ഇന്ത്യയിലെ ആറു വിജ്ഞാപിത മതന്യൂനപക്ഷങ്ങളിൽ ഒന്നായ ക്രൈസ്തവസമൂഹത്തിന്റെ കേരളത്തിലെ ചില സുപ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുകയാണ്.
1. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും സംസ്ഥാനത്ത് ക്രൈസ്തവർക്കെതിരേ തുടർന്നുകൊണ്ടിരിക്കുന്ന വിവേചനം അവസാനിപ്പിക്കണം.
കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ കീഴിൽ ധാരാളം ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. കേന്ദ്രസർക്കാർ 2019-20 സാന്പത്തിക വർഷത്തെ ബജറ്റിൽ 4700 കോടി രൂപയാണ് ഇതിലേക്ക് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരും ഇത്തരം ഫണ്ടുകൾ വകയിരുത്തിയിട്ടുണ്ട്. വിവിധ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിക്ഷിപ്തമാണ്. എന്നാൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പല പദ്ധതികളും മുസ്ലിം വിഭാഗത്തിന് മാത്രമുള്ളതാണ്. മറ്റു ന്യൂനപക്ഷവിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികളിലാകട്ടെ (ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, കോച്ചിംഗ് ക്ലാസ്, സംരംഭകത്വ വായ്പകൾ) 80:20 എന്ന വിവേചനാപരമായ അനുപാതമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് ഗുണഭോക്താക്കളെ നിശ്ചയിക്കുന്പോൾ 80% ഇസ്ലാം മതസ്ഥർക്കു നൽകുകയും, ക്രൈസ്തവർ ഉൾപ്പെടെയുള്ള ബാക്കി അഞ്ചു ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടി 20 ശതമാനം മാത്രം നീക്കിവയ്ക്കുകയും ചെയ്യുന്നു.
ഇപ്രകാരം ഒരു നയം സ്വീകരിക്കുന്നതിനു പിൻബലമായി ചൂണ്ടിക്കാട്ടുന്നത് ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മീഷൻ റിപ്പോർട്ടുമാണെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ, ഈ റിപ്പോർട്ടുകൾ ഇപ്രകാരം ഒരു നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഈ റിപ്പോർട്ടുകളെ തെറ്റായി വ്യാഖ്യാനിച്ച് ഏകപക്ഷീയമായി ഈ അനുപാതം നടപ്പാക്കി. മാത്രമല്ല, ഈ നയം സ്വീകരിക്കുന്നതിനാവശ്യമായ മന്ത്രിസഭാ തീരുമാനമോ സർക്കാർ ഉത്തരവോ ഉണ്ടായിട്ടില്ല എന്നും മനസിലാക്കാൻ കഴിഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പ് അനൗദ്യോഗികമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തെറ്റായ ഈ നയം മതപരമായ വിവേചനങ്ങൾക്കും സാമൂഹികമായ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നതിനാൽ ഇത് അവസാനിപ്പിച്ച് എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണം.
അതായത്, ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ കേരള സംസ്ഥാനത്തിൽ മാത്രമായി ഇപ്പോൾ നിലവിലുള്ള 80:20 എന്ന അനുപാതം എടുത്തു മാറ്റി ഓരോ പദ്ധതിയിലും നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള എല്ലാ മതന്യൂനപക്ഷവിഭാഗങ്ങളിലേയും അപേക്ഷകർക്ക് തുല്യപരിഗണന നല്കി അർഹതപ്പെട്ട എല്ലാവർക്കും ക്ഷേമപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണം. കൂടാതെ സംസ്ഥാന സർക്കാരും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് വകയിരുത്തി ചെലവഴിക്കുന്ന അത്രയും തുക തന്നെ സംസ്ഥാനത്തെ മുസ്ലിം ഇതര ന്യൂനപക്ഷവിഭാഗങ്ങൾക്കും വകയിരുത്തി ചെലവഴിക്കുന്നതിന് നയപരമായ തീരുമാനമെടുക്കണം.
2. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കണം. ഇതേക്കുറിച്ചു പഠനം നടത്തുന്നതിന് ഒരു ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യണം.
കേരള ക്രൈസ്തവസമൂഹം വളരെയധികം പിന്നാക്കാവസ്ഥയിലാണ്. സാമൂഹികവും സാന്പത്തികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികളുടെ ഇരകളാണ് ഈ സമൂഹം. കാർഷികമേഖലയുടെ തകർച്ചയെത്തുടർന്നു ഗുരുതരമായ വരുമാനശോഷണവും സാന്പത്തികപ്രതിസന്ധിയും ബാധിച്ചിരിക്കുന്നു. പലരും കടബാധ്യതകളിലാണ്.
തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നത് ക്രൈസ്തവസമൂഹത്തിലാണ് എന്നത് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. തൊഴിൽ ലഭിക്കാത്തതുമൂലം പലർക്കും വിദ്യാഭ്യാസവായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ല. ഇവ മൂലം വിവാഹം കഴിക്കാൻപോലും സാധിക്കാതെ വിഷമിക്കുന്ന വളരെയധികം യുവജനങ്ങൾ ഈ സമൂഹത്തിലുണ്ട്. ഇവയൊക്കെ ഈ സമൂഹത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ജനനനിരക്ക് ആകെയുള്ളതിന്റെ 14.96% മാത്രമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ സർക്കാർ സ്ഥാപനങ്ങളിൽനിന്നും സർക്കാർ ജോലികളിൽനിന്നും ഭരണ പങ്കാളിത്തത്തിൽനിന്നും ക്രൈസ്തവർ മാറ്റിനിർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള അടിയന്തരനടപടികൾ സ്വീകരിക്കണം. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് രജീന്ദാർ സച്ചാർ കമ്മീഷന്റെ മാതൃകയിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഒരു ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യണം.
3. മുസ്ലിം സമുദായത്തിനെന്നപോലെ ക്രൈസ്തവർക്കും വിവിധ മേഖലകളിൽ സൗജന്യ പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചു നൽകണം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സാന്പത്തികസഹായത്തോടെ പിഎസ്സി, യുപിഎസ്സി മുതലായ മത്സരപരീക്ഷകൾക്കായി 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ 20% സീറ്റുകൾ മാത്രമാണ് മുസ്ലിം അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളെല്ലാംതന്നെ മുസ്ലിം സമുദായത്തിന്റെ ആരാധനാലയങ്ങളോടു ചേർന്നുള്ള കെട്ടിടത്തിൽ അവർക്കുവേണ്ടി മാത്രം എന്ന നിലയിൽ പ്രവർത്തിച്ചുവരികയാണ്. അവിടെ പോയി പഠിക്കുകയെന്നത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്കു പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്.
അതിനാൽ ക്രൈസ്തവർക്ക്, മുസ്ലിം സമുദായത്തിനു നൽകിയിരിക്കുന്നതിന് ആനുപാതികമായി പ്രത്യേകം പഠനകേന്ദ്രങ്ങൾ അനുവദിച്ചു നൽകണം. ഇത്തരം പരിശീലനസ്ഥാപനത്തിനായി ചങ്ങനാശേരി അതിരൂപത ന്യൂനപക്ഷ വകുപ്പിൽ സമർപ്പിച്ച രണ്ട് അപേക്ഷകളും തിരസ്കരിക്കപ്പെട്ട കാര്യം വേദനയോടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
4. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ക്രൈസ്തവർക്ക് തുല്യമായ പ്രാതിനിധ്യവും പങ്കാളിത്തവും നൽകണം.
