കേരളത്തിൽ തീക്കട്ടയിൽ ഉറുന്പരിക്കുന്നു എന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ജനങ്ങളോടു വെളിപ്പെടുത്തി. കേരള പോലീസിന്റെ കൈവശം ഉണ്ടായിരുന്ന 25 റൈഫിളും 12,061 വെടിയുണ്ടകളും കാണാതായെന്ന വാർത്ത മാവോയിസ്റ്റുകൾ അടക്കമുള്ള തീവ്രവാദികൾക്കു വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു എന്ന ആരോപണത്തോടു ചേർത്തു വായിക്കുമ്പോൾ മറ്റെന്താണു പറയുന്നത്?
ഇതോടെ കള്ളൻ കപ്പലിൽതന്നെ ഉണ്ടെന്ന കാര്യത്തിൽ അരിയാഹാരം കഴിക്കുന്ന ആർക്കും സംശമില്ലാതായി. കളിയിക്കാവിളയിൽ തീവ്രവാദികൾ എഎസ്ഐയെ വെടിവച്ചത് സർവീസ് ഉണ്ട ഉപയോഗിച്ചാണെന്നു കണ്ടെത്തിയിരുന്നു. അതു റിവോൾവറിന്റേതാണ്. ഇവിടെ കാണാതായിരിക്കുന്നതു തിരയല്ലേ എന്ന ചോദ്യം ന്യായമാണ്. പക്ഷേ റിവോൾവറിന്റെ ഉണ്ട വേണ്ടവർക്ക് അത്, അല്ലാത്തവർക്ക് ഇത് എന്നേ ഉള്ളു. പന്തീരാങ്കാവിലെ കുട്ടികളെയോ ഇവരെയോ തീവ്രവാദികളെ സഹായിക്കുന്നതിനു കൂട്ടിലിടേണ്ടത്? ഭീകരബന്ധത്തിന് അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിംഗിനെപ്പോലുള്ള പോലീസുകാരുള്ള നാടാണു ഭാരതം.
വീണു കിട്ടുന്ന ആയുധങ്ങൾ പോലും സർക്കാരിനെതിരേ ഫലപ്രദമായി ഉപയോഗിക്കാനാകാതെ പ്രതിപക്ഷം നട്ടംതിരിയുകയാണ്. പ്രതിപക്ഷനേതാവ് പറയുന്നതല്ല കെപിസിസി അധ്യക്ഷൻ പറയുക. എല്ലാം കാണുന്പോൾ മുഖ്യമന്ത്രി പോലും ചിരിച്ചുപോകുന്നു!
നടപടികൾ
സിഎജിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. ആ സമിതിക്കു താൻ വിശദീകരണം കൊടുക്കും എന്നാണു ഡിജിപി പറഞ്ഞിരിക്കുന്നത്. 11 അംഗ സമിതിയിൽ ഏഴു ഭരണകക്ഷിക്കാരും നാലു പ്രതിപക്ഷാംഗങ്ങളുമാണ് ഉള്ളത് എന്നതുകൊണ്ട് സമിതിയുടെ നിഗമനം എന്താകുമെന്ന് വിവരമുള്ളവർക്കു സംശയമില്ല. ഇടമലയാർ കേസിലും പാമോലിൻ കേസിലും സിഎജി റിപ്പോർട്ട് പരിശോധിച്ച വലതുപക്ഷ ഭരണത്തിലെ സമിതിയിൽ ഉണ്ടായതുപോലെ ഇടതുപക്ഷ ഭരണകാലത്ത് ഉണ്ടാകുമെന്ന് ആരും മനഃപായസം ഉണ്ണുന്നില്ല. കമ്മിറ്റിയുടെ നിഗമനം വീണ്ടും എജിക്കു കൈമാറും. അതങ്ങനെ തീരും.
