പന്തീരാങ്കാവ് യുഎപിഎ കേസ് അന്വേഷണം കേരള പോലീസിനു വിട്ടുകിട്ടാൻ താൻ അമിത് ഷായുടെ കാലു പിടിക്കണോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തോടു ചോദിച്ചതു ചൊവ്വാഴ്ചയാണ്. നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയാൻ ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയിലെത്തിയത് അമിത് ഷായ്ക്ക് ഇതേ ആവശ്യമുന്നയിച്ചു കത്തയച്ച ശേഷമാണ്.
കത്തയയ്ക്കുന്നതു കാലുപിടിത്തത്തിന്റെ പരിധിയിൽ വരുമോ എന്നറിയില്ല. ഗവർണറുടെ കാലു പിടിക്കാമെങ്കിൽ പിന്നെ അമിത് ഷായുടെ കാലു പിടിച്ചുകൂടേ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം സ്വീകരിച്ചതുകൊണ്ടാണോ എന്നുമറിയില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു മാത്രം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിണറായി വിജയനെ കേരളത്തിലെ മോദിയെന്നും മുണ്ടുടത്ത മോദിയെന്നുമൊക്കെ തരാതരം വിളിക്കുന്ന പ്രതിപക്ഷത്തിന് അദ്ദേഹത്തിന്റെ മനസ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നു ദുഃഖിക്കേണ്ടി വരും.
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള യോജിച്ച പോരാട്ടത്തോടു പ്രതിപക്ഷം മുഖം തിരിച്ചു നിൽക്കുന്നതു കൊണ്ടു മുഖ്യമന്ത്രിയുടെ മനസ് ഇടിഞ്ഞിട്ടില്ല. ഇനിയും പ്രതിപക്ഷത്തെ ക്ഷണിച്ചു കൊണ്ടിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിൽ ലീഗിനോടാണു പിണറായിക്കു മതിപ്പ്. കോണ്ഗ്രസുകാരെ കാര്യം പറഞ്ഞു മനസിലാക്കണമെന്നു ലീഗുകാരോട് അദ്ദേഹം അഭ്യർഥിക്കുന്നുമുണ്ട്. എങ്ങനെയും യോജിപ്പുണ്ടാകണമെന്നു മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
നന്ദിപ്രമേയം പാസാക്കുന്ന വേളയിൽ യോജിപ്പിനൊരു സാധ്യത പ്രതിപക്ഷം തുറന്നു കൊടുത്തു. നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർക്കു നന്ദി പറയുന്ന പ്രമേയത്തോടൊപ്പം പൗരത്വ നിയമ ഭേദഗതിയിൽ ഗവർണറുടെ നിലപാടിനെ അപലപിക്കുന്ന ഒരു വാചകം കൂടി ചേർക്കാമെന്നൊരു ഭേദഗതിയാണ് പ്രതിപക്ഷത്തു നിന്ന് കെ.സി. ജോസഫ് നൽകിയത്. ഗവർണറുടെ വിമർശനം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതായതു കൊണ്ട് ഇക്കാര്യത്തിൽ യോജിപ്പു തുടങ്ങാമെന്നായി പ്രതിപക്ഷം. ഭേദഗതി വോട്ടിനിടണമെന്ന് അവർ ആവശ്യപ്പെട്ടു. യോജിക്കാം, യോജിക്കാം എന്നു പ്രതിപക്ഷം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
പക്ഷേ വോട്ടിംഗ് വന്നപ്പോൾ ഭരണപക്ഷത്തിനു യോജിക്കാൻ പറ്റില്ലല്ലോ. അവർ പ്രതിപക്ഷ ഭേദഗതിയെ എതിർത്തു വോട്ടു ചെയ്തു. ഭേദഗതി തള്ളിയപ്പോൾ അമിത് ഷാ ജയിച്ചു എന്നു പ്രതിപക്ഷത്തു നിന്നാരോ വിളിച്ചു പറയുന്നതു കേൾക്കാമായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ആത്മാർഥമായി സമരം ചെയ്യുന്നതാരാണെന്ന മത്സരമാണ് നന്ദിപ്രമേയ ചർച്ചയിലുടനീളം സഭയിൽ കണ്ടത്. ഡോ. എം.കെ. മുനീറിന്റെ അഭിപ്രായത്തിൽ ഭരണപക്ഷത്തിന് സ്റ്റോക്ക്ഹോം സിൻഡ്രോം ആണ്. എന്നു വച്ചാൽ പീഡിപ്പിച്ചവരോട് ആരാധന തോന്നുന്ന പ്രത്യേക മാനസികനില. അല്ലെങ്കിൽ നാളുകളായി പീഡിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്ന ഗവർണറോട് നയപ്രഖ്യാപന പ്രസംഗ വേളയിൽ ഇങ്ങനെ ആരാധന തോന്നില്ലല്ലോ.
സർക്കാർ ചീഫ് വിപ്പ് കെ. രാജന്റെ അഭിപ്രായത്തിൽ യുഡിഎഫിന് ഇനി കേരള രാഷ്ട്രീയത്തിൽ രക്ഷയൊന്നുമില്ല. വല്ല ഏലസും ജപിച്ചു കെട്ടി നോക്കിയാൽ അറിയാം. യുഡിഎഫിനു കൊറോണ വൈറസ് ബാധിച്ചു എന്ന തോന്നലും അദ്ദേഹത്തിനുണ്ട്. കെ.യു. ജനീഷ് കുമാറിന്റെ അഭിപ്രായത്തിൽ കോണ്ഗ്രസുകാരും ലീഗുകാരുമെല്ലാം സ്വന്തം കൊടിയും പാർട്ടിയും ഉപേക്ഷിച്ച് ചെങ്കൊടിക്കു കീഴിൽ അണിനിരന്നാൽ അവർക്കു കൊള്ളാം. കാരണം രാജ്യത്തിനും ലോകത്തിനും ഇനി ചെങ്കൊടിയിൽ മാത്രമേ പ്രതീക്ഷയുള്ളു അത്രെ.