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ജില്ലകൾ തോറുമുള്ള ന്യൂനപക്ഷക്ഷേമ സമിതികൾ, ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ എന്നീ സംവിധാനങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം നൽകാതെ വളരെ തുച്ഛമായ പ്രാതിനിധ്യം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ അസന്തുലിതാവസ്ഥ ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണം. 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ടിന്റെ മൂന്നാം ഖണ്ഡികയുടെ 2 ബി യിൽ പ്രസ്താവിച്ചിരുന്ന, സർക്കാർ നാമനിർദേശം ചെയ്യുന്ന സംസ്ഥാനത്തെ മറ്റൊരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടതും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുള്ളതുമായ ഒരു അംഗം എന്ന ഭാഗം, സർക്കാർ നാമനിർദേശം ചെയ്യുന്ന സംസ്ഥാനത്തെ ഒരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടതും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുള്ളതുമായ ഒരു അംഗം എന്ന വിധത്തിൽ ഭേദഗതി വരുത്തിയത് അടിയന്തരമായി റദ്ദാക്കണം.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ ഭേദഗതിയെന്നു സംശയിക്കുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം ക്രൈസ്തവർക്കും മുസ്ലിംകൾക്കും തവണവ്യവസ്ഥയിൽ നൽകണം.
5. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിപ്രകാരം രാജ്യത്ത് നിലവിൽ വന്നിരിക്കുന്ന സാന്പത്തിക സംവരണം സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കണം. മാനദണ്ഡങ്ങൾക്ക് രാജസ്ഥാൻ സംസ്ഥാനത്തിന്റെ മാതൃക സ്വീകരിക്കാവുന്നതാണ്.
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഏകദേശം 50% വിവിധ ക്രൈസ്തവസഭകളിലെ അംഗങ്ങളാണ്. സാന്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ പിന്നാക്കാവസ്ഥ അവർ അനുഭവിക്കുന്നുണ്ട്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ഈ സമൂഹം സർക്കാർ ജോലികളിൽ വളരെയധികം പിന്നാക്കം പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ, രാജസ്ഥാൻ മാതൃകയിൽ എട്ടു ലക്ഷം രൂപയിൽ കൂടാത്ത വാർഷിക കുടുംബവരുമാനം എന്ന ഏക മാനദണ്ഡം മാത്രം നിശ്ചയിച്ചുകൊണ്ട് കേരളത്തിൽ സാന്പത്തികസംവരണം ഉടൻ നടപ്പിൽ വരുത്തണം. നിലവിൽ പിഎസ് സി വിജ്ഞാപനം ചെയ്തിരിക്കുന്ന കെഎഎസ്, എൽഡി ക്ലാർക്ക്, അസി. പ്രഫസർ എന്നിവ ഉൾപ്പെടെയുള്ള തസ്തികകളിൽ സാന്പത്തികസംവരണം കൂടി ഉൾപ്പെടുത്തി വിജ്ഞാപനം ഭേദഗതി ചെയ്യണം.
6. ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണം.
ദളിത് ക്രൈസ്തവരെ എസ്സി/എസ്ടി സംവരണത്തിൽ ഉൾപ്പെടുത്താൻ അടിയന്തരനടപടി സ്വീകരിക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കണം. ഒഇസി വിഭാഗങ്ങൾക്ക് സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്റ്റൈപ്പൻഡും ലംപ് സം ഗ്രാൻഡും അനുവദിച്ചുകൊണ്ടുള്ള 2012 ലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപ്പീൽ പിൻവലിക്കണം. ഒഇസി വിഭാഗങ്ങളിലെ സ്കൂൾവിദ്യാർത്ഥികൾക്ക് നൽകി വരുന്ന ലംപ് സം ഗ്രാൻഡ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് സമാനമായി വർധിപ്പിക്കണം. ഒഇസി വിഭാഗങ്ങളുടെ പിഎസ്സി റാങ്ക് ലിസ്റ്റിലെ റൊട്ടേഷൻ 20നുള്ളിൽ കൊണ്ടുവരികയും, ഉദ്യോഗസ്ഥസംവരണം വർദ്ധിപ്പിക്കുകയും ചെയ്യണം.
