റിപ്പബ്ലിക് ദിനത്തിന്റെ തലേന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
നമ്മുടെ 71-ാമത് റിപ്പബ്ലിക് ദിനത്തലേന്ന്, ഇന്ത്യയിലും വിദേശത്തുമുള്ള നിങ്ങൾക്കെല്ലാവർക്കും എന്റെ ഉൗഷ്മളമായ അഭിവാദ്യങ്ങൾ.
ഏഴ് ദശാബ്ദങ്ങൾക്ക് മുൻപ്, ജനുവരി 26ന്, നമ്മുടെ ഭരണഘടന നിലവിൽവന്നു. അതിനു മുൻപും ഈ തീയതിക്കു സവിശേഷ പ്രാധാന്യം കൈവന്നിരുന്നു. ‘പൂർണ സ്വരാജ്’ കൈവരിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, നമ്മുടെ ജനങ്ങൾ 1930 മുതൽ 1947 വരെ എല്ലാ ജനുവരി 26നും പൂർണ സ്വരാജ് ദിനം’ ആഘോഷിച്ചിരുന്നു. അതിനാലാണ് 1950 ൽ ഭരണഘടനയിൽ അന്തർലീനമായ തത്വങ്ങൾ ഉറപ്പിച്ചുകൊണ്ട് ജനുവരി 26ന് നാം ഒരു റിപ്പബ്ലിക് എന്ന നിലയിലുള്ള നമ്മുടെ യാത്ര തുടങ്ങിയത്.
ആധുനിക രാഷ്ട്രത്തിനു നിയമനിർമാണസഭ, ഭരണനിർവഹണ സംവിധാനം, നീതിന്യായ സംവിധാനം എന്നിങ്ങനെ പരസ്പര ബന്ധിതവും പരസ്പരം ആശ്രയിക്കുന്നതുമായ മൂന്ന് അവയവങ്ങളാണുള്ളത്. എന്നിരുന്നാലും, താഴേതട്ടിൽ ജനങ്ങൾ ഉൾക്കൊള്ളുന്നതാണ് രാഷ്ട്രം. ‘നാം എന്ന ജനം’ ആണ് റിപ്പബ്ലിക്കിന്റെ പ്രധാന ചാലക ശക്തി. ഇന്ത്യയിലെ ജനങ്ങളായ നമ്മളിലാണ് നമ്മുടെ കൂട്ടായ ഭാവി നിർണയിക്കുന്നതിനുള്ള യഥാർത്ഥ ശക്തി കുടികൊള്ളുന്നത്.
നമ്മുടെ ഭരണഘടന നമുക്ക് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ അവകാശങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ജനാധിപത്യത്തിന്റെ കേന്ദ്ര തത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവ കർശനമായി പാലിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുമേൽ നിക്ഷിപ്തമാണ്. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും മൂല്യങ്ങളും നാം മനസിൽ സൂക്ഷിക്കുകയാണെങ്കിൽ ഈ ഭരണഘടനാ തത്വങ്ങൾ പിന്തുടരുക നമുക്ക് അനായാസമായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, നാം ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ആഘോഷങ്ങൾക്ക് അർഥപൂർണമായ ഒരു മാനംകൂടി നൽകുകയാകും ചെയ്യുക.
പ്രിയ സഹപൗരന്മാരേ,
ഗവണ്മെന്റ് നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും പൗരന്മാർ സ്വമേധയാ അവയെ ജനകീയ മുന്നേറ്റങ്ങളാക്കി മാറ്റുകയും ചെയ്തു. സ്വച്ഛ ഭാരത് അഭിയാൻ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ അന്പരപ്പിക്കുന്ന വിജയം കൈവരിച്ചു. മറ്റ് സംരംഭങ്ങളിലും ഇതേ പ്രസരിപ്പ് കാണാവുന്നതാണ്.
അധികം അർഹിക്കുന്നവരുടെ ക്ഷേമത്തോടൊപ്പംതന്നെ, ഈ ഗവണ്മെന്റിന്റെ എല്ലാ നയ സംരംഭങ്ങളും ‘രാജ്യം ആദ്യം’ എന്ന തത്വത്തിൽ അധിഷ്ഠിതമാണ്. ചരക്കു സേവന നികുതി നടപ്പാക്കിയതിത് ‘ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി’എന്ന നമ്മുടെ ദർശനം യാഥാർഥ്യമാക്കി. ഇ-നാം പദ്ധതി ‘ഒരു രാജ്യത്തിന് ഒരു വിപണി’ എന്നതിലൂടെ ഈ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നു, ഒപ്പം കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും -അത് ജമ്മു കശ്മീരും ലഡാക്കും ആകട്ടെ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളോ ആകട്ടെ- എല്ലാവരുടെയും സമഗ്രമായ വികസനത്തിനായി ശക്തമായ നടപടികളാണ് ഗവണ്മെന്റ് സ്വീകരിച്ചു വരുന്നത്.
