എൽഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾക്ക് അനുമതി നൽകിയത് ടൂറിസം ഐടി മേഖലകൾക്ക് വേണ്ടിയാണെന്നും അവിടെയെല്ലാം തൊഴിലവസരങ്ങളെ ബാധിക്കാതിരിക്കാനാണെന്നുമുള്ള എക്സൈസ്/ തൊഴിൽ മന്ത്രിയുടെ പ്രസ്താവന തങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും ന്യായീകരിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്. ടൂറിസ്റ്റുകൾ കേരളത്തിലേക്കു വരുന്നതും ഐടി മേഖലയിൽ പ്രവർത്തിക്കാൻ ആളുകൾ മുന്നോട്ടുവരുന്നതും മദ്യപിക്കാനാണെന്ന മട്ടിലുള്ള മന്ത്രിയുടെ അഭിപ്രായപ്രകടനം ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ്. ഇതെല്ലാം വിനോദ സഞ്ചാരികളെയും ഐ.ടി രംഗത്തേക്ക് വരുന്നവരെയും അപമാനിക്കൽ കൂടിയാണ്.
2017ൽ 29 ബാറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 565 ആയി വർധിച്ചു. മന്ത്രിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത്രയേറെ മദ്യശാലകൾ കൂടിയപ്പോൾ ടൂറിസ്റ്റുകളുടെ വരവിൽ വൻവർധന ഉണ്ടാകേണ്ടതല്ലേ? അങ്ങനെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല കേരളം വിനോദസഞ്ചാരത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടിരിക്കുകയുമാണ്. രാജ്യത്തിനുള്ളിൽ നിന്നും വിദേശത്തു നിന്നും വിനോദസഞ്ചാരികൾ വരുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്.
ഇതെല്ലാം തെളിയിക്കുന്നത് കേരളത്തിൽ ഈ സർക്കാരിന്റെ കാലത്തുണ്ടായ വൻ മദ്യവ്യാപനത്തിന് ടൂറിസം രംഗത്തു യാതൊരു ഫലവും ഉണ്ടാക്കാനായിട്ടില്ല എന്നാണ്. തന്നെയുമല്ല 730 ബാറുകൾ അടച്ചുപൂട്ടിയ 2014- 2015 സാന്പത്തിക വർഷത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ മുൻവർഷത്തേക്കാൾ 5.86% വർധനവുണ്ടായതായി കാണാം. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാകട്ടെ 6.59% വർധിച്ചു. 2016ലും വിദേശ ടൂറിസ്റ്റുകളുടെ വരവ് 6.23 % വും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 5.67% വും കൂടുകയാണുണ്ടായത്.
ടൂറിസം മേഖലയിൽ നിന്നും വിദേശനാണ്യ വരുമാനത്തിലും 2015, 2016 വർഷങ്ങളിൽ ഉണ്ടായ നേട്ടവും എടുത്തുപറയേണ്ടതാണ്. വിദേശനാണ്യ വരുമാനത്തിൽ 2015ൽ നേടിയ 6,949.88 കോടി മുൻ വർഷത്തേക്കാൾ 8.61% കൂടുതലായിരുന്നു. 2016 ൽ ആകട്ടെ അത് 11.51 ശതമാനം വർധനയോടെ 7,449.51 കോടിയിലെത്തി.
മുൻ സർക്കാരിന്റെ മദ്യനയം വിനോദസഞ്ചാരികളുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാർ തുറക്കലും ടൂറിസവുമായി ബന്ധമില്ലെന്ന് ടൂറിസം മന്ത്രി നിയമസഭയിൽ പറഞ്ഞതായി റിപ്പോർട്ട് വന്നിട്ടുമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് മദ്യശാലകൾ അന്ന് അടച്ചുപൂട്ടിയതു കൊണ്ട് ടൂറിസ്റ്റുകളുടെ വരവിൽ കുറവുണ്ടായിട്ടില്ലെന്നും വർധിക്കുകയാണുണ്ടായതെന്നുമാണ് .
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സർക്കാർ സ്വീകരിക്കുകയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് നേരെ വിപരീതമാണ് ഇതെല്ലാം. ഇതിന്റെ ഫലം കേരളം അതി ഗുരുതരമായ സാമൂഹ്യ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വൻതോതിൽ വർധിച്ചു. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമായ. കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടി വരുന്നു. ജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു. കുടുംബ സമാധാനം തകർന്നു. കുടുംബങ്ങളിൽ സാന്പത്തികഭദ്രത ഇല്ലാതായി. റോഡപകടങ്ങൾ അനിയന്ത്രിതമായി.
യഥാർഥത്തിൽ കേരളത്തിലെ അരക്ഷിതമായ അവസ്ഥയും കുറ്റകൃത്യങ്ങളുടെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെയും വർധിച്ചുവരുന്ന പ്രവർത്തനങ്ങളുമാണ് ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇതെല്ലാം മറച്ചുവച്ചിട്ടാണ് എക്സൈസ് മന്ത്രിയും കൂട്ടരും ബാറുകൾ വൻതോതിൽ അനുവദിച്ചതി നെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരു ഭാഗത്ത് മദ്യം വ്യാപകമാക്കുകയും മയക്കുമരുന്ന് വിപണനത്തിനെതിരേ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ തന്നെ ലഹരിക്കെതിരെ ക്യാന്പയിൻ പ്രഹസനം നടത്തുന്നതിൽപരം വലിയ കാപട്യമെന്താണ്?
ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറയ്ക്കുകയാണ്. ലഭ്യത കുറയ്ക്കാതെ ഉപയോഗം കുറയ്ക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കൃത്യമായ നയങ്ങളും സുശക്തവും സുതാര്യവുമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമാണ് മദ്യമയക്കുമരുന്ന് വിപത്തിനെതിരെ അനിവാര്യമായിട്ടുള്ളത്. ഇതൊന്നുമില്ലാതെ ലഹരിക്കെതിരെ ഇപ്പോൾ സർക്കാർ നടത്തുന്ന പ്രചാരണങ്ങളും പ്രവർത്തനങ്ങളും കേവലം പാഴ് വേലയാണ്.
ഇത്രയൊക്കെ കെടുതികൾ നാടിനും ജനങ്ങൾക്കും വരുത്തിയിട്ടും തൃപ്തി വരാത്ത സർക്കാർ ഇനി ‘’ഡ്രൈഡേ’ നിർത്താനും റീട്ടെയിൽ മദ്യ ഒൗട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പബ്ബുകളും നൈറ്റ് ലൈഫ് സെന്ററുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാൻ ഒരു സർക്കാർ തന്നെ നേതൃത്വം കൊടുക്കുന്ന അത്യപൂർവ നടപടികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വി.എം. സുധീരൻ
മദ്യനയം: സർക്കാരിന്റേതു കാപട്യം
11:12 PM Feb 04, 2020 | Deepika.com