ഇതിനിടെ മറ്റൊരു പ്രളയവും കടുത്ത പ്രകൃതിദുരന്തങ്ങളും വന്നുപോയി. പുതുവർഷത്തെ വരവേൽക്കുന്പോൾ കേരളവും സാന്പത്തികമാന്ദ്യത്തിന്റെ പിടിയിലമർന്നതിന്റെ സൂചനകളാണു ചുറ്റും. ഗവർണറും സർക്കാരും പ്രതിപക്ഷവുമെല്ലാം തമ്മിൽ ഉരസലിന്റെ അന്തരീക്ഷത്തിലേക്കു നീങ്ങുന്നതാണു വർഷാവസാനം കേരളം കാണുന്നത്. ഇതിന്റെ അനുരണനങ്ങൾ വരുംവർഷം കാണാനാകും.
ശബരിമലയും ലോക്സഭാ തെരഞ്ഞെടുപ്പും
ശബരിമല വിഷയം കത്തിക്കയറി നിന്നപ്പോഴായിരുന്നു കേരളം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപതിൽ പത്തൊമ്പതു സീറ്റിലും വിജയിച്ച യുഡിഎഫ് കേരളത്തിൽ ചരിത്രം കുറിച്ചു. യുഡിഎഫിന്റെ വിജയത്തേക്കാൾ എൽഡിഎഫിന്റെ തകർച്ചയാണു രാഷ്ട്രീയകേന്ദ്രങ്ങൾ ചർച്ചയാക്കിയത്. ശബരിമല വിഷയത്തിൽ സർക്കാരും ഭരണപക്ഷവും സ്വീകരിച്ച നിലപാടിനോടുള്ള പ്രതികരണമായിരുന്നു കനത്ത തോൽവിയിലേക്ക് അവരെ എത്തിച്ചത്.
സർക്കാർ മുൻകൈയെടുത്തു രൂപീകരിച്ച നവോത്ഥാന സമിതിയും വനിതാ മതിലുമൊന്നും ഭരണപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷിച്ചതുപോലെ ജനങ്ങളുടെ ചിന്തയെ സ്വാധീനിച്ചില്ല. ശബരിമലയെ ഒരു സുവർണാവസരമായി കണ്ട ബിജെപിക്കു നേട്ടമുണ്ടാക്കാനാകാതെ പോയതും ശ്രദ്ധേയമായി.
ഏതായാലും ശബരിമലയിൽ കാലിടറിയതു സിപിഎമ്മും ഭരണമുന്നണിയും തിരിച്ചറിഞ്ഞു. കോടതിവിധി വിട്ട് അവരും മെല്ലെ വിശ്വാസികളുടെ പക്ഷത്തേക്കു തിരിയുന്നതാണു പിന്നീടു കണ്ടത്. അവർക്കു പറഞ്ഞുനിൽക്കാൻ സുപ്രീംകോടതി വിധിയും ഉണ്ടായി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഇത്തവണ സർക്കാർ ആവേശം കാട്ടിയില്ല.
മാവോയിസ്റ്റ് വേട്ടയും വിവാദമാകുന്ന അറസ്റ്റുകളും
പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വൻവിവാദത്തിനു വഴിതെളിച്ചു. പാലക്കാട്ട് മഞ്ഞക്കണ്ടിയിൽ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ മരിച്ചു. ഇത് ഏറ്റമുട്ടലല്ല, പോലീസ് ഇവരെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു എന്ന ഗുരുതര ആരോപണം ഉയർന്നു. പ്രതിപക്ഷമായ യുഡിഎഫും ഈ ആരോപണം ഉന്നയിച്ചതോടെ ഇതൊരു വലിയ രാഷ്ട്രീയ വിവാദമായി മാറി.
മാവോയിസ്റ്റ് വേട്ടയ്ക്കു പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു സിപിഎമ്മിനുള്ളിലും വിവാദമായി നിൽക്കുകയാണിപ്പോൾ. സിപിഎം അനുഭാവികളായ അലൻ, താഹ എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടി നേതൃത്വം ഇവർക്കൊപ്പം നിന്നു. എന്നാൽ, ഇവർ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ പാർട്ടിയും ഇവരെ കൈവിട്ടു. ഇക്കഴിഞ്ഞ ദിവസം ഇവർ ഉൾപ്പെട്ട കേസ് എൻഐഎ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ പാർട്ടി നേതൃത്വം ഫലത്തിൽ വെട്ടിലായിരിക്കുകയാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ
ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും മൂന്നു വീതം സീറ്റിൽ വിജയിച്ചു. ഈ തെരഞ്ഞെടുപ്പു ഫലം സർക്കാരിനും ഇടതുമുന്നണിക്കും പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതല്ല.
യുഡിഎഫിന്റെ കോട്ടയായ പാലാ പിടിച്ചെടുത്ത സിപിഎം വട്ടിയൂർക്കാവ്, കോന്നി സീറ്റുകളും പിടിച്ചെടുത്തു. അരൂർ സീറ്റ് അവർക്കു നഷ്ടപ്പെട്ടെങ്കിലും മൂന്നു തകർപ്പൻ വിജയങ്ങൾ അവർക്ക് ആഹ്ലാദിക്കാൻ വക നൽകുന്നു. ശബരിമലയുടെ പരിക്കിൽനിന്നു മുക്തി നേടാനായി എന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ അവർക്കുണ്ടായ ശോഷണത്തിൽനിന്നു കരകയറാൻ ഉപതെരഞ്ഞെടുപ്പിലൂടെ സാധിച്ചു.
ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ
കേരള കോണ്ഗ്രസ് ഭിന്നിപ്പ്
നഷ്ടങ്ങൾ, നേട്ടങ്ങൾ
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതാവായിരുന്ന കെ.എം. മാണിയുടെ വിയോഗം 2019ന്റെ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയും മന്ത്രിയുമായിരുന്ന നേതാവ്, ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച നേതാവ്, പാലാ എന്ന മണ്ഡലം അരനൂറ്റാണ്ടിലേറെ കാലം കൈവശം വച്ച അതികായൻ എന്നീ നിലകളിലെല്ലാം കേരള രാഷ്്ട്രീയത്തിൽ അദ്ഭുതമായിരുന്ന കെ.എം. മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് അവസാനിച്ചത്.
അക്കിത്തം അച്യുതൻ നന്പൂതിരിക്ക് ജ്ഞാനപീഠം ലഭിച്ചതാണ് കേരളത്തിനു ലഭിച്ച ഏറ്റവും വലിയ നേട്ടം. ഭരണതലത്തിൽ കേരള ബാങ്കിന് അംഗീകാരം ലഭിച്ചത് പിണറായി സർക്കാരിനു നേട്ടമായി.
ഗവർണറും വിവാദത്തിലേക്കോ?
ഗവർണറായിരുന്ന ജസ്റ്റീസ് പി. സദാശിവം കാലാവധി പൂർത്തിയാക്കി മടങ്ങി. ബിജെപി സർക്കാർ നിയമിച്ച ഗവർണർ ആയിരുന്നെങ്കിലും സംസ്ഥാന സർക്കാരുകളുമായി വലിയ വിയോജിപ്പുകളില്ലാതെ പോകാൻ അദ്ദേഹത്തിനു സാധിച്ചു. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടക്കത്തിൽതന്നെ എതിർപ്പു പിടിച്ചു പറ്റിയിരിക്കുകയാണ്. പൗരത്വ പ്രശ്നത്തിലെ തുറന്ന നിലപാടിനെ ചൊല്ലി പ്രതിപക്ഷം അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുന്നു. ഗവർണർമാർക്കു കരിങ്കൊടി പ്രതിഷേധങ്ങൾ കേരളത്തിൽ അത്ര സാധാരണമല്ല. മാത്രമല്ല, ഗവർണറെ പ്രതിപക്ഷം ബഹിഷ്കരിച്ചു തുടങ്ങിയിരിക്കുകയുമാണ്.
ചരിത്ര കോണ്ഗ്രസിന്റെ ഉദ്ഘാടനവേദിയിലെ സംഭവവികാസങ്ങളോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അസ്വീകാര്യൻ എന്ന നിലയിലേക്കു ഗവർണർ മാറുകയാണോ എന്ന ചോദ്യവും ഉയരുന്നു. ഏതായാലും വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള ഉരസൽ എത്രത്തോളം മുന്നോട്ടു പോകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. 2020 അതിന് ഉത്തരം നൽകും.
പുതിയ വർഷത്തിലേക്കു കടക്കുന്പോൾ
രാജ്യമെങ്ങും പരക്കുന്ന പൗരത്വനിയമ പ്രതിഷേധത്തിൽ കേരളത്തിൽ ബിജെപി ഒഴികെ എല്ലാവരും ഒറ്റക്കെട്ടാണ്. പ്രക്ഷോഭം യോജിച്ചു വേണോ, വെവ്വേറെ വേണോ എന്ന കാര്യത്തിൽ മാത്രമാണു തർക്കം.
രാജ്യത്തെ ആകെ ബാധിച്ച സാന്പത്തികമാന്ദ്യം കേരളത്തെയും ബാധിച്ചു. സംസ്ഥാന സർക്കാരിന്റെ സാന്പത്തികനിലയും പരുങ്ങലിലാണ്. ട്രഷറി നിയന്ത്രണങ്ങളും പദ്ധതി വെട്ടിച്ചുരുക്കലുമൊക്കെ ഇതിന്റെ ഭാഗംതന്നെ. പ്രളയം തകർത്ത കേരളത്തെ മാന്ദ്യം വരിഞ്ഞുമുറുക്കുകയാണ്.
മുൻമന്ത്രി കൂടിയായ തോമസ് ചാണ്ടി മരണമടഞ്ഞതിനെത്തുടർന്ന് കുട്ടനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നിരിക്കുകയാണ്. ഇനി കേരളത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ ഭരണ- പ്രതിപക്ഷ ബലാബല പരീക്ഷണമായിരിക്കും ഇത്. കേരള കോണ്ഗ്രസിലെ തർക്കങ്ങൾ ഇവിടെയും ഉയർന്നുവരുമെന്ന സൂചനകൾ കണ്ടുതുടങ്ങി. സെപ്റ്റംബറിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരും. ഇപ്പോഴത്തെ നിലയിൽ മുന്നണിയുടെ കെട്ടുറപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ചോദ്യചിഹ്നമാണ്. ഭരണപക്ഷത്തിന് അക്കാര്യത്തിൽ വലിയ തലവേദനകളില്ല.
തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുണ്ടാകൂ. ഫലത്തിൽ, കേരളം തെരഞ്ഞെടുപ്പു ചൂടിലേക്കു കടക്കാൻ പോകുകയാണ് 2020ൽ.
സാബു ജോണ്