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിതവികസന കോർപറേഷൻ കൂടുതൽ സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും ആരംഭിക്കണം. ഈ കോർപറേഷനുള്ള സർക്കാർ ധനസഹായം വർധിപ്പിക്കുകയും വായ്പാ പലിശകൾക്ക് സബ്സിഡി അനുവദിക്കുകയും വേണം. മാത്രമല്ല, കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾക്ക് മാനദണ്ഡമാക്കിയിരിക്കുന്ന വാർഷിക വരു മാനപരിധി പിന്നാക്ക വികസന കോർപറേഷന്റേതുപോലെ മൂന്നു ലക്ഷം രൂപയായി ഉയർത്തണം.
7. മുസ്ലിം സമുദായത്തിന് മഹൽ സോഫ്റ്റ് എന്ന പോലെ സർക്കാർ പദ്ധതികൾ ക്രൈസ്തവരെ യഥാസമയം അറിയിക്കുന്നതിനുള്ള സംവിധാനം ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രമീകരിക്കണം.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മമൂലം ക്രൈസ്തവർക്ക് യഥാസമയം അപേക്ഷ നൽകി അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയുണ്ട്. മുസ്ലിം സമുദായത്തിന് ഈ കാര്യങ്ങൾ കൃത്യമായി അറിയാൻ മഹൽ സോഫ്റ്റ് എന്ന സംവിധാനം ചെയ്തു കൊടുത്തിരിക്കുന്നതു പോലെ ക്രൈസ്തവർക്കും ഒരു സംവിധാനം ചെയ്തുതരണം.
8. സെമിത്തേരി വിഷയങ്ങളിൽ അനുഭാവപൂർണമായ ഇടപെടൽ നടത്തണം.
ഉചിതമായ മൃതദേഹസംസ്കാരം നടത്തുക എന്ന ന്യായമായ അവകാശം ചില പ്രദേശങ്ങളിലെങ്കിലും ക്രൈസ്തവ സമുദായാംഗങ്ങൾക്ക് ദുഷ്കരമായി തീർന്നിരിക്കുകയാണ്. അതിനാൽ സെമിത്തേരികൾക്ക് അനുവാദം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും നിയമാനുസൃതമായ സെമിത്തേരികൾക്കെതിരെ നടത്തുന്ന അനാവശ്യ പ്രതിഷേധങ്ങളെ നിയന്ത്രിക്കുകയും ചെയ്യണം.
9. ഞായറാഴ്ചകളിൽ പരീക്ഷ നടത്തരുത്.
പൊതുഅവധിയായ ഞായറാഴ്ചകളും ക്രൈസ്തവരുടെ മറ്റ് വിശേഷദിവസങ്ങളും പരിഗണിക്കാതെ ആ ദിവസങ്ങളിൽ വിവിധ പരീക്ഷകളും പ്രവൃത്തി പരിചയമേളകളും പരിശീലന പരിപാടികളും നടത്തുന്ന സർക്കാർ വകുപ്പുകളുടെ നടപടികൾ അവസാനിപ്പിക്കണം.
കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണം
നാടിന്റെ സന്പദ്ഘടനയുടെ നട്ടെല്ലായ കാർഷികവൃത്തിയെ പരിപാലിച്ച് കാർഷിക സംസ്കൃതിയുടെ നിലനിൽപ്പിന് സത്വര ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന് കൈക്കൊള്ളാൻ കഴിയുന്ന ചെറുതും വലുതുമായ നിരവധി നടപടികൾ അവഗണന അനുഭവിക്കുന്ന കർഷക ജനതയുടെ ഉന്നമനത്തിനായി സ്വീകരിക്കണം. കർഷകർ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിന് സവിശേഷമായ ശ്രദ്ധയുണ്ടാകണം.
കർഷക അവകാശ പത്രിക - പ്രധാന ആവശ്യങ്ങൾ
* സിവിൽ സപ്ലൈസ് സംഭരിച്ച നെൽവില കർഷകരുടെ അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കണം. പി. ആർ. എസ് പ്രകാരമുള്ള തുക വായ്പയായി മാറ്റുന്ന ബാങ്കുകളുടെ നടപടി അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ബാങ്കുകൾക്ക് നൽകാനുള്ള തുക എത്രയും വേഗം നൽകണം.
