ഡൽഹി തെരഞ്ഞെടുപ്പിലെ ഫലം ബിജെപിയുടെ ആറാം ഇന്ദ്രിയം തകർത്തു എന്നതാണ് ഇന്നലെ തലസ്ഥാനത്തു കേട്ട ഏറെ ചിരിപ്പിച്ച ഒരു തമാശ. ചുരുങ്ങിയതു 48 സീറ്റിലെങ്കിലും ബിജെപി ജയിക്കുമെന്നു തന്റെ ആറാം ഇന്ദ്രിയം പറയുന്നതായി പലതവണ തറപ്പിച്ചു പറഞ്ഞ ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരിയുടെ മുഖത്ത് അന്തിമഫലം മുഴുവൻ വന്നപ്പോൾ ചോരയില്ലാതായി. വോട്ടെണ്ണൽ തുടങ്ങി മൂന്നു മണിക്കൂറിനു ശേഷവും ആറാം ഇന്ദ്രിയത്തിന്റെ ശക്തിയിൽ വീന്പിളക്കിയ തിവാരിക്കു സ്വയം പഴിക്കാനേ വഴിയുള്ളൂ. ഒറ്റസംഖ്യയിലേക്കു കൂപ്പുകുത്തിയതിനു പുറമേ കഴിഞ്ഞ തവണ ബിജെപി ജയിച്ച രോഹിണി അടക്കമുള്ള കാവിക്കോട്ടകളും തകർന്നടിഞ്ഞു.
തെരഞ്ഞെടുപ്പു പോർക്കളത്തിലിറക്കിയ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ, ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കൽ, അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് എന്നിവ മുതൽ ഷഹീൻ ബാഗിലെ റോഡ് ഉപരോധ സമരത്തിനെതിരേയുള്ള പ്രചാരണം വരെയുള്ള യുദ്ധതന്ത്രങ്ങളെല്ലാം പാഴായതാകും നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തുക. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം കൂടി ലക്ഷ്യമിട്ടു നടത്തിയ കളികളൊന്നും തലസ്ഥാനത്തെ വോട്ടർമാരിൽ കാര്യമായി ഏശിയില്ല.
രാജ്യത്തിന്റെ ക്യാപ്പിറ്റലിലെ നിർണായക തെരഞ്ഞെടുപ്പിൽ മോദിക്കും ഷായ്ക്കും "ക്യാപ്പിറ്റൽ പണിഷ്മെന്റ്' ആണു ജനം വിധിച്ചതെന്നാണു മറ്റൊരു തമാശ. പൂജ്യത്തിൽനിന്നു പൂജ്യത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ വീഴ്ച പക്ഷേ കോണ്‍ഗ്രസുകാർക്കുപോലും അത്ഭുതമായില്ല. ആരെയൊക്കെയോ ബോധിപ്പിക്കാനായി പേരിനു പ്രചാരണത്തിനിറങ്ങിയ രാഹുലിനും പ്രിയങ്കയ്ക്കും കോണ്‍ഗ്രസിന്റെ ജയത്തേക്കാൾ ബിജെപിയുടെ പരാജയമായിരുന്നു ഇത്തവണ മുഖ്യം. അസുഖം മൂലം പേരിനു പോലും പ്രചാരണത്തിനിറങ്ങാത്തതു സോണിയാ ഗാന്ധിക്കു ഡൽഹിയിൽ ആശ്വസിക്കാൻ അതു മാത്രമാകും ബാക്കി.
