സ്വകാര്യ വിദ്യാലയങ്ങളിലും സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും- ന്യൂനപക്ഷങ്ങളുടേതുൾപ്പെടെ- മതപഠനത്തിനു സർക്കാരിന്റെ അനുമതി വേണമെന്നു കേരള ഹൈക്കോടതിയിലെ ഒരു കേസിന്റെ വിധിയിൽ നിർദേശിച്ചുകണ്ടു. ഒരു മതവിഭാഗം നടത്തുന്ന, മറ്റു മതവിശ്വാസികൾക്കു പ്രവേശനമില്ലാത്ത, സർക്കാരിന്റെ അംഗീകാരം തേടാത്ത ഒരു വിദ്യാലയത്തെ ആസ്പദമാക്കിയുള്ള കേസിലെ വിധിയിലാണ് ഈ നിർദേശം കടന്നുവന്നത്. ഈ നിർദേശം തീർച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. ഈ ഒരു നിർദേശത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സെക്കുലറിസത്തെക്കുറിച്ചും ന്യൂനപക്ഷാവകാശത്തെക്കുറിച്ചുമെല്ലാം തെറ്റിദ്ധാരണ പരത്തുന്ന വാദമുഖങ്ങൾ പല മാധ്യമങ്ങളിലും കാണാനും ഇടയായി.
ഇന്ത്യൻ സെക്കുലറിസം
ഇന്ത്യൻ സെക്കുലറിസമെന്നതു പാശ്ചാത്യരാജ്യങ്ങളിലെ സെക്കുലറിസത്തിൽനിന്നും കമ്യൂണിസ്റ്റുകാർ വാദിക്കുന്ന സെക്കുലറിസത്തിൽ നിന്നും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമാണ്. പാശ്ചാത്യ സെക്കുലറിസമെന്നത് മതത്തിനു പൊതുഇടങ്ങളിൽ സാംഗത്യമില്ലെന്ന നിലപാടാണ്. കമ്യൂണിസം സെക്കുലറിസമായി ചൂണ്ടിക്കാണിക്കുന്നതു സാമാന്യമായി പറഞ്ഞാൽ മതനിരാസമെന്നതാണ്. എന്നാൽ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സെക്കുലറിസമാകട്ടെ മതത്തിന്റെ പേരിൽ ഒരു പക്ഷഭേദവും പാടില്ല എന്നതാണ്. ഒരു മതത്തോടും പ്രത്യേകിച്ചു പ്രതിപത്തിയോ വിമുഖതയോ പ്രകടിപ്പിക്കാത്ത നിലപാടാണത്.
മത നിഷ്പക്ഷത എന്നാണു സുപ്രീംകോടതിവിധികളിൽ ചിലതിൽ കാണാൻ കഴിയുന്നത്. രാഷ്ട്രത്തിനു പൗരന്മാരോടുള്ള ബന്ധത്തിൽ അവർ അവലംബിക്കുന്ന മതം ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതുതന്നെയാണ് ഈ കാഴ്ചപ്പാട്. അതിനു വിരുദ്ധമായതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമായി ചൂണ്ടിക്കാട്ടിയത്.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം
ബഹുസ്വരതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ മതങ്ങളെയും ഭാഷാ സംസ്കാരങ്ങളെയും അത് ആദരപൂർവം കാണുന്നു. അതിന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഭാഷാ -മതന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാലയങ്ങൾ സ്ഥാപിച്ചുനടത്താനുള്ള വിദ്യാഭ്യാസ അവകാശം ഭരണഘടന ഉറപ്പുനൽകിയിരിക്കുന്നത്. ഇതു കേവലം വിദ്യാഭ്യാസ അവകാശം മാത്രമാണ്. സ്വന്തമായി സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് ഈ അവകാശം. അവർ നടത്തുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ ഭാഷയും സംസ്കാരവും അല്ലെങ്കിൽ മതവും സംസ്കാരവും സംരക്ഷിച്ചു നിലനിൽക്കാനുള്ള അവകാശമാണ് ന്യൂനപക്ഷാവകാശം. അങ്ങനെ നിലനിന്നില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരത നിലനിൽക്കില്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ നിലപാട് ഉരുത്തിരിഞ്ഞത്. ഈ ഒരു ഭരണഘടനാധിഷ്ഠിതമായ അവകാശത്തിൽ ഉറച്ചുനിന്നാണ് ഭാഷാ-മതന്യൂനപക്ഷങ്ങൾ വിദ്യാലയങ്ങൾ നടത്തുന്നത്.