തോക്കും തിരയും മാത്രമല്ല പോലീസ് നവീകരണത്തിനു ലഭിക്കുന്ന പണവും ഡിജിപിയുടെ ഉത്തരവാദിത്വത്തിൽ ദുരുപയോഗിക്കപ്പെടുന്നു എന്നാണു സിഎജിയുടെ കണ്ടെത്തൽ. പോലീസുകാർക്കു ക്വാർട്ടേഴ്സ് പണിയാൻ കിട്ടുന്ന പണം ഉപയോഗിച്ച് ഉയർന്ന ഉദ്യോഗസ്ഥർക്കു വില്ലകൾ പണിയുന്നു. ക്രമസമാധാന പാലനത്തിനും കേസന്വേഷണത്തിനുമായി പോലീസ് സ്റ്റേഷനുകൾക്കു വാഹനം വാങ്ങുന്നതിന് കിട്ടിയ പണം ദുരുപയോഗിച്ച് ആഡംബരകാറുകൾ വാങ്ങി ഏമാന്മാർ വിലസുന്നു. അങ്ങനെ വാങ്ങിയ വാഹനങ്ങളിൽ ഒന്ന് ചീഫ് സെക്രട്ടറിയും ഉപയോഗിക്കുന്നു.
കേരള പോലീസിന്റെ ഭരണം വടക്കേ ഇന്ത്യൻ ലോബി ശരിക്കും അവിടത്തെ സംസ്കാരത്തിലാക്കിയിട്ടുണ്ട്. എല്ലാവരും ചേർന്ന് പരസ്പരം സഹായിച്ച് തോന്ന്യാസങ്ങൾ ചെയ്യുന്നു. ഏതാനും നാൾ മുമ്പ് വടക്കേ ഇന്ത്യക്കാരനായ ഒരു എഡിജിപിയുടെ മകൾ ഒരു പോലീസുകാരനെ കൈയേറ്റം ചെയ്ത സംഭവമുണ്ടായി. വലിയവർ പ്രതിസ്ഥാനത്തു വരുന്ന കേസുകൾ ഇല്ലാതാക്കാൻ അവർ ഒന്നിക്കും. അവസാനം കുറ്റം പാവം സാദാ പോലീസുകാരനിലെത്തും. അവൻ പ്രതിയാകും. മലയാളികളായ പല ഐപിഎസ് ഉദ്യോഗസ്ഥരും തന്നെ പറയുന്ന സങ്കടമാണിത്. നല്ല നിയമനങ്ങളൊന്നും അവർക്കു കിട്ടില്ല.
സിഎജി റിപ്പോർട്ട് വന്ന ഉടൻ ഡിജിപി ഗവർണറെ കണ്ട് 1994 മുതലുള്ള കണക്കാണിത് എന്നു വിശദീകരിച്ചു. അക്കാലത്തിനുശേഷം കടന്നുപോയ രണ്ടു ഡസൻ ഡിജിപിമാരെയെല്ലാം പ്രതികളാക്കാനാണു ശ്രമം എന്നു വ്യക്തം. പക്ഷേ കണക്കുകളിൽ 2015 മുതലുള്ള കാണാതാകലാണ് വിഷയമായിട്ടുള്ളത്. നേരത്തെയും നടന്നിരിക്കാം. പക്ഷേ ഇത്ര വ്യാപകമായിരുന്നിരിക്കില്ല. ആയുധങ്ങളുടെ കാര്യത്തിൽ നടപടിക്രമം പാലിക്കാത്തവരെ എന്തിനു സംരക്ഷിക്കണം എന്ന സിഎജിയുടെ ചോദ്യം വല്ലാത്ത മുഴക്കമുള്ളതാണ്.