ജനംതന്നെ രാജാവ്
ബിഹാർ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷി നേതാവുമായ നിതീഷ് കുമാർ പറഞ്ഞതാകും മോദിക്കും ഷായ്ക്കും ബിജെപിക്കുള്ള മുന്നറിയിപ്പ്. ""വോട്ടർമാരാണ് യഥാർഥ രാജാക്കന്മാർ.'' വാചകക്കസർത്തിനേക്കാളേറെ വികസനവും ജനക്ഷേമവുമാണ് പ്രധാനമെന്നതും മോദിക്കുള്ള പാഠമാകും. താരതമ്യേന സദ്ഭരണം കാഴ്ചവച്ച ആം ആദ്മി പാർട്ടിയുടെ ചൂലെടുത്ത് തൂത്തുവാരി വലിയ ജയം സമ്മാനിക്കുകയാണു ജനം ചെയ്തത്.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞതുപോലെ, മോദിയുടെ മൻ കി ബാത്ത് അല്ല കേജരിവാളിന്റെ ജൻ കി ബാത്ത് ആണു ഡൽഹിയിലെ ജനങ്ങൾ കേട്ടത്. ജനങ്ങളുടെ ശബ്ദം കേൾക്കുകയും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരെ ജനം വാരിപ്പുണരുമെന്നതാകും ജനാധിപത്യത്തിന്റെ വലിയ നന്മ ജനങ്ങളെ സേവിക്കാനിറങ്ങിയവർ മതത്തിന്റെയും ജാതിയുടെയും പ്രാദേശികതയുടെയും മറ്റും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കുന്ന പതിവു രാഷ്ട്രീയക്കാർക്കുള്ള താക്കീതു കൂടിയാണ് ഡൽഹിയിലെ ജനവിധി.
ഭരണത്തിന്റെ ഗുണഫലങ്ങൾ ഏതാനും ചിലർ കോർപറേറ്റ് ഭീമന്മാരും വൻകിട മുതലാളിമാരും കൈക്കലാക്കുന്ന രീതിക്കെതിരേയും അഴിമതിക്കെതിരേയുമുള്ളതു കൂടിയാണു ഡൽഹി തെരഞ്ഞെടുപ്പു ഫലം. പാവങ്ങളും സാധാരണക്കാരും വീട്ടമ്മമാരും തൊഴിലാളികളും ചെറുകിട, ഇടത്തരം കർഷകരും കച്ചവടക്കാരുമെല്ലാം ദുരിതത്തിൽ വിഷമിക്കുകയും വൻകിടക്കാർ മാത്രം നേട്ടം കൊയ്യുകയും ചെയ്യുന്ന ഭരണമല്ല ജനം കാംക്ഷിക്കുന്നതെന്നു വ്യക്തം. വികസനവും പുരോഗതിയും ജനക്ഷേമവും ഉറപ്പാക്കുന്നവരെ രാഷ്ട്രീയവും മതവും നോക്കാതെ ജനം പിന്തുണയ്ക്കുമെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മികവ്.
വെളിവും വെളിച്ചവും
വികസനവും ജനക്ഷേമവും രാഷ്ട്രീയക്കളികളും സമാസമം അരച്ചുചേർത്ത ആം ആദ്മി പാർട്ടിയും കേജരിവാളും മോദി- ഷാ ദ്വയത്തിന്റെ തേരു പിടിച്ചുകെട്ടിയതു നിസാരമല്ല. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായി എഎപി സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതികളെ ജനം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒപ്പം പാവപ്പെട്ടവർക്കുള്ള സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം എന്നിവയും സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയുമെല്ലാം കേജരിവാൾ സർക്കാരിനെ ജനപ്രിയമാക്കി. തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും ഇന്നലത്തെ ഹാട്രിക് ജയത്തിനും ശേഷവും മുഖ്യമന്ത്രി കേജരിവാളിന്റെ വാക്കുകളും സന്ദേശങ്ങളും കുശാഗ്രബുദ്ധിയുള്ള തനി രാഷ്ട്രീയക്കാരന്റേതാണെന്നതും മറക്കരുത്. ജമ്മു കാഷ്മീരിനു പ്രത്യേകാധികാരം നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത പ്രതിപക്ഷത്തെ പ്രധാന നേതാവായിരുന്നു കേജരിവാൾ. ഡൽഹിയിലും രാജ്യത്താകെയും വലിയ വിവാദവും ചർച്ചയുമായ ഷഹീൻ ബാഗിലെ അമ്മമാരുടെ റോഡ് ഉപരോധ സമരത്തെ കേജരിവാൾ പാടേ വിസ്മരിച്ചതും അവിടെ സന്ദർശിക്കാതിരുന്നതും കരുതിക്കൂട്ടിയായിരുന്നു.