രാജ്യത്തിന്റെ വികസനത്തിനായി ശക്തമായ ആഭ്യന്തര സുരക്ഷ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ, ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ ഈ ഗവണ്മെന്റ് നിരവധി കരുത്തുറ്റ നടപടികൾ സ്വീകരിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത മികച്ച ഭരണനിർഹണത്തിന്റെ അടിസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ടു മേഖലകളിലും, ഈ കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിൽ നാം വളരെയേറെ മുന്നേറിയിരിക്കുന്നു. ഉത്കർഷേച്ഛയുള്ള നിരവധി പദ്ധതികളാൽ, ആരോഗ്യ മേഖലയിൽ കൃത്യമായി ശ്രദ്ധയൂന്നാൻ ഈ ഗവണ്മെന്റിനായി.
പ്രിയ സഹ പൗരന്മരെ,
നളന്ദ, തക്ഷശില തുടങ്ങിയ വിഖ്യാതമായ സർവകലാശാലകൾ സ്ഥാപിച്ചതിലൂടെ, പുരാതന കാലത്തുതന്നെ ശക്തമായ വിദ്യാഭ്യാസ സന്പ്രദായത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിൽ എല്ലായ്പ്പോഴും അധികാരം, പ്രശസ്തി, ധനം എന്നിവയെക്കാൾ അറിവ് മഹത്തരമാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു. നമ്മുടെ പാരന്പര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠനത്തിന്റെ ക്ഷേത്രങ്ങളായി ബഹുമാനിക്കുന്നു. നീണ്ട കൊളോണിയൽ ഭരണത്തിനു ശേഷം നമ്മുടെ രാജ്യം പിന്നോട്ട് തള്ളപ്പെട്ടപ്പോൾ വിദ്യാഭാസമാണ് നമ്മുടെ ശക്തീകരണത്തിന് വഴിതെളിച്ചത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം ഉടൻതന്നെ വിഭവ പരിമിതിയുടേതായ ഒരു പരിതസ്ഥിതിയിലാണ് നാം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിച്ചത്. എങ്കിലും വിദ്യാഭ്യാസ രംഗത്ത് നമ്മുടെ നേട്ടങ്ങൾ സ്തുത്യർഹമായ സഞ്ചാരപഥത്തിലൂടെ പ്രയാണം തുടർന്നു. ഒരു കുട്ടിക്കോ, യുവാവിനോ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതേ സമയം, വിദ്യാഭ്യാസ സംവിധാനങ്ങളുടെ തുടർച്ചയായ പരിഷ്കരണത്തിലൂടെ ആഗോള വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്കൊപ്പം എത്താൻ നാം കഠിനമായി പരിശ്രമിക്കുകയും വേണം.
നമ്മുടെ രാജ്യത്തിന് അഭിമാനം പകരുന്ന മറ്റൊരു ശക്തി വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരാണ്. വിദേശ സന്ദർശനങ്ങൾക്കിടെ എനിക്കു മനസിലാക്കാൻ സാധിച്ചിട്ടുള്ളതു തങ്ങൾ ജീവിക്കാൻ തെരഞ്ഞെടുത്ത നാടുകൾക്ക് അഭിവൃദ്ധി ഉറപ്പാക്കാൻ മാത്രമല്ല, ലോകത്തിനുമുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കാനും ഭാരതീയർക്കു സാധിച്ചിട്ടുണ്ട് എന്നാണ്. അവരിൽ പലരും വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങളിലായി ഏറെ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട സഹ പൗരൻമാരേ,
നമ്മുടെ സായുധ സേനയെയും പാരാമിലിട്ടറി, ആഭ്യന്തര സുരക്ഷാ സേനകളെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനായി അവർ നടത്തുന്ന ത്യാഗങ്ങൾ സമാനതകളില്ലാത്ത ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും വീരഗാഥ തന്നെയാണ്. നമ്മുടെ കർഷകർ, ഡോക്ടർമാരും നഴ്സുമാരും, വിദ്യാഭ്യാസവും മൂല്യങ്ങളും പകർന്നുനൽകുന്ന അധ്യാപകർ, ശാസ്ത്രജ്ഞരും എൻജിനിയർമാരും, ജാഗ്രത പുലർത്തുന്ന സജീവരായ യുവാക്കൾ, സാന്പത്തിക വളർച്ചയ്്ക്കു സംഭാവനകൾ അർപ്പിക്കുന്ന സംരംഭകർ, നമ്മുടെ സംസ്കാരത്തെ സന്പന്നമാക്കുന്ന കലാകാരൻമാർ, ആഗോള പ്രശംസ ലഭിച്ചിട്ടുള്ള സേവനമേഖലയിലെ വിദഗ്ധർ, പല മേഖലകളിലായി സംഭാവനകൾ അർപ്പിക്കുന്ന സഹ പൗരൻമാർ, പ്രതിസന്ധികളെ അതിജീവിച്ചു നേട്ടങ്ങളുടെ പുതിയ ഉയരങ്ങൾ താണ്ടിയ ഉത്പതിഷ്ണുക്കളായ നമ്മുടെ പെണ്മക്കൾ എന്നിവരെല്ലാം രാഷ്ട്രത്തിന് അഭിമാനമേകുന്നു.
