അനന്തപുരി / ദ്വിജൻ
കെപിസിസിക്കു ഭാരവാഹികൾ ഏറുന്നതിൽ എന്താണ് കുഴപ്പം? കൂടുതൽ നേതാക്കൾക്ക് ഉത്തരവാദിത്വം ഉണ്ടാവുകയല്ലേ അതിലൂടെ സംഭവിക്കുക? ഇവിടത്തെ ജനപിന്തുണയുള്ള നേതാക്കൾ ഉണ്ടാക്കിയ സമവാക്യം പൊളിക്കാൻ ജംബോ പട്ടിക എന്ന മട്ടിലുള്ള പ്രചാരണത്തിലൂടെ നടക്കുന്ന നീക്കം ജയിച്ചാൽ അതു പാർട്ടിക്കുണ്ടാക്കുന്നത് കൂടുതൽ അപകടമായിരിക്കും എന്നല്ലേ അനുഭവങ്ങൾ പഠിപ്പിക്കുന്നത്?
ജീവിക്കുന്ന കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെ, കേൾക്കാൻ ഇന്‍പമുള്ളതും എതിരാളികളുടെ പ്രശംസ പിടിച്ചുപറ്റുന്നതുമായ ആദർശങ്ങൾ പറയുന്ന ആദർശവാദികൾ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എക്കാലവും ഉണ്ടാക്കിയതു ദുരന്തങ്ങളാണെന്നു ചരിത്രം പഠിപ്പിക്കുന്നു. ഏറ്റവും അവസാനമായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കേരളത്തിലെ പ്രവർത്തകർക്കിടയിൽ വേരോട്ടമുള്ള ഉമ്മൻ ചാണ്ടി- രമേശ് ഗ്രൂപ്പുകൾ സംയുക്തമായി ജി. കാർത്തികേയനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു നിർദേശിച്ചു. ഹൈക്കമാൻഡും ആദർശധീരരും ചേർന്ന് പകരം വി.എം. സുധീരനെ കൊണ്ടുവന്നു. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ആ സംഘം ഉറപ്പാക്കി.
സെൽഫ് ഗോളുകൾ തുരുതുരെ അടിച്ചു. ജനപിന്തുണയുള്ള നേതാക്കളിൽ ആളുകൾക്കു സംശയം പടർത്തുന്നതിൽ വിജയിച്ചു. സിപിഎമ്മിന്റെ വലിയ നേതാവായിരുന്ന ടി.കെ. രാമകൃഷ്ണനെ മലർത്തിയടിച്ചു നിയമസഭയിൽ എത്തിയ കെ. ബാബുവിനെ വരെ തോൽപ്പിച്ചെടുത്തു.
ഒറ്റയ്ക്കുനിൽപ്പുകാർ
1957 ൽ കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു. കോണ്‍ഗ്രസ് കേരളത്തിൽ മെലിഞ്ഞു തുടങ്ങി എന്ന സത്യം തിരിച്ചറിയാൻ ആർക്കും സാധിച്ചില്ല. മുന്നണി ഉണ്ടാക്കാൻ ചില ആദർശവാദികൾ സമ്മതിച്ചില്ല. ഒറ്റയ്ക്കു മത്സരിച്ചു തോറ്റു. പലരും അടുത്ത പദവികൾ നേടി സ്വന്തം നില ഉറപ്പിച്ചു. 1960 ൽ പക്ഷേ പി.ടി. ചാക്കോ ലീഗിനെയും പിഎസ്പിയെയും കൂട്ടി മുന്നണി ഉണ്ടാക്കി മത്സരിച്ചു. അധികാരം പിടിച്ചു. അധികാരം കിട്ടിയപ്പോൾ ആദ്യം ലീഗിനെയും പിന്നെ പിഎസ്പിയയും അവസാനം ചാക്കോയെയും നിഗ്രഹിച്ചു. എല്ലാം ആദർശത്തിന്റെ പേരിൽ.