പ്രതികരണങ്ങൾ
ഡിജിപിയെ മാറ്റാനോ വെടിയുണ്ടക്കേസിൽ പ്രതികളായ പോലീസുകാരെ പേഴ്സണൽ സ്റ്റാഫിൽനിന്നു മാറ്റാൻ പോലുമോ തയാറല്ല എന്ന ഉറച്ച നിലപാട് എടുത്തുകൊണ്ട് ഇടതുനേതാക്കൾ നല്ല മാതൃക കാട്ടി. മാത്രവുമല്ല ബെഹ്റയ്ക്കു വിദേശത്തു പോകാൻ അനുമതി നൽകുകയും ചെയ്തു. പണ്ടു സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരിൽ ചൈത്ര തെരേസ ജോണിനോട് ചെയ്തതുപോലെ വിദേശയാത്ര വേണ്ടെന്നു വയ്ക്കാൻ പോലും മുഖ്യമന്ത്രി പറഞ്ഞില്ല ബെഹ്റയോട്.
കുറ്റക്കാരെന്നു സിഎജി കണ്ടുപിടിച്ചവരെ സംരക്ഷിക്കുന്ന ഇവരാണല്ലോ ഒരു മദ്യവ്യവസായിയുടെ ആരോപണം അനുസരിച്ച് ധനമന്ത്രി രാജവയ്ക്കണം എന്ന് ആവശ്യപ്പെട്ടു നിയമസഭ പോലും കുരുതിക്കളമാക്കിയത്! അവർക്കും പാമോലിൻ വിവാദത്തിനും ഇടമലയാർ വിവാദത്തിനും കൂട്ടുനിന്ന ജനാധിപത്യമുന്നണിക്കാർ ഇന്നെങ്കിലും തങ്ങൾ എങ്ങനെ പെരുമാറണം എന്നു പഠിച്ചെങ്കിൽ ! ഇനിയെങ്കിലും അഥവാ അധികാരത്തിൽ വരാൻ ഇടയായാൽ ഇന്ന് ഇടതുനേതാക്കൾ കാണിക്കുന്ന തന്റേടം കാട്ടാൻ തയാറാകാനെങ്കിലും സാധിച്ചിരുന്നെങ്കിൽ! ഇടതുകാരെപ്പോലെ നിയമസഭയിൽ പെരുമാറാൻ എന്നല്ല കിട്ടിയ വടി ശരിക്ക് ഉപയോഗിക്കാൻ പോലും ആകുന്നില്ല എന്നതാണു പ്രതിപക്ഷ നിരയിലെ ഇപ്പോഴത്തെ സ്ഥിതി. അവിടെ പല ചിന്തയാണ്.
സിഎജിയുടെ കണ്ടെത്തֲൽ വന്നതോടെ അദ്ദേഹത്തിനു വിവരമിֳല്ല എന്നു തുടങ്ങിയ പ്രതികരണങ്ങളും വന്നു. പണ്ടു കരുണാകരന്റെ കാലത്ത് പാമോലിൻ കേസിൽ സിഎജിയുടെ കണ്ടെത്തലിֲൽ കേരളം ഇളക്കിമറിച്ചവരാണ് ഇപ്പോִൾ അദ്ദേഹത്തിനു വിവരമില്ലെന്നു പറയുന്നത്. അന്ന് ആ കണ്ടെത്തֲൽ നടത്തിയ അക്കൗണ്ടന്റ് ജനറൽ ജയിംസ് ജോസഫ് പ്രതിപക്ഷത്തെ ആְർഎസ്പി നേതാവ് ബേബി ജോണിന്റെ മരുമകനാണ് എന്ന് കരുണാകരൻ ആരോപിച്ചപ്പോִൾ എത്ര വികാരഭരിതമായിട്ടായിരുന്നു ഇടതുപക്ഷം പ്രതികരിച്ചത്. ഇന്ന് അവְർ എജിയിֲൽ രാഷ്ട്രീയം കണ്ട് തൃപ്തിപ്പെടാൻ ശ്രമിക്കുന്നു. ഭാരതത്തെ ആകെ ഇളക്കി മറിച്ച 2 ജി സ്പക്ട്രം കേസും ഇടമലയാർ കേസും സിഎജി കണ്ടെത്തിയവയാണ്. ലാവ്ലിൻ കേസ് വന്നപ്പോൾ ഇവരുടെ തനിനിറം കണ്ടതാണ്.