രാജ്യത്തെ യുവതയെ ആകെ വേദനിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്ത ജാമിയ മിലിയ, ജെഎൻയു സർവകലാശാലകളിൽ പോലീസിന്റെ സഹായത്തോടെ സംഘപരിവാർ നടപ്പാക്കിയ ഗുണ്ടാ ആക്രമണത്തെ അപലപിക്കാനും കേജരിവാൾ തയാറായില്ല. വലിയ തോതിൽ അക്രമണം നടന്ന രണ്ടു സർവകലാശാലകളും സന്ദർശിക്കാതിരിക്കാനും സംഭവത്തെക്കുറിച്ചു പ്രതികരിക്കാതിരിക്കാനും ഡൽഹിയുടെ സ്വന്തം മുഖ്യമന്ത്രി കാട്ടിയ കരുതലിനും തൊലിക്കട്ടിയേറെ.
ഭക്തനായി കേജരിവാൾ
ഹൈന്ദവ വിശ്വാസിയായ കേജരിവാൾ പരസ്യമായി ഹനുമാൻ മന്ത്രം ചൊല്ലിയതിലോ പെട്ടെന്നു ഭക്തനായതിലോ കുഴപ്പമൊന്നുമില്ല. പക്ഷേ 75 ശതമാനത്തിലേറെ ഹൈന്ദവരുള്ള ഡൽഹിയിൽ ഓരോ നടപടിയിലൂടെയും മൃദുഹിന്ദുത്വം ഭംഗിയായി കളിക്കുകയായിരുന്നു കേജരിവാളെന്ന് ആം ആദ്മി പാർട്ടിക്കാർക്കും അറിയാം. ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയ്ക്കെതിരേ പോരാടുന്നതിനിടയിലും കൃത്യമായ ഒത്തുതീർപ്പ് അജൻഡയാണു കേജരിവാൾ ഫലപ്രദമായി നടപ്പാക്കിയത്. വൻവിജയത്തോടെ വീണ്ടും ഭരണം ഉറപ്പിച്ചശേഷം നടത്തിയ പ്രതികരണത്തിലും മുഖ്യമന്ത്രി കേജരിവാളിന്റെ ശ്രദ്ധാപൂർവമായ പ്രതികരണത്തിലും വിശാല രാഷ്ട്രീയവും തന്ത്രവും കാണാനായി. കടുത്ത പോരാട്ടത്തിൽ ബിജെപിയെ മുട്ടുകുത്തിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരേ ഒരക്ഷരം കേജരിവാൾ ഉരിയാടിയില്ല! അവിടെയാണു കേജരിവാളിന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണം. ഫലത്തിൽ മോദിയോട് ഏറ്റമുട്ടി ജയിക്കാനല്ല, മറിച്ച് മോദിയെ തന്ത്രപരമായി മറികടക്കാനായിരുന്നു കേജരിവാൾ ശ്രമിച്ചു ജയിച്ചത്.
