ഭാരതം എങ്ങോട്ട് എന്ന ചിന്ത സ്വാതന്ത്ര്യാനന്തര ഭരതത്തിൽ പലപ്പോഴും ശക്തമായിട്ടുണ്ടെങ്കിലും മുന്പൊരിക്കലും ഇല്ലാത്തത്ര ഭയപ്പെടുത്തുന്ന മാനം കൈവരിച്ചുകൊണ്ടാണ് 2019 കടന്നു പോകുന്നത്. അസതോ മാ സത്ഗമയാ, തമസോ മാ ജേ്യാതിർ ഗമയാ, മൃത്യോർ മാ അമൃതം ഗമയ, ഓം ശാന്തി ശാന്തി ശാന്തിഃ എന്ന് നൂറ്റാണ്ടുകളായി പ്രാർഥിച്ചിരുന്ന ജനം സത്യത്തിൽനിന്ന് അസത്യത്തിലേക്കും പ്രകാശത്തിൽനിന്ന് അന്ധകാരത്തിലേക്കും മുക്തിയുടെ പാതയിൽ നിന്നു നാശത്തിന്റെ പാതയിലേക്കും തിരിച്ചു നടക്കുകയാണോ? സമാധാനം നമ്മുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമാവുകയാണോ?
അസഹിഷ്ണുത
നാനാത്വത്തിൽ ഏകത്വം കണ്ടെത്തുന്ന ഭാരതത്തിൽ എല്ലാ വൈവിധ്യങ്ങൾക്കും എക്കാലവും സ്വീകാര്യത ഉണ്ടായിരുന്നു. മതങ്ങളെയും സംസ്കാരങ്ങളെയും ഭാഷകളെയും ആചാരങ്ങളെയും എല്ലാം സഹിഷ്ണുതയോടെ ഭാരതം കണ്ടു. എന്നാൽ, വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യത്തിനു നേരെ വരെ വെല്ലുവിളികൾ ഉയരുകയാണ്.
ഭരണഘടനയുടെ ഉറച്ച പിൻബലമുള്ള മതസഹിഷ്ണുത വരെ വലിയ അപകടത്തിലായിരിക്കുന്നു എന്ന ഭയം അതിശക്തമാവുകയാണ്. നിയമപരമായ പഴുതുകൾ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് അടയാളങ്ങൾ പറയുന്നത്. ഘർ വാപ്പസി പോലുള്ള സംഘടിത നീക്കങ്ങളിലുടെ തുടക്കംകുറിച്ച അടയാളങ്ങൾ മുസ്ലിം സമുദായത്തിൽപെട്ട കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കില്ല എന്ന് പാർലമെന്റ് നിയമം പാസാക്കിയതോടെയാണ് എല്ലാ സീമകളും ലംഘിക്കപ്പെടുന്നു എന്ന ഭയം ഉണ്ടായത്. പൗരത്വം കൊടുക്കാൻ ഇപ്പോൾ തന്നെ കർശനമായ വ്യവസ്ഥകളുള്ള നാടാണു ഭാരതം. കുടിയേറുന്നവർക്കെല്ലാമുള്ള സ്വഭാവിക അവകാശമല്ലല്ലോ പൗരത്വം. പിന്നെന്തിന് ഇത്തരം നിയമം എന്ന ചിന്ത ഭീതി വളർത്തി. അടക്കിവച്ചിരുന്ന ഭയം അണപൊട്ടി ഒഴുകി.
മറ്റു മതങ്ങളിൽപെട്ടവരോടുള്ള അസഹിഷ്ണുത ബിജെപി വളർത്തിത്തുടങ്ങിയിട്ട് നാളുകളായി. അതു മുതലാക്കിയാണ് അവർ അധികാരത്തിലെത്തിയത്. അധികാരം നിലനിർത്താൻ ഈ വികാരം വളർത്തുക മാത്രമാണ് വഴി എന്ന മട്ടിലായിട്ടുണ്ട്. ലോക്സഭയിൽ രണ്ട് അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി ഭരണകക്ഷി ആയി മാറിയത് ബാബറി മസ്ജിദ് തകർത്തതിലൂടെ വർഗീയത ശക്തമാക്കിയാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ഭൂരിപക്ഷത്തെ കവർച്ച ചെയ്യുന്നു എന്ന ചിന്തയും ഭൂരിപക്ഷ സമൂഹത്തിൽ വളർത്തി.
