യുദ്ധഭീതി, തീക്കാറ്റ്, സാന്പത്തിക ഞെരുക്കം... വർഷാരംഭം ലോകത്തിനു നൽകുന്നതു നല്ല വാർത്തകളല്ല. എങ്കിലും പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനാവും എന്ന പ്രത്യാശ നമുക്കുണ്ട്. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതി രൂക്ഷമായി തുടരുകയാണ്. അമേരിക്കയോടല്ല, അവിടെ ഭരിക്കുന്നവരോടാണ് എതിർപ്പെന്ന് ഇറാനും, ഇറാനോടല്ല അവിടത്തെ ഭരണകൂടത്തോടാണു വിരോധമെന്ന് അമേരിക്കയും പറയുന്നതാണ് ആകെ ആശ്വാസം. ഇരുകൂട്ടരും നേരിട്ടൊരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ഒരു യുദ്ധം തുടങ്ങിയാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭീതിയാകും ഇതിനു കാരണം. പക്ഷേ, ഇരുരാജ്യങ്ങളിലെയും ഇപ്പോഴത്തെ ഭരണനേതൃത്വങ്ങൾ കടുകട്ടി തീരുമാനങ്ങളെടുക്കാറുള്ളവരാണെന്നതിനാൽ ലോകത്തിന് ആശങ്കയുണ്ട്.
ആമസോൺ കാടുകളിൽ പടർന്നുപിടിച്ച തീ ഇനിയും പൂർണമായി അണഞ്ഞിട്ടില്ല. ഓസ്ട്രേലിയയിലെ കാട്ടുതീയും തുടരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പടർന്നു തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയിൽ ആയിരത്തിലേറെ വീടുകളെ ചാന്പലാക്കി. നിരവധിപേർ മരിച്ചു. ഒട്ടനവധി മൃഗങ്ങൾക്കും ജീവഹാനി നേരിട്ടു.
നൂറു കോടി ജീവജാലങ്ങൾക്കു നാശം സംഭവിച്ചതായാണു സിഡ്നി സർവകലാശാലയിലെ ഗവേഷകനായ ക്രിസ് ഡിക്മാൻ കണക്കാക്കുന്നത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെല്ലാം ഇതിൽ പെടുന്നു. ലക്ഷക്കണക്കിന് ഏക്കർ പച്ചപ്പാണു കത്തിച്ചാന്പലായത്.
ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പുകപടലങ്ങൾ ബ്രസീൽ, ചിലി, അർജന്റീന എന്നീ രാജ്യങ്ങളിലേക്കുവരെ എത്തിത്തുടങ്ങി. ബ്രസീലിൽ തെക്കുഭാഗത്തുള്ള റിയോ ഗ്രാന്റേ ദോ സോൾ എന്ന സംസ്ഥാനത്തു പുകപടലം പ്രശ്നമായി ത്തീർന്നിട്ടുണ്ട്. ചിലിയിലെ കാലാവസ്ഥാ വിഭാഗമാണു പുകപടലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
താത്കാലികാശ്വാസം
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടൊരു ഏറ്റുമുട്ടലിനുള്ള സാധ്യത മങ്ങുന്പോഴും ആശങ്കയുടെ കാർമേഘങ്ങൾ ഒഴിയുന്നില്ല. ഇറാന്റെ നട്ടെല്ലായിരുന്ന മേജർ ജനറൽ ഖാസിം സുലൈമാനിയുടെ ആകസ്മിക വിയോഗം ഇറാനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. വിലാപയാത്രയിൽ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ ഗദ്ഗദം ഇറാൻ ജനതയുടെ ഹൃദയത്തിലുണ്ടാക്കിയ നീറ്റൽ മാറാൻ സമയമെടുക്കും. പക്ഷേ, അവിവേകം ഇരുഭാഗത്തുനിന്നുമുണ്ടാകരുതെന്ന ലോകത്തിന്റെ ആഗ്രഹം ഇറാനും അമേരിക്കയും കുറെയെങ്കിലും മനസിലാക്കിയിട്ടുണ്ടാവണം. അതുകൊണ്ടാവണം ഇരുകൂട്ടരും പ്രതികരണങ്ങളിൽ ആദ്യദിവസങ്ങളിൽ കാണിച്ച തീവ്രത ഇപ്പോൾ കാണിക്കാത്തത്.
