ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു (ലൂക്ക 2:15-16).
ദൈവദൂതവൃന്ദം ആട്ടിടയന്മാരെ വിട്ട് സ്വർഗത്തിലേക്കു പോകുന്നതിനു മുന്പ് അവരോടു ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. അത് അവർക്കു മാത്രമല്ല, സകല ജനതകൾക്കുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു. യേശുവിന്റെ ജനനം കാലങ്ങൾക്കും ദേശങ്ങൾക്കും വംശങ്ങൾക്കും തലമുറകൾക്കുംവേണ്ടിയുള്ള ആനന്ദം പകരുന്ന സുവിശേഷമാണ്. സ്വർഗം നൽകിയ ഈ സന്തോഷവാർത്ത സ്വീകരിക്കാൻ പാവപ്പെട്ട ഇടയന്മാർക്കു സാധിച്ചു എന്നതാണ് അവരുടെ ജീവിതത്തിന്റെ ഭാഗ്യം. കൃപയുടെ സന്തോഷമാണ് തിടുക്കത്തിൽ ബത്ലഹേമിലേക്കു പോകാനുള്ള താത്പര്യം അവരിൽ ഉളവാക്കിയത്.
കർത്താവായ യേശു ജീവിച്ചിരുന്ന കാലത്ത് വളരെ പ്രകടമായ സാമൂഹ്യ വിവേചനങ്ങൾ ഉണ്ടായിരുന്നു. ആട്ടിടയന്മാരും മുക്കുവരുമൊക്കെ വളരെ കുറച്ചു വിദ്യാഭ്യാസമുള്ളവരും സമൂഹം വലിയ സ്ഥാനം നൽകാത്തവരുമായിരുന്നുവെന്നതു വളരെ വ്യക്തമാണ്. പിന്നോക്കവിഭാഗമായി പൊതുജനം കരുതിയിരുന്ന ഇടയന്മാർക്ക് സുവിശേഷത്തിൽ ഇത്രയും സ്ഥാനം കൊടുക്കേണ്ട കാര്യമെന്താണ്? എന്തു സന്ദേശമാണ് അവർ നമുക്കു നൽകുന്നത്?
ഇസ്രയേൽ ജനത കേൾക്കാൻ കാത്തിരുന്ന സദ്വാർത്തയാണ് കൊട്ടാരവളപ്പിനു നൽകാതെ വയലിൽ ആടുകളോടൊത്തു കഴിഞ്ഞിരുന്ന ആട്ടിടയന്മാർക്കു നൽകിയതെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. രക്ഷകനെ കാത്തിരുന്ന ഒരു ജനത ഇടയന്മാരിലൂടെയാണ് ഈ വാർത്ത സ്വീകരിച്ചതെന്ന് ഓർക്കണം! ദൈവത്തിന്റെ വിജ്ഞാനം മനുഷ്യന്റെ ബുദ്ധിയെ അതിജീവിക്കുന്നതാണ്. ചിലപ്പോഴൊക്കെ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും! ""രക്ഷകൻ എവിടെയാണു ജനിക്കുക?'' പ്രവചനഗ്രന്ഥങ്ങളാണ് അവരുടെ എന്നുമുള്ള ആധാരം. അതിൽ തെറ്റുപറ്റിയില്ല. എന്നാൽ, അത് ഇടയന്മാർ വഴിയാണ് അറിയാൻ ഇടയായതെന്നതു തികച്ചും അവിശ്വസനീയം!
""കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി'' (ലൂക്കോസ് 1:45) എന്നു ദൈവമാതാവിനെക്കുറിച്ച് എലിസബത്ത് പുണ്യവതി പറഞ്ഞത് പ്രശംസയുടെ വാക്കായിട്ടല്ല, വിശ്വാസിയുടെ മനസ് എപ്രകാരമെന്ന ഓർമപ്പെടുത്തലായി സ്വീകരിച്ചാൽ നവീകരണം ഉറപ്പ്. മനുഷ്യരുടെ വാക്കിലും ഉറപ്പിലും സംതൃപ്തിയും ആവേശവും കണ്ടെത്തുന്ന മനുഷ്യന് ദൈവത്തിന്റെ വാക്കിൽ വിശ്വാസമർപ്പിക്കാൻ കഴിയില്ലേ? ഇടയന്മാർ ദൈവദൂതൻ പറഞ്ഞത് വിശ്വസിച്ചു. തന്മൂലം അവർ സുവിശേഷത്തിന്റെ മാറ്റിവയ്ക്കാനാവാത്ത സാക്ഷികളായി. സ്വർഗത്തിന്റെ സന്ദേശം സ്വീകരിക്കുന്നതിൽ നാം മടികാട്ടരുത് എന്ന സന്ദേശം ഇടയന്മാർ നമുക്കു നൽകുന്നു. എളിമയുടെ പാഠം സ്വർഗത്തിന്റെ നക്ഷത്രം കാണിച്ചുതരുന്ന പ്രകാരമാണ്. വിശ്വാസജീവിതത്തിന്റെ അടിത്തറയും എളിമതന്നെ.
യേശുവിനെ കണ്ടുമുട്ടാതെയുള്ള ക്രിസ്മസ് ഒന്നും നമുക്കു തരുന്നില്ലല്ലോ. ഒരു വാൽനക്ഷത്രം നിന്റെ മുകളിൽ നിന്റെ വീടിന്റെ മുകളിൽ, നീ പോകുന്ന വഴികളിൽ, നിന്റെ മുകളിൽ നിന്നോടൊപ്പം സഞ്ചരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പ്രകാശമുള്ള ഈ നക്ഷത്രം വന്നുനിൽക്കുന്നത് രക്ഷകന്റെ സാന്നിധ്യത്തിലാണ്. വചനം മാംസമായവനെ കണ്ടെത്താൻ വാൽനക്ഷത്രം അടയാളമാകുന്നു. ക്രിസ്മസിന്റെ ബാഹ്യമായ ആഘോഷ അടയാളങ്ങൾ എല്ലാം അർഥപൂരിതമാകും നാം യേശുപൈതലിനെ കണ്ടെത്തി അവനെ ആരാധിച്ചുവെങ്കിൽ! അവിടുത്തെ കണ്ടെത്തുന്നതിന് എന്താണു മാർഗം? കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുകതന്നെ ചെയ്യും എന്ന് അരുളിച്ചെയ്തവരെ അനുധാവനം ചെയ്യുക. ബത്ലഹേമിലേക്കു നടക്കുന്നവർ ശ്രദ്ധിക്കുക; വിനയവും ദൈവവിചാരവും വിