മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയിൽ ഏറ്റവുമൊടുവിലായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴേക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചിരി നിയന്ത്രിക്കാൻ പറ്റാത്ത നിലയായി. ബജറ്റ് വായിച്ചാൽ ചിരിയോടു ചിരിയാകും. എന്തുചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക്കിനോടു പ്രതിപക്ഷ നേതാവിന് ഒരു അപേക്ഷയേ ഉള്ളു. ഇനിയൊരു പാക്കേജ് കൂടി പ്രഖ്യാപിക്കരുത്. അതുകൂടി താങ്ങാൻ വയ്യത്രേ.
ഇതൊന്നും കേട്ടു മന്ത്രി ഡോ. തോമസ് ഐസക് കുലുങ്ങില്ല. ഭൗതിക നേട്ടങ്ങൾ പരിഗണിച്ചാൽ യുഡിഎഫ് ഭരണത്തിൽ അഞ്ചുവർഷം കൊണ്ടു ചെയ്തതിനേക്കാൾ കാര്യങ്ങൾ എൽഡിഎഫ് സർക്കാർ നാലു വർഷം കൊണ്ടു ചെയ്തത്രേ. തലസ്ഥാന നഗരത്തെ അവഗണിച്ചു എന്ന ആരോപണത്തിനു മറുപടി പറയാൻ കാര്യങ്ങൾ വിശദമായിത്തന്നെ അവതരിപ്പിച്ചു. ബജറ്റ് പൊതുചർച്ചയ്ക്കു മറുപടി പറയുമ്പോൾ ധനമന്ത്രിമാർ പരാതി തീർക്കാൻ ചില പ്രഖ്യാപനങ്ങളൊക്കെ നടത്താറുണ്ട്. എന്നാൽ, ധനമന്ത്രി പുതിയ ഒരു പ്രഖ്യാപനത്തിനും മുതിർന്നില്ല. സാന്പത്തികനില മനസിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും നോക്കേണ്ടല്ലോ.
പദ്ധതികൾ ഒന്നൊന്നായി എടുത്തുപറഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ഇതൊക്കെ പറഞ്ഞത് ഉയർത്തിക്കാട്ടി കെ.സി. ജോസഫ് എഴുന്നേറ്റു. തലസ്ഥാനത്തിനു മാത്രമുള്ള പദ്ധതികൾ 8300 കോടി വരുമെന്നാണ് മന്ത്രിയുടെ കണക്ക്. ഈ ബജറ്റിലാണോ ഇതെല്ലാം എന്നായി വി.ഡി. സതീശൻ. അപ്പോൾ കണക്കിൽ അൽപം മാറ്റം വരുത്തി. 4850 കോടി ബജറ്റിലുണ്ടെന്നായി മന്ത്രി.
എംഎൽഎമാരോട് ഇരുപതു പദ്ധതി നിർദേശങ്ങൾ എഴുതി വാങ്ങിയിട്ട് ഒരെണ്ണത്തിനു മാത്രം തുക വകയിരുത്തി ബാക്കിക്ക് 100 രൂപ ടോക്കണ് തുക അനുവദിച്ചെന്നായിരുന്നു പ്രതിപക്ഷത്തു നിന്നുള്ള പ്രധാന പരാതി. പ്രതിപക്ഷ എംഎൽഎമാരോടാണത്രെ ഇങ്ങനെ ചെയ്തത്. ഏതെങ്കിലും എംഎൽഎയ്ക്ക് അനുവദിച്ചത് രണ്ടു കോടിയിൽ കുറവാണെങ്കിൽ മിനിമം രണ്ടു കോടിയാക്കാമെന്ന ഉറപ്പു മാത്രമാണ് മന്ത്രി നൽകിയത്.
മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷത്തിനു തൃപ്തിയായില്ല. പരാതികൾക്കു പരിഹാരമില്ലാതെ വന്നതോടെ അവർ സഭ ബഹിഷ്കരിച്ചിറങ്ങി. 100 രൂപ ടോക്കണ് മന്ത്രിക്കു മണി ഓർഡറായി അയച്ചു കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബജറ്റ് ചർച്ചയുടെ അവസാനദിനമായ ഇന്നലെയും പ്രതിപക്ഷം പരാതിയുടെ കെട്ടഴിക്കുകയായിരുന്നു. എം. വിൻസന്റിന്റെ അഭിപ്രായത്തിൽ ബജറ്റിന്റെ തുടക്കത്തിൽ അറുപതുകളിൽ പ്രശസ്തമായ ഒരു സിനിമാഗാനത്തിന്റെ രണ്ടു വരി കൊടുക്കേണ്ടതായിരുന്നു. ഗാനം ഇങ്ങനെ:
"നയാ പൈസയില്ല, കൈയിലൊരു നയാപൈസയില്ല.’