ആദ്യം ആക്രമിക്കപ്പെട്ടത് ക്രൈസ്തവരായിരുന്നു. ഒഡീഷയിലെ കാന്ധമാൽ, ഗ്രഹാം സ്റ്റെയിൻസ്, സിസ്റ്റർ റാണിമരിയ തുടങ്ങിയ അടയാളങ്ങൾ വല്ലാത്ത ഭീതി വളർത്തി. ക്രൈസ്തവവിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് തിരിച്ചടികൾ ഇല്ലാത്ത വിജയമാണ് ഉണ്ടായത്. ഘർ വാപ്പസി എന്ന പേരിൽ നടന്ന, പലയിടത്തും ഇപ്പോഴും നടക്കുന്ന നിർബന്ധിത മതംമാറ്റ പ്രവർത്തനങ്ങൾക്കു നേരെ പ്രതിഷേധിക്കാൻ ആരും ഉണ്ടായതില്ല. ലോകം മുഴുവൻ ബഹുമാനിക്കുന്ന മദർ തെരേസയുടെ പ്രവർത്തനങ്ങളെ ഇകഴ്ത്തിയപ്പോഴും ഏറെ പ്രതിഷേധം ഉയർന്നില്ല. മദർ തെരേസയുടെ സന്യാസിനീ സമൂഹം നടത്തുന്ന ഉപവി പ്രവത്തനങ്ങൾക്കു പ്രവർത്തിക്കാനാവാത്ത അന്തരീക്ഷം ഉണ്ടാക്കിയപ്പോഴും അധികമാരും കണ്ടതായി ഭാവിച്ചില്ല.
അങ്ങനെ ആർജിച്ച ധൈര്യത്തിന്റെ വലിയ രൂപമായി പൗരത്വ നിയമ ഭേദഗതി. എന്നാൽ, സർക്കാരാകട്ടെ അത്തരം ഒരു നിയമം ഇല്ലെങ്കിൽ ആ മതവിഭാഗക്കാർ കുടിയേറ്റത്തിലൂടെ ഭാരതം സ്വന്തമാക്കുമെന്ന ഭീതി വളർത്തുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും സംഭവിച്ച അനുഭവങ്ങളുടെ കഥകളാണ് അവരുടെ വക്താക്കൾക്കുള്ളത്.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമവും സുപ്രീംകോടതിയുടെ ബാബറി മസ്ജിദ് വിധിയും പൗരത്വ നിയമ ഭേദഗതിയും എല്ലാംകൂടി വന്നപ്പോൾ അപകടം എല്ലാ സീമകൾക്കും അപ്പുറമാകുന്നു എന്ന ചിന്ത പ്രബലമായി. അത് വല്ലാത്ത രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം വോട്ടു ബാങ്കിൽ കണ്ണുള്ളവർ അത് അവസരവുമാക്കി.
ഭീതിയുടെ അന്തരീക്ഷം
ആർക്കും ആരെയും വിശ്വാസമില്ലാതാകുന്ന അന്തരീക്ഷമാണ് ബലപ്പെടുന്നത്. ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ മട്ടിലാണ് ജനം. ദേശീയ ജനസംഖ്യാ കണക്കെടുപ്പിനെ പോലും ഭയപ്പെടുന്നു. എല്ലാ 10 വർഷത്തിലും ഭാരതത്തിൽ നടന്നുവന്ന സെൻസസിനെയും ജനങ്ങൾ ഭയന്നു തുടങ്ങുന്നു. തങ്ങളുടെ പേരു നീക്കം ചെയ്യുമോ? ഡിറ്റൻഷൻ സെന്ററുകളിലേക്ക് മാറേണ്ടിവരുമോ? ഹിന്ദുക്കളെ രക്ഷിക്കാനാണെന്ന് പറഞ്ഞു നടത്തുന്ന ഈ നീക്കത്തിലൂടെ ആസാമിൽ ഏറെ പരിക്കു പറ്റിയത് ഹിന്ദുക്കൾക്കാണ് എന്നാണ് വാർത്ത.
മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്തു നോക്കി വ്യവസായ പ്രമുഖനായ രാഹുൽ ബജാജ് തുറന്നു പറഞ്ഞു വല്ലാത്ത ഭീതിയുടെ അന്തരീക്ഷമാണ് ഭാരതത്തിൽ എന്ന്. ബജാജ് പറഞ്ഞതിനോട് മകൻ ബജാജ് വിയോജിച്ചെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങൾക്കൊന്നും ആരും മറുപടി പറഞ്ഞില്ല. സർക്കാരിനെ പിന്താങ്ങി നിന്നാൽ കിട്ടാവുന്ന പ്രയോജനങ്ങൾ അറിയുന്നവർ അതനുസരിച്ച് നിലപാടുകൾ എടുക്കുന്നു.
രാജ്യത്തു നിലവിലുള്ള നിയമവും ചട്ടങ്ങളും തന്ത്രപരമായി ഉപയോഗിച്ച് ജനാധിപത്യ അവകാശങ്ങൾ വരെ ധ്വംസിക്കപ്പെടുകയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരേ പോലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എല്ലാം കേസെടുക്കുന്നു. മുൻ കേന്ദ്രമന്ത്രി ചിദബരവും കർണാടകത്തിലെ കോണ്ഗ്രസ് നേതാവ് ശിവകുമാറും ഒക്കെ ജയിലിൽ കിടക്കേണ്ടിവന്നത് അവർ ബിജെപിക്കാരല്ലാത്തതുകൊണ്ടാണ് എന്ന് ജനം മനസിലാക്കുന്നു. എന്നാൽ, ഒപ്പം വരുന്നവർക്ക് എല്ലാ കേസുകളിൽ നിന്നും ഉടൻ പാപമോചനവും കിട്ടുന്നു.
മഹാരാഷ്ട്രയിൽ കോടികളുടെ അഴിമതിക്കേസിൽ പ്രതിയാക്കപ്പെട്ട എൻസിപിയുടെ അജിത് പവാർ സ്വന്തം പാർട്ടിയുമായി ബിജെപി കൂടാരത്തിൽ എത്താൻ നോക്കിയപ്പോൾ രായ്ക്കുരാമാനം കേസുകൾ പിൻവലിച്ചതുതന്നെ സാക്ഷ്യം.
ഭരണഘടനാ സ്ഥാപനങ്ങൾ
ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന നിഷ്പക്ഷത പോലും നഷ്ടപ്പെടുകയല്ലേ എന്ന ഭയം ശക്തമാകുന്നു. കോടതികൾ, തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാം സർക്കാരിന്റെ വരുതിയിലാവുകയാണോ എന്ന് സന്യായം സംശയിക്കപ്പെടുന്നു. ഭരണഘടനാപരമായി അവയ്ക്കെല്ലാമുള്ള സംരക്ഷണം അവയുടെ പ്രകടമായ പക്ഷപാത പ്രവർത്തനങ്ങൾക്കു പോലും മൂടുപടം ചാർത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ നിഷ്പക്ഷമല്ല എന്ന ഭയം ശക്തമാകുന്നു. അടയാളങ്ങൾ നിരവധിയാകുന്നു.
