സീറോമലബാർ സഭ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നു എന്ന വാദം ചില കോണുകളിൽനിന്ന് ഉയരുന്നത് അടിസ്ഥാനരഹിതമാണ്. ഈ ചിന്തയോടെ മലയാളം ആഴ്ചപ്പതിപ്പിൽ സതീശ് സൂര്യൻ പ്രസിദ്ധീകരിച്ച ലേഖനം അരിയാഹാരം കഴിക്കുന്നവരെയെല്ലാം അന്പരപ്പിക്കുന്നതായിരുന്നു. വിശ്വാസ്യമായ ന്യായവാദങ്ങളൊന്നും അവതരിപ്പിക്കാതെ വർഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമാക്കി ഈ ലേഖനം പ്രസിദ്ധീകരിച്ചത് മാധ്യമധർമത്തിനു നിരക്കാത്തതാണ്.
കെസിബിസി വക്താവിന്റെ ഫേസ്ബുക്കിലെ വ്യക്തിപരമായ കുറിപ്പിനെ അനുവാദം കൂടാതെ ജന്മഭൂമി പ്രസിദ്ധീകരിച്ചത് സീറോമലബാർ സഭയുടെ പ്രതികരണമായി വരവുവയ്ക്കുന്ന ലേഖകൻ ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ലേഖനമെഴുതിയതെന്നു വ്യക്തമാണ്. ആർഎസ്എസിന്റെ അതിക്രമങ്ങളുടെ പേരിൽ ഐഎസ് ഭീകരതയെ നിസാരവത്കരിച്ചതും പ്രസ്തുത ലേഖനത്തിന്റെ സങ്കുചിത നിലപാട് വ്യക്തമാക്കുന്നതാണ്. ഈ ദിവസങ്ങളിൽ നടന്ന ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളും വിചാരണകളും ദുരുദ്ദേശ്യപരമായ ഈ സങ്കുചിത നിലപാടിന്റെ പ്രകടനങ്ങളായിരുന്നു.
സഭയുടെ പ്രതികരണം
നാടോടിക്കഥയിൽ ആട്ടിൻകുഞ്ഞിനെ തിന്നാൻ ചെന്നായ പറഞ്ഞ ന്യായംപോലെയാണു സഭയെ എതിർക്കുന്നവരുടെ വാദങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യക്തമായ നിലപാട് ഒൗദ്യോഗികമായ രണ്ടു പത്രപ്രസ്താവനകളിലൂടെ സഭയും സഭാതലവനും പ്രകടമാക്കിയതാണ്. മതേതരത്വത്തെ ഹനിക്കുന്നതും മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതുമായ ഈ നിയമം ഭാരതമെന്ന മഹത്തായ രാജ്യത്തിനു തീരാക്കളങ്കമാണെന്നും ഇതു ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഈ പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു. സീറോമലബാർ സഭയുടെ അഭിമാനമായ ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. സഭയുടെ മീഡിയാ കമ്മീഷൻ ചെയർമാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളിൽ സഭയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും സംഘടിപ്പിച്ച റാലികളിലും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ സമാനമായ പങ്കാളിത്തമുണ്ടായിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയാണ്: ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ നിയമനിർമാതാക്കൾ ശ്രദ്ധിക്കണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്, തിരിച്ചുപോകാൻ ഇടമില്ലാത്തവിധം രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും തയാറാകണം, പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുന്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കൂടി പരിഗണിക്കണം, അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥിക്യാന്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം, ഭാരതത്തിൽ മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്, സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അധാർമികമാണ്. ഇതാണ് സീറോമലബാർ സഭയുടെ ഒൗദ്യോഗിക നിലപാട് എന്നിരിക്കെ, സഭ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നു, നിയമത്തിനെതിരെ മൃദു സമീപനം സ്വീകരിക്കുന്നു എന്ന് ആരോപിക്കുന്നത് ദുരുദ്ദേശ്യപരവും വർഗീയതയ്ക്കുള്ള വളമിടലുമാണ്.