1964 ൽ കേരള കോണ്‍ഗ്രസ് ഉണ്ടായി. ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റ് നേടി അവർ അത്ഭുതപ്പെടുത്തി. ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. നിയമസഭ ചേരാതെ രാഷ്ട്രപതിഭരണം തുടർന്നു. 1967 ൽ അടുത്ത തെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തെ വല്ലാതെ പരിഹസിച്ചിരുന്ന ഇ.എം.എസ് ലീഗിനെ അടക്കം കൂട്ടി മുന്നണിയായി മത്സരിച്ചു വൻ വിജയം നേടി അധികാരം പിടിച്ചു. കോണ്‍ഗ്രസിലെ ആദർശക്കാർക്കു കേരള കോണ്‍ഗ്രസുമായി പോലും കൂടാനായില്ല.
ഒറ്റയ്ക്കുനിൽപ് ആദർശവാദക്കാർ വല്ലാതെ ശല്യംചെയ്ത കാലം. തോറ്റു തൊപ്പിയിട്ടു. 133 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് കിട്ടിയത് ഒന്‍പത് സീറ്റ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും പോയി. ഈ തോൽവിയിൽ നിന്നാണ് കരുണാകരൻ എന്ന പ്രായോഗിക രാഷ്ട്രീയ നേതാവിന്റെ വരവ്. പ്രമുഖ നേതാക്കളെല്ലാം തോറ്റ സാഹചര്യത്തിൽ അദ്ദേഹം നിയമസഭാ കക്ഷി നേതാവായി. ആദർശവാദികളെ എല്ലാം മൂലയ്ക്കിരുത്തി അദ്ദേഹം മുന്നണിക്കുള്ള നീക്കം ആരംഭിച്ചു. 1969 ൽ ഇടതു മുന്നണിയിൽ നിന്നു രൂപംകൊണ്ട കുറുമുന്നണിയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നൽകി അധികാരത്തിലെത്തിച്ചു. കേരള കോണ്‍ഗ്രസിനെയും അംഗീകരിക്കാതെ പറ്റില്ലെന്നു വന്നു.
ആ മന്ത്രിസഭ വീണപ്പോൾ 1970 ൽ തെരഞ്ഞെടുപ്പു നടന്നു. കോണ്‍ഗ്രസ് മുന്നണിയായി മത്സരിച്ചു ജയിച്ചു. പക്ഷേ മന്ത്രിസഭയിൽ ചേരാൻ ആദർശവാദികൾ സമ്മതിച്ചില്ല.1970 ഒക്ടോബർ നാലിന് സ്ഥാനമേറ്റ അച്യുതമേനോൻ മന്ത്രിസഭയിൽ കോണ്‍ഗ്രസ് ഒരു വർഷം കഴിഞ്ഞാണു ചേർന്നത്. 1971 സെപ്റ്റംബർ 25 ന് കരുണാകരൻ ആഭ്യന്തരമന്ത്രിയായി. 1977 ൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവന്നു കരുണാകരൻ. ആദർശക്കാർ അദ്ദേഹത്തെ വെട്ടി. പകരം ആന്റണിയായി മുഖ്യമന്ത്രി.
വാതിൽ തുറന്ന കരുണാകരൻ
പ്രതിസന്ധി വന്നപ്പോൾ ആന്റണി എല്ലാം ഉപേക്ഷിച്ച് അടുത്ത അവസരം വരെ വനവാസത്തിലായി. അടിയന്തരാവസ്ഥയുടെ പാപഭാരം മൂലം ആർക്കും വേണ്ടാതായ ഇന്ദിരാ കോണ്‍ഗ്രസിന് 1979 ൽ കരുണാകരൻ ശക്തമായ മുന്നണി ഉണ്ടാക്കി. ലീഗും കേരള കോണ്‍ഗ്രസ് ജെയും എൻഡിപിയും എസ്എൻ ഡിപിയുടെ എസ്ആർപിയും എല്ലാം ചേർന്ന മുന്നണി. 1979 ൽ ഇടതു മുന്നണിക്കാണ് മേൽക്കൈ. ആന്റണിയുടെ കോണ്‍ഗ്രസും മാണിയുടെ കേരള കോണ്‍ഗ്രസും എല്ലാം ഇടത്തായിരുന്നു. ഇടതു മുന്നണിയിൽ പോയ ആന്റണി കരുണാകര മുന്നണിയിൽ തിരിച്ചെത്തി. ആ മുന്നണിയുമായി കരുണാകരൻ മൂന്നുവട്ടം മുഖ്യമന്ത്രിയായി. അധികാരത്തിലെ പല പ്രവൃത്തികളും ശത്രുകളെ ഉണ്ടാക്കി.
