ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കേരള ഗവർണറും സിപിഎമ്മും ചേർന്നു കോൺഗ്രസിനെ കൗശലപൂർവം കളിയിൽ പരാജയപ്പെടുത്തിയപ്പോൾ ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ കഴിഞ്ഞയാഴ്ച അകാലചരമമടഞ്ഞു. ഈ കളിയിൽ തുടക്കത്തിൽ കോൺഗ്രസിനൊപ്പമായിരുന്നു സിപിഎം. എന്നാൽ, അവസാനനിമിഷം ഗവർണറും കേരള മുഖ്യമന്ത്രിയും യോജിപ്പിന്റെ മേഖല കണ്ടെത്തി.
സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതിയെ വിമർശിക്കുന്ന ഭാഗം വായിക്കാൻ പറ്റില്ലെന്നു ഗവർണർ അറിയിക്കുന്നതോടെയാണു വിവാദം തുടങ്ങുന്നത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ഭരണഘടനാപ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഗവർണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നോട്ടീസ് നൽകിയ പ്രമേയം ചട്ടപ്രകാരമുള്ളതാണെന്ന് ഇതിനിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രമേയം കൊണ്ടുവന്നതിനെ അനുകൂലിച്ച് മന്ത്രി എ.കെ. ബാലനും ഏതാനും പ്രസ്താവനകളിറക്കി. അതോടെ പ്രമേയം നിയമസഭയിൽ പാസായേക്കുമെന്ന പ്രതീതിയുണ്ടായി.
എന്നാൽ, പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ, നയപ്രഖ്യാപന പ്രസംഗത്തിനു മണിക്കൂറുകൾക്കുമുന്പ് ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുകയും അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഈ നീക്കത്തിൽ സംപ്രീതനായ മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രമേയത്തെ അനുകൂലിക്കേണ്ടെന്നു തീരുമാനിച്ചു. പ്രമേയം ചട്ടപ്രകാരമല്ല എന്ന നിലപാട് ഭരണപക്ഷം നിയമസഭയുടെ കാര്യോപദേശകസമിതിയിൽ സ്വീകരിക്കുകയും അത് അവതരിപ്പിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
ഗ്രൂപ്പ് വഴക്കുകളും യുവനേതാക്കൾക്കു വഴിമാറിക്കൊടുക്കാതെ പദവികളിൽ അള്ളിപ്പിടിച്ചിരിക്കുന്ന മുതിർന്ന നേതാക്കളുടെ താത്പര്യസംഘട്ടനങ്ങളും നിറഞ്ഞ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വിലകുറഞ്ഞ ഒരു രാഷ്ട്രീയ നീക്കമായിരുന്നു ഇത്. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചുകൊണ്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവനകളിറക്കിയത് കോൺഗ്രസ് നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനകം നിയമമായിക്കഴിഞ്ഞ പൗരത്വനിയമ ഭേദഗതിയെ എതിർത്തുകൊണ്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെയും പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും ഗവർണർ തുറന്നു വിമർശിച്ചു.
അപക്വമായ നടപടി
എങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള അപക്വവും രാഷ്ട്രീയമാന്യതയില്ലാത്തതുമായ ഒരു നടപടിയായിപ്പോയി. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി ഗവർണർമാരെ പാർട്ടി നിരവധിതവണ ഉപയോഗിച്ചിട്ടുള്ളതിന്റെ ചരിത്രം കോൺഗ്രസ് നേതാക്കൾ ഓർത്തിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ലായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കു ചരിത്രത്തിൽ വലിയ പിടിപാടില്ലെന്നാണു തോന്നുന്നത്.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചുവിട്ടത് കോൺഗ്രസായിരുന്നു. അന്നു സാക്ഷാൽ ജവഹർലാൽ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. അന്നത്തെ ഗവർണർ രാമകൃഷ്ണ റാവുവിനോടു സംസ്ഥാന സർക്കാരിനെതിരേ കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെടുകയും കേരളത്തിലെ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയുമായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്.
ഇത്തരമൊരു റിക്കാർഡുള്ള കോൺഗ്രസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എങ്ങനെ നീക്കം നടത്താൻ കഴിയും? അദ്ദേഹത്തിന്റെ പ്രസ്താവനകൾ ചിലതു ഗവർണർപദവിയുടെ അന്തസിനു നിരക്കുന്നതായിരുന്നില്ലെന്ന് ആക്ഷേപമുണ്ടെങ്കിലും അവ കേന്ദ്രസർക്കാരിന്റെ നയത്തോടു യോജിക്കുന്നതായിരുന്നു. ഇന്ത്യയുടെ സാഹചര്യത്തിൽ ഒരു ഗവർണർക്കു കേന്ദ്രസർക്കാരിന്റേതിൽ നിന്നു വ്യത്യസ്തമായ നിലപാടെടുക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, കേന്ദ്രസർക്കാരിന്റെ പ്രതിനിധിയാണല്ലോ ഗവർണർ. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ന്യായയുക്തമായിരിക്കണമെന്നു മാത്രം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർട്ടികളെല്ലാം രാജ്ഭവനെ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈയിടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയുണ്ടാക്കാനാവാതെവന്ന പ്രതിസന്ധിയുടെ ദിവസങ്ങളിലൊന്നിൽ മുംബൈയിലെ രാജ്ഭവൻ കേന്ദ്രത്തിന്റെ തീരുമാനം വരുന്നതും നോക്കി പാതിരാത്രിവരെ വിളക്കിൽ എണ്ണയുമൊഴിച്ചു കാത്തിരുന്നതു നാം കണ്ടതാണല്ലോ. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർപദവി ദുരുപയോഗിക്കപ്പെട്ട അത്തരം സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.
ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. അതുവച്ച് കോൺഗ്രസോ സിപിഎമ്മോ ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഇറങ്ങിപ്പുറപ്പെടരുതായിരുന്നു. പൗരത്വനിയമഭേദഗതിയോടുള്ള എതിർപ്പുകൂടാതെ സിപിഎമ്മിനു മറ്റു പല താത്പര്യങ്ങളുമുണ്ട് എന്ന കാര്യം കോൺഗ്രസ് നേതാക്കൾ മനസിലാക്കിയില്ല.
അതെന്തായാലും സർവകലാശാലകളിൽ ഭരണകക്ഷി അധികാരം ദുരുപയോഗിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഗവർണർ ഖാൻ നീതിയുക്തമായിട്ടാണ് ഇടപെട്ടിട്ടുള്ളത്. അദ്ദേഹം എടുത്ത തിരുത്തൽനടപടികൾ ആത്മാർഥതയോടെയുള്ളതായിരുന്നു. കുറേക്കാലമായി ദുർഗന്ധം വമിച്ചുകൊണ്ടിരുന്ന കേരളത്തിലെ സർവകലാശാലകൾ എന്ന ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള തുടർനടപടികളും അദ്ദേഹം സ്വീകരിച്ചുവരികയാണ്.
വിദഗ്ധമായ കരുനീക്കങ്ങൾ
പണ്ടു തങ്ങളുടെ പാർട്ടിക്കാരനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ പിന്നീടു പലവട്ടം പല പാർട്ടികളിലേക്കും മാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന് തന്റേതായ ഒരു മനസുണ്ടെന്നും കോൺഗ്രസ് നേതാക്കൾ മനസിലാക്കേണ്ടതായിരുന്നു. മുസ്ലിം വ്യക്തിനിയമത്തിന്റെ കാര്യത്തിലായാലും മതേതര മൂല്യങ്ങളുടെ കാര്യത്തിലായാലും അദ്ദേഹം വിദഗ്ധമായി കരുക്കൾ നീക്കുന്ന നയചാതുരിയുള്ള രാഷ്ട്രീയക്കാരനാണ്.
കുരുക്കിലാകുന്പോൾ കൗശലപൂർവമായ നീക്കങ്ങളിലൂടെ എങ്ങനെ രക്ഷപ്പെടാമെന്നും അദ്ദേഹത്തിനറിയാം. ഇക്കുറി സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കി അദ്ദേഹം ജയിച്ചു. അദ്ദേഹത്തിന്റെ നീക്കം ഒരു വൃത്തികെട്ട രാഷ്ട്രീയ സ്ഥിതിയിൽനിന്നു സംസ്ഥാനത്തെ രക്ഷിച്ചു എന്നതാണു വസ്തുത. ആ സ്ഥിതിവിശേഷം ചില രാഷ്ട്രീയ നേതാക്കൾക്കു നേട്ടമാകുമായിരുന്നു എന്നതു വേറേ കാര്യം.
പിണറായി വിജയനും നന്നായി കളിച്ചു. ആരിഫ് മുഹമ്മദ് ഖാനുമായി ഒത്തുതീർപ്പുണ്ടാക്കിയതിലൂടെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും അദ്ദേഹം പ്രീതിപ്പെടുത്തി. അതു തീർച്ചയായും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും. പരന്പരാഗത വൈരികളായ കോൺഗ്രസിനെ മാന്യമായ അകലത്തിൽ നിർത്താനും അതു സഹായിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരായി എടുത്ത നിലപാടിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറേ ആർജിക്കാൻ കഴിഞ്ഞ സിപിഎമ്മിന് ഗവർണറുമായുണ്ടാക്കിയ ഒത്തുതീർപ്പിലൂടെ അതിൽ കുറേ നഷ്ടപ്പെട്ടേക്കാം.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം ഇതു സ്വയം വരുത്തിവച്ച വിനയാണ്. ഇക്കാര്യത്തിലുണ്ടായ നാണക്കേട് കൂടുതൽ പക്വതയോടെ പ്രവർത്തിക്കാൻ അവരെ സഹായിച്ചേക്കാം. ഓരോ പ്രശ്നവും എതിരാളികളുടെ പരാജയങ്ങളും മുതലെടുക്കുക രാഷ്ട്രീയത്തിൽ സാധാരണമാണ്. എന്നാൽ, കോൺഗ്രസ് പോലെ മാന്യതയുള്ള ഒരു പാർട്ടിയുടെ നേതാക്കൾ ഉത്തരവാദിത്വത്തോടെ പെരുമാറണം.
പാർട്ടിക്കുള്ളിലെ പ്രതിയോഗികളെ ഒതുക്കാൻ എതിരാളികളുടെ വിഷയങ്ങൾ ഏറ്റെടുക്കുന്നത് ആത്യന്തികമായി തിരിച്ചടിക്കുമെന്ന് എല്ലാവരും മനസിലാക്കുന്നതു നന്ന്.
സിപിഎം-ഗവർണർ കൂട്ടുകെട്ടിൽ ഒറ്റപ്പെട്ട് കോൺഗ്രസ്
12:01 AM Feb 03, 2020 | Deepika.com