ചതുപോലെ ""നിങ്ങളുടെ തലച്ചോറില്‍ പ്രവേശിച്ച് അവിടെ ആജീവനാന്തകലാപം സൃഷ്ടിക്കുന്ന സംസ്കരിക്കപ്പെടാത്ത വിവരത്തിന്റെ അളവല്ല വിദ്യാഭ്യാസം. ജീവിതത്തെ നിര്‍മിക്കുന്ന, മനുഷ്യനെ നിര്‍മിക്കുന്ന, സ്വഭാവത്തെ നിര്‍മിക്കുന്ന ആശയസ്വാംശീകരണം നമുക്കുണ്ടാവണം.'' നിഷേധാത്മകമായ വിദ്യാഭ്യാസരീതിയും കലാലയങ്ങളും ജീവനറ്റ അസ്ഥി കൂമ്പാരത്തെ സൃഷ്ടിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നല്ല തലച്ചേറുണ്ട് എന്നാല്‍ ഹൃദയമില്ല എന്ന അവസ്ഥയിലാകരുത്. ആര്ദ്രതയില്ലാത്ത പരിശീലനക്കളരികള്‍ വെളിച്ചത്തേക്കാള്‍ കൂടുതല്‍ അന്ധകാരമാണ് പകരുന്നത്.
മദ്യപാനവും മയക്കുമരുന്നും പോലെ കാമ്പസുകളിലെ അരാജകത്വം ഒരു മാറാവ്യാധിയായി നമ്മുടെ കലാലയങ്ങളെ വിഴുങ്ങുന്നു. അക്ഷരക്ഷേത്രങ്ങള്‍ കുരുക്ഷേത്രങ്ങളായി അധഃപതിക്കരുത്. വിക്ടര്‍ ഹ്യൂഗോ പരാമര്‍ശിച്ചതുപോലെ ""ഒരു വിദ്യാലയം തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കപ്പെടുന്നു.'' എന്നത് ഒരു വൈരുധ്യമായി നമ്മുടെ ഇടയില്‍ നിലനില്ക്കുന്നു. ഇന്ന് കലാലയങ്ങള്‍ ജയിലുകളായി മാറ്റപ്പെടുന്നത് ആശങ്കജനകമായ സ്ഥിതിവിശേഷമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട കൈമാറ്റം ചെയ്യുന്നവരായി മാത്രം അധ്യാപകരും വിദ്യാര്‍ഥി നേതൃത്വവും മാറരുത്. രാഷ്ട്രീയ ചര്‍ച്ചകളും മാഗസിനുകളും അസോസിയേഷനുകളും സെമിനാറുകളും മറ്റും കാമ്പസുകളില്‍ നിയമരാഹിത്യവും അച്ചടക്കമില്ലായ്മയും വളര്‍ത്തുന്നത് അപകടകരമാണ്. വിശ്വപ്രസിദ്ധ വിദ്യാഭ്യാസ വിചിന്തകനായ വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാന്‍ ഓര്‍മിപ്പിക്കുന്നതുപോലെ ""സര്‍വകലാശാലാ പരിശീലനം സമൂഹത്തിന്റെ ബൗദ്ധികസ്വരം ഉയര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ്. വിദ്യാഭ്യാസമെന്നത് മനുഷ്യര്‍ക്ക് സ്വന്തം അഭിപ്രായങ്ങളെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും വ്യക്തവും ബോധപൂര്‍വകവുമായ കാഴ്ചപ്പാട് നല്‍കുന്നതാണ്.'' കാമ്പസ് നിഷ്ക്രിയത്വം ബൗദ്ധിക നിലവാരത്തിനും വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കും തുരങ്കം വയ്ക്കുന്നു.
കലാലയങ്ങള്‍ എല്ലാക്കാലത്തും പ്രാധാന്യം കൊടുക്കേണ്ടത് "അറിവ് നല്‍കുക' എന്ന ദിവ്യമായ കര്‍മത്തിനാണ്. അറിവിനേക്കാള്‍ സ്വാധീനവത്കരണം എന്നത് കാമ്പസ് അന്തരീക്ഷത്തിന് ചേര്‍ന്ന സമീപനശൈലിയല്ല. സമാധാനത്തിനും ആരോഗ്യത്തിനും ധാര്‍മികതയ്ക്കും പ്രാധാന്യം നല്കുന്ന മൂല്യക്രമമാണ് കലാലയങ്ങളില്‍ വേരോടേണ്ടത്. കലാലയങ്ങളില്‍ അച്ചടക്കരാഹിത്യം എന്ന ഇത്തിൾക്കണ്ണി വളരുകയും കലാലയം എന്ന തടിമരം നശിക്കുകയും ചെയ്യുകയാണിപ്പോള്‍. ഇന്ത്യ ഇന്ന് ഒരു വലിയ തമോഗര്‍ത്തത്തിലൂടെ കടന്നു പോകുകയാണ്. മൂല്യങ്ങളുടെ നാശമാണ് ഇതിനു കാരണം. കലാലയങ്ങള്‍ കലഹത്തിന് പ്രേരകമാകരുത്; അവ കലഹം അവസാനിപ്പിക്കാനുള്ളതാണ്. വിദ്യാലയങ്ങള്‍ സാഹോദര്യത്തിന്റെയും മാനവികതയുടെയും ഗര്ഭഗൃഹങ്ങളായിത്തീരണം. വിദ്യാലയത്തെ ദേവാലയംപോലെ പവിത്രമായിക്കാണുന്ന സംസ്കാരമാണ് നമ്മുടേത്. സമ്പത്ത് കണ്ടുകെട്ടാം. രാജാവിനു നികുതിയായി കൊണ്ടുപോകാം. അത് വഴിയാത്രയ്ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ രാജാവിനോ കള്ളനോ കവരാന്‍ സാധിക്കാത്തത് നമ്മുടെ അറിവാണ് എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അക്രമത്തിനു മുന്പില് അറിവ് പരാജയപ്പെടുന്നത് നമ്മുടെ സംസ്കൃതിയുടെ അപചയമാണ്. ഭാരതത്തിന്റെ തോല്‍വിയാണ്.
