ബജറ്റിലെ അവഗണനയെക്കുറിച്ചാണു പ്രതിപക്ഷത്തിനു പറയാനുള്ളത്. ഒ. രാജഗോപാലിനും ഇതുതന്നെയാണു പരാതി. എന്നാൽ, ഭരണപക്ഷക്കാർ ആവേശത്തിലാണ്. ഇതുപോലൊരു ബജറ്റ് കണ്ടിട്ടില്ലെന്ന മട്ടിലാണ് അവരുടെ പ്രസംഗങ്ങൾ പോകുന്നത്.
പൊള്ളയായ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സാധിക്കാത്ത കാര്യങ്ങളുമാണ് ബജറ്റിലൂടെ പറഞ്ഞുവച്ചതെന്നാണ് കെ.സി. ജോസഫിന്റെ വിമർശനം. മുണ്ടു മുറുക്കിയുടുക്കാൻ നാട്ടുകാരോടു പറയുന്ന സർക്കാർ സ്വന്തം നിലയിൽ ധൂർത്ത് നടത്തുന്നതു ശരിയോ എന്നും ജോസഫ് ചോദിക്കുന്നു.
തദ്ദേശസ്ഥാപനങ്ങൾക്കു പണം നൽകുന്നില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം അവതരിപ്പിച്ച കെ.സി. ജോസഫ് ധനമന്ത്രിയുടെ അന്നത്തെ മറുപടി ഓർമയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി പത്തിനകം കരാർ ബില്ലുകൾ മുഴുവനായി മാറിക്കൊടുക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പത്തു കഴിഞ്ഞിട്ടും തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും സംഭവിച്ചില്ലെന്ന് കെ.സി. പറഞ്ഞു. ഇന്നു മന്ത്രി മറുപടി പറയുന്പോൾ താൻ പറഞ്ഞതിനു മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് കെ.സി. ജോസഫ്.
സർക്കാർ പണം ധൂർത്തടിക്കുന്നു എന്നു പറയുന്നത് ഒരു കൂട്ടം നന്ദികെട്ടവരാണെന്നാണ് ഇ.ടി. ടൈസണ് മാസ്റ്ററുടെ പക്ഷം. കിഫ്ബിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് "ഇക്കണോമിക് മിറക്കിൾ' എന്നാണ്.
ബജറ്റ് അവതരണത്തിനു മുന്പായി ചാനലുകളിലൊക്കെ ഇന്റർവ്യൂ കൊടുക്കുന്ന ധനമന്ത്രിയെ കണ്ടപ്പോൾ മഞ്ഞളാംകുഴി അലിക്കു വലിയ വിഷമമായി. പൊതുവേ ഉത്സാഹിയായി കാണപ്പെടുന്ന മന്ത്രിയെ ഇപ്പോൾ കാണുന്പോൾ പൊളിഞ്ഞ തറവാട്ടിലെ കാരണവരെപ്പോലെയുണ്ടത്രെ. നാട്ടിലെ കള്ളുകുടിയന്മാരും ഭാഗ്യാന്വേഷികളുമില്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നാണ് അലിയുടെ ചോദ്യം. കേന്ദ്രസർക്കാരും കേരളത്തിലെ ഇടതുസർക്കാരും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് അലിയുടെ അഭിപ്രായം. ഇരുവരുടെയും ഒന്നാം നന്പർ ശത്രു കോണ്ഗ്രസാണ്. രണ്ടാമത്തെ ശത്രു മാവോയിസ്റ്റുകളാണ്. പിണറായി വിജയന്റെ പ്രസ്താവന പിന്തുണച്ചുകൊണ്ടു നരേന്ദ്ര മോദി രംഗത്തുവന്നത് രക്തം രക്തത്തെ തിരിച്ചറിഞ്ഞപ്പോഴാണെന്നും അലി പറഞ്ഞു.