സീറോമലബാർ സഭയുടെ മീഡിയാ കമ്മീഷൻ ചെയർമാൻ 2019 ഡിസംബർ 15 ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ മൂന്നു നിരീക്ഷണങ്ങൾ ഇപ്രകാരമായിരുന്നു: ഒന്നാമതായി, ഭാരതത്തിന്റെ അഭിമാനമായ മതേതരത്വം അവഗണിക്കപ്പെട്ടു എന്നതാണ് ഈ ബില്ലിനെതിരായ ഗുരുതരമായ ആരോപണം. അഭയാർഥികളിലെ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് പൗരത്വം നിഷേധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യും എന്ന ഭീഷണിയിൽ മതേതരത്വത്തിന്റെ മരണമണി മുഴങ്ങുന്നുണ്ട്. പാക്കിസ്ഥാനിൽതന്നെ ഷിയാ മുസ്ലിംകളും ബലൂചിസ്ഥാൻകാരായ മുസ്ലിംകളും അഹമ്മദീയ വിഭാഗക്കാരും കഠിനമായ മതമർദനങ്ങൾക്കു വിധേയമാകാറുണ്ട്. ഇന്ത്യയിൽത്തന്നെ മൂന്നും നാലും ദശാബ്ദങ്ങളായി അഭയാർഥികളായി കഴിയുന്ന മുസ്ലിം കുടുംബങ്ങളുണ്ട് എന്നത് സർക്കാരിനും അറിവുള്ള കാര്യമാണ്. അഫ്ഗാനിസ്ഥാനിലെ ഹസാറാ മുസ്ലിംകളുടെ കാര്യവും സമാനമാണ്.
മതമർദനത്തിനു വിധേയമായി ഭാരതത്തിൽ കടന്നുവരുന്ന മുസ്ലിം അഭയാർഥികളുണ്ട് എന്ന സത്യം അറിയാത്തവരല്ല ഈ ബിൽ അവതരിപ്പിച്ചത്. മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ അഭയാർഥികൾക്കോ ശ്രീലങ്കയിൽ നിന്നുള്ള തമിഴ്മക്കൾക്കോ ഈ ആനുകൂല്യങ്ങളില്ല എന്നതിൽ മതവിവേചനമില്ലെന്നു പറയാനാകുമോ? അഭയാർഥികളെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് മതപരിഗണന കൂടാതെ അർഹമായവർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥ ചെയ്യാതിരുന്നത് കുറ്റകരമായ അനാസ്ഥയോ വർഗീയലക്ഷ്യങ്ങളോടെയുള്ള ചുവടുവയ്പോ ആയി വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
രണ്ടാമതായി, ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശം ഈ ബില്ലിൽ മാനിക്കപ്പെടുന്നില്ല എന്ന ആരോപണത്തിലും കഴന്പുണ്ട്. രാജ്യത്തെ വ്യക്തികളെ മതപരമായി വിഭാഗീകരിച്ച് നിയമനിർമാണം നടത്തുന്നതിന് ദൂരവ്യാപകമായ ദുരന്തഫലങ്ങളുണ്ടാകുമെന്ന് ന്യൂനപക്ഷങ്ങൾ ഭയക്കുന്നു. രാജ്യം ഭരിക്കുന്ന സർക്കാർ അനുധാവനം ചെയ്യേണ്ടത് രാജ്യത്തിന്റെ ഭരണഘടനയെയാണ്. അല്ലാതെ സ്വന്തം പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയെയല്ല എന്ന വാദത്തിൽ ന്യായമുണ്ട്. തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുന്നു എന്ന അവകാശവാദത്തെക്കാൾ ഭരണഘടനയുടെ അന്തസത്തയ്ക്കു കോട്ടം വരുത്താതെ ഭരിക്കുന്നു എന്നു കേൾക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്.