പിണറായി സ്തുതിയിൽ യാതൊരു പിശുക്കും കാട്ടാതിരുന്ന ജോണ് ഫെർണാണ്ടസ്, ആവേശം കയറി വന്നപ്പോൾ പ്രതിപക്ഷത്തെ കഴുത എന്നു കൂടി വിശേഷിപ്പിച്ചു. ഇതിൽ പ്രതിപക്ഷം അസ്വസ്ഥരായി. ക്രമപ്രശ്നവുമായി എഴുന്നേറ്റ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജോണ് ഫെർണാണ്ടസിനേക്കുറിച്ചു നടത്തിയ പരാമർശം അതിലും വലിയ പുകിലായി. നോമിനേറ്റ് ചെയ്യപ്പെട്ടുവന്ന അംഗം തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്ന അംഗങ്ങളെ അപമാനിക്കുന്നു എന്നു തിരുവഞ്ചൂർ പറഞ്ഞപ്പോൾ, സഭയിൽ രണ്ടുതരം അംഗങ്ങളില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തീർത്തു പറഞ്ഞു. ഭരണഘടനാ ഭേദഗതിയോടെ അദ്ദേഹം തന്നെ ഇല്ലാതായെന്നും തിരുവഞ്ചൂർ പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയായിരുന്നു തിരുവഞ്ചൂർ ഉദ്ദേശിച്ചത്. ഇതിന്റെ പേരിൽ ഭരണപക്ഷത്തു നിന്നു പ്രതിഷേധമുയർന്നു.
എത്ര നല്ല വാക്കുകൾ മലയാളത്തിലുണ്ടായിട്ടും മൃഗങ്ങളുടെ പേരു പറഞ്ഞു മാത്രമേ പ്രതിപക്ഷത്തെ വിശേഷിപ്പിക്കാൻ തോന്നിയുള്ളോ എന്നു ഷാനിമോൾ ഉസ്മാൻ ചോദിച്ചു. പോലീസിന്റെ അകന്പടിയോടെ കുറേ സ്ത്രീകളെ പാതിരാത്രി റോഡിലൂടെ നടത്തിച്ചാൽ സ്ത്രീസുരക്ഷയാകില്ലെന്നും ഷാനിമോൾ പറഞ്ഞു.
എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ടാണ് ഇപ്പോൾ ഭരണ- പ്രതിപക്ഷ പോരിനുള്ള ചൂടൻ വിഷയം. ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിച്ചു മുന്നേറുകയാണ്. ഇന്നലെ ഡോ. എം.കെ. മുനീറായിരുന്നു പ്രതിപക്ഷത്തിനെതിരേയുള്ള ആക്ഷേപങ്ങൾക്കു മറുപടിയുമായെത്തിയത്. പറപ്പൂർ പഞ്ചായത്തിൽ എസ്ഡിപിഐയുമായി ചേർന്നുള്ള ഭരണം അവസാനിപ്പിച്ച ശേഷം തങ്ങളെ വിമർശിക്കാനായിരുന്നു മുനീർ ഭരണപക്ഷത്തോടു പറഞ്ഞത്. എസ്ഡിപിഐ ജയിച്ചിടത്തെല്ലാം ഒന്നുകിൽ എൽഡിഎഫിനു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നിടത്താണെങ്കിൽ അവർക്ക് ഇരുപതോ മുപ്പതോ വോട്ടേ ലഭിച്ചുള്ളു. കണക്കുകൾ നിരത്തി മുനീർ പറഞ്ഞു.
ട്രഷറി നിയന്ത്രണം മൂലം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം സ്തംഭിച്ചു എന്നു പറഞ്ഞ് കെ.സി. ജോസഫ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു ധനമന്ത്രി ഡോ. തോമസ് ഐസക് മറുപടി പറഞ്ഞപ്പോൾ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി ചെലവഴിക്കൽ സർവകാല റിക്കാർഡിലാണത്രെ ഇപ്പോൾ. തദ്ദേശസ്ഥാപനങ്ങളിലെ പണികൾ നടത്തിയ കരാറുകാർ ബില്ലുകൾ നൽകിയാൽ, "യു ആർ ഇൻ ദ ക്യൂ, പ്ലീസ് വെയ്റ്റ്’ എന്നാണു കേൾക്കുന്നതെന്നാണ് കെ.സി. ജോസഫിന്റെ പക്ഷം.
മൂന്നു ദിവസത്തെ നന്ദിപ്രമേയ ചർച്ച ഇന്നലെ അവസാനിച്ചു. നന്ദി പ്രമേയം വോട്ടിനിട്ടു പാസാക്കുകയും ചെയ്തു.
നിയമസഭാവലോകനം/ സാബു ജോണ്
പന്തീരാങ്കാവിൽ കാലുപിടിക്കുമോ മുഖ്യമന്ത്രി?
11:17 PM Feb 05, 2020 | Deepika.com