സിഎജിയുടെ റിപ്പോർട്ട് വന്നതോടെ പലതരത്തിലുള്ള മാധ്യമ അന്വേഷണങ്ങൾ വന്നു. 2019 ഏപ്രിലിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഒരു വെടിയുണ്ട കാണാതായതിന് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 7900 ഉണ്ട കാണാതായെന്നാണ് അവിടുത്തെ കണക്ക്. കേസന്വേഷണം ഒന്നും നടക്കുന്നില്ല.
ഉണ്ട ഉരുക്കി ഈയം എടുത്തു എന്ന് അതീവ പരിഹാസ്യമായ ഒരു കണ്ടെത്തലും ഉണ്ടായി. വെടിയുണ്ടയിൽ ഈയം എത്ര കുറച്ചാണുള്ളത് എന്നറിയുന്നവരാണ് ഈ നിഗമനത്തിൽ ചിരിക്കുന്നത്. ഇനിയും പല നിഗമനങ്ങളും വരും. ബുദ്ധിപൂർവമായ അന്വേഷണം നടത്തിയും ഇല്ലാതെയും. അങ്ങനെ ഒരു ചിരിവിഷയമായി ഇതു മാറും.
ആർമറി
വെടിയുണ്ടയും തോക്കുകളും പല ഉദ്യോഗസ്ഥരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ലാഘവത്തോടെയല്ല പോലീസിൽ സൂക്ഷിക്കുന്നത്. ഇവ സൂക്ഷിക്കുന്നതു പ്രത്യേക ആർമറിയിലാണ്. ബാങ്കുകളിലെ ലോക്കർ മുറി പോലെ സുരക്ഷിതം. ഒരു വാതിലാണുള്ളത്. അതിനു കാവലായി ആർമറി എസ്ഐ ഉണ്ട്. വാതിലടച്ചു മുദ്രവച്ചാണു സൂക്ഷിക്കുക. തോക്കും തിരയും എടുത്താലും കൊണ്ടുവന്നാലും എഴുതി രേഖപ്പടുത്തിയാണ് ആർമറിയിൽ വയ്ക്കുക. എസ്ഐ യുടെ മുകളിൽ പല ഉദ്യോഗസ്ഥരുണ്ട്.
ഇവിടേക്ക് ഒരു തോക്കോ തിരയോ വന്നാൽ അതിനു കൃത്യമായ കണക്കു വേണം. രസീത് കൊടുക്കുകയും വേണം. നിയമം അനുസരിച്ച് ഷൂട്ടിംഗ് പരിശീലനത്തിനു പോകുന്ന ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന വെടിയുണ്ടകളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തും. പരീശിലനം കഴിഞ്ഞു മടങ്ങുന്പോൾ കണക്കുകൾ കൃത്യമായി ഏൽപ്പിക്കണം. ഉപയോഗിച്ച വെടിയുണ്ടയുടെ കാലി കേസ് പോലും കൃത്യമായി തിരിച്ചു കൊടുക്കണം.
എന്നാൽ, പല ഏമാന്മാരും, പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാർ, അതിനുള്ള മനസ് കാണിക്കില്ല. അവരോട് രേഖയിൽ ഒപ്പിടാൻ പറയാൻ പോലും ധൈര്യം പാവം എസ്ഐക്കൊന്നും ഇല്ല. അവർ വെടി വച്ച് രസിച്ചു മടങ്ങും. കണക്കുമില്ല തൊപ്പിയും ഇല്ല. ഏമാൻമാർക്കൊപ്പം അവരുടെ കൂട്ടുകാരും കാണും. ഇഷ്ടംപോലെ വെടിവച്ച് രസിക്കും. ആരും ചോദിക്കില്ല. ഇങ്ങനെ കണക്കില്ലാതായതോടെ കള്ളത്തോക്കുകാർക്കും വെടിയുണ്ട കൊടുത്തു തുടങ്ങിയിരിക്കാം.
