ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
സാധാരണഗതിയിൽ ഒരു തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതു ദേശീയ പാർട്ടികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ഫെഡറൽ കക്ഷികളുടെ പ്രകടനത്തിന് അത്ര പ്രാധാന്യം വിശകലനങ്ങൾ നൽകാറില്ല. ബിജെപിയുടെ സ്വാധീനം ചുരുങ്ങിവരുന്നതായാണു തെരഞ്ഞെടുപ്പ് ഫലവിശകലനങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ അവർക്ക് ആറു സംസ്ഥാനങ്ങൾ നഷ്ടമായി.
അതേസമയം, മറ്റു രണ്ടു ദേശീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസും എൻസിപിയും പ്രാദേശിക പാർട്ടികളുമായി ചേർന്നു പിടിച്ചുനിന്നു. പിന്നീടുള്ള രണ്ടു ദേശീയ പാർട്ടികളായ സിപിഎമ്മും സിപിഐയും കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ അവരും ചില അപ്രധാന വിജയങ്ങൾ നേടി.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യം ദർശിച്ചത് പ്രാദേശിക പാർട്ടികളുടെ മികച്ച മുന്നേറ്റവും ഇന്ത്യയിൽ പുതിയൊരു ഫെഡറൽ രാഷ്ട്രീയത്തിന്റെ ഉദയവുമാണ്. തങ്ങൾ ഇവിടെ നിലനിൽക്കാൻവേണ്ടി തന്നെയാണു വന്നിട്ടുള്ളതെന്നു പ്രാദേശിക പാർട്ടികൾ തെളിയിച്ചു. താഴേത്തട്ടിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞ പ്രാദേശിക പാർട്ടികൾ നൽകുന്ന ഊന്നുവടിയിലേ ദേശീയ പാർട്ടികൾക്ക് അതിജീവനം സാധ്യമാകൂ.
മഹാരാഷ്ട്ര സൂചന
ഇന്ത്യൻ രാഷ്ട്രീയരംഗത്തു ഫെഡറൽ പാർട്ടികളുടെ നില ഉച്ചസ്ഥായിയിലും വ്യക്തവുമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അവരെ ഇനിയാർക്കും പേടിപ്പിച്ചുനിർത്താൻ കഴിയില്ല. എന്നുമാത്രമല്ല, ദേശീയപാർട്ടികളെ നിലയ്ക്കുനിർത്താൻ തങ്ങൾക്കു കഴിയുമെന്ന് അവയിൽ ചിലതു തെളിയിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര അതിനു നല്ല ഉദാഹരണം.
ശിവസേനയുടെ അവകാശവാദങ്ങൾ അവഗണിക്കാൻ തങ്ങൾക്കു കഴിയുമെന്നു കാവിപ്പാർട്ടിയുടെ മേധാവികൾ കരുതി. മാന്യനായ രാഷ്ട്രീയക്കാരനായ ഉദ്ധവ് താക്കറെയുടെ മര്യാദ മുതലെടുക്കാമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ, ആവശ്യസമയത്തു കടുപ്പക്കാരനാകാൻ തനിക്കു കഴിയുമെന്നു താക്കറെ തെളിയിച്ചു. സംഘപരിവാർ ചാണക്യന്മാരുടെ കുതന്ത്രങ്ങൾക്കു വഴങ്ങാതെ അദ്ദേഹം എൻസിപിയും കോൺഗ്രസുമായി മാന്യമായ ധാരണയുണ്ടാക്കി.
തങ്ങൾക്ക് അസാമാന്യമായ വിഭവശേഷി ഉണ്ടായിരുന്നിട്ടും ബിജെപിക്കു രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ നഷ്ടമായി. ഏതാനും ദിവസം മുന്പ് ജാർഖണ്ഡും.
