ഒന്നു ശ്രദ്ധിക്കണം, ഇന്നു രോഗങ്ങളുടെയല്ല, രോഗികളുടെ അന്താരാഷ്ട്രദിനമാണ്. ഇതിൽ വലിയൊരു കാതലുണ്ട്. ആശുപത്രിയിൽ പോയാൽ രോഗങ്ങളാണു ചികിത്സിക്കപ്പെടുന്നത്. രോഗമെന്തെന്നു കണ്ടുപിടിക്കുക; അതിനെ ചികിത്സിച്ചു മാറ്റാൻ ശ്രമിക്കുക- ഇതാണ് എംബിബിഎസ് പഠിക്കുന്ന ഓരോ ഡോക്ടറുടെയും പരിശീലനത്തിന്റെ പ്രധാന ഭാഗം. രോഗി അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയോ അവയ്ക്ക് എങ്ങനെ പരിഹാരമുണ്ടാക്കാമെന്നോ പഠിപ്പിക്കപ്പെടുന്നേയില്ല എന്നു പറയാം.
ഇവിടെയാണു ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനയുടെ പ്രസക്തി. അദ്ദേഹം പറയുന്നു: രോഗസംബന്ധമായ ദുരിതങ്ങൾ പല കാരണങ്ങളാലാവാം- മാറാരോഗങ്ങൾ, ദീർഘകാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങൾ, മാനസിക രോഗങ്ങൾ, പുനരധിവാസമോ പാലിയേറ്റീവ് കെയറോ ആവശ്യമാകുന്ന രോഗങ്ങൾ, പലതരം ശാരീരിക പരിമിതികൾ, കുട്ടികളുടെ രോഗങ്ങൾ, വൃദ്ധരുടെ രോഗങ്ങൾ ഒക്കെ. പലപ്പോഴും ഇവയെ നേരിടുന്നതിൽ വൈദ്യശാസ്ത്രം യാന്ത്രികമായി പ്രവർത്തിക്കുന്നു. അതിനുപകരം വ്യക്തിയിൽ അധിഷ്ഠിതമായ ചികിത്സയാണു വേണ്ടത്. രോഗത്തെ ചികിൽസിച്ചാൽ മാത്രം പോരാ, സ്നേഹത്തോടെ ശുശ്രൂഷയുണ്ടാവണം. രോഗം മാറിയാൽ മാത്രം പോരാ, രോഗിക്കു സൗഖ്യമുണ്ടാവണം. രോഗം മാറുന്നതും രോഗി സുഖപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
വേദന ചികിത്സിക്കപ്പെടുന്നില്ല
ഭാരതത്തിലെ ഇന്നത്തെ അവസ്ഥയിൽ മാർപാപ്പയുടെ വാക്കുകളുടെ പ്രസക്തി ഒന്നു പരിശോധിച്ചുനോക്കൂ. ഭാരതത്തിലെ 98% ആളുകളുടേയും വേദന ചികിത്സിക്കപ്പെടുന്നില്ല. കാൻസർ മൂലം കഠിനവേദന അനുഭവിക്കുന്ന ഒന്നര ദശലക്ഷം മനുഷ്യരും അതിലെത്രയോ മടങ്ങ് മറ്റ് അസുഖമുള്ളവരും വേദനതിന്നു കഴിയുകയാണ്. ഈ വേദനകണ്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഇവരുടെ ബന്ധുക്കളെല്ലാം. അതു മാത്രമല്ല, മരണത്തോടടുത്ത രോഗിക്കു പാലിയേറ്റീവ് കെയർ നൽകുന്നതിനു പകരം കൃത്രിമ ജീവനോപാധികളുടെ സഹായത്തോടുകൂടി മരണം വലിച്ചുനീട്ടപ്പെടുകയും ഇന്റൻസീവ് കെയർ തടവറയിൽ ഏകാകിയായി നരകയാതന അനുഭവിച്ച് മരിക്കാൻ രോഗി വിധിക്കപ്പെടുകയും ചെയ്യുന്നു.