കരുണാകരൻ വീണപ്പോൾ ആന്റണിയും ഉമ്മൻ ചാണ്ടിയും രണ്ടുവട്ടം വീതം മുഖ്യമന്ത്രിയായി. അവസാനം ആദർശക്കാരുടെ വെട്ടേറ്റ് ഉമ്മൻ ചാണ്ടി വീണു. ഇല്ലെങ്കിൽ ഇപ്പോഴും കേരളം ഭരിക്കുക കോണ്‍ഗ്രസ് മുഖ്യമന്ത്രി ആകുമായിരുന്നു എന്നു കരുതാൻ ഏറെ ന്യായമുണ്ട്. ഉമ്മൻ ചാണ്ടി കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആകാതിരിക്കണമെങ്കിൽ വളരെ സൂക്ഷിച്ച് കോണ്‍ഗ്രസ് നടപടി എടുക്കണം. പണ്ട് കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ആകെ അഭയം കോണ്‍ഗ്രസായിരുന്നു. ഇന്ന് അതല്ല സ്ഥിതി.
അപകടം ഉണ്ടാക്കുന്ന വാദങ്ങൾ
ആദർശവാദികൾ പറയുന്നത് പലപ്പോഴും കേൾക്കാൻ നല്ലതാണ്. പക്ഷേ പ്രയോഗികമായി വലിയ പ്രയോജനം ചെയ്യാറില്ല. കോണ്‍ഗ്രസിലെ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമാണല്ലോ എ.കെ. ആന്റണി. അദ്ദേഹത്തിനു സമുദായ നേതാക്കളെ ഒക്കെ വലിയ പുച്ഛമായിരുന്ന കാലത്ത് കരുണാകരൻ അവരെ എല്ലാം പോയിക്കണ്ട് കൂടെനിർത്തി തെരഞ്ഞെടുപ്പുകൾ ജയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണി ഉണ്ടാക്കാനുള്ള ചുമതല ആന്റണിക്കായിരുന്നു. അദ്ദേഹം പണ്ടേ ഒറ്റയ്ക്കു നിൽപ്പിന്റെ ആളാണ്. കാരണം എന്തായാലും ഒരു സംസ്ഥാനത്തും കോണ്‍ഗ്രസിന് കാര്യമായ മുന്നണി ഉണ്ടായില്ല. ദയനീയമായി തോറ്റു.
രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചു. മുന്നണി ഉണ്ടാക്കാനാവാത്ത ആന്റണിയുടെയും രാജിക്കു ചില മുറവിളികൾ ഉണ്ടായി. എല്ലാം തല്ലിക്കടുത്തി. ഇപ്പോഴും അദ്ദേഹത്തിനാണ് മുന്നണി ഉണ്ടാക്കാനുള്ള ചുമതല. ഡൽഹിയിൽ തെരഞ്ഞെടുപ്പു വരുന്നു. കോണ്‍ഗ്രസിന് മുന്നണി ഒന്നും ഇല്ല.