സഹ പൗരൻമാരേ,
നാം ഇപ്പോൾ 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലാണ്. നവ ഇന്ത്യയും പുതു തലമുറ ഇന്ത്യക്കാരും രൂപപ്പെടുന്ന ദശകമായിരിക്കും ഇത്. ഈ നൂറ്റാണ്ടിൽ ജനിച്ചവരിൽ കൂടുതൽ കൂടുതൽ പേർ രാഷ്ട്ര വ്യവഹാരത്തിൽ ഇടപെട്ടുവരികയാണ്. കാലം പിന്നിടുന്നതോടെ മഹത്തായ സ്വാതന്ത്ര്യസമരവുമായി നേരിട്ടുള്ള ബന്ധം നമുക്കു പതിയെ നഷ്ടമാവുകയാണെങ്കിലും പോരാട്ടത്തെ നയിച്ച വിശ്വാസങ്ങൾ കൈമോശം വരുമെന്നു ഭയക്കേണ്ടതില്ല. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഇന്നത്തെ യുവമനസുകൾ കൂടുതൽ അറിവു നേടുകയും ആത്മവിശ്വാസം ആർജിക്കുകയും ചെയ്യുന്നു. വരുംതലമുറ നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മൂല്യങ്ങളോടു ശക്തമായ പ്രതിബദ്ധത പുലർത്തുന്നുണ്ട്. നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണു പ്രഥമ പരിഗണന. അവരിലൂടെ നവ ഇന്ത്യ രൂപപ്പെടുന്നതു നാം തിരിച്ചറിയുകയാണ്.
രാഷ്ട്ര നിർമാണത്തിനുള്ള യത്നത്തിൽ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ പ്രസക്തമായി തുടരുന്നു. നമ്മുടെ കാലത്തു കൂടുതൽ അനിവാര്യമായി മാറിക്കഴിഞ്ഞ, ഗാന്ധിജിയുടെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്തക്കുറിച്ച് ആത്മപരിശോധന നടത്തുന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്.
ഒരു ലക്ഷ്യം മുൻനിർത്തി പൊരുതുന്നവർ, വിശേഷിച്ചു യുവാക്കൾ, മാനവികതയ്ക്കു ഗാന്ധിജി നൽകിയ സമ്മാനമായ അഹിംസ മറന്നുപോകരുത്. ഒരു കർമം ശരിയോ തെറ്റോ എന്നു നിർണയിക്കാൻ ഗാന്ധിജി കാട്ടിത്തന്ന വഴി നമ്മുടെ ജനാധിപത്യത്തിന്റെ പ്രവർത്തനത്തിനും ബാധകമാണ്. ഗവണ്മെന്റിനും പ്രതിപക്ഷത്തിനും പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്. തങ്ങളുടെ രാഷ്ട്രീയ ആദർശം ഉയർത്തിക്കാട്ടുന്പോഴും രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും സദാ പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഇരു പക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്.
പ്രിയപ്പെട്ട സഹ പൗരൻമാരേ,
നമ്മുടെ റിപ്പബ്ലിക് ദിനം നമ്മുടെ ഭരണഘടനയുടെ ആഘോഷമാണെന്നിരിക്കെ, അതിന്റെ മുഖ്യശില്പി ബാബാ സാഹേബ് അംബേദ്കറുടെ വാക്കുകളോടെ ഞാൻ അവസാനിപ്പിക്കട്ടെ:
(ഞാൻ ഉദ്ധരിക്കുന്നു)
“കേവലം രൂപത്തിലല്ലാതെ വസ്തുതാപരമായും ജനാധിപത്യം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്താണു ചെയ്യേണ്ടത്? എന്റെ നിരീക്ഷണത്തിൽ ആദ്യം ചെയ്യേണ്ടത് നമ്മുടെ സാമൂഹ്യ, സാന്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനായി ഭരണഘടനാപരമായ വഴി പിൻതുടരുകയാണ്”
ഈ വാക്കുകൾ എല്ലായ്പ്പോഴും നമ്മുടെ പാതയെ ദീപ്തമാക്കിയിട്ടുണ്ട്. ഈ വാക്കുകൾ നമുക്കു നവയശസിലേക്കു വഴികാട്ടിയായിരിക്കും.
നിങ്ങൾക്കെല്ലാം ഒരിക്കൽക്കൂടി ഞാൻ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്യുന്നു.
ജയ് ഹിന്ദ്!
ഭരണഘടന നല്കുന്നത് അവകാശങ്ങളും കടമകളും
11:35 PM Jan 25, 2020 | Deepika.com