"ഇടിമുറികളും ക്രിമിനലുകളും' നിറഞ്ഞ കലാലയങ്ങള്‍ അക്ഷരങ്ങളെ, അറിവിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിലേല്‍പ്പിക്കുന്ന മുറിവാണ്. വിദ്യാലയങ്ങളുടെ ക്ലാസ് മുറികളില്‍ നിന്നു ആയുധശേഖരങ്ങള്‍ കണ്ടെടുക്കുന്നുവെന്നതും നമ്മെ ലജ്ജിപ്പിക്കണം. കാമ്പസുകളില്‍ ഉണ്ടാകേണ്ടത് പുസ്തക ശേഖരങ്ങളും അറിവിനോടും സത്യത്തോടും സമാധാനത്തോടും അഹിംസയോടും പ്രതിബദ്ധതയുള്ള അധ്യാപകരും വിദ്യാര്‍ഥികളുമാണ്. നമ്മുടെ കലാലയങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്ന അക്രമത്തിന്റെ അരാജകത്വത്തിന്റെ അന്ധതയെ നാം തിരിച്ചറിയണം. നമ്മുടെ കാമ്പസുകളുടെ ഉപ്പ് എന്നു പറയുന്നത് അറിവു പകര്‍ന്നുകൊടുക്കാനും നേടാനുമുള്ള വിശാലമായ മനോഭാവമാണ്. അറിവിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടാല്‍ നമ്മുടെ കലാലയങ്ങള്‍ ഉറ നഷ്ടപ്പെട്ട ഉപ്പുപോലെയായിത്തീരും. ""പുസ്തകങ്ങളാണ് സംസ്കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെന്ന്'' ഡോ.എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ നമ്മുടെ യുവജനങ്ങള്‍ മറക്കരുത്. അക്ഷരങ്ങളെ സ്നേഹിക്കാത്തവര്‍ക്ക് അറിവിനെ ഉള്കൊള്ളുവാന് കഴിയുകയില്ല. ""ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ സമ്പല്‍ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന ഗാന്ധിജി'' എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വിസ്മരിക്കരുത്. നമ്മുടെ കാമ്പസുകളില്‍ ഗാന്ധിമാര്‍ഗത്തിന്റെ വഴിവിളക്കുകള്‍ തെളിക്കുവാന്‍ നമുക്ക് കഴിയണം. അക്രമത്തില്‍ ധീരതയില്ല; ക്രൂരതയേയുള്ളു. ത്യാഗത്തിലും കഷ്ടപ്പാടിലും അഹിംസയിലുമാണ് ധീരത കുടികൊള്ളുന്നത്.
കലാലയങ്ങളുടെ ലക്ഷ്യം ശാസിക്കാനും ശിക്ഷിക്കുവാനും ആളുകളില്ലാതെതന്നെ ധര്‍മനിഷ്ഠവും സത്യസന്ധവുമായ ജീവിതം നയിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ്. കലാലയങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത് ആകാശത്തില്‍ പക്ഷികളെപ്പോലെ പറക്കാനോ വെള്ളത്തില്‍ മത്സ്യങ്ങളെപ്പോലെ സൈ്വര്യമായി നീന്താനോ അല്ല; ഭൂമിയില്‍ മനുഷ്യരെപ്പോലെ നടക്കുവാനാണ്. മനുഷ്യസ്നേഹികളെ, വിശ്വപൗരന്മാരെ വാര്‍ത്തെടുക്കുന്ന തറവാടുകളായി കലാലയങ്ങള്‍ മാറട്ടെ. ഗവണ്മെന്റും ഭരണകര്‍ത്താക്കളും ഉന്നതമായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വാര്ഥതാല്പര്യങ്ങളെ ബലി കഴിക്കുവാന്‍ തയാറാകണം. ഇന്ത്യയിലെ കലാലയങ്ങളെ ഉന്നതനിലവാരമുള്ള അക്ഷരക്ഷേത്രങ്ങളായി വളര്‍ത്തി യുവതലമുറയെ വിശ്വപൗരന്മാരായി നമുക്കു വാര്‍ത്തെടുക്കാം.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
കലാലയങ്ങള്‍ മൂല്യങ്ങളുടെ ഗര്‍ഭഗൃഹം
11:33 PM Feb 15, 2020 | Deepika.com