സുധീരനും സതീശനും എല്ലാം ചേർന്നു നയിച്ച ആദർശവിപ്ലവത്തിൽ നിന്നു പാർട്ടിയെ രക്ഷിക്കാൻ മുല്ലപ്പള്ളിയെ കേന്ദ്രം കേരളത്തിന്റെ ചുമതലക്കാരനാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ട ജനാധിപത്യമുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി. അതൊടെ ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് എന്നു വന്നു. സംഘടന ശക്തമാക്കണം. കേരളത്തിലെ കോണ്‍ഗ്രസിൽ ഉമ്മൻ ചാണ്ടിയുടെയും രമേശിന്റയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തകരിൽ ഏറെയും. അവർ ഉണ്ടാക്കുന്ന ധാരണകൾ പ്രയോഗികവുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു വരുന്നു. സംഘടന ശക്തമാകണമെങ്കിൽ നല്ല നേതാക്കൾ വേണം.
അധികാരക്കൊതിയും വിധേയത്വവും
എല്ലാവരും രാഷ്ട്രീയത്തിൽ വരുന്നത് അധികാരത്തിൽ പങ്കാളിയാകാനാണ്. വല്ലാതെ ആദർശം പറയുന്നവരെയും സൂക്ഷിച്ചു നോക്കിയാൽ കാണുന്നത് ആ കൊതി തന്നെയാണ്. അധികാരം നേടുന്നതിലൂടെ താൻ വിശ്വസിക്കുന്ന പാർട്ടി മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട് അനുസരിച്ച് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കണം എന്ന ലക്ഷ്യവും പണ്ടുണ്ടായിരുന്നു. ഇപ്പോൾ പാർട്ടിയെക്കാൾ വ്യക്തികൾക്ക് തങ്ങൾക്കിഷ്ടമുള്ളതുപോലെ ചെയ്യാനുള്ള പ്രവണത ശക്തിപ്പെടുന്നു. തന്മൂലം പാർട്ടിയുടെ നിലപാടുകളെക്കാൾ വ്യക്തികളുടെ നിലപാടുകൾ ശക്തമാവുകയും അവരോട് കൂറുള്ള അനുയായികൾ പെരുകുകയും ചെയ്യുന്നു. ഇന്ദിരാഗാന്ധി ദേശീയ രാഷ്ട്രീയത്തിൽ പ്രബലമാക്കിയ ഈ മനോഭാവം ഇന്ന് എല്ലാ പാർട്ടികളുടെയും അവസ്ഥയായി.
കേഡർ പാർട്ടി എന്ന് കരുതുന്ന സിപിഎമ്മിൽ പോലും അതാണു സ്ഥിതി. ബംഗാളിൽ പണ്ട് ജ്യോതി ബാസുവും കേരളത്തിൽ ഇ.എം.എസും ഒക്കെ അവസാന വാക്കായിരുന്നു. ഇപ്പോൾ അത് പിണറായി വിജയനായി. പിണറായി മുഖ്യമന്ത്രി കുട്ടിസഖാക്കൾ മാവോയിസ്റ്റുകളായെന്ന് പറഞ്ഞാൽ പോലും പാർട്ടിയിൽ ആരും എതിർക്കില്ല.
സിപിഐയിൽ സ്വന്തം സഖാക്കളെ, അതും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെയും ജനപ്രിയനായ എംഎൽഎ എൽദോയെയും, തല്ലുന്ന പോലീസിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിക്കുന്നതു പോലും ശരിയാണ്. എതിരു പറയുന്നവന്റെ നിലനിൽപ്പ് അപകടത്തിൽ. ബിജെപിയിൽ അമിത് ഷായെയോ മോദിയെയോ എതിർക്കുന്നവന് എന്താവും ഗതി എന്ന് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ആയിരുന്ന 2003 ൽ വധിക്കപ്പെട്ട ഹിരൻ പാണ്ടേയുടെയും ഒന്നുമല്ലാതാക്കപ്പെട്ട വി.എച്ച്. പി നേതാവ് പ്രവീണ്‍ തൊഗാഡിയായുടെയും അനുഭവങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിൽ അധികാരത്തിന്റെ ഏഴയലത്തു പോലും ഇല്ലാത്ത ബിജെപിയിലും ഗ്രൂപ്പു തന്നെയാണ് വിഷയം.