മൂന്നാമതായി, ലോക്സഭയിലെ മഹാഭൂരിപക്ഷം എന്നത് ഭൂരിപക്ഷസമുദായത്തിന്റെ ഇഷ്ടം നടപ്പാക്കാനുള്ള അവസരമാണെന്ന ചിന്തയിൽ ഭാരതത്തിന്റെ മഹത്തായ മൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നു എന്ന ദുഃഖം വർഗീയഅന്ധത ബാധിക്കാത്തവർക്കെല്ലാമുണ്ട്. എതിർപ്പിന്റെ സ്വരങ്ങളെ, വിദ്യാർഥികളുടെപോലും, അടിച്ചമർത്താനുള്ള ശ്രമം ഭരണകൂടഭീകരതയിൽ കുറഞ്ഞതൊന്നുമല്ല. പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കയുള്ളവരുമായി തുറന്ന ചർച്ചയ്ക്കും ആവശ്യമായ ഭേദഗതികൾക്കും സർക്കാർ തയാറാകണം. കുറവുകൾ ചൂണ്ടിക്കാട്ടുന്നവരെ പാക്കിസ്ഥാൻ ചാരന്മാരായി ചിത്രീകരിക്കുന്നതിൽ അവിവേകം മാത്രമല്ല അപക്വതയുമുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരേ ഇത്രയും വ്യക്തമായ നിലപാടെടുത്ത സീറോമലബാർ സഭയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടാകാം. സഭയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ചില തീവ്രവാദസംഘടനകളും അവയുടെ ഗുണഭോക്താക്കളുമാണ് ഈ ആരോപണത്തിന്റെ പിന്നിലും. രാഷ്ട്രീയപാർട്ടികളുടെ സമരവേദികൾ മെത്രാൻമാർ പങ്കിടാറില്ല എന്ന വസ്തുത അറിയാവുന്നവർപോലും ആരോപണവുമായി ഇറങ്ങിയതിൽ അവിവേകം മാത്രമല്ല അന്ധമായ അടിയാള മനോഭാവംകൂടിയുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അക്രമസമരങ്ങളെയാണ് പ്രതിഷേധ സമരങ്ങൾ എന്നു കരുതുന്നതെങ്കിൽ സഭ അക്രമസമരങ്ങൾക്കൊപ്പമില്ല എന്നതു സത്യമാണ്.
പരിവാർ പക്ഷമോ?
ക്രൈസ്തവർ സംഘപരിവാർപക്ഷത്തേക്കു ചായുന്നു എന്ന ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം വർഗീയ ധ്രുവീകരണം തന്നെയാണ്. സമീപകാലത്ത് ഭാരതത്തിലെ ക്രൈസ്തവർ അനുഭവിച്ച പീഡനങ്ങളുടെ ചരിത്രമറിയാവുന്നവർ ഈ ആരോപണത്തിന്റെ അർഥശൂന്യത ഗ്രഹിക്കുമെന്ന് ഉറപ്പാണ്. മലയാളം വാരികയിലെ ലേഖകൻ എണ്ണിപ്പറഞ്ഞ അംഗുലീപരിമിതമായ പീഡനങ്ങൾ മാത്രമല്ല ഭാരതത്തിലെ ക്രൈസ്തവർ അനുഭവിച്ചിട്ടുള്ളത്. ഒഡീഷയിൽ 2008 മുതൽ ക്രൈസ്തവർ അനുഭവിച്ചു വരുന്ന പീഡനങ്ങൾ വിവരണാതീതമാണ്. റോമാനഗരത്തിന് തീയിട്ടശേഷം ജനരോഷത്തിൽനിന്നു രക്ഷപ്പെടാൻ ക്രൈസ്തവരെ പ്രതികളാക്കിയ നീറോചക്രവർത്തിയുടെ ബുദ്ധിയാണ് ഒഡീഷയിലെ കാണ്ഡമാലിൽ അരങ്ങേറിയത്.
