1975 ജൂൺ 26ന് ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കു രാഷ്ട്രീയമായ കാരണങ്ങൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നു പ്രധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവരുമെന്നു ഭയപ്പെട്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നാണല്ലോ പൊതുവെയുള്ള ധാരണ. ലോക്സഭയിലേക്കുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് സിൻഹയുടെ ഉത്തരവ് സുപ്രീംകോടതിയിലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സ്റ്റേ ചെയ്തുവെങ്കിലും 1975 ജൂൺ 25ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്.
എന്നാൽ, രാഷ്ട്രീയ കാരണങ്ങളേക്കാൾ സാന്പത്തിക കാരണങ്ങളാണ് അന്ന് അടിയന്തരാവസ്ഥയിലേക്കു നയിച്ചത് എന്നു പരിശോധിച്ചാൽ കണ്ടെത്താനാകും. 1971ലെ പാക്കിസ്ഥാൻ യുദ്ധവും ഭീമമായ യുദ്ധച്ചെലവുകളും ഇന്ത്യയുടെ സന്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു. 1973-ൽ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി വർധിച്ചതോടെ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായി. അതോടൊപ്പം തുടർച്ചയായുണ്ടായ വരൾച്ചകളും വിലക്കയറ്റവും ആവശ്യവസ്തുക്കളുടെ ക്ഷാമവും തൊഴിലില്ലായ്മയും വർധിച്ച ബജറ്റ് കമ്മിയും രാജ്യത്ത് അശാന്തിയുടെ ദിനങ്ങൾ സൃഷ്ടിച്ചു. 1974 മേയ് 18-ന് രാജസ്ഥാനിലെ പൊക്രാനിൽ നടത്തിയ ആണവ പരീക്ഷണങ്ങളെത്തുടർന്ന് ഇന്ത്യയുടെമേൽ അന്താരാഷ്ട്ര സമൂഹം ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധങ്ങളും ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു.
രാജ്യത്തെ സാന്പത്തിക വളർച്ച വലിയ പ്രതിസന്ധിയിലായതോടെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ വലിയ നിരാശാബോധം ഉടലെടുക്കുകയും അതു ക്രമേണ രാജ്യവ്യാപകമായി ഒരു വിദ്യാർഥി പ്രക്ഷോഭമായി കത്തിപ്പടരുകയും ചെയ്തു. ഇത് സമർഥമായി മുതലെടുത്ത ആർഎസ്എസ് ഇന്ദിരാഗാന്ധിയെ പുറത്താക്കാനുള്ള സുവർണാവത്സരമായി കണ്ട് ആളും അർഥവും നൽകി ജയപ്രകാശ് നാരായണന്റെ സന്പൂർണ വിപ്ലവ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. അന്നത്തെ ആർഎസ്എസ് സർസംഘചാലക് ആയിരുന്ന ബാലാ സാഹിബ് ദേവറശിന്റെ കൃത്യമായ രാഷ്ട്രീയ അജൻഡകൾ ജെപി പ്രസ്ഥാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലെ കലാലയങ്ങളെ കേന്ദ്രീകരിച്ച് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുവേണ്ടി ജെപി എന്ന ജയപ്രകാശ് നാരായണൻ പ്രധാനമായും ആശ്രയിച്ചത് സംഘപരിവാർ പ്രസ്ഥാനങ്ങളായ എബിവിപിയുടെയും ഛത്ര യുവസംഘർഷ വാഹിനിയുടെയും സംഘടനാശക്തിയെ ആയിരുന്നു.
തന്ത്രം തിരിച്ചടിക്കുന്നുവോ?
വർത്തമാനകാല ഇന്ത്യയിൽ പഴയ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ സാഹചര്യം ഉരുണ്ടുകൂടുന്നോ എന്ന സംശയങ്ങൾ ഉയർന്നു തുടങ്ങുന്നതുകൊണ്ടാണ് ഇവിടെ ഇതു ചൂണ്ടിക്കാണിച്ചത്. 1970 കളിൽ സംഘപരിവാർ ആവിഷ്കരിച്ച തന്ത്രം ഇന്ന് അവർക്കു നേരെ തന്നെ തിരിച്ചടിക്കുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നു കാണാം. രാജ്യത്ത് നിലനിന്നിരുന്ന സാന്പത്തിക സാഹചര്യങ്ങളാണ് 1970കളിൽ കാന്പസുകളെ ഇളക്കിമറിക്കുകയും ജെപി പ്രസ്ഥാനത്തിന് കരുത്താവുകയും ചെയ്തതെങ്കിൽ ഇന്ന് പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഇന്ത്യയിലെ പ്രമുഖ കലാലയങ്ങൾ പലതും പ്രക്ഷുബ്ധമാകുന്നെങ്കിൽ അതിനു പ്രധാന കാരണം രാജ്യത്ത് നിലനിൽക്കുന്ന സാന്പത്തിക അനിശ്ചിതാവസ്ഥയാണ്.
നാൽപ്പത്തിഅഞ്ച് വർഷത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മാ നിരക്കിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാജ്യത്തിന്റെ കടബാധ്യത 80 ലക്ഷം കോടി രൂപയ്ക്കു മുകളിൽ എത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചു പൂട്ടി. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും നിസാര വിലക്ക് വിറ്റുതുലയ്ക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ നവരത്നാ കന്പനികൾ വരെ നിർദാക്ഷിണ്യം സ്വകാര്യ മേഖലയ്ക്കു തീറെഴുതുകയാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ ദേശീയ സാന്പിൾ സർവേ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെട്ടത് അഞ്ചു കോടിയിൽപരം ആളുകൾക്കാണ്.