മുഖം ചുളിക്കുന്നത്
ഇവരെല്ലാം കോണ്‍ഗ്രസിലെ പ്രായോഗിക സമീപനത്തെ പരിഹസിക്കുന്പോൾ കോണ്‍ഗ്രസിലെ ചിലർക്കും തോന്നും അവർ പറയുന്നതല്ലേ ശരിയും പുരോഗമനപരവും എന്ന്. അപ്പോൾ ചാനലിൽ മുഖം കാണിക്കാൻ കാത്തിരിക്കുന്ന ആദർശക്കാർ ഇറങ്ങും. എല്ലാം വെടക്കാക്കി കരയ്ക്കുകയറും. കോണ്‍ഗ്രസിന് നല്ലത് ഏതെന്നു സ്വയം ചിന്തിച്ചു തീരുമാനിക്കണം. അതു പാർട്ടിക്കാര്യം ആയാലും മുന്നണി കാര്യമായാലും. മുന്നണി ഉണ്ടാക്കുന്നത് ഒറ്റയ്ക്കു ജയിക്കാൻ വയ്യാത്തതു കൊണ്ടാണ്. അതുകൊണ്ട് ജനപിന്തുണ ഉള്ള പാർട്ടികൾ മുന്നണിയിൽ വേണം. ചിലരെ ഒതുക്കാൻ നോക്കിയാൽ ഒതുങ്ങുന്നത് സ്വയമാവും.
തങ്ങൾക്കാണു ജനപിന്തുണ എന്ന് ഒരാൾ പറഞ്ഞാൽ അയാൾ എത്ര മാന്യനായാലും ശ്രദ്ധിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിക്കു ജയിപ്പിക്കാനായ സ്ഥാനാർഥികളെയാവണം. വിധേയത്വം നോക്കി അംഗീകരിച്ചാൽ ജനം കൂടെ ഉണ്ടാവില്ല. സൂക്ഷിച്ച് സമീപനങ്ങൾ ഉണ്ടായില്ലെങ്കിൽ വറചട്ടിയിൽനിന്ന് എരിതീയിൽ വീഴുന്ന അനുഭവമാകും.
കേഡർ പാർട്ടിയല്ല
കോണ്‍ഗ്രസ് ഇനിയും ഒരു കേഡർ പാർട്ടിയല്ല. അധികാരക്കൊതി നന്നായി ഉള്ളവരാണു മിക്കവാറും നേതാക്കൾ. അവരെ ഉൾക്കൊണ്ടും അവർക്കു പ്രതീക്ഷ കൊടുത്തും ഉള്ള പുനഃസംഘടനകളാവും പാർട്ടിക്കു ഗുണം ചെയ്യുക. ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വളരെ നിഷ്പക്ഷമായിരുന്നു പോലീസ് നയം. കോണ്‍ഗ്രസുകാർ പറയുന്ന ശിപാർശകൾക്കു പോലീസ് സ്റ്റേഷനിൽ വിപരീത ഫലമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ പ്രവർത്തകർ ചോദിച്ചു, ഞങ്ങൾ എന്തിനാ പ്രവർത്തിക്കുന്നേ. നിങ്ങളിൽ ചിലർക്കു തോന്ന്യാസം ഭരിക്കാനോ? അവർ കാര്യമായി വിട്ടുനിന്നു. കോണ്‍ഗ്രസ് ശരിക്കും തോറ്റു.
