കേരള സംസ്ഥാന രൂപീകരണത്തിനു മുൻപും തൊട്ടുശേഷവും നിരവധി ഭൂപരിഷ്കരണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പിലാക്കപ്പെട്ടതെന്ന് അവകാശപ്പെടാൻ കഴിയുക 1970 ജനുവരി ഒന്നിന് നിലവിൽ വന്ന കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിനാണ്. കേരളത്തിലെ ജൻമിത്തം അവസാനിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ നിയമം. ഇതിന്റെ ചരിത്രപരമായ പ്രാധാന്യവും ഇതുതന്നെയാണ് . കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക ജീവിതത്തിൽ നിർണായക സ്ഥാനം വഹിച്ചിരുന്ന ഒരു വ്യവസ്ഥയാണ് 1970 ജനുവരി ഒന്നിന് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതോടെ കുഴിച്ചുമൂടപ്പെട്ടത് .
1957 ഏപ്രില്‍ അഞ്ചിന് കേരളത്തിൽ അധികാരത്തില്‍വന്ന ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്കരണ ശ്രമങ്ങളുടെ തുടക്കം എന്ന നിലയിൽ ഏപ്രില്‍ പതിനൊന്നിന് ഒഴിപ്പിക്കലുകള്‍ തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുണ്ടായി.
പാട്ടഭൂമികളില്‍ നിന്നും കുടിയിരുപ്പുകളില്‍ നിന്നും കുടികിടപ്പുകളില്‍ നിന്നും ഒരു കാരണവശാലും ഒരാളെയും ഇറക്കിവിടരുതെന്ന് നിര്‍ദേശിക്കുന്ന ഉത്തരവായിയിരുന്നു ഈ ഓർഡിനൻസ്. തുടർന്ന് 1957 ഡിസംബറിൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങൾക്കും ബാധകമാകുന്ന വിധത്തിൽ ഒഴിപ്പിക്കൽ നിരോധനനിയമം നടപ്പാക്കി. തുടർന്ന് 1957 ഡിസംബര്‍ 19 ന് കാര്‍ഷികബന്ധ ബില്‍ പ്രസിദ്ധീകരിച്ചു. കൈവശഭൂമിക്കു പരിധി നിശ്ചയിക്കുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയുമായിരുന്നു ബില്ലിന്റെ ഉളളടക്കം. ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് എല്ലാത്തരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ആദ്യ നിയമം മുൻകൂട്ടിത്തന്നെ പാസാക്കിയത്. ഇതിനുശേഷം ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണനിയമം കേരള കാർഷികബന്ധബിൽ 1959 ജൂൺ 10 നു കേരളനിയമസഭ പാസാക്കി. ബിൽ നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് അയച്ചെങ്കിലും 1959 ലെ വിമോചന സമരത്തെത്തുടർന്ന് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതുമൂലവും ബില്ലിൽ ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾ ഉള്ളതിനാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല .
തുടർന്ന് 1960 ഫെബ്രുവരി 22 ന്, കോൺഗ്രസിന്റെ പിൻതുണയോടെ അധികാരത്തിൽ വന്ന പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാഷ്ട്രപതി തിരിച്ചയച്ച കേരള കാർഷികബന്ധ ബിൽ രാഷ്ട്രപതിയുടെ നിർദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചുകൊണ്ട് നിയമസഭയിൽ പാസാക്കി . ഇങ്ങനെ ഭേദഗതി ചെയ്യപ്പെട്ട കാർഷികബന്ധനിയമം രാഷ്ട്രപതിയുടെ ഒപ്പോടുകൂടി 1961 ജനുവരി 21 ന് നിയമമായി.
നിയമത്തിലെ ഭൂപരിധി സംബന്ധിച്ച് ഉടമാവകാശം കുടിയാൻ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള വകുപ്പുകൾ ഒഴികെ മറ്റെല്ലാവകുപ്പുകളും 1961 ഫെബ്രുവരി 15 ന് പ്രാബല്യത്തിൽ വന്നു . കാർഷിക ബന്ധനിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽപെടുത്തി സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും കോടതിയിലുള്ള കേസുകൾ കഴിയുന്നതുവരെ കാത്തിരിക്കുക എന്ന നയമാണ് കേന്ദ്രഗവൺമെന്റ് സ്വീകരിച്ചത് . ഇതിന്റെ ഫലമായി കാർഷികബന്ധനിയമത്തിലെ പല വകുപ്പുകളും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ഭരണഘടനാ വിരുദ്ധമാണെന്നു കണ്ട് അസാധുവാക്കിയിരുന്നു .
കാർഷികബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് 1963ൽ ആർ. ശങ്കർ മന്ത്രിസഭയുടെ കാലത്ത്, കേരള ഭൂപരിഷ്കരണ നിയമം എന്ന പേരിൽ കേരള നിയമസഭ ഒരു പുതിയ നിയമം പാസാക്കി. 1964 ലെ പ്രസ്തുത നിയമം 17 ാം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അത്ര അനുകൂലമല്ലാതിരുന്നതുകൊണ്ട് നിയമം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല .
1970 ലെ നിയമം
1967 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്മെന്റ് 1969 ഒക്ടോബറിൽ രാജിവയ്ക്കുന്നതിന് ഏതാനും ദിവസം മുന്‍പാണ് കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്‍ 1969 നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. 1969 നവംബര്‍ ഒന്നിന് അധികാരത്തിൽ വന്ന സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സി പി ഐയും കോൺഗ്രസും പങ്കാളികളായ ഐക്യമുന്നണി ഗവണ്മെന്റാണ് 1969 ഡിസംബറില്‍ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം നേടി ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കി കേരള ഭൂപരിഷ്കരണ നിയമം 1970 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കിയത്. കുടികിടപ്പുകാരുടെ കൈവശമുള്ള ഭൂമി അവർക്ക് പതിച്ചുനല്‍കാനും പിടിച്ചെടുക്കുന്ന മിച്ചഭൂമിയിൽനിന്നു ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കു ഭൂമി പതിച്ചുനല്‍കുന്നതിനും ഈ നിയമം വഴി വ്യവസ്ഥയുണ്ടാക്കി. ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്ന ഭൂമിയുടെപരിധി 15 ഏക്കറായി നിജപ്പെടുത്തി. അതിലധികമുള്ള ഭൂമിയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തത്.
1971 ഏപ്രിലില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ നിലവില്‍ വന്നു. മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ഇവ സഹായകമായി. കോടതികളുടെ ഇടപെടലുകളില്‍ നിന്നു ഭൂപരിഷ്കരണനിയമത്തിന് പരിരക്ഷ നല്‍കുന്നതിന് ആ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉൾപ്പെടുത്തി.
പാളിപ്പോയ ലക്ഷ്യങ്ങൾ
നിയമം നിലവിൽ വന്ന് നാലു വർഷത്തിനുള്ളിൽ തന്നെ ഭൂഉടമസ്ഥതയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത് . 1974 ജൂലൈ ഒന്നുവരെ 3,21,093 പേര്‍ക്കു ഭൂമിയിൽ കൈവശാവകാശം ലഭിച്ചു. 2,99,569 കുടുംബങ്ങള്‍ക്കായി 1,22,981 ഹെക്ടര്‍ ഭൂമി വിതരണം ചെയ്തു. ഇതില്‍ 58,923 കുടുംബങ്ങളും പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരായിരുന്നു. കൈവശകൃഷിക്കാരായ മൂന്നു ദശലക്ഷം കര്ഷകവിഭാഗങ്ങള്ക്ക് ഭൂമിയില്‍ സ്ഥിരമായ ഉടമസ്ഥാവകാശം നല്കി.
