“അവരെ എന്റെ കൈയ്യിൽ കിട്ടിയാൽ വിറകുകൊള്ളിയാണ് എന്റെ കയ്യിൽ കിട്ടുന്നതെങ്കിലും അതുകൊണ്ട് അവരെ അടിച്ചുകൊല്ലും!” നിർഭയ എന്നു നാം വിളിക്കുന്ന നിഷ്കളങ്കയായ പെണ്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് നിഷ്കരുണം വധിച്ചവരെപ്പറ്റി ഒരാൾ പറഞ്ഞത് അപ്രകാരമാണ്.
ഡൽഹിയിലെ മുനീർക്കയിൽ വച്ച് 2012 ഡിസംബർ 16-ന് ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട നിർഭയയുടെ ദാരുണവാർത്ത മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാട്ടുതീ പോലെ പടർന്നപ്പോൾ ആർക്കും പൊറുക്കാനാവാത്ത ദേഷ്യവും ദുഃഖവും വിരോധവും അടങ്ങാത്ത അഗ്നിജ്വാലപോലെ ഉയർന്നു. കൊടുംക്രൂരതയാണ് നിസഹായയായ ആ ഇരുപത്തിമൂന്നുകാരിയോട് അവർ ചെയ്തത്. ഓടിക്കൊണ്ടിരിക്കുന്ന ബസിലിട്ട് ആറുപേർ ചേർന്ന് അവളെ മർദിക്കുകയും പീഡിപ്പിക്കുകയും ജനനേന്ദ്രിയത്തിലേക്ക് ലോഹദണ്ഡുകയറ്റി പോലും അവരുടെ പൈശാചിക രൗദ്രഭാവം കാണിക്കുകയും ചെയ്തു.
അവരുടെ നിഷ്ഠുരതയ്ക്ക് ഇരയായി, തീർത്തും അവശയായി മാറിയ നിർഭയയ്ക്ക്, വിദഗ്ധ ചികിത്സകൾ സിംഗപുരിൽ കൊണ്ടുപോയി പോലും കൊടുത്തെങ്കിലും, മരണവുമായുള്ള മല്പിടിത്തത്തിലും അവൾക്കു തോറ്റുകൊടുക്കേണ്ടിവന്നു. സംഭവം നടന്നതിന്റെ പതിമൂന്നാം ദിവസം അവൾ നിത്യനന്മയുടെ നാട്ടിലേക്ക് യാത്രയായി.
അറസ്റ്റ്ചെയ്ത് ജയിലിലായിരുന്ന പ്രതികൾക്ക് 2014 മാർച്ച് 13-ന് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, സുപ്രീംകോടതിയിൽ അവർ സമർപ്പിച്ച അപ്പീൽ തള്ളി 2019 ഡിസംബർ 18-ന് വിധി ശരിവയ്ക്കുകയും ചെയ്തു. 2020 ജനുവരി 7-ന് അതിൽ നാലുപേർക്ക് വധശിക്ഷ നൽകാനുള്ള വാറന്റ് ഇറക്കി. അതുപ്രകാരം 2020 ജനുവരി 22 രാവിലെ 7 മണിക്ക് ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. രാഷ്ട്രപതിക്കു മുൻപാകെ സമർപ്പിച്ച ദയാഹർജിയും തള്ളിയിരുന്നു. പ്രതികൾ സമർപ്പിച്ച ദയാഹർജി പ്രകാരം മുൻ നിശ്ചയിച്ച തീയതിയിൽ വധശിക്ഷ നടക്കില്ല. ഫെബ്രുവരി ഒന്നിലേക്ക് മരണവാറന്റ് നീട്ടിയിട്ടുണ്ട്.
വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസായി ഈ സംഭവം മാറി. ബിബിസി ഭാരതത്തിന്റെ മകൾ എന്ന പേരിലും, പ്രശസ്ത സംവിധായിക ദീപാ മേത്ത, Anatomy of Violence’ (അക്രമത്തിന്റെ ശരീരഘടന) എന്ന പേരിലും ഈ ഹീനമായ കൃത്യത്തെപ്പറ്റി ഡോക്യുമെന്ററികൾ നിർമിക്കുകയുണ്ടായി.
അവരെ കയ്യിൽ കിട്ടിയാൽ അടിച്ചുകൊല്ലും എന്ന ചിന്തയാണ് പലരിലും. അവരെ തൂക്കിലേറ്റണമെന്ന തീരുമാനത്തോട് യോജിക്കുന്നവരാണ് സമൂഹത്തിലെ നിരവധിപേർ.
ഇതേപോലെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കൂട്ടബലാത്സംഗവും വധവുമാണ് ഹൈദരാബാദിനടുത്ത് ഷംഷാബാദിൽ 2019 നവംബർ 27-ന് നടന്നത്. ദിശ എന്നുപേരായ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് നിഷ്ഠുരമായി വധിച്ചു, പെട്രോളൊഴിച്ചു കത്തിച്ചു. ഡിസംബർ ആറാം തീയതി അതിരാവിലെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് അവരെ സംഭവസ്ഥലത്തെത്തിച്ചു. അവിടെവച്ച് ഒരു പ്രത്യേക സാഹചര്യത്തിൽ നാലുപേരുടെയും നേരെ പോലീസ് തന്നെ നിറയൊഴിച്ചു. അവർ മരിച്ചുവീണു. അങ്ങനെ വിചാരണ കൂടാതെ വധശിക്ഷ അവർക്കുണ്ടായി. പോലീസിന്റെ നടപടിക്ക് അഭിനന്ദന പ്രവാഹമായി.
ഇപ്രകാരം നാടിനെ നടുക്കുന്ന ബലാത്സംഗത്തിന്റെയും വധത്തിന്റെയും വാർത്തകൾ നമുക്കുമുൻപിൽ പലതും കടന്നുവരുന്നു.
എന്താണ് ഇതിനൊരു പരിഹാരം? കൊല ചെയ്യുന്നവരെ കൊല ചെയ്യുന്നതാണോ പ്രതിവിധി? വധശിക്ഷയുമായി ഭാരതവും മുന്നോട്ടുപോകണമോ? വധശിക്ഷ വഴിയുള്ള ‘നല്ല പാഠം’ സമൂഹത്തിനും വ്യക്തികൾക്കും മനഃപരിവർത്തനത്തിനും കുറ്റവാസനകളിൽനിന്ന് അകന്നുനിൽക്കാനും സഹായകമാകുന്നുണ്ടോ?
യുണൈറ്റഡ് നേഷൻസിന്റെ കീഴിലുള്ള 195 രാജ്യങ്ങളിൽ 104 രാജ്യങ്ങളിലും വധശിക്ഷ ഇന്നില്ല. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ, 55 രാജ്യങ്ങളിൽ മാത്രമേ വധശിക്ഷ അനുവദനീയമായിട്ടുള്ളൂ. കുറ്റാരോപിതരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശിക്ഷിക്കാനും ഓരോ രാജ്യത്തിനും കടമയുണ്ട്. എന്നാൽ അവരുടെ ജീവനെടുക്കാൻ ആർക്കും അധികാരമില്ല എന്ന് വാദിക്കുന്ന നിരവധിപേരുണ്ട്. അത് കിരാതമായ നടപടിക്രമമായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. കുറ്റാന്വേഷണ സാങ്കേതികവിദ്യയിലും, മികവിലും മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ 1970-നുശേഷം വധശിക്ഷ നടപ്പാക്കപ്പെട്ട 17 പേർ നിഷ്കളങ്കരായിരുന്നുവെന്ന് ഡെത്ത് പെനൽറ്റി ഇൻഫൊർമേഷൻ സെന്റർ തെളിയിക്കുന്നുണ്ട്. 1992-നുശേഷം ഡിഎൻഎ ടെസ്റ്റ്പ്രകാരം 20 പേരുടെ വധശിക്ഷ അമേരിക്കയിൽ തന്നെ മാറ്റിവച്ചിട്ടുണ്ട്.
വധശിക്ഷയെപ്പറ്റി ഫ്രാൻസീസ് പാപ്പാ
വധശിക്ഷയ്ക്കെതിരെയുള്ള അന്തർദേശീയ കമ്മീഷന്റെ പ്രസിഡന്റിനു 2015 മാർച്ച് 20-ന് ഫ്രാൻസീസ് പാപ്പാ എഴുതി: “കുറ്റാരോപിതരുടെ പാതകം എത്ര കഠിനവും ക്രൂരവുമാണെങ്കിലും വധശിക്ഷ എന്നത് ഇന്ന് സ്വീകാര്യമായ ഒന്നല്ല”.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ 2267-ാം ഖണ്ഡികയിലെ വധശിക്ഷയെപ്പറ്റിയുള്ള പ്രതിപാദ്യം അദ്ദേഹം തിരുത്തി എഴുതിച്ചു. മനുഷ്യന്റെ മഹത്വവും, അലംഘനീയതയും കാത്തുസൂക്ഷിക്കാനായി വധശിക്ഷ സ്വീകാര്യമായ ശിക്ഷാനടപടി അല്ലെന്ന് 2017 ഒക്ടോബർ 11-ന് തുടർന്നും പാപ്പാ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം പറഞ്ഞു: “സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. പൊതുസമൂഹത്തിനു തന്നെയുമുണ്ട്”. ഫ്രാൻസീസ് പാപ്പാ ഓർമിപ്പിക്കുന്നത് ഇതാണ്. ഓരോ മനുഷ്യന്റെയും മഹത്വവും മാഹാത്മ്യവും അംഗീകരിക്കുന്നതിനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാവണം. സമഭാവനയോടുകൂടി സമൂഹത്തിൽ എല്ലാവർക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണാധികാരികളുടെ കടമയാണ്.