ജംബോ ലിസ്റ്റ് എന്ന് പരിഹസിക്കുന്ന ലിസ്റ്റിലുള്ളവരെല്ലാം പാരന്പര്യമുള്ള നേതാക്കളാണ്. ഒഴിവാക്കപ്പെടുന്നവർ മാറിനിന്നാൽ ആപത്താവും ഉണ്ടാവുക. എന്നാൽ രണ്ടു വട്ടം ജയിച്ചവർക്ക് വീണ്ടും സീറ്റ് കൊടുക്കാൻ ഒരു വട്ടമെങ്കിലും മാറിനിൽക്കണമെന്നോ, സീറ്റ് കിട്ടണമെങ്കിൽ പാർട്ടിക്കു വേണ്ടി അധ്വാനിക്കണം എന്നോ ഒക്കെയുള്ള ഉപാധികൾ നല്ലതാവും. അത് ആരും ലംഘിക്കാതിരിക്കുകയും വേണം. ജയസാധ്യതയും നോക്കണം. ചില പ്രവർത്തകർ വളരെ സജീവമാണെങ്കിലും ജനങ്ങൾ വോട്ടു ചെയ്യാൻ മടിക്കും. ആരെയും പിണക്കാത്തതാവും നല്ലത്.
പിണറായിയുടെ പാവം കഥകൾ
പിണറായിയുടെ പോലീസ് രണ്ടു കുട്ടിസഖാക്കൾക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തത് വല്ലാത്ത സെൽഫ് ഗോളായി. അവരെ എൻഐഎക്കാർക്കു വിട്ടത് അതിലും ഭീകരമായി. എന്നാലും പിണറായി ചെയ്തതാണ് സിപിഎമ്മിൽ ഭൂരിഭാഗത്തിനും ശരി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നകാലത്ത് 132 പേരെ ഇങ്ങനെ അറസ്റ്റ് ചെയ്തു എന്നത് സത്യമാണെങ്കിലും അക്കാരണത്താൽ ഈ പ്രവൃത്തി അതിലൂടെ ന്യായീകരിക്കപ്പെടുമോ? അന്ന് ഇത്തരം പരാതി ഉണ്ടായില്ലല്ലോ? അവർ കുഞ്ഞാടുകളല്ലെന്നും ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴല്ല പിടിച്ചതെന്നും പിണറായി പറഞ്ഞു. നമ്മുടെ വഴിതെറ്റിപ്പോയ കുട്ടികളെ രക്ഷിക്കേണ്ടേ എന്ന പി. മോഹനന്റെ ചോദ്യം വളരെ ശരിയാണ്.
ആരാണ് ഇവരെ വഴിതെറ്റിക്കുന്നത്? പേന പിടിക്കുന്ന കൈകളിൽ കഠാര പിടിപ്പിക്കുന്നത് ആരാണ്? പോലീസിനെപ്പോലും കൈയേറ്റം ചെയ്യിക്കുന്നത്? അധ്യാപികയുടെ കസേര കത്തിപ്പിക്കുന്നത്? അവർക്ക് റീത്തു വയ്പിക്കുന്നത്?
പണ്ട് മദനിയെ പിടിച്ചു കേന്ദ്രത്തിന് കൊടുത്തത് നായനാരുടെ പോലീസായിരുന്നു. ഇപ്പോൾ രണ്ടു കുട്ടിസഖാക്കളെ പിടിച്ച് എൻഐഎയെ ഏൽപ്പിച്ചിട്ടുണ്ട്! ഇനിയും ഉണ്ടോ സഖാക്കളെ നിങ്ങളുടെ പാർട്ടിയിൽ മാവോയിസ്റ്റുകൾ?
പോലീസുകാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് മോഹനന്റെ സങ്കടം. പിണറായി അത്ര പാവമാണോ? അഞ്ചരക്കണ്ടി കോളജുകാർ പരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണം എന്നു സുപ്രീംകോടതി പറഞ്ഞ ഒരു കോടി രൂപയുടെ കാര്യം അദ്ദേഹം അറിയാതെപോയി. മരടിലെ ഫാളാറ്റുകൾക്ക് അനുമതി നല്‍കിയതിന് സിപിഎംകാരൻ പഞ്ചായത്ത് പ്രസിഡന്റിനെ തൊടാൻ അനുവാദവും കൊടുത്തില്ല.