ബിജെപിക്കെതിരേയുള്ള പോരാട്ടത്തിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിനോടുള്ള കേജരിവാളിന്റെ അഭ്യർഥന. എന്നാൽ, എഎപിക്കു ചെറിയ സ്വാധീനമുള്ള ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ യുപി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്വന്തം സ്ഥാനാർഥികളെ നിർത്തി മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ കേജരിവാൾ മടിച്ചില്ല. ഈ സംസ്ഥാനങ്ങളിലെല്ലാം എഎപി തോറ്റന്പുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏഴിൽ മൂന്നു സീറ്റു ചോദിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് കേജരിവാൾ തയാറായില്ല. ഫലമോ, ഏഴിൽ ഏഴിലും ബിജെപി ജയിക്കുകയും കോണ്‍ഗ്രസ് രണ്ടാമതെത്തുകയും ചെയ്തു. നാണംകെട്ട് മൂന്നാം സ്ഥാനത്തായിരുന്നു അന്ന് എഎപിയുടെ നില.
രാഷ്ട്രീയക്കളികളിൽ മമത ബാനർജി, മായാവതി തുടങ്ങിയവരെക്കാളും ഒട്ടും പിന്നിലാകില്ല കേജരിവാൾ. സ്വന്തം സാമ്രാജ്യം കാക്കുന്പോഴും ദേശീയതലത്തിൽ അവസരത്തിനൊത്തു മാറിക്കളിക്കാൻ കേജരിവാളും മടിച്ചേക്കില്ല.
2015ലെ വൻവിജയത്തിനു ശേഷം ദേശീയ രാഷ്ട്രീയത്തിലേക്കു കണ്ണുവച്ച ശേഷമായിരുന്നു കേജരിവാളിന്റെ ഡൽഹിയിലേക്കുള്ള തിരിച്ചുപോക്കെന്നതും വിസ്മരിക്കാനാകില്ല. പക്ഷേ കേജരിവാളിന്റെ തന്ത്രങ്ങൾ വെളിച്ചത്തുവരുന്ന നിലയ്ക്ക് കോണ്‍ഗ്രസും ഇടതുപാർട്ടികളും അടക്കമുള്ളവർ ഇനി കരുതലോടെയാകും എഎപിയെ കാണുക.
ഷായ്ക്കും ഷോക്ക്
ആകെയുള്ള 70ൽ 62 സീറ്റുകളും നേടി ഭരണം നിലനിർത്താനായതാണ് കേജരിവാളിനെ ഡൽഹിയുടെ മാണിക്യമാക്കിയത്. 2015ലെ തെരഞ്ഞെടുപ്പിൽ കിട്ടിയ 67ൽനിന്ന് അഞ്ചു സീറ്റു മാത്രമാണു കുറവ്. അപ്പോഴും ബിജെപിയുടെ കോട്ടകൾ ഇളക്കി രോഹിണിയിൽ അടക്കം ആം ആദ്മിയുടെ ജയം നേടാനായി. തുടക്കത്തിൽ പിന്നിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വനിതാ നേതാവ് അതിഷി മർലേനയും കൂടി ജയിച്ചത് ആം ആദ്മി പാർട്ടിക്കും കേജരിവാളിനും മധുരമായി.
ഇന്ത്യൻ റവന്യു സർവീസിലെ 1993 ബാച്ചിലെ ഉദ്യോഗസ്ഥയായ ഭാര്യ സുനിതയുടെ പിറന്നാൾ ദിനമായ ഇന്നലെയാണു ഡൽഹിയുടെ സൂര്യതേജസായി വീണ്ടും തിളങ്ങുന്ന വിജയം നേടാനായതെന്നതു കേജരിവാളിന് ഇരട്ടിമധുരമായി. 2013 ഡിസംബറിൽ ഡൽഹിയിൽ ആദ്യമായി മുഖ്യമന്ത്രിയായ കേജരിവാളിന് 49 ദിവസം മാത്രമേ അന്നു തുടരാനായുള്ളൂ. 2014 ഫെബ്രുവരിയിൽ മുഖ്യമന്ത്രിസ്ഥാനം ആദ്യം രാജിവച്ച കേജരിവാൾ 2015ൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ വന്പൻ ജയത്തോടെയാണു രാജ്യതലസ്ഥാനത്തു വീണ്ടും മുഖ്യമന്ത്രിയായത്. വൻവിജയം ഇക്കുറിയും ആവർത്തിക്കാനായതും മൂന്നാം വട്ടവും മുഖ്യമന്ത്രി കസേരയിലെത്തിയതും കേജരിവാളിന്റെയും എഎപിയുടെയും ജനപ്രിയതയുടെ തെളിവായി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതൽ അന്‍പതിലേറെ മന്ത്രിമാരും ഇരുന്നൂറോളം എംപിമാരും ഡൽഹിയിൽ ക്യാന്പടിച്ചു നടത്തിയ പ്രചാരണവും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനായി നടത്തിയ നിരവധിയായ ശ്രമങ്ങളുമെല്ലാം പാളിയതു മോദിക്കും ഷായ്ക്കും ഏൽപിച്ച ഷോക്ക് ചെറുതല്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേറ്റ പരാജയത്തിന്റെ മുറിവിൽ മുളകുപൊടി തേയ്ക്കുന്നതാകും ബിജെപിക്കും മോദിക്കും ഡൽഹിയിലെ പരാജയം.