വധശിക്ഷ - ബൈബിൾ ദർശനം
ബൈബിളിൽ പഴയനിയമത്തിൽനിന്നു പുതിയ നിയമത്തിലേക്ക് കടക്കുന്പോൾ ഈ ഒരു ചിന്തയുടെ വളർച്ച കാണാനാവും. ഉൽപത്തി 9: 5-6ൽ കാണുന്നത് ഇപ്രകാരമാണ്: മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യൻ തന്നെ ചൊരിയും. ഇതേപോലെ, പുറപ്പാട് 21: 12-25 തുടങ്ങുന്നതുതന്നെ, ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ വധിക്കപ്പെടണം എന്നാണ്. എന്നാൽ, ഈ ചിന്തയ്ക്ക് പുതിയ നിയമത്തിലേക്ക് വരുന്പോൾ മാറ്റം വരുന്നു. കുരിശുമരണത്തിന് വിധിക്കാനുമുള്ള പീലാത്തോസിന്റെ അധികാരത്തെ യേശുക്രിസ്തു ചോദ്യം ചെയ്യുന്നില്ല (യോഹ 19,20). എങ്കിലും യേശുവിന്റെ നിലപാടുകൾ സുവ്യക്തമാണ്. തിന്മയെ നന്മകൊണ്ട് ജയിക്കാനാണ് ആവശ്യപ്പെടുന്നത്. “കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന ചൊല്ലിന്” മാറ്റമുണ്ടാവണമെന്നാണ് യേശു ശഠിക്കുന്നത് (മത്താ 5,38). കല്ലെറിഞ്ഞു കൊല്ലണം എന്ന മോശയുടെ നിയമം തിരുത്തിക്കൊണ്ടാണ് പരസ്യപാപിനി എന്ന് മുദ്രകുത്തിയ സ്ത്രീയെ നിയമജ്ഞരുടെ മുൻപിൽ വച്ചുതന്നെ ക്ഷമനല്കി ജീവിത പരിവർത്തനത്തിന് പാത തെളിച്ചത് (യോഹ 8,1-11).
താപസനായി മാറിയ കൊലപാതകി
കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ വിചാരണ റോമിലെ സെഷൻസ് കോടതിയിൽ നടക്കുകയായിരുന്നു. “12 വയസുമാത്രം പ്രായമുള്ള മരിയ ഗൊരേത്തി എന്ന പെണ്കുട്ടിയെ അലക്സാന്ദ്രോ സെറിനെല്ലി ബലാത്സംഗം ചെയ്യാൻ ആഗ്രഹിച്ച് 14 തവണ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തി” എന്നതായിരുന്നു കേസ്. കോടതിയിൽ മരിയയുടെ അമ്മ അസൂന്തയുടെ മൊഴി ഇപ്രകാരം “മരിയയുടെ ഘാതകനായ അലക്സാന്ദ്രോയോട് ദൈവം ക്ഷമിച്ചു, മരിയയും ക്ഷമിച്ചു. അവളുടെ അമ്മയായ ഞാനും ക്ഷമിക്കുന്നു!” കോടതി പിന്നീട് 30 വർഷത്തെ കഠിനതടവിന് അയാളെ വിധിച്ചു.
എന്നാൽ, അവരെല്ലാം അവനോട് ഉള്ളുതുറന്നു ക്ഷമിച്ചു എന്ന യാഥാർഥ്യം ശരിയായ മാനസാന്തരത്തിലേക്ക് വഴിതെളിച്ചു. 27 വർഷത്തെ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം 1970-ൽ 87-ാം വയസിൽ അലക്സാന്ദ്രോ മരിച്ചത് മാനസാന്തര ജീവിതം നയിച്ച താപസനായിട്ടാണ്.
എല്ലാ കൊലപാതകികളും കുറ്റാരോപിതരും അലക്സാന്ദ്രോമാർ ആകണമെന്നില്ല. പക്ഷേ, അവർ ചെയ്ത കൊലയ്ക്കും പാതകത്തിനും പകരം കൊലശിക്ഷയാണോ പരിഹാരം എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും, മറ്റു മനുഷ്യരുടെ ജീവനെടുക്കാൻ ആർക്കാണ് അധികാരം?
ഡോ. അലക്സ് വടക്കുംതല
കണ്ണൂർ രൂപത ബിഷപ്
കൊലയ്ക്കു പകരം കൊലശിക്ഷയോ പരിഹാരം?
12:55 AM Jan 19, 2020 | Deepika.com