പക്ഷേ അതിനുശേഷം ഭൂപരിഷ്കരണ ശ്രമങ്ങൾ മന്ദീഭവിക്കുകയാണ് ഉണ്ടായത്. കൈവശ ഭൂമി കൈവശ കൃഷിക്കാർക്ക് പതിച്ചു നൽകുന്നതിൽ ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞുവെങ്കിലും മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് പതിച്ചു നൽകുന്നതിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നശേഷം സംസ്ഥാനത്ത് വിതരണം ചെയ്യാനായത് കണ്ടെത്തിയതില്‍ പകുതി മിച്ചഭൂമി മാത്രമാണെന്ന് സംസ്ഥാന ലാന്‍ഡ് ബോർഡ് ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
കാർഷിക മേഖലയെ തകർത്തെറിഞ്ഞു
ഭൂപരിഷ്കരണനിയമം നടപ്പാക്കിയ രീതിയിലെ പാളിച്ചമൂലം കാർഷിക മേഖല സമ്പൂർണമായ തകർച്ചയുടെ വക്കിലെത്തി. എല്ലാ കരകൃഷി ഭൂമിയും തുണ്ടംതുണ്ടമായി വിഭജിക്കപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഒരു ഹെക്ടറിൽ താഴെ മാത്രം കൈവശഭൂമിയുള്ള നാമമാത്ര കർഷകർ ഏറ്റവും അധികമുള്ള സംസ്ഥാനമാണ് കേരളം. കാർഷിക വളർച്ച ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നുമാണ്. മിച്ചഭൂമി വിതരണം ചെയ്തത് മുഖ്യമായും രാഷ്ട്രീയ പാർട്ടികളുടെ അധീനതയിലുള്ള സഹകരണ പ്രസ്ഥാനങ്ങൾക്കാണെന്നും കാർഷിക രീതികളിൽ ഇത് വൻതോതിലുള്ള അഴിമതിക്ക് കാരണമായി എന്നും പല പഠനങ്ങളും കാണിക്കുന്നു. ഇതിന്റെ മുഴുവൻ ഗുണഭോക്താവായത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഭൂപരിഷ്കരണ നിയമം പണ്ടു കേരളത്തില്‍ അനിവാര്യമായിരുന്നെങ്കില്‍ ഇന്നതിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
1970 ജനുവരി ഒന്നിനു ജന്മിത്വം അവസാനിച്ചതായി പ്രഖ്യാപിച്ചതന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത് ജന്മിയുടെ ഭൂമിയിൽ പാട്ടത്തിന് കൃഷി ചെയ്തിരുന്ന പാട്ടക്കുടിയാൻ ആണ്. പാട്ടക്കുടിയാന്റെ പ്രശ്നം അവസാനിച്ചുവെങ്കിലും മണ്ണില്‍ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികളുടെ കൃഷിഭൂമി എന്ന സ്വപ്നം കിട്ടാക്കനിയായി അവശേഷിച്ചു.
പാട്ടക്കുടിയാന്മാർ 15 ഏക്കറോളം ഭൂമിയുടെ അവകാശികളായി പുതിയ ഒരു മധ്യവർഗം കേരളത്തിൽ ഉദയം ചെയ്തു. ചെറുജന്മികളായി മാറിയ ഈ മധ്യവർഗത്തിന്റെ കൃഷിഭൂമിയില്‍ പകലന്തിയോളം പണിയെടുത്ത ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ടവന് ഭൂപരിഷ്കരണ നിയമത്തിന്റെ ഔദാര്യമായി കിട്ടിയത് ആദ്യം 10 സെന്റും ഇപ്പോൾ മൂന്നു സെന്റും കുടികിടപ്പ് അവകാശം മാത്രമാണ്.
ഇന്ത്യയിലെന്പാടും ചർച്ച ചെയ്ത പരിഷ്കാരമായിരുന്നു 1970 ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം. 1973 ലെ കേശവാനന്ദ ഭാരതി കേസിലൂടെ ഭൂപരിഷ്കരണ നിയമങ്ങൾക്കുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശത്തിന് സുപ്രീം കോടതി ഭരണഘടനാ സാധുത നൽകാൻ കാരണമായത് കേരള നിയമസഭ പാസാക്കിയ ഈ നിയമമാണ്. കേശവാനന്ദ ഭാരതി കേസിലെ ചരിത്രപരമായ വിധിക്കുശേഷം രാജ്യമെന്പാടും ജൻമിത്തത്തിനും വൻകിട ഭൂഉടമസ്ഥതയ്ക്കുമെതിരായി ശക്തമായ നിയമനിർമാണങ്ങൾ ഉണ്ടായി. ചരിത്രമായി മാറിയ ഒരു നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ പ്രഖ്യാപിത ലക്ഷ്യത്തോടു നീതി പുലർത്താൻ കഴിഞ്ഞോ എന്നു ഭരണാധികാരികൾ ആത്മപരിശോധന നടത്തണം.
പ്രഫ. റോണി കെ. ബേബി
ഭൂപരിഷ്കരണ നിയമത്തിന്റെ 50 വർഷങ്ങൾ
12:12 AM Jan 06, 2020 | Deepika.com