നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ നിലനില്പ്പിനെത്ത ന്നെ അപകടത്തിലാക്കുന്നതാണ് എന്ന തിരിച്ചറിവിലാണ് കേരളത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും അതിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിനു തയാറായത്. എന്നാല്‍, യാതൊരു ആത്മാര്‍ഥതയും ഇല്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരള സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായത്.
ഒരു വശത്ത് പ്രക്ഷോഭത്തിന്റെ നായകത്വം സ്വയം ചമഞ്ഞ് ന്യുനപക്ഷ സംരക്ഷകനായി അഭിനയിക്കുകയും മറുവശത്തു നരേന്ദ്ര മോദിക്കും അമിത്ഷാക്കും വേണ്ടി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
1. പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേയുള്ള കേസും അറസ്റ്റും.
പൗരത്വ നിയമഭേദഗതിക്കെതിരേ കേരളത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ ബി ജെ പി സര്‍ക്കാരുകളെ തോല്‍പ്പിക്കുന്ന രീതിയിലാണ് പിണറായി വിജയന് നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാനങ്ങോളമിങ്ങോളം പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലിട്ടു.
യോഗി ആദിത്യനാഥും യെദിയൂരപ്പയും പ്രക്ഷോഭകരെ നേരിട്ട ശൈലിയില്‍ തന്നെയാണ് കേരളത്തിലും സര്‍ക്കാര്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെ നേരിടുന്നത്. ഇതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഭാവിയില്‍ പ്രതിഷേധവുമായി ഇറങ്ങാന്‍ തയാറാകുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, അതുവഴി കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുക.
2. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കല്‍
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍പി ആര് ്റെ നടപടി ക്രമങ്ങളുമായി ഒരു കാരണവശാലും സഹകരിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആദ്യം ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ രഹസ്യമായി എന്‍പി ആറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
സെന്‍സസ് നടപടിക്കൊപ്പം ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ ആരംഭിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്. ആ ഉത്തരവ് ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുമില്ല. ഈ ഗെയിം പ്ലാന്‍ നമ്മള് കാണാതിരിക്കരുത്.
3. യുഎപി യിലെ ഇരട്ടത്താപ്പ്
യുഎപിഎ ചുമത്തുന്നതിലെ ഇരട്ടത്താപ്പാണ് മറ്റൊന്ന് . നവംബര്‍ മൂന്നിനാണ്് സിപിഎം അംഗങ്ങളായ താഹ, അലന് ഷുഹൈബ് എന്നീ രണ്ടുചെറുപ്പക്കാരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരേ യുഎപിഎ ചുമത്തിയത്.
പിന്നീട് ആ കേസ് എന്‍ഐ എക്കു വിട്ടു. എന്നുവച്ചാല്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാരെ അമിത് ഷാ നയിക്കുന്ന എന്‍ഐഎ യുടെ കൈയില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു എന്നു ചുരുക്കം അമിത് ഷാ കാണിച്ചുകൊടുക്കുന്ന വഴിയില്‍ സഞ്ചരിക്കുന്ന വിനീത വിധേയനായി അധപതിച്ചിരിക്കുകയാണ് പിണറായി വിജയന് എന്നദ്ദേഹം ഇതിലൂടെ വീണ്ടും തെളിയിച്ചു.
രമേശ് ചെന്നിത്തല, (പ്രതിപക്ഷ നേതാവ്)
ഇരട്ടമുഖവും ഇരട്ട സമീപനവുമായി മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു
01:17 AM Jan 20, 2020 | Deepika.com