സുലൈമാനി വധത്തിനുള്ള പ്രതികാരമായി ഇറാക്കിലെ രണ്ട് അമേരിക്കൻ സേനാ താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ഇറാനും അമേരിക്കയും വ്യത്യസ്ത അവകാശവാദങ്ങളാണുന്നയിക്കുന്നത്. എൺപതു യുഎസ് സൈനികരെ വധിച്ചുവെന്ന് ഇറാൻ അവകാശപ്പെടുന്പോൾ ആർക്കും പരിക്കുപോലും ഉണ്ടായിട്ടില്ലെന്നാണു ട്രംപ് പറയുന്നത്. ഏതായാലും അമേരിക്കയ്ക്കു തിരിച്ചടി നൽകിയെന്ന് അവകാശപ്പെടുന്ന ഇറാന് തങ്ങളുടെ ജനതയെ ആശ്വസിപ്പിക്കാൻ വഴിയായി. അമേരിക്കയാവട്ടെ കൂടുതൽ ആക്രമണങ്ങൾക്കില്ലെന്ന സൂചനയും നൽകുന്നു. ഇതാണിപ്പോൾ ലോകത്തിനാശ്വാസം പകരുന്നത്.
ഇറാക്കിലെ വിമതരുടെ കൈവശമുള്ള ഇർബിലിലെ യുഎസ് സൈനികത്താവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ചില പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നു. യുഎസ് സേന ഇറാക്ക് വിട്ടുപോകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഞായറാഴ്ച ഇറാക്ക് പാർലമെന്റ് തീരുമാനമെടുത്ത യോഗത്തിൽ ഇർബിൽനിന്നുള്ള പാർലമെന്റംഗങ്ങൾ വിട്ടുനിന്നിരുന്നു. ഇർബിലിൽ യുഎസിനുള്ള സ്വാധീനം ഇറാനു ഭീഷണിയാണ്. ഇവിടം സുരക്ഷിതമല്ലെന്ന സൂചന അമേരിക്കയ്ക്കു നൽകാനായിരുന്നു ഇർബിലിലെ യുഎസ് താവളത്തിനു നേരേയുള്ള മിസൈൽ ആക്രമണം.
ഇരുകൂട്ടരും ആത്മസംയമനം പാലിച്ചില്ലെങ്കിൽ കനൽ വീണ്ടും ആളിക്കത്തും. പശ്ചിമേഷ്യയിൽനിന്ന് അമേരിക്ക പൂർണമായി പിന്മാറുംവരെ ഇനിയും ആക്രമണങ്ങളുണ്ടാകമെന്ന ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രസ്താവന ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരിട്ടല്ലെങ്കിലും മറ്റു തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇറാൻ തുനിഞ്ഞാലും അപകടമുണ്ടാകും.
ഇതിനിടെ ഇപ്പോഴുണ്ടായ സംഘർഷംതന്നെ ലോക സന്പദ്ഘടനയിൽ വലിയ ആഘാതമുളവാക്കിയിരിക്കുന്നു. ഐടി രംഗത്ത് ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടുതുടങ്ങി. ഇന്ത്യയുടെ ഐടി പ്രൊവൈഡർമാർക്ക് ആഗോള ശരാശരിക്കു മുകളിൽ വളർച്ച കൈവരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചതുർദിന ജോലി വാരം
“ഒരു ജോലി കിട്ടിയിട്ടു വേണം അവധിയെടുക്കാൻ’’ എന്നു കരുതുന്നവർക്കിതാ ഫിൻലൻഡിൽനിന്നൊരു സന്തോഷവാർത്ത. ആഴ്ചയിൽ നാലു പ്രവൃത്തിദിനം മതിയെന്ന വാദവുമായി ഫിൻലൻഡിലെ പുതിയ പ്രധാനമന്ത്രി സന്നാ മരീനാണു രംഗത്തെത്തിയിരിക്കുന്നത്. പണിയെടുക്കാതിരിക്കാനല്ല, കുടുംബജീവിതം മെച്ചപ്പെടുത്താനാണ് വനിതാ പ്രധാനമന്ത്രിയുടെ ഈ നിർദേശം. നിലവിലെ ജോലിസമയം എട്ടു മണിക്കൂറിൽനിന്ന് ആറു മണിക്കൂറായി കുറയ്ക്കണമെന്നും സന്ന അഭിപ്രായപ്പെടുന്നു.
ഫിൻലൻഡിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സന്നാ മരീൻ കഴിഞ്ഞമാസമാണ് അധികാരമേറ്റത്. അവിയൽ മുന്നണിയുടെ പ്രധാനമന്ത്രിയാണെങ്കിലും പുതിയ ആശയങ്ങൾ പ്രഖ്യാപിക്കുന്നതിൽ സന്ന ആരുടെയും മുഖം നോക്കില്ല. ഇടതുപക്ഷക്കാരും മധ്യവർത്തികളും ഗ്രീൻ പാർട്ടിക്കാരുമൊക്കെ സന്നയുടെ മുന്നണിയിലുണ്ട്. കുടുംബാംഗങ്ങളും സ്നേഹിക്കപ്പെടുന്നവരുമൊക്കെയായി കൂടുതൽ സമയം ചെലവഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തെന്നു സന്ന ചോദിക്കുന്നു.
പഞ്ചദിന ജോലിയും ദ്വിദിന വാരാന്ത്യ അവധിയും എട്ടുമണിക്കൂർ പ്രതിദിന ജോലിസമയവും എന്നതു യൂറോപ്പിലെന്പാടും നിലവിൽവന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. ബ്രിട്ടനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ലേബർ പാർട്ടിയും ചതുർദിന ജോലി വാരം എന്നൊരു നിർദേശം മുന്നോട്ടുവച്ചിരുന്നു. ജോലി സമയം കുറയ്ക്കുന്നതു സ്ഥാപനങ്ങളുടെ ചെലവു വർധിപ്പിക്കുകുയും വരുമാനം കുറയ്ക്കുകയും ചെയ്യുമെന്നു സംരംഭകർ പറയുന്പോൾ ഉത്പാദനക്ഷമത വർധിക്കുന്നതോടെ ഈ വിടവ് ഇല്ലാതാക്കാനാവുമെന്നാണു മറുപക്ഷത്തിന്റെ വാദം.
ഒട്ടകങ്ങളുടെ കൂട്ടക്കശാപ്പ്
ലോകമെന്പാടുമുള്ള മൃഗസ്നേഹികൾക്ക് വേദനയുളവാക്കുന്ന കാര്യമാണെങ്കിലും ഓസ്ട്രേലിയയ്ക്ക് അതു ചെയ്യാതിരിക്കാനാവില്ല. പതിനായിരം ഒട്ടകങ്ങളെ കൂട്ടക്കശാപ്പു നടത്താനാണു നീക്കം. രാജ്യം ചൂടും വരൾച്ചയും ഏറ്റവും കൂടുതൽ നേരിട്ട വർഷമായിരുന്നു 2019. ചില നഗരങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങളിലെ മനുഷ്യർക്കു ജീവിക്കണമെങ്കിൽ ഈ കൃത്യം ചെയ്തേ മതിയാവൂ എന്നാണു സർക്കാരിന്റെ നിലപാട്.
കാട്ടുതീ പടർന്നതോടെ പതിനായിരക്കണക്കിനു മൃഗങ്ങളാണു കാടുവിട്ടു പുറത്തേക്കോടിയത്. കുടിവെള്ളം തേടിയായിരുന്നു ഇവയുടെ പരക്കംപാച്ചിൽ. ഇതോടെ കാടിനോടടുത്തു താമസിക്കുന്ന തദ്ദേശീയ സമൂഹങ്ങളാകെ അങ്കലാപ്പിലായി. കൂട്ടത്തോടെ എത്തുന്ന ഈ മൃഗങ്ങൾ തങ്ങളുടെ കുടിവെള്ളം ഇല്ലാതാക്കുമെന്ന ഭയം അവരെ അലട്ടുന്നു. വസ്തുവകകളും ഇവ നശിപ്പിക്കുന്നു. വാഹനാപകടങ്ങൾക്കും വഴിയൊരുക്കുന്നു.
ഒട്ടകങ്ങൾക്ക് ആവശ്യമായ വെള്ളം നൽകാനാവാത്തതിനാലും തദ്ദേശവാസികളുടെ ജീവിതം വഴിമുട്ടുമെന്നു വന്നതിനാലുമാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നാണു പ്രാദേശിക ഭരണകൂടത്തിന്റെ വിശദീകരണം.