ബിജെപി ഇപ്പോൾ ഭരണത്തിലുള്ള ബിഹാർ, കർണാടക, മേഘാലയ, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലും ഒറിജിനൽ ജനവിധി ബിജെപിക്ക് എതിരായിരുന്നു. ഹരിയാനയിലാകട്ടെ കഷ്ടിച്ചാണ് ബിജെപി ഭരണം നിലനിർത്തിയത്. വലിയ കൊട്ടിഘോഷിച്ച ഒഡീഷയിലെയും തെലുങ്കാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കു തോൽവിയായിരുന്നു ഫലം. തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റു പ്രധാന സംസ്ഥാനങ്ങളിലും ബിജെപിക്കു തിരിച്ചടികളാണു കിട്ടിയത്.
ചൂണ്ടുപലകകൾ വ്യക്തം
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി 2019ൽ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്കും മോദി, ഷാ കൂട്ടുകെട്ടിനും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ തിരിച്ചടികൾ ചെറുതല്ല. യുപിയിലും ഗുജറാത്തിലും ഒഴികെ വലിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു കാലിടറിയെന്നത് അംഗീകരിക്കാൻ സംഘപരിവാറിനു പ്രയാസമാകും. ഉത്തരാഖണ്ഡിലെയും ഹരിയാനയിലെയും ഹിമാചലിലെയും ത്രിപുരയിലെയും മറ്റും ഭരണവും ആശ്വസിക്കാനുണ്ട്. കർണാടകയിലേതു കുതിരക്കച്ചവട രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാകും.
പരാജയപ്പെട്ടെങ്കിലും ഡൽഹിയിലും വോട്ടുശതമാനത്തിൽ വർധന നേടാൻ ബിജെപിക്കു കഴിഞ്ഞു. ബിജെപിയുടെ തേരോട്ടം തടയണമെങ്കിൽ മതനിരപേക്ഷ ശക്തികൾ കൂടുതൽ ഐക്യത്തോടെയും ജാഗ്രതയോടെയും ഒന്നിച്ചു പോരാടേണ്ട തുണ്ടെന്ന സന്ദേശമാകും ഡൽഹി ഫലത്തിന്റെ ചൂണ്ടുപലക. അതിലേറെ, വികസനവും പുരോഗതിയും ജനക്ഷേമവും ഉറപ്പാക്കുകയും ജനങ്ങളെ വേർതിരിക്കാതെ രാജ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരെ ജനം കൈപിടിച്ചുയർത്തുമെന്നതാണു ഡൽഹിയുടെ വലിയ സവിശേഷത.
ജോർജ് കള്ളിവയലിൽ
ആപ്പിടിച്ചു തകർന്ന് ആറാമിന്ദ്രിയം
11:19 PM Feb 11, 2020 | Deepika.com