കേരളാ പോലീസിനു നഷ്ടമായ 12,000 വെടിയുണ്ടയും നായാട്ടുകാർക്കോ തീവ്രവാദികൾക്കോ കിട്ടിയതാവില്ല. ഏമാന്മാർ കണക്കില്ലാതെ വെടിവച്ച് രസിച്ചതും ആവാം. ഇതൊക്കെ ഡിജിപിക്കും ഉപദേഷ്ടാവിനും അറിയാം. മുഖ്യമന്ത്രി അറിയണമെന്നില്ല. അടുത്തകാലത്ത് 600 വെടിയുണ്ട അയച്ചത് വിലാസക്കാരനു കിട്ടിയപ്പോൾ 400 ആയി കുറഞ്ഞു. എണ്ണി നോക്കുമെന്ന് അയച്ചവൻ കരുതിയിരിക്കില്ല. എല്ലാം മൂടിപ്പൊത്തുകയാണ്.
അടുത്തകാലത്തിറങ്ങിയ ഒരു സിനിമയിൽ വെടിയുണ്ട മോഷണം പോകുന്ന രംഗമുണ്ട്. അത്തരം സംഭവങ്ങളും ഉണ്ടാകാം. പക്ഷേ തീവ്രവാദവും മറ്റും ഇത്ര ഭീകരമാകുന്ന കാലത്ത് സിഎജിയുടെ റിപ്പോർട്ട് ഇത്തരം കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത ഉണ്ടാകാനെങ്കിലും കാരണമായെങ്കിൽ!
പിണറായി ചിരിക്കുന്നു
ലോക്നാഥ് ബെഹ്റയെ ഡിജിപി പദവിയിൽ നിന്നു മാറ്റുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിനുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചിരിയിൽ ഒതുക്കി. വല്ലാത്ത വെട്ടിലാണു മുഖ്യമന്ത്രി എന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം പുറത്താക്കിയ ഡിജിപി സെൻകുമാർ അന്വേഷണം നടത്തി നടപടികൾ ആവശ്യപ്പട്ട വീഴ്ചയാണ് സിഎജി ഇപ്പോൾ വലിയ വിവാദമായി ചൂണ്ടിക്കാട്ടുന്നത്. സെൻകുമാറിനു പകരം വാശിപിടിച്ച് ബെഹ്റയെ കൊണ്ടുവന്ന മുഖ്യമന്ത്രിയും അക്കാരണം കൊണ്ടുതന്നെ ഈ വൻ വീഴ്ചയ്ക്ക് ഒരു പരിധി വരെ ഉത്തരവാദിയാണെന്ന് വരുന്നുണ്ടല്ലോ. സാധാരണ അപ്രിയചോദ്യങ്ങളോടു കുപിതനായി പ്രതികരിച്ചു രക്ഷപ്പെട്ടു പോകുന്ന പിണറായി എന്തേ ഇക്കുറി ചിരിച്ചു? സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് അവിടത്തെ ഭരണാധികാരി ആയിരുന്ന ക്രൂഷ്ചേവിന്റെ ചിരിയെക്കുറിച്ച് അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് കെന്നഡി പറഞ്ഞ ഒരു പ്രതികരണമുണ്ട്. ഏതെങ്കിലും ഒരു നിർദേശത്തോട് ക്രൂഷ്ചേവ് പൊട്ടിത്തെറിച്ചു പ്രതികരിച്ചാൽ എനിക്കു മനസിലാകും. എന്നാൽ, അതുകേട്ട് അദ്ദേഹം ചിരിച്ചാൽ ഞാൻ ഒരു ദിവസം മാറിയിരുന്ന് ആ നിർദേശത്തെക്കുറിച്ച് പഠിക്കും.