പൗരന്റെ അറിയാനുള്ള അവകാശത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന നിയമപരമായ സംരക്ഷണവും അപകടത്തിലായി. വിവരാവകാശകമ്മീഷണർമാരുടെ നിയമനവും നീക്കം ചെയ്യലും എല്ലാം സർക്കാർ ഹിതപ്രകാരമാക്കി. 2019 ജൂലൈയിൽ വരുത്തിയ നിയമഭേദഗതിയിലെ കുപ്രസിദ്ധമായ 22-ാം വകുപ്പ് അനുസരിച്ച് ഇൻഫർമേഷൻ കമ്മീഷണർമാരെ സംബന്ധിച്ച് കേന്ദ്രസർക്കാരിനു വിപുലമായ അധികാരങ്ങളുണ്ട്. അവരുടെ കാലാവധി അഞ്ചു വർഷത്തിൽനിന്നു മൂന്നു വർഷമാക്കി. പെൻഷനും മറ്റും സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാം. അതായത് സർക്കാരിന് അനിഷ്ടകരമായ തീരുമാനങ്ങൾ എടുക്കാൻ കമ്മീഷണർമാർ മടിക്കും. തെരഞ്ഞെടുപ്പു കമ്മീഷണറായ അശോക് ലവാസ മോദിക്കെതിരായ നിലപാട് എടുത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പലതരം കേസുകളിൽ പെടുത്തുന്നത് എല്ലാവരും കണ്ടതാണ്. നിലവിലുണ്ടായിരുന്ന സുരക്ഷിതത്വ വ്യവസ്ഥകൾ ഇല്ലാതാക്കിയാണ് ഈ നീക്കം.
സൈന്യവും രംഗത്തുവരുമോ?
ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം നേടുകയും ജനാധിപത്യ ജീവിതക്രമം സ്വന്തമാക്കുകയും അത് നഷ്ടപ്പെടുത്തുകയും ചെയ്ത രാഷ്ട്രങ്ങളിലെപ്പോലെ സൈന്യവും രാജ്യത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന്റെ അപായസൂചനകൾ മുഴങ്ങിയിരിക്കുന്നു. മൂന്നു സേനാവിഭാഗങ്ങൾക്കുമായി ഒരു തലവനെ നിയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ സൈനിക ഇടപെടൽ എന്നതും ചേർത്തു വായിക്കണം.
ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പട്ടാളക്കാരനായിരുന്ന സാം മനേക് ഷായോട് 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ഉണ്ടായ രാഷ്ട്രീയ അസ്ഥിരതയുടെ കാലത്ത് പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുമോ എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ടു തെരക്കിയതായി വായിച്ചിട്ടുണ്ട്. ഇല്ല മാഡം സൈന്യം എന്നും അരാഷ്ട്രീയമായി നിലനിൽക്കും എന്നായിരുന്നു മനേക് ഷായുടെ ഉറച്ച മറുപടി. 1971 ലെ ബംഗ്ലാദേശ് യുദ്ധം സംബന്ധിച്ചു പ്രധാനമന്ത്രിയും സേനാധിപനും തമ്മിൽ വലിയ തർക്കവും ഉണ്ടായി. യുദ്ധം തുടങ്ങാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾ സൈന്യത്തിന് അതിന് ശേഷിയില്ലെന്നും ഇപ്പോൾ തുടങ്ങിയാൽ തോൽവി ഉറപ്പാണെന്നും അദ്ദേഹം ഇന്ദിരയോട് തീർത്തു പറഞ്ഞു. ഇന്ദിര നിർബന്ധിച്ചപ്പോൾ അദ്ദേഹം രാജിക്കു സന്നദ്ധനായി.