തങ്ങളുടെ പരിമിതികളെപ്പറ്റി ബോധ്യമുള്ള കോൺഗ്രസ് പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിലാണു തങ്ങളുടെ ഭാവി എന്ന യാഥാർഥ്യം അംഗീകരിച്ചു. അപ്പോൾ പിന്തിരിഞ്ഞു നോട്ടത്തിനു സാധ്യതയില്ല. അത്തരമൊരു തന്ത്രത്തിലൂടെ കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ ഗണനീയമായ സാന്നിധ്യം ഉറപ്പാക്കുന്നു. ആശ്രയിക്കാവുന്ന ഒരു സഖ്യകക്ഷി നേതാവാണു താനെന്ന് സോണിയ ഗാന്ധി തെളിയിച്ചിട്ടുണ്ട്. യാഥാർഥ്യബോധത്തോടെയുള്ള ഡിമാൻഡുകളേ അവർ മുന്നോട്ടു വയ്ക്കാറുള്ളൂ. എവിടെയെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളാണ് അതുണ്ടാക്കിയത്. ഉദാഹരണം കർണാടക.
പ്രതിപക്ഷ പാർട്ടികളുടെ നിലനില്പ് അപകടത്തിലാണെന്നു കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ സോണിയ മനസിലാക്കുന്നു. പ്രതിപക്ഷ മുക്തഭാരതമാണു തങ്ങളുടെ അജൻഡയെന്നു ബിജെപി നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനെ തടയിടാനുള്ള ഏകമാർഗം ബിജെപി വിരുദ്ധ മുന്നണിയാണെന്ന് അവർക്കറിയാം. രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാൻ പ്രതിപക്ഷ ശക്തികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്ന് അവർ കരുതുന്നു.
ബിജെപി മറക്കുന്നത്
രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങളും പ്രതിപക്ഷത്തിന് അനുകൂലമായി വരികയാണ്. ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തെയും ഭരണഘടനയുടെ ചൈതന്യത്തെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോവുന്നു. എന്നാൽ, ഹിന്ദുത്വ രാഷ്ട്രീയം കൊണ്ടുമാത്രം ബിജെപിക്ക് അധികാരം സമാഹരിക്കാനും ജനപിന്തുണ നിലനിർത്താനും കഴിയില്ലെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. വികസനം, അഴിമതിവിരുദ്ധത, ഹിന്ദുത്വം എന്നിവയുടെ സമ്മിശ്ര അജൻഡയിലൂടെയേ ബിജെപിക്കു പൊതുജനപിന്തുണ ആർജിക്കാൻ കഴിയൂ.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ മുരടിപ്പിലേക്കു നീങ്ങുകയും തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായി വർധിക്കുകയും വിലകൾ കുതിച്ചുയരുകയും ചെയ്യുന്പോൾ സാധാരണക്കാരന്റെ ജീവിതം വലിയൊരു സമരമായി മാറ്റുകയാണ്. അതിനു പുറമെയാണു ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയ നടപടികളും. മോദിയുടെ ജനപിന്തുണയുടെ ഗ്രാഫ് കുത്തനെയുള്ള ഇറക്കം കാണിച്ചുതുടങ്ങിയിരിക്കുന്നു.
ദേശീയപാർട്ടികൾ ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്ന് അകന്നുനിൽക്കുകയും താഴേത്തട്ടിൽ നിഷ്ക്രിയമായിരിക്കുകയും ചെയ്യുന്പോൾ ജനങ്ങൾ പ്രാദേശിക പാർട്ടികളെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള വിഷയങ്ങൾ പ്രധാനമായി ഏറ്റെടുക്കുന്നത് ഈ രാഷ്ട്രീയപാർട്ടികളാണ്. ദേശീയ പാർട്ടികളുടെ ഭരണം ഏതാനും സംസ്ഥാനങ്ങളിലായി ചുരുങ്ങുകയും പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് ആദ്യ പരിഗണന കിട്ടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ആത്യന്തികഫലം.