* കുട്ടനാട്ടിലെ തോടുകളിലെയും ആറുകളിലേയും ഇതര ജലാശയങ്ങളിലേയും ചെളിയും എക്കൽ മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരണം.
* വിളവെടുപ്പ് കാലത്ത് ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് മതിയായ എണ്ണം കൊയ്ത്ത് - മെതി യന്ത്രങ്ങൾ ലഭ്യമാക്കണം.
* കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുക. എല്ലാ ഭവനങ്ങളിലും മഴവെള്ള സംഭരണി നിർമ്മിക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കണം.
* ആലപ്പുഴ - ചങ്ങനാശേരി കനാൽ പള്ളാത്തുരുത്തിവരെ പൂർണമായി തുറക്കണം.
* വിള ഇൻഷ്വറൻസ് എല്ലാ കാർഷിക വിളകൾക്കും ബാധകമാക്കണം.
* കുട്ടനാടിനെ ഒരു മേഖലയായി പരിഗണിച്ച് വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കുകയും പ്രത്യേക വികസന പദ്ധതി നടപ്പിലാക്കുകയും ചെയ്യണം.
* കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കണം.
* ജൈവകൃഷി പ്രോത്സാഹനത്തിനും വിപണനത്തിനും പ്രത്യക പദ്ധതികൾ രൂപീകരിക്കണം. ഈ കാര്യങ്ങൾക്കായി കൃഷി വകുപ്പിൽ ഒരു പ്രത്യേക വിഭാഗം രൂപീകരിക്കണം.
* 2018-ലെ മഹാപ്രളയത്തിൽ നഷ്ടപ്പെട്ട 97 ടണ് ജൈവനെല്ലിന് സാധാരണ നെല്ലിന് നൽകിയതിനെക്കാൾ കൂടിയ നഷ്ടപരിഹാര തുക കൃഷിഭവനുകൾ മുഖേന അടിയന്തരമായി നൽകണം.
* നിലം - പുരയിടം - തോട്ടം - പുരയിട വേർതിരിവിലെ അപാകത പരിഹരിക്കണം.
=മടവീഴ്ചമൂലം കൃഷികൾക്കും - ജനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് പുറം ബണ്ടുകൾ വീതികൂട്ടി ബലപ്പെടുത്തണം.
* ഒരു നെല്ലും - ഒരു മീനും പദ്ധതി വ്യാപിപ്പിക്കുന്നതിന് പ്രചാരണം നൽകുകയും കർഷക കൂട്ടായ്മകൾ സംഘടിപ്പിച്ച് പദ്ധതി വിശദീകരണം നടത്തുകയും ചെയ്യണം.
* തണ്ണീർമുക്കം ബണ്ട് - തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നുവെന്ന് ഉറപ്പാക്കുകയും നിശ്ചിത സമയങ്ങളിൽ ഇവയുടെ ഷട്ടറുകൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്യണം.
* 2008-ന് മുൻപ് കരഭൂമിയായി മാറ്റപ്പെട്ട നിലങ്ങൾ ആ പട്ടികയിൽ നിന്നും ഒഴിവാക്കി അവകാശ ഭൂമിയായി ക്രമപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണം.
* റബറിന്റെ സംഭരണവില കിലോയ്ക്ക് 250 രൂപയാക്കി വർധിപ്പിക്കണം.
* റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണം.
* മനുഷ്യനും കാർഷിക വിളകൾക്കും വന്യമൃഗങ്ങളിൽനിന്നു സംരക്ഷണം നൽകണം.
* ഉല്പാദന ചെലവിന് ആനുപാതികമായി കാർഷിക ഉല്പന്നങ്ങൾക്ക് തറവില നിശ്ചയിച്ചു നൽകണം.
നീതി ഉറപ്പാക്കണം
11:34 PM Jan 03, 2020 | Deepika.com