പിന്നീട് അക്കാലത്തെ പ്രതിരോധമന്ത്രി ജഗജീവൻ റാമിന്റെ ഇടപെടലിൽ മനേക് ഷാ മുന്നോട്ടുവച്ച സൈനിക തയാറെടുപ്പകൾ നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ ആവശ്യം നടപ്പാക്കുവാൻ അദ്ദേഹം ഏഴുമാസത്തെ സാവകാശം എടുത്തു. സർക്കാർ കല്പിക്കുന്നത് അപ്പാടെ അനുസരിക്കാതെ സൈന്യത്തിന്റെ അച്ചടക്കത്തിനൊപ്പം അന്തസും അദ്ദേഹം കാത്തുപാലിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ബഹുജനസമരത്തെ വിമർശിച്ചുകൊണ്ട് ഇപ്പോഴത്തെ കരസേനാധിപൻ നടത്തിയ പ്രഖ്യാപനം പക്ഷേ എന്തിന്റെയോ ഒക്കെ സൂചനയല്ലേ?
മാധ്യമങ്ങൾ
അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങളെ ഏതാണ്ട് സന്പൂർണ വരിതിയിലാക്കിയ പോലുണ്ട്. പ്രശസ്ത പത്രപ്രവർത്തകരായ എൻ. റാമും അരുണ് ഷൂറിയും ഒക്കെ ചൂണ്ടിക്കാണിച്ച ഒരു മാധ്യമ യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭാരതത്തിൽ നടന്ന ബോഫോഴ്സ് തോക്ക് ഇടപാട് സംബന്ധിച്ച് അഴിമതി ആരോപണങ്ങൾ ഉയർന്നു. അവ ഏറ്റെടുക്കാനും ജനങ്ങളിൽ എത്തിക്കാനും ഇന്ത്യയിലെ പത്രങ്ങൾ മത്സരിച്ചു. എന്നാൽ, മോദി സർക്കാരിന്റെ റഫാൽ ഇടപാടിലെ അഴിമതി വിഷയം വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ ഇല്ലാതായി. അതാണ് ആ പത്രപ്രവർത്തകർ കാണുന്ന ഭീകരാവസ്ഥ.
അടിയന്തരാവസ്ഥക്കാലത്തെ പത്രങ്ങളെക്കുറിച്ച് എൽ.കെ. അഡ്വാനി നടത്തിയ വിലയിരുത്തൽ കൃത്യമായി. അദ്ദേഹം പറഞ്ഞു: കുനിയാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ മുട്ടിൽ ഇഴഞ്ഞവരാണ് ഇന്ത്യയിലെ പത്രക്കാർ. ആ മനോഭാവം ഇന്നും ഉണ്ടെന്ന് ആർക്കാണറിയാത്തത്?
സോഷ്യൽ മീഡിയയെയും സർക്കാർ നിശബ്ദമാക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ പോലുള്ള വലിയ കുതിപ്പിന്റെ കാലത്ത് ഇന്റർനെറ്റ് സംവിധാനം ഇല്ലാതാക്കിക്കൊണ്ട് അതാണ് ചെയ്യുന്നത്. കാഷ്മീരിൽ മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ഇന്ന് ഇന്റർനെറ്റില്ല.
സാന്പത്തിക നില
കുതിച്ചു കയറിക്കൊണ്ടിരുന്ന ഇന്ത്യയുടെ സാന്പത്തികനില അപകടകരമായ നിലയിലാണ് എന്ന് അറിവുള്ളവരെല്ലാം പറയുന്നു.ലോക ബാങ്ക് വരെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ വലിയ ബുദ്ധിമുട്ടിനെക്കുറിച്ച് സമ്മതിക്കുന്നുണ്ട്. മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങളെ തുടർന്നാണ് സ്ഥിതി ഇതുപോലെ മോശമാകുന്നത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തനം നിലച്ചു. ധാരാളം പേർ തൊഴിൽരഹിതരായി. ബിഎസ്എൻഎൽ പോലുള്ള സ്ഥാപനങ്ങൾ ഈ സ്ഥിതിയിലാകുന്നത് കെടുകാര്യസ്ഥത കൊണ്ടു മാത്രമാണ്.