പെട്ടിയിൽ പലായനം
നിസാൻ കാർ കന്പനി ലോകപ്രശസ്തമാണ്. അതിന്റെ തലവനായിരുന്ന കാർലോസ് ഘോൻ ജപ്പാനിലെ നിയമനടപടികളിൽനിന്നു രക്ഷപ്പെടാൻ നടത്തിയ നാടകീയ നീക്കങ്ങൾ ആരെയും അന്പരപ്പിക്കുന്നതായിരുന്നു. അനധികൃതസന്പാദ്യം, വിശ്വാസ വഞ്ചന, കന്പനി പണത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു വിചാരണ നേരിടുകയായിരുന്ന കാർലോസ് ജപ്പാനിൽ തനിക്കു നീതി കിട്ടില്ലെന്ന വാദമുയർത്തിയാണ് ജാമ്യക്കാലത്ത് അതിവിദഗ്ധമായി അവിടെനിന്നു മുങ്ങിയത്.
തന്റെ കുട്ടിക്കാലം ചെലവഴിച്ച ലബനനിലെ ബെയ്റൂട്ടിലെത്തിയ കാർലോസ് അവിടെ പത്രസമ്മേളനം വിളിച്ചുകൂട്ടി തനിക്കെതിരേ നടന്ന ഗൂഢാലോചനയെക്കുറിച്ചു വിശദീകരിച്ചു. എന്നാൽ തന്റെ ദുരൂഹമായ പലായനത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ കാർലോസ് തയാറായില്ല.
കാർലോസിന്റെ പലായനത്തെക്കുറിച്ചു നിറംപിടിപ്പിച്ച വാർത്തകളാണു പുറത്തുവരുന്നത്. പെട്ടിക്കകത്താക്കിയായിരുന്നു വിമാനത്തിൽ കാർലോസിനെ പുറത്തുകടത്തിയത്. അങ്ങനെ പുറത്തുകടന്നില്ലായിരുന്നുവെങ്കിൽ ജപ്പാനിൽ കിടന്നു താൻ മരിച്ചേനെ എന്നാണു കാർലോസ് മാധ്യമപ്രവർത്തകരോടു വികാരഭരിതനായി പറഞ്ഞത്.
ബെയ്റൂട്ടിലെ കടലോരത്തുള്ള പ്രസ് സിൻഡിക്കറ്റിന്റെ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജപ്പാനിൽനിന്നുള്ള പത്രപ്രവർത്തകരെ പങ്കെടുപ്പിച്ചിരുന്നില്ല. പത്രസമ്മേളനം നടത്തുന്ന ഹാളിൽ നിൽക്കാൻ സ്ഥലമില്ലാതെ പുറത്തു മഴ നനഞ്ഞുനിന്നാണ് ഇവരും മറ്റു ചില മാധ്യമപ്രവർത്തകരും സംഭവം റിപ്പോർട്ട് ചെയ്തത്.
കാർവ്യവസായ രംഗത്തെ ചില കുടിപ്പകകളും തർക്കങ്ങളുമാണ് തന്നെ കുരുക്കിലാക്കിയതെന്നാണു കാർലോസ് പറയുന്നത്. നിസാൻ റെനോ കന്പനിയുമായി ചേർന്നു പ്രവർത്തിക്കാനുള്ള നീക്കവും കാർലോസിനു വിനയായി. നിസാൻ-റെനോ സംയോജനത്തിനു പിന്നിൽ പ്രവർത്തിച്ചതു കാർലോസായിരുന്നു. ഇതിനെതിരേ ജപ്പാനിലെ ചില പ്രമുഖരും നിസാൻ കന്പനിയിലെ ഉന്നതരും രംഗത്തെത്തി. എന്നാൽ സംയോജനമല്ലായിരുന്നു തന്റെ ലക്ഷ്യമെന്നും രണ്ടു കന്പനികളെയും ഒരു ഹോൾഡിംഗ് കന്പനിയുടെ കീഴിലാക്കി നിസാന്റെ സ്വയംഭരണം നിലനിർത്താൻ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും കാർലോസ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ നിയമവിരുദ്ധമായി രാജ്യം വിടുന്നതിനുമുന്പു കാർലോസ് ജപ്പാനിലെ കോടതി മുന്പാകെ ബോധിപ്പിക്കേണ്ടിയിരുന്നുവെന്നാണ് എതിർപക്ഷത്തിന്റെ വാദം.