ഓരോ മണ്ഡലത്തിലും എത്ര കിട്ടി എന്നു നോക്കിയല്ല ബജറ്റിന്റെ മേന്മ അളക്കേണ്ട തെന്നാണു പി.കെ. ശശിക്കു പ്രതിപക്ഷത്തോടു പറയാനുണ്ടായിരുന്നത്. പ്രതിപക്ഷത്തെ സാന്പത്തിക വിദഗ്ധനായ വി.ഡി. സതീശനോടു പോലും ഒറ്റയ്ക്കു സംസാരിച്ചാൽ ബജറ്റിനേക്കുറിച്ചു നല്ലതേ പറയൂ എന്ന് ശശിക്കു ഉറപ്പുണ്ട്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിച്ചത് നന്ദികേടാണെന്നാണ് ശശിയുടെ നിലപാട്.
ബജറ്റിനെ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നാണ് പി.ടി. തോമസ് വിശേഷിപ്പിച്ചത്. പോലീസിന്റെ തലപ്പത്ത് കൊടിയ അഴിമതി നടക്കുന്നു എന്ന ആരോപണവും തോമസ് മുന്നോട്ടു വച്ചു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
എൽഡിഎഫ് ഭരണത്തിന്റെ വലിയ നേട്ടമായി വിശേഷിപ്പിക്കുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ പ്രതിപക്ഷത്തിന്റെ ഗ്യാസ് പോകുമെന്ന് ഭരണപക്ഷത്തെ മുരളി പെരുനെല്ലിക്ക് ഉറപ്പാണ്.
ഇരുപതോളം പേരുടെ കവിതകൾ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ ധനമന്ത്രിക്കു മന്ത്രി ജി. സുധാകരന്റെയും പ്രതിപക്ഷത്തെ എൽദോസ് കുന്നപ്പിള്ളിലിന്റെയും രണ്ടുവരി കവിത കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന അഭിപ്രായമുണ്ട് പി. ഉബൈദുള്ളയ്ക്ക്. മലപ്പുറത്തോട് ബജറ്റ് കടുത്ത അവഗണന കാട്ടിയെന്ന് ഉബൈദുള്ള കുറ്റപ്പെടുത്തി. എന്നാൽ, വികസനം കാണാൻ കാസർഗോട്ടേക്കു ക്ഷണിക്കുകയാണു പി. കുഞ്ഞിരാമൻ. ബേക്കലിൽ എയർ സ്ട്രിപ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ അൽപംകൂടി കാത്തിരുന്നാൽ വ്യോമമാർഗം എത്താനായേക്കുമെന്ന പ്രതീക്ഷയും കുഞ്ഞിരാമനുണ്ട്. ഏതായാലും അടുത്ത മുപ്പതു വർഷത്തേക്കെങ്കിലും കാസർഗോഡ് ഇനിയൊരു സ്കൂൾ കെട്ടിടം പണിയേണ്ടിവരില്ല. എല്ലാ സ്കൂളിനും കിഫ്ബി വഴി നല്ല കെട്ടിടം ആയത്രെ.
പ്രതിപക്ഷ മണ്ഡലങ്ങളെ പാടേ അവഗണിച്ച ബജറ്റ് ആണിതെന്നു റോജി എം. ജോണ് കുറ്റപ്പെടുത്തി. ആയിരം സിഎൻജി ബസുകൾ കെഎസ്ആർടിസി പുറത്തിറക്കുമെന്ന് ആദ്യ ബജറ്റിൽ പറഞ്ഞതാണ്. നാലു ബജറ്റ് കഴിഞ്ഞപ്പോൾ കെഎസ്ആർടിസിക്ക് ആരും സ്പെയർപാർട്സ് പോലും കൊടുക്കാത്തതിനാൽ വണ്ടികൾ കട്ടപ്പുറത്താണെന്ന് റോജി പരിഹസിച്ചു.
വയനാട്, ഇടുക്കി ജില്ലകളിൽ രാമച്ചം വച്ചു പിടിപ്പിച്ച് വാട്ടർഷെഡ് മാനേജ്മെന്റ് നടത്തിയാൽ ഈ ജില്ലകളിലെ മണ്ണിടിച്ചിലിനു പരിഹാരം കാണാമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. എട്ടു വരി എക്സ്പ്രസ് ഹൈവേ നിർമിക്കാൻ കേരളം തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കടുത്ത വേനലിലെ മഴ ആയാണ് കോവൂർ കുഞ്ഞുമോന് തോമസ് ഐസക്കിന്റെ ബജറ്റ് അനുഭവപ്പെട്ടത്. ബജറ്റിനേക്കുറിച്ചു നല്ലതേ പറയാനുള്ളു എങ്കിലും കുഞ്ഞുമോനു പ്രിയപ്പെട്ട ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി തുക വകയിരുത്താത്തതിലുള്ള വിഷമം ധനമന്ത്രിയെ അറിയിച്ചു.
നേമം മണ്ഡലത്തോട് സർക്കാർ ശത്രുതാ മനോഭാവം പുലർത്തുകയാണെന്ന് ഒ. രാജഗോപാൽ കുറ്റപ്പെടുത്തി. മണ്ഡലത്തിലെ ജനങ്ങൾ എന്തു തെറ്റാണു ചെയ്തതെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പി.കെ. ബഷീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. 2019 ലുണ്ടായ പ്രളയത്തിൽ നാശനഷ്ടമുണ്ടായ ഗുണഭോക്താക്കളുടെ പട്ടിക പോലും ഇതുവരെ തയാറാക്കാൻ സാധിച്ചില്ലെന്ന് ബഷീർ കുറ്റപ്പെടുത്തി. എന്നാൽ, എല്ലാം ശരിയായ ട്രാക്കിലാണെന്ന പതിവു മറുപടിയായിരുന്നു മുഖ്യമന്ത്രിയുടേത്.
കേന്ദ്രം വഴി കേരളത്തിനു ലഭിച്ച ലോകബാങ്ക് വായ്പയുടെ ആദ്യഗഡു ഏഴു ദിവസത്തിനകം പ്രോജക്ടിനു കൈമാറണമെന്ന കേന്ദ്ര നിർദേശം പാലിച്ചോ എന്ന വി.ഡി. സതീശന്റെ ചോദ്യത്തിലെ കെണി മുഖ്യമന്ത്രിക്കു മനസിലായി. ജോലികൾ തീരുന്ന മുറയ്ക്ക് ആവശ്യത്തിനു പണം ലഭ്യമാകുമെന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏഴു ദിവസത്തിനകം പണം കൈമാറിയില്ലെങ്കിൽ പലിശ ഈടാക്കുമെന്നാണ് കേന്ദ്രം നൽകിയ കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് വായിക്കുകയും ചെയ്തു.
പണം വകമാറ്റി ചെലവഴിച്ചു എന്നു വ്യക്തമാക്കുക ആയിരുന്നു സതീശന്റെ ഉദ്ദേശ്യം. മുഖ്യമന്ത്രി അക്കാര്യം പറഞ്ഞില്ലെങ്കിലും മറുപടി കേട്ടിരുന്നവർക്ക് കാര്യം മനസിലായി.
തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ വാർഡ് രൂപീകരിക്കുന്നതു സംബന്ധിച്ച ബില്ലുകളും യാക്കോബായ- ഓർത്തഡോക്സ് സെമിത്തേരി തർക്കത്തിനു പരിഹാരമായി കൊണ്ടുവന്ന ബില്ലും സഭ പാസാക്കി. ഇന്നു ബജറ്റ് ചർച്ച പൂർത്തിയാക്കുന്നതോടെ സഭ തത്കാലത്തേക്കു പിരിയും.
നിയമസഭാവലോകനം / സാബു ജോണ്
പരാതി ഒഴിയാതെ പ്രതിപക്ഷം; നന്ദികേടു കാട്ടരുതെന്നു ഭരണപക്ഷം
11:15 PM Feb 11, 2020 | Deepika.com