ചിരിക്കുന്നതിനെക്കാൾ കോപിച്ചു രക്ഷപ്പെടാറുള്ള പിണറായി അപ്രിയമായ ഈ ചോദ്യത്തോട് ചിരിയിലൂടെ പ്രതികരിച്ചത് അർഥഗർഭമാണെന്ന് കരുതുന്നവർ ധാരാളമുണ്ട്. ശരീരഭാഷയിലൂടെയുള്ള പ്രതികരണങ്ങൾ കാണുന്നവർക്കു മനോധർമം അനുസരിച്ചു മനസിലാക്കാവുന്നതാണല്ലോ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കോണ്ഗ്രസ് ഭരണകാലത്ത് സൊഹറാബുദിൻ കേസിൽ നിന്ന് അന്വേഷിച്ചു രക്ഷിച്ച ബെഹ്റയെ കടിച്ച് എന്റെ പല്ലു കളയണോ എന്നാവാം ആ ചിരിയുടെ അർഥം.
രമേശും മുല്ലപ്പള്ളിയും
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളിക്കളഞ്ഞു. രമേശ് ചെന്നിത്തല എടുക്കുന്ന നിലപാട് തള്ളിക്കളയേണ്ട ഗതികേടിൽ മുല്ലപ്പള്ളി എത്തുക ഏതാണ്ട് പതിവായിട്ടുണ്ട്. അത് ഓർത്തുകൂടിയാവില്ലേ മുഖ്യമന്ത്രി ചിരിച്ചത്!
രമേശിന്റെ ചാടിക്കയറിയുള്ള പ്രതികരണത്തെ പണ്ട് ഉമ്മൻ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി നടത്തിയ ഒരു പ്രതികരണത്തോടാണ് നിരീക്ഷകർ തുലനം ചെയ്തത്. അന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ടൈറ്റാനിയം കേസിൽ കോടതി നിരീക്ഷണം ഉണ്ടാവുകയും കേസ് വിജിലൻസിന്റെ അന്വേഷണത്തിന് വിടുകയും ചെയ്തപ്പോൾ ഉമ്മൻ ചാണ്ടിയുടെ രാജിക്കുവേണ്ടി പലരും മുറവിളി കൂട്ടി. എന്നാൽ, കൊടിയേരിയാകട്ടെ മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് വിടണം എന്നാണ് ആവശ്യപ്പെട്ടത്. ആ നിലപാട് അക്കാലത്തെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്ന മുഖ്യമന്ത്രിയുടെ രാജിയുടെ മൂർച്ച ചോർത്തിക്കളഞ്ഞു.
അതുപോലെ രമേശിന്റെ പല ആദ്യ പ്രതികരണങ്ങളും പിണറായിയെ സഹായിക്കുന്നതിന് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പിണറായിക്കൊപ്പം സമരം ചെയ്യാം എന്നു രമേശ് സമ്മതിച്ചതുപോലെ പിണറായിക്കു മേൽക്കൈ കൊടുക്കുന്ന നിലപാടുകൾ പലതായി. കോണ്ഗ്രസിനു സാധ്യതയുള്ള ഒരു മുഖ്യമന്ത്രി പദവിക്കാണ് രമേശിന്റെ ഇത്തരം സമീപനങ്ങൾ അപകടം ഉണ്ടാക്കുന്നത്.
രമേശ് ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണു വെടിയുണ്ടകൾ കാണാതെപോയത് എന്നു വരുത്തി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമവും ഉണ്ട്. രമേശ് ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് ഈ വിഷയം ഡിജിപി സെൻകുമാർ കണ്ടെത്തുകയും അന്വേഷത്തിനു മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തത്. എന്നാൽ, അദ്ദേഹത്തെ പുറത്താക്കി ബെഹ്റ വന്ന ശേഷം ഒരു നടപടിയും ഉണ്ടായില്ല.
അനന്തപുരി/ ദ്വിജൻ
സിഎജിയുടെ വെടിയും മുഖ്യമന്ത്രിയുടെ ചിരിയും
11:29 PM Feb 15, 2020 | Deepika.com