ഇന്ത്യയിൽ സാന്പത്തിക അസമത്വം അതിഭീകരമായി വർധിച്ചുവരുന്നതായി തോമസ് പിക്കറ്റിയുടെ ദി ക്യാപ്പിൽ എന്ന പുസ്തകം പറയുന്നു. മൂഡി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ സാന്പത്തിക വളർച്ചയേക്കുറിച്ച് നിരാശാജനകമായ കണക്കുകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവിടുന്നത്. ഒരു പതിറ്റാണ്ടിനു മുന്പ് രണ്ടക്ക സാന്പത്തിക വളർച്ചയിലേക്ക് കുതിച്ചിരുന്ന രാജ്യം ഇന്ന് കേവലം അഞ്ചു ശതമാനത്തിൽ താഴെ സാന്പത്തിക വളർച്ചയുമായി കിതയ്ക്കുകയാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം സാന്പത്തിക വളർച്ചയിൽ ഇന്ത്യയുടെ മുന്പിലെത്തി. സാന്പത്തിക വളർച്ച ഒരു ശതമാനം കുറഞ്ഞാൽ അതിന്റെ അർഥം സന്പദ് വ്യവസ്ഥയിൽ നിന്ന് ഒന്നര ലക്ഷം കോടി രൂപ അപ്രത്യക്ഷമായി എന്നാണ്. ഇതുണ്ടാക്കുന്ന സാന്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതല്ല.
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അമർഷവും, അസ്വസ്ഥതയും പൊട്ടിപ്പുറപ്പെടുന്നെങ്കിൽ അതിന്റെ മുഖ്യകാരണം രാജ്യത്തെ സാന്പത്തിക അരക്ഷിതാവസ്ഥയും ജനകീയ പ്രക്ഷോഭങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളുമാണ്. തിങ്ങിവിങ്ങി നിറഞ്ഞുനിന്ന അസംതൃപ്തി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലൂടെ പൊട്ടിയൊഴുകി പരന്നു എന്നു മാത്രം.
ഡമോക്ലീസിന്റെ വാൾ
വിദ്യാർഥി- ജനകീയ പ്രക്ഷോഭങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കം തീർച്ചയായും മറ്റൊരു അടിയന്തരാവസ്ഥയുടെ സാധ്യതകൾ തുറന്നിടുന്നുണ്ട്. വിവേചനരഹിതമായി 144 ാം വകുപ്പ് ഉപയോഗിക്കുന്നതിനെതിരെയും അനിയന്ത്രിതമായ നിയന്ത്രണങ്ങൾക്കെതിരെയും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി തന്നെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്കു മുകളിൽ ഡമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കാൻ അനുവദിക്കില്ല എന്നാണു മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സുപ്രീംകോടതി പ്രതികരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിനെ ഓർമപ്പെടുത്തുന്ന രീതിയിലാണ് മോദി സർക്കാർ നടത്തുന്ന പല ഇടപെടലുകളുമെന്ന് ആക്ഷേപമുണ്ട്.
ഡൽഹിയിലെ ജമാ മസ്ജിദിനു മുന്നിൽ നിന്നുകൊണ്ട് ഭരണഘടന വായിച്ചു പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് ഡൽഹി ഹൈക്കോടതി പ്രതികരിച്ചത് ജമാ മസ്ജിദ് പാക്കിസ്ഥാനിലാണോ എന്ന് ചോദിച്ചുകൊണ്ടാണ്. ഉത്തർപ്രദേശിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള വസ്തുതാ അന്വേഷണസംഘം റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരെ ക്രൂരമായി അടിച്ചമർത്തുന്നതിന്റെ മറവിൽ ആസൂത്രിതമായ വംശീയ ഉന്മൂലന ശ്രമങ്ങൾ ഉണ്ടായി എന്നാണ്.
ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ തുടർച്ചയായി രാജ്യതലസ്ഥാനത്ത് അടുത്ത മൂന്നു മാസത്തേക്ക് ദേശസുരക്ഷാ നിയമം (എൻഎസ്എ) പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഡൽഹി പോലീസിന് ദേശസുരക്ഷ ചൂണ്ടിക്കാണിച്ച് ആരെയും കുറ്റം ചുമത്താതെ കസ്റ്റഡിയിലെടുക്കാനും കരുതൽതടങ്കലിൽ വയ്ക്കാനും അധികാരം ലഭിക്കുന്നു. വിചാരണ കൂടാതെ 12 മാസം വരെ ആരെയും തടവിലാക്കാൻ പോലീസിന് അമിതാധികാരം നൽകുന്നതാണ് നാഷണൽ സെക്യൂരിറ്റി ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഈ കരിനിയമം.
ഈ നിയമപ്രകാരം കുറ്റം വ്യക്തമാക്കാതെ പത്തു ദിവസം വരെ ആരെയും പോലീസിന് കസ്റ്റഡിയിൽ വയ്ക്കാം. ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ അഞ്ച് മാസമായി ഈ നിയമം പ്രകാരം തടങ്കലിലാണ് എന്നു പറയുന്പോൾ ഈ നിയമ പ്രകാരം തുറുങ്കിലടക്കപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
പ്രഫ. റോണി കെ. ബേബി
പൗരാവകാശധ്വംസന സൂചനകൾ
12:06 AM Jan 24, 2020 | Deepika.com