കോണ്ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെവിടെയും മുടക്കമില്ലാതെ നെറ്റ്വർക്ക് ഉണ്ടായിരുന്ന ബിഎസ്എൻഎൽ ഇന്ന് ഉപഭോക്താക്കൾക്കു വല്ലാത്ത ഭാരമാവുകയാണ്. അംബാനിക്കു വേണ്ടിയാണ് ഇതെന്ന് പറയുന്നവരുണ്ട്. കെഎസ്ആർടിസി പോലെ അവിടെയും ശന്പളം മുടങ്ങുന്നു. ഇതൊന്നും ആർക്കും വിഷയമാകുന്നില്ല. എല്ലാം സ്വകാര്യ മേഖലയ്ക്കു വിൽക്കാനാണ് നീക്കങ്ങൾ.
നാടിന്റെ നട്ടെല്ല് എന്ന് വാഴ്ത്തപ്പെട്ടിരുന്ന കർഷകർ വിലയിടിവിന്റെ വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്പോൾ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വൻ വിലയാണ്. ഉള്ളി വില കിലോഗ്രാമിന് 200 രൂപയിലെത്തിയ ചരിത്രവർഷമായിരുന്നു 2019. പെട്രോളിന്റെയും ഡീസലിന്റെയും വില സർവകാല റിക്കാർഡിലെത്തിയിരിക്കുന്നു. ഇതൊന്നും സർക്കാരിനെ ബാധിക്കാത്ത നിലയാണ്. എല്ലാം പൗരത്വ ബില്ലിലും വിവാദങ്ങളിലും കുടുക്കിയിടുകയാണവർ. ദിവസവും അത്തരം ഓരോന്ന് പറഞ്ഞ് കളിയുടെ ഗതി തിരിക്കുന്നു.
കേരളം കുടുക്കിൽ
വികസന പ്രവർത്തനങ്ങൾക്കും സാമൂഹികക്ഷേമ പരിപാടികൾക്കും എന്നും മുന്നിലായിരുന്ന കേരളം വളരെ പിന്നിലായിരിക്കുകയാണ്. കേന്ദ്രം ഉണ്ടാക്കിക്കൊടുക്കുന്ന വിവാദത്തിൽ രക്ഷപ്പെട്ടു തലയൂരാൻ നോക്കുകയാണ് പിണറായി സർക്കാർ. ഒന്നിച്ചുള്ള കേന്ദ്ര വിരുദ്ധ സമരം എന്ന കെണിയിലൂടെ പ്രതിപക്ഷത്തെ തങ്ങൾക്കൊപ്പം നിർത്തി തങ്ങളുടെ വീഴ്ചകൾ ആരും അറിയാതെ കഴിക്കാനാണ് സർക്കാർ നോക്കിയത്.
ഇഷ്ടം പോലെ ബാറും പബ്ബും എല്ലാം അനുവദിച്ചിട്ടും ചായക്കടയിലെ ദോശയ്ക്കു വരെ ജിഎസ്ടി വന്നിട്ടും സർക്കാരിനു പണമില്ല. ഒന്നും ചെയ്യാനും ആവുന്നില്ല. പ്രളയ സെസ് വരെ ചുമത്തി സാധാരണക്കാരെ പിഴിയുന്ന സർക്കാർ ശന്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്നു. ദുരിതത്തിൽ പെട്ടവരുടെ കാര്യം ആരും ചോദിക്കുന്നില്ല. നികുതി കൊടുക്കുന്നും ഉണ്ട്.
ഇതിനിടയിലും അധികാരത്തിലിരിക്കുന്നവർ കോടികൾ ധൂർത്തടിക്കുന്നതു പോലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നു. എല്ലാവരുടെയും പണം ഏതാനും പേരുടെ മാത്രം സുഖത്തിനായി വിനിയോഗിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. സർക്കാർ കൊടുത്തിരുന്ന മിക്കവാറും സഹായങ്ങൾ കിട്ടാത്ത സ്ഥിതിയായി.
അനന്തപുരി/ദ്വിജൻ
ഭാരതം എങ്ങോട്ട്?
11:57 PM Dec 28, 2019 | Deepika.com