മേൽക്കൈ നേടുന്നവർ
പ്രാദേശിക പാർട്ടികൾ മേൽക്കൈ നേടിയ സംസ്ഥാനങ്ങളിൽ മിക്കതിലും ദേശീയ പാർട്ടികൾക്കു പിന്നീടു ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതൊരു സവിശേഷതയാണ്. പഞ്ചാബും ഉത്തർപ്രദേശും മാത്രമാണ് ഇതിനൊരു അപവാദം. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, ഡൽഹി, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ പ്രാദേശിക പാർട്ടികൾ ഭരിക്കുന്നു. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണു മാറിമാറി ഭരിക്കുന്നത്. മഹാരാഷ്ട്ര, ബിഹാർ, ജാർക്കണ്ഡ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ, ദേശീയ പാർട്ടികളുടെ പിന്തുണയോടെ ഭരിക്കുന്നു.
ഹരിയാന, ആസാം, ഗോവ, ത്രിപുര എന്നിവയും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബിജെപി, പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ഭരിക്കുന്നു. ജമ്മു-കാഷ്മീർ മേഖലയിലും ഹരിയാനയിലും വടക്കുകിഴക്കൻ മേഖലയിലും പ്രാദേശിക പാർട്ടികൾ സജീവമാണ്. ആകെപ്പാടെ നോക്കുന്പോൾ പ്രാദേശിക പാർട്ടികൾ തങ്ങളുടെ നയപരിപാടികളുമായി മുന്നേറ്റം നടത്തുകയാണ്.
ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, മണിപ്പൂർ, കർണാടക സംസ്ഥാനങ്ങൾ ബിജെപി സ്വന്തം നിലയിൽ ഭരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, പോണ്ടിച്ചേരി സംസ്ഥാനങ്ങൾ കോൺഗ്രസും ഏറെക്കുറെ സ്വന്തം നിലയിൽ ഭരിക്കുന്നു.
2018 ഡിസംബറുമായി താരതമ്യം ചെയ്യുന്പോൾ, പ്രാദേശിക പാർട്ടികൾ ഗണ്യമായ വളർച്ച നേടിയിട്ടുണ്ട്. പഴയ അനുഭവങ്ങൾ വച്ചുനോക്കിയാൽ പ്രാദേശിക പാർട്ടികളെ എളുപ്പം എഴുതിത്തള്ളാൻ പറ്റില്ല. ഏറ്റവും അവസാനം വന്ന ജാർക്കണ്ഡ് ഫലവും അതാനു സൂചിപ്പിക്കുന്നത്. കോൺഗ്രസും ചെറിയ വളർച്ച പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ നേടി. ബിജെപി വ്യക്തമായും ചുരുങ്ങി.
അത്ര എളുപ്പമല്ലെങ്കിലും ദേശീയതലത്തിൽ പ്രാദേശിക പാർട്ടികളുടെ ഒരു കോൺഫെഡറേഷൻ അധികാരത്തിൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്വതയുള്ള നേതാക്കൾ നയിക്കാനുണ്ടാകണമെന്നു മാത്രം. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവണത വ്യക്തമാണ്. പ്രാദേശിക പാർട്ടികൾ സാവധാനം വളരുകയാണ്. അതിനനുസരിച്ചുള്ള വളർച്ച ദേശീയ പാർട്ടികൾ ജനപിന്തുണയുടെ കാര്യത്തിൽ നേടിയിട്ടില്ല.
ജനങ്ങളുടെ പിന്തുണ ആർജിക്കാൻ പ്രസംഗചാതുരിയും വാഗ്ദാനങ്ങളും മാത്രം പോരാതെ വന്നിരിക്കുന്നു. പൊതുജനം കൂടുതൽ ബുദ്ധിയാർജിക്കുകയാണ്. അവരുടെ പ്രതീക്ഷകളും വളരുന്നു. ദേശീയപാർട്ടികൾക്ക് അവരുടെ ഗതകാല പ്രതാപം വീണ്ടെടുക്കണമെങ്കിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കണം. തങ്ങളുടെ നയപരിപാടികൾ പുനരാലോചിക്കുകയും ചെയ്യണം.
പ്രാദേശിക പാർട്ടികളുടെ മുന്നേറ്റം
12:18 AM Dec 30, 2019 | Deepika.com