മലിനീകരണ നിയന്ത്രണ നടപടികളിലെ വീഴ്ചയ്ക്കു തിരുവനന്തപുരം നഗര സഭയ്ക്ക് 15 കോടി രൂപയുടെ ശിക്ഷ വിധിച്ച മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷൻ അവസാനം എല്ലാം ഇട്ടെറിഞ്ഞ് രക്ഷപ്പെടുകയായി. നെടുങ്കണ്ടത്തെ കസ്റ്റഡി മരണം അന്വേഷിക്കുന്ന നാരായണക്കുറുപ്പ് കമ്മീഷന് വണ്ടിയും ഇല്ല, വണ്ടിക്കൂലിയും ഇല്ല. അങ്ങനെ പോകുന്നു പിണറായിയുടെ പാവം കഥകൾ.
വല്ലാത്ത തോക്ക്
കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ചു കൊന്നവർ ഉപയോഗിച്ചത് സൈന്യത്തിന്റെ തോക്ക് എന്ന കണ്ടെത്തൽ ആർഎസ്എസുകാർക്കു വളംവയ്ക്കുന്നില്ലേ? സൈന്യത്തിലും അർധ സൈന്യത്തിലും ഉള്ളവർ പോലും തീവ്രവാദികളുടെ ഏജന്റുമാരോ എന്നു സംശയം ഉയർത്താനാവില്ലേ? പണ്ടു കേരള പോലീസിന്റെ രഹസ്യ വിഭാഗത്തിൽ നിന്നു രഹസ്യങ്ങൾ ചോർത്തിയതിന് പിടിക്കപ്പെട്ട ഉദ്യോഗസ്ഥനെ ജനം ഓർത്തുപോകില്ലേ. ഭീകരപ്രവർത്തനം നടത്തുന്നവർ അവിടെ മതചിഹ്നം വരച്ചുചേർക്കുന്നതും വല്ലാത്ത ഭീകരതയല്ലേ? നൈജീരിയയിൽ ക്രൈസ്തവരെ കഴുത്തുവെട്ടിക്കൊല്ലുന്ന വീഡിയോ ലോകത്താകെ പ്രചരിപ്പിക്കുന്നതു പോലെ ഒന്നല്ലേ ഇതും. എട്ടുവയസുകാരൻ വരെ ഭീകരനാകുന്നു. ഇസ്ലാമോഫോബിയ വളർത്തുന്നത് ആരാണെന്ന് വ്യക്തമായില്ലേ?
കുർബാനക്കേസ്
വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഉപയോഗിക്കുന്നതിനെതിരേ കോടതിയിൽ പോയ സ്വകാര്യ മെഡിക്കൽ പ്രാക്ടീഷണർമാരുടെ സംഘടന പ്രസിഡന്റ് ഒ. ബേബിയുടെ ഉദ്ദേശ്യശുദ്ധിയിൽ പോലും വിശ്വസിക്കാൻ സംശയമാകുന്നു. കോടതി കേസ് തള്ളി എങ്കിലും അദ്ദേഹം ആർക്കു വേണ്ടിയാണ് ഈ കേസുമായി പോയത് എന്നൊക്കെയാണ് സംശയിച്ചുപോകുന്നത്. തികച്ചും വിശ്വാസപരമായ കാര്യങ്ങൾ കോടതിയിൽ എത്തിക്കുന്നത് എന്തിനുവേണ്ടി? ക്രൈസ്തവ വിശ്വാസാനുഷ്ഠാനങ്ങളോട് ഇത്ര അസഹിഷ്ണുത എന്തിന്?
വെൽഡണ്‍ ട്രംപ്
അമേരിക്കയിൽ പ്രോ ലൈഫ് മാർച്ചിൽ പങ്കെടുത്ത പ്രസിഡന്റ് ട്രംപിനെ ജീവനെ ആദരിക്കുന്നവരെല്ലാം അഭിവാദനം ചെയ്യുന്നു.
വെള്ളത്തിലാക്കുന്ന ആദർശവാദികൾ
12:11 AM Jan 28, 2020 | Deepika.com