നൂറോളം ക്രൈസ്തവരുടെ ജീവൻ പൊലിഞ്ഞ കലാപത്തിൽ 300 ഓളം ദൈവാലയങ്ങളും 5000 ൽ പരം ഭവനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. തിരിച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത പീഡിതരായ ക്രൈസ്തവർ തന്നെയാണ് കേസുകളിൽ പ്രതിചേർക്കപ്പെട്ടത്. ഈ അനീതിക്കു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അറിയാം.
കേരളസഭയുടെ പുത്രിയായ റാണിമരിയായുടെ രക്തസാക്ഷിത്വത്തിന് കാരണമായവരുടെ കരങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതും ക്രൈസ്തവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കൂച്ചുവിലങ്ങിടാൻ നിരന്തരം കരിനിയമങ്ങൾ നിർമിക്കുന്നതും ഇതേ ശക്തികൾതന്നെയാണ്. സുവിശേഷം പറയുന്നത് ക്രിമിനൽ കുറ്റമാക്കിയതാരാണെന്നും സഭ മനസിലാക്കിയിട്ടുണ്ട്. മതപീഡനങ്ങൾ നീറോയുടെ കാലംമുതൽ സഹിച്ച ചരിത്രമാണ് സഭയുടേത്. ഈ പീഡനങ്ങൾ പലരീതിയിൽ ഇന്നും ആവർത്തിക്കപ്പെടുന്പോഴും സുവിശേഷത്തിന്റെ മാർഗത്തിൽ നിന്ന് സഭ ഒരിക്കലും വ്യതിചലിക്കാതെ സമകാലിക ചരിത്രത്തിലൂടെ മുന്നോട്ടുപോകുന്നു.
അപകടകരമായ അടിയൊഴുക്കുകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ മതേതര ബോധത്തിൽനിന്നുണർന്ന സമരത്തിന്റെ മുഴുവൻ പൈതൃകവും ഏറ്റെടുക്കാൻ ചില തീവ്രനിലപാടുകാർ രംഗത്തുവന്നുതുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് മലയാളം വാരികയിലെ ലേഖനവും സമാനമായ നിലപാടുകളും വായിക്കപ്പെടേണ്ടത്. അപകടകരമായ ഈ നീക്കം രാജ്യത്തിന്റെ മതേതര ആത്മാവിനോടു ചെയ്യുന്ന വഞ്ചനയാണ്. 1857 ലെ കലാപം ഒതുക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച തന്ത്രം സമരക്കാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക എന്നതായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും തന്ത്രങ്ങൾ ആവർത്തിക്കപ്പെടുന്നത് നാടിനു നല്ലതല്ല. ഐഎസ് ഭീകരതയ്ക്കു നടുവിലും ഇസ്ലാം- ക്രിസ്ത്യൻ സൗഹൃദത്തിനു മാർഗദർശനമായ അബുദാബി രേഖ ഒപ്പുവച്ച ഫ്രാൻസിസ് പാപ്പായുടെ മനസുതന്നെയാണ് സീറോമലബാർ സഭയ്ക്കുമുള്ളത്.
ചില വിഭാഗങ്ങൾ നടത്തുന്ന ഹീനമായ പദ്ധതിയുടെ ഏറ്റവും അപലപനീയമായ ഭാഗമാണ് ’പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം വിരുദ്ധ നിലപാടെടുത്ത സഭ, ലൗ ജിഹാദ് വിഷയം ഉന്നയിച്ചുകൊണ്ട് ആ സമുദായത്തെ വീണ്ടും ഒറ്റപ്പെടുത്തുന്നു’ എന്ന പ്രചാരണം. ഇതു വസ്തുതാവിരുദ്ധവും ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നതിനുള്ള വളച്ചൊടിക്കലുമാണ്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പറഞ്ഞതുപോലെ സുവ്യക്തവും ഉത്തരവാദിത്വപൂർണവുമാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ നിലപാട്. അപകടകരമായ ചില പ്രണയബന്ധങ്ങളിലൂടെ നടപ്പിലാക്കുന്ന തീവ്രവാദപരമായ പദ്ധതികളെയാണ് സഭയുടെ സിനഡ് പരാമർശിക്കുന്നത്. അതൊരിക്കലും ഇസ്ലാം മതത്തിനെതിരെയുള്ള നിലപാടല്ലായെന്ന് സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ഇതൊരിക്കലും ബാധിക്കരുത് എന്നു സിനഡിനു പ്രത്യേക ശ്രദ്ധയുണ്ട്.
