നയപ്രഖ്യാപന പ്രസംഗത്തോടെ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങളൊക്കെ രാജിയാക്കി. പ്രതിപക്ഷത്തിന് അതങ്ങനെ വിട്ടുകളയാനാകില്ലല്ലോ.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സഭാതലത്തിലേക്ക് എത്തിക്കാതെ സർക്കാർ അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷം ഇന്നലെ അതു തന്ത്രപൂർവം സഭയിൽ കൊണ്ടുവന്നു. അരമണിക്കൂർ ചർച്ചയും സംഘടിപ്പിച്ചെടുത്തു.
നിയമസഭയിലെ കാര്യപരിപാടികൾ നിശ്ചയിച്ചു കൊണ്ടുള്ള കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ റിപ്പോർട്ട് മടക്കി അയയ്ക്കണമെന്നും ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഉപക്ഷേപം അവതരിപ്പിച്ചു. ഭരണപക്ഷത്തിനു സഭയിൽ തുറന്ന നിലപാടെടുക്കാതെ തരമില്ലാത്ത സ്ഥിതിയിലേക്ക് അവരെ പ്രതിപക്ഷം എത്തിച്ചു.
പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നപ്പോൾ തങ്ങൾ പൂർണമനസോടെ പിന്തുണച്ചു എന്നാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ആ പ്രമേയത്തിനെതിരേ പരസ്യവിമർശനം നടത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും നിയമസഭയെയും അപമാനിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കേണ്ടതല്ലേ എന്നാണു പ്രതിപക്ഷത്തിന്റെ ന്യായമായ ചോദ്യം.
ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തങ്ങൾക്ക് ഒരു നിലപാട് മാത്രമേയുള്ളു എന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്ത മുൻകാല കോണ്ഗ്രസുകാരുടെ ചരിത്രം പിണറായി നന്നായി അവതരിപ്പിച്ചു. ഗവർണർക്കെതിരേ സഭയിൽ ചർച്ച നടത്തുന്നതിനെതിരേ മുമ്പു വയലാർ രവിയും ഉമ്മൻ ചാണ്ടിയും കെ. കരുണാകരനും കെ.എം. മാണിയുമൊക്കെ പറഞ്ഞ കാര്യങ്ങളും സഭയിൽ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗവർണറെ മടക്കിവിളിക്കണമെന്നു പ്രമേയം പാസാക്കേണ്ട കാര്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി തുറന്നുപറഞ്ഞു.
പി.ടി. തോമസ്, ഡോ. എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ഉമ്മർ, അനൂപ് ജേക്കബ് എന്നിവരും പ്രതിപക്ഷ നിരയിൽ നിന്നു ചുരുങ്ങിയ വാക്കുകളിൽ പ്രസംഗിച്ചു. ഉപക്ഷേപം അംഗീകരിക്കണോ തള്ളണമോ എന്ന കാര്യത്തിൽ വോട്ടിംഗ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവർണർ ഗോ ബാക്ക് വിളികളോടെ പ്രതിപക്ഷം ആവേശപൂർവം വോട്ട് രേഖപ്പെടുത്തിയെങ്കിലും ആളെണ്ണത്തിൽ കുറവായതിനാൽ പ്രമേയം തള്ളിപ്പോയി. എങ്കിലും ഉദ്ദേശിച്ച കാര്യം നടന്നതിന്റെ സന്തോഷം മുഖത്തു പ്രകടമായിരുന്നു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലുള്ള മൂന്നു ദിവസത്തെ ചർച്ച ആരംഭിച്ചു. ഗവർണറും പൗരത്വ നിയമഭേദഗതിയുമൊക്കെ തന്നെയായിരുന്നു അവിടെയും നിറഞ്ഞു നിന്നത്. നന്ദിപ്രമേയത്തിനുള്ള ഭേദഗതികളുടെ കൂട്ടത്തിൽ താൻ നൽകിയ ഭേദഗതി പരിഗണിക്കാതെ തള്ളിയതിൽ പി.സി. ജോർജ് പ്രതിഷേധം പ്രകടിപ്പിച്ചു. ജോർജിന്റെ ഭാഷയിൽ പറഞ്ഞാൽ നിരുപദ്രവകരമായ ഒരു ഒറ്റവാക്ക് ഭേദഗതിയാണ് സ്പീക്കർ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന വാചകത്തിൽ പ്രസംഗം എന്ന വാക്കിനു മുന്പായി അധിക എന്ന വാക്കു ചേർക്കണമെന്നായിരുന്നു ജോർജിന്റെ ഭേദഗതി. എന്നു പറഞ്ഞാൽ ഗവർണറുടെ പ്രസംഗം അധിക പ്രസംഗമായി മാറും. ഈ വാക്ക് അണ്പാർലമെന്ററി അല്ലെന്നു സ്പീക്കറും സമ്മതിച്ചു. ബുദ്ധി എന്ന വാക്കിനു പിന്നിൽ ദുർ എന്നു ചേർക്കുന്നതു പോലെയാകുമെന്നായിരുന്നു സ്പീക്കറുടെ പക്ഷം. ഭേദഗതി കൊണ്ടുവന്ന ജോർജിന്റെ ബുദ്ധിക്കാണോ സ്പീക്കർ ഈ വിശേഷണം നൽകിയതെന്നു സംശയിക്കണം.