ഭാഷകളും മതങ്ങളും സംരക്ഷിക്കപ്പെടണം
കേരളത്തിലെ ഭാഷാന്യൂനപക്ഷമായ തമിഴർ അവർക്കുവേണ്ടി സ്ഥാപിച്ചു നടത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും തന്നെ വേണം. കഴിയുന്നത്ര തമിഴ് വിദ്യാർഥികളെ പ്രവേശിപ്പിക്കാനും തമിഴരായ അധ്യാപകരെ നിയമിക്കാനും കഴിയണം. എങ്കിൽ മാത്രമേ കേരളത്തിൽ തമിഴ്സ്വത്വം സംരക്ഷിക്കപ്പെടുകയുള്ളു. അങ്ങനെയേ ബഹുസ്വരത നിലനിൽക്കുകയുള്ളു. അതുപോലെതന്നെ മതന്യൂനപക്ഷങ്ങൾക്കു തങ്ങൾക്കായി സ്ഥാപിച്ചു നടത്തുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ വിദ്യാർഥികളെ തങ്ങളുടെ മതവിശ്വാസം പഠിപ്പിക്കാനും തങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ വളർത്താനും കഴിയണം. അതു നിഷേധിക്കുന്നതു തീർച്ചയായും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മൈനോറിറ്റി സ്റ്റേറ്റ്സ് സർട്ടിഫിക്കറ്റിനു വേണ്ടി സർക്കാരിനെയോ അതിനുവേണ്ടിയുള്ള സംവിധാനങ്ങളെയോ സമീപിക്കുന്പോൾ അവിടെ തെളിയിക്കേണ്ടത് ഈ വിദ്യാഭ്യാസസ്ഥാപനം പ്രഥമമായി മതന്യൂനപക്ഷങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്നതാണ് എന്നതത്രേ. അവിടെ നടത്തുന്ന മതപഠനവും ഒപ്പം അതിനാവശ്യമായ സംവിധാനങ്ങളും പ്രാർഥനാലയങ്ങളും മറ്റും അതിന് ഉപോൽ ബലകമായി ചൂണ്ടിക്കാണിക്കും. അതിനു നിയന്ത്രണം കൊണ്ടുവരുന്നത് ചെന്നെത്തിക്കുന്നത് സ്ഥാപനങ്ങളുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ തകർക്കുന്നതിലാണ്.
ഭാഷാ മതന്യൂനപക്ഷങ്ങൾ ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയില്ലെങ്കിൽ അവ ക്ഷയോന്മുഖമാകും എന്നതാണു വാസ്തവം. ഭൂരിപക്ഷ മതങ്ങൾക്കു സ്ഥലത്തെ സാമൂഹ്യ- സാംസ്കാരിക മത അന്തരീക്ഷത്തിൽ നിന്ന് അത് ലഭിക്കുന്പോൾ ന്യൂനപക്ഷങ്ങൾക്ക് നിലനിൽക്കണമെങ്കിൽ ഇതു പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയേ കഴിയൂ എന്നു സുപ്രീംകോടതിയുടെ അനവധി വിധിതീർപ്പുകളുണ്ട് എന്നതും ശ്രദ്ധേയമാണ്.
വിശ്വാസപരിശീലനം അപകടകരമോ?
ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്ന വിദ്യാലയ പരിശീലനത്തിൽ സർക്കാർ ഇടപെടുകതന്നെ വേണം. എന്നാൽ, അതിനെ അടിസ്ഥാനമാക്കി വിദ്യാലയങ്ങളിലെ വിശ്വാസ പരിശീലനം അപകടകരമാണെന്ന കാഴ്ചപ്പാടും ഒപ്പം അതു സർക്കാർ നിയന്ത്രിക്കണമെന്നുള്ള നിർദേശവും മതവിരുദ്ധതയുടെ നിലപാടാകും. ഇന്ത്യയുടെ നിയമ വ്യവസ്ഥ അടിസ്ഥാനപരമായി ഇങ്ങനെയൊരു നിലപാടിന് അനുകൂലമല്ലതാനും.
എല്ലാ മതങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളിൽ അറിവുണ്ടായിരിക്കണം. എന്നാൽ, സ്വന്തം മതവിശ്വാസത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൃത്യമായ അറിവ് ആ വിശ്വാസിക്കുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് മതബോധനം നടത്തുന്നത്. മാതാപിതാക്കൾ അങ്ങനെയൊരു വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാനാണ് ആ രീതിയിൽത്തന്നെയുള്ള വിദ്യാലയങ്ങളിൽ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നത്. അല്ലെങ്കിൽ അവർ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തിൽ അയച്ചേനെ.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും തങ്ങളുടെ വിദ്യാർഥികൾക്കു വിശ്വാസപരിശീലനം കൊടുക്കുന്നതോടൊപ്പം ഇതര മതസ്ഥരായവരെ അടിസ്ഥാന ധാർമികമൂല്യങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബോംബെ സെന്റ് സേവ്യേഴ്സ് കോളജിലെ പൂർവ വിദ്യാർഥിസംഗമത്തിൽ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം എന്നെ മതം മാറ്റുകയല്ല എന്നെ രൂപാന്തരപ്പെടുത്തുകയാണ് ചെയ്തതെന്നു പ്രസംഗിച്ചത്.
ഇന്ത്യൻ സെക്കുലറിസത്തിന്റെയും ഭാഷാമതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിന്റെയും പശ്ചാത്തലത്തിൽ വേണം ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മതപഠനത്തിന് സർക്കാരിന്റെ അനുവാദം വേണമെന്ന നിർദേശത്തെ വിലയിരുത്താൻ. പാശ്ചാത്യസെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടല്ല നമ്മൾക്കുണ്ടാകേണ്ടത്. ഇന്ത്യൻ സെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഭാഷാ- മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നിലപാടുകളെ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസിക്കുന്നവർ തള്ളിക്കളയേണ്ടതാണ്. ഒറ്റപ്പെട്ട സ്ഥാപനങ്ങളിലെ നിലപാടുകളെ അടിസ്ഥാനമാക്കി ഇന്ത്യൻ സെക്കുലറിസത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും തള്ളിക്കളയുന്നത് അപകടകരം തന്നെയാണ്. അത് ഒരു ജനാധിപത്യ വിശ്വാസിക്കും അംഗീകരിക്കാനാവില്ല.
ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ
സെക്കുലറിസം, ബഹുസ്വരത, മതപഠനം
11:32 PM Feb 09, 2020 | Deepika.com