അതേസമയം ഇത്തരം അപകടകരമായ പ്രണയബന്ധങ്ങളെക്കുറിച്ച് നിയമപാലകർ നടപടി സ്വീകരിക്കണമെന്ന്, സ്വന്തം സഭാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിനഡ് ആവശ്യപ്പെടുന്നത്. കേരളത്തിലെ ബഹുമാന്യരായ മുസ്ലിം നേതാക്കളോ പ്രവർത്തന പാരന്പര്യമുള്ള സംഘടനകളോ ഈ വിഷയത്തിൽ സഭയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. സഭാവിരുദ്ധ നിലപാടുകളിലൂടെ മാത്രം സ്വന്തം അസ്തിത്വത്തെ നിർവചിക്കുന്ന ചില വ്യക്തികളും അവരോടു ചേർന്നുനിൽക്കുന്ന ചില തീവ്രവാദ നിലപാടുകാരുമാണ് സീറോ മലബാർ സഭയെ വർഗീയവത്കരിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. ചില മാധ്യമങ്ങൾ ഈ നിലപാടിന്റെ പ്രണേതാക്കളാകുന്നതിന്റെ സാംഗത്യവും മനസിലാക്കാവുന്നതേയുള്ളൂ.
പീഡന തീവ്രവാദം
ലൗ ജിഹാദിനെക്കുറിച്ചു ക്രൈസ്തവ സമൂഹങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിലാണ് സഭ നിലപാടു സ്വീകരിച്ചത്. ഈ നിലപാടിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വർഗീയവത്കരിക്കാനുള്ള ശ്രമം ചില കോണുകളിൽ രൂപപ്പെട്ടു വരുന്നത് അബദ്ധമാണ്. കാണാതായ പെണ്കുട്ടികൾ എവിടെ, അവരുടെ തിരോധാനത്തിനു പിന്നിൽ ആര്, പീഡനത്തിനുശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നതിന്റെ കാരണമെന്ത് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്നാണു സഭ ആവശ്യപ്പെടുന്നത്. തീവ്രവാദികൾ ക്രിസ്ത്യൻ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നുണ്ട് എന്ന യാഥാർഥ്യം തുറന്നുപറഞ്ഞത് വർഗീയതയായി കരുതുന്നവരുടെ അന്തരംഗം മതേതരമല്ല എന്നു വ്യക്തമാണ്.
ഇസ്ലാം മതവുമായുള്ള സാഹോദര്യത്തെ അവികലമായി കാത്തുസൂക്ഷിക്കാൻ സഭ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. സുവിശേഷാനുസൃതമുള്ള പ്രവർത്തനശൈലിയിലൂടെയും പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള കർമപദ്ധതികളിലൂടെയും ജാതി- മത വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവത്തോടെയും സഹസ്രാബ്ദങ്ങളുടെ ആത്മീയ അനുഭവ സന്പത്തിന്റെ പിൻബലമുള്ള സഭ അതിന്റെ ചരിത്രത്തിലൂടെയുള്ള പ്രയാണം തുടരുക തന്നെ ചെയ്യും.
ബിഷപ് ജോസഫ് പാംപ്ലാനി
സീറോമലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാൻ
പുകമറ ആയുധമാക്കുന്നവരോട്
12:09 AM Jan 21, 2020 | Deepika.com