കാട്ടാക്കടയിൽ ഭൂമാഫിയ സംഗീത് ബാലൻ എന്നയാളെ ജെസിബി കയറ്റി കൊലപ്പെടുത്തിയ സംഭവം അടിയന്തരപ്രമേയമായി അവതരിപ്പിച്ചത് എം. വിൻസന്റ് ആയിരുന്നു. പോലീസിൽ അറിയിച്ചിട്ടും ആറര കിലോമീറ്റർ മാത്രം അകലെയുള്ള സംഭവസ്ഥലത്ത് എത്താൻ ഒരു മണിക്കൂറിലേറെ എടുത്തു എന്നു വിൻസന്റ് ചൂണ്ടിക്കാട്ടി. വഴിതെറ്റിപ്പോയി എന്നാണ് പോലീസ് പറയുന്നത്. വഴിതെറ്റിയതു സർക്കാരിനാണെന്നും വഴിതെറ്റിയ സർക്കാരിന്റെ വഴിപിഴച്ച പോലീസ് ആണെന്നും വിൻസന്റ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കാര്യമായ വാശി പിടിച്ചില്ല. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നു തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നുമുള്ള ആവശ്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല.
ഇതിനിടെ മുൻ ഡിജിപി സെൻകുമാറിന്റെ പരാതിയിൽ രണ്ടു മാധ്യമപ്രവർത്തകർക്കെതിരേ പോലീസ് കള്ളക്കേസ് എടുത്ത കാര്യവും സഭയിൽ വന്നു. ഇക്കാര്യത്തിൽ കർശന നിലപാടാണ് പിണറായി സ്വീകരിച്ചത്. കേസ് ഒഴിവാക്കാൻ ഡിജിപിയോടു നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ കേസെടുക്കുന്ന നാടായി കേരളം മാറാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ ചിലപ്പോൾ ചതിക്കുമെന്ന് ഇന്നലെ നിയമസഭയിൽ സ്പീക്കർക്കു ബോധ്യപ്പെട്ടു. അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിത്തുടങ്ങിയപ്പോൾ തന്നെ അംഗങ്ങൾക്കു മുമ്പിലുള്ള സ്ക്രീനിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു എന്ന് എഴുതി വന്നു കഴിഞ്ഞു. നോട്ടീസ് നൽകിയ ആൾ വിഷയം അവതരിപ്പിക്കുന്നതിനു മുന്പേ അവതരണാനുമതി നിഷേധിക്കുന്നു എന്നു പറയുന്നത് ശരിയോ എന്നു ചോദിച്ച് വി.ഡി. സതീശൻ എഴുന്നേറ്റു. ബാലാരിഷ്ടതയായി കണ്ടു ക്ഷമിക്കാൻ സ്പീക്കറും പറഞ്ഞു. ഏതായാലും ആ വിഷയം അവിടെ അവസാനിച്ചു.
നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് ഇരുപതു പേർ പ്രസംഗിച്ചപ്പോൾ സമ്മേളനം വൈകുന്നേരം വരെ നീണ്ടു. നന്ദിപ്രമേയ ചർച്ച ഇന്നും തുടരും.
നിയമസഭാവലോകനം/ സാബു ജോണ്
പ്രമേയമില്ലെങ്കിലും ഗവർണർ വിഷയം സഭയിലെത്തിച്ചു
11:59 PM Feb 03, 2020 | Deepika.com