ധനമന്ത്രി തലസ്ഥാനജില്ലയെ തറയിലിട്ടു ചവിട്ടി എന്നാണ് വിൻസന്റ് പറഞ്ഞത്. കോവളത്തു വന്നിരുന്നാണ് മന്ത്രി ബജറ്റ് തയാറാക്കുന്നത്. ആ കോവളത്തെയും നിർദാക്ഷിണ്യം തഴഞ്ഞു. ഭരണത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിലും ബന്ധുനിയമനം അനുസ്യൂതം നടക്കുന്നുണ്ടെന്നും വിൻസന്റ് പറഞ്ഞു.
ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം സർക്കാരിന്റെ കാലത്തേക്കു തിരിച്ചുപോയി ഗീത ഗോപി. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കിയ കോണ്ഗ്രസ്, നെഹ്റു ഭരണത്തിനെതിരേ ആയിരുന്നു ഗീതയുടെ രോഷം. പിന്നെയും ഇഎംഎസ് അധികാരത്തിലെത്തി. പിന്നീട് നായനാരും വി.എസും ഇപ്പോൾ പിണറായിയും അധികാരത്തിൽ വന്ന കഥ പറഞ്ഞെങ്കിലും സിപിഐക്കാരിയായ ഗീത ഗോപി അച്യുതമേനോന്റെ കാര്യം പറയാൻ മറന്നു പോയി. ആദ്യ ഇഎംഎസ് സർക്കാരിനെ കോണ്ഗ്രസ് താഴെയിട്ടെങ്കിൽ രണ്ടാം ഇഎംഎസ് സർക്കാരിനെ ആരു താഴെയിറക്കിയെന്നും ഗീത എന്തോ പറഞ്ഞില്ല.
പ്രതിപക്ഷ എംഎൽഎമാരെ ബജറ്റിൽ അവഗണിച്ചതിനേക്കുറിച്ചു പറഞ്ഞ സി.എഫ്. തോമസ്, അഞ്ചാം വർഷം ധനമന്ത്രി ഡോ. തോമസ് ഐസക് എന്തിനിങ്ങനെ ചീത്തപ്പേരുണ്ടാക്കി എന്ന് അദ്ഭുതപ്പെടുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാരെ തഴയാൻ സംസ്ഥാനത്തിന്റെ പണം സിപിഎമ്മിന്റേതാണോ എന്നും സി.എഫ്. തോമസ് ചോദിച്ചു. റബർ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് റബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീപീഡന സംഭവങ്ങൾ ഉയർത്തി ഷാനിമോൾ ഉസ്മാൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. വർധിച്ചുവരുന്ന കേസുകളാണ് സർക്കാരിനെതിരെയുള്ള പ്രധാന ആയുധം. എന്നാൽ, ബോധവത്കരണത്തിന്റെ ഫലമായി കൂടുതൽ പേർ പരാതിയുമായി വരുന്നതാണ് കേസുകളുടെ എണ്ണം കൂടാൻ കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം നിൽക്കുന്ന സർക്കാർ നയമാണു സ്ത്രീപീഡന സംഭവങ്ങൾ വർധിക്കാൻ കാരണമെന്നാണു ഷാനിമോൾ പറയുന്നത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ പോലീസ്- രാഷ്ട്രീയ കൂട്ടുകെട്ട് നടത്തിയ നീക്കങ്ങളും ഷാനിമോൾ ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷൻ പാർട്ടിക്കാർ ഉൾപ്പെട്ട പരാതികൾ മാറ്റിവയ്ക്കുകയാണെന്നും കമ്മീഷൻ ചെയർപേഴ്സണ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു നടക്കുകയാണെന്നും ഷാനിമോൾ പറഞ്ഞു. എന്നാൽ, വനിതാ കമ്മീഷനെതിരേയുള്ള പരാമർശങ്ങൾ കുശുന്പു കൊണ്ടു പറഞ്ഞതാണെന്നായിരുന്നു പിണറായിയുടെ മറുപടി. കമ്മീഷൻ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗവും ബജറ്റും അവതരിപ്പിച്ച നിയമസഭാ സമ്മേളനം ഇന്നലെ അവസാനിച്ചു. ഇനി മാർച്ച് ആദ്യവാരം ചേരുന്ന സമ്മേളനം ധനാഭ്യർഥനകൾ പാസാക്കി സന്പൂർണ ബജറ്റ് പാസാക്കും. സമ്മേളനത്തിന്റെ ആദ്യദിനത്തിലെ നയപ്രഖ്യാപന പ്രസംഗം ഗവർണറെ തടഞ്ഞു കൊണ്ടുള്ള വൻപ്രതിഷേധത്തിനു വഴി തെളിച്ചെങ്കിലും പിന്നീടിങ്ങോട്ട് സഭ ശാന്തമായി മുന്നോട്ടു പോയി.
നിയമസഭാവലോകനം/ സാബു ജോണ്
ചെന്നിത്തലയ്ക്കു ചിരി; കുലുങ്ങാതെ ധനമന്ത്രി
11:34 PM Feb 12, 2020 | Deepika.com