പിന്നെയുമുണ്ട് നാം കാണാത്ത, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു ക്രൂരമായ ദുരവസ്ഥ. ഒരൊറ്റ വർഷത്തിൽ ഇന്ത്യയിൽ അഞ്ചരക്കോടി ജനങ്ങളാണ് ചികിത്സച്ചെലവുമൂലം ദാരിദ്ര്യരേഖയ്ക്കു താഴെ പോകുന്നത്. എന്നുവച്ചാൽ ഭാരതത്തിലെ ജനസംഖ്യയുടെ 4.2% പേർ.
ഇത്രയും മനസിൽ വച്ച് മാർപാപ്പയുടെ വാക്കുകൾ ഒന്നുകൂടെ ശ്രദ്ധിക്കൂ. മേൽപ്പറഞ്ഞ മനുഷ്യർക്കൊക്കെ രോഗത്തിനു ചികിത്സ കിട്ടുന്നുണ്ട്. പക്ഷേ, രോഗം മാറാത്ത അവസ്ഥയിൽ അവർക്കു കഠിനമായ പീഡനം ഏൽക്കുന്നു. ഞാൻ കുടുംബത്തെ നശിപ്പിച്ചല്ലോ; ദൈവമെന്നെ ഉപേക്ഷിച്ചല്ലോ എന്നീ തോന്നലുകളോടെ രോഗി ലോകത്തോടു വിടപറയേണ്ടി വരുന്നു.
മാർപാപ്പയുടെ ചില വാക്കുകൾ കൂടി ശ്രദ്ധിക്കൂ: രോഗാതുരത രോഗിക്കു ശാരീരികപീഡ മാത്രമല്ല നൽകുന്നത്. ബൗദ്ധികവും വൈകാരികവും ആത്മീയവുമായുമുള്ള അവരുടെ വ്യക്തിത്വമാണ് അവർക്കു നഷ്ടപ്പെടുന്നത്. അവർക്ക് മരുന്നുകൾ മാത്രം പോരാ; വിദഗ്ധ ശുശ്രൂഷയും ശ്രദ്ധയും കിട്ടണം. ചുരുക്കിപ്പറഞ്ഞാൽ സ്നേഹം കിട്ടണം. മാത്രമല്ല, രോഗാവസ്ഥയിലുള്ള ഓരോ രോഗിയുടേയും കൂടെ കുടുംബം ഉണ്ടെന്നോർക്കണം. ദുരിതമനുഭവിക്കുന്ന ഒരു കുടുംബം. അവർക്കും വേണം ശുശ്രൂഷയും ആശ്വാസവും.
ധാർമികവും നൈതികവുമായ കടമ
മാർപാപ്പയുടെ ഈ ആഹ്വാനത്തോട് ചേർത്തു വായിക്കേണ്ട ഒരു രേഖയുണ്ട്- 2018-ലെ വത്തിക്കാൻ പ്രഖ്യാപനം. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാഡമി ഓഫ് ലൈഫ് ആഗോള വിദഗ്ധരെ ഒന്നിച്ചുകൊണ്ടുവന്ന് പാലിയേറ്റീവ് കെയറിന്റെ ആവശ്യത്തെപ്പറ്റിയും അതിന്റെ ദൗർലഭ്യത്തെപ്പറ്റിയും പ്രശ്നപരിഹാരത്തിനുള്ള മാർഗരേഖയെപ്പറ്റിയും ചർച്ച നടത്തി. തൽഫലമായി പുറപ്പെടുവിച്ച വത്തിക്കാൻ ഡിക്ലറേഷൻ ലോകരാഷ്ട്രങ്ങൾക്കു പല മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. അതിൽ മുഖ്യമായത് ഓരോ ആശുപത്രിയിലും പാലിയേറ്റീവ് കെയർ ഉണ്ടാവണമെന്നും വില കുറഞ്ഞ ഓറൽ മോർഫീൻ ഉൾപ്പെടെ ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നു പട്ടികയിലുള്ള മരുന്നുകൾ ഇവിടെയൊക്കെ ലഭ്യമായിരിക്കണം എന്നുമാണ്. അങ്ങനെ പാലിയേറ്റീവ് കെയർ നൽകുന്നത് ഓരോ ആശുപത്രിയുടേയും ധാർമികവും നൈതികവുമായ കടമയാണെന്ന് ഓർക്കണം.
വത്തിക്കാൻ പ്രഖ്യാപനത്തിൽ ആശുപത്രികളോടു പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് എല്ലാ ആശുപത്രി ജീവനക്കാരും പാലിയേറ്റീവ് കെയറിന്റെ തത്ത്വങ്ങൾ പഠിക്കണം എന്നത്. എങ്ങനെയൊക്കെ, എല്ലാ രോഗചികിത്സയിലും പാലിയേറ്റീവ് കെയർ ഉൾപ്പെടുത്താമെന്നു വ്യക്തത ഉണ്ടാക്കണം. പ്രത്യേകിച്ചും മൂർധന്യാവസ്ഥയിലുള്ള രോഗങ്ങളിലും ജീവിതാന്ത്യത്തോടടുത്തുള്ള അവസ്ഥയിലും ഇത് നടക്കുന്നുണ്ട് എന്നുറപ്പുവരുത്താനുള്ള കരുതൽ നടപടികൾ എടുക്കണം.
ഇതേത്തുടർന്ന് ഭാരതത്തിൽ ചില നല്ല കാര്യങ്ങളെങ്കിലും നടന്നിട്ടുണ്ട്. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും പാലിയം ഇന്ത്യയും ചേർന്ന് 2018ൽ തുടങ്ങിയ ഒരു സംരംഭത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ ആശുപത്രികളിൽ 43 ഡോക്ടർമാർ പാലിയേറ്റീവ് കെയർ പരിശീലനത്തിൽ പങ്കെടുത്തു കഴിഞ്ഞു. മറ്റ് 25 ഡോക്ടർമാരുടെ പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. ഇവർക്കൊക്കെ ഓൺലൈൻ അധ്യാപനത്തിലൂടെ തിയറിയും ഹൈദരാബാദിലെ പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ പത്തു ദിവസത്തെ പ്രായോഗിക പരിശീലനവുമാണു നൽകപ്പെടുന്നത്.
വളരെ നല്ലൊരു തുടക്കമാണിത്. ഇനിയും എത്രയോ ദൂരം മുൻപോട്ടു പോകാനുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ചെവിക്കൊള്ളുമ്പോൾ ഭാരതത്തിലുള്ള മുന്നൂറിലേറെ കത്തോലിക്കാ ആശുപത്രികളിലും എത്രയോ രോഗികൾക്ക് ആശ്വാസം കിട്ടും! ഇവയിൽ പലതും രോഗചികിത്സയ്ക്ക് വളരെ കുറച്ചു മാത്രം ലഭ്യതയുള്ള സ്ഥലങ്ങളിലാണെന്നതുകൊണ്ട് ഇതിന്റെ പ്രസക്തി വലുതാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ വിലപ്പെട്ട വാക്കുകൾ ആരോഗ്യരംഗത്തോടു മുഴുവനോടും നമ്മൾ ഓരോരുത്തരോടും ഉള്ളതാണ്.
ഡോ. എം.ആര്. രാജഗോപാല്‍
(പാലിയേറ്റീവ് കെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യയുടെ ചെയര്‍മാനാണ് പദ്മശ്രീ ജേതാവായ ഡോ. രാജഗോപാല്‍)
കരുതൽ വേണം, രോഗികളോടും
11:16 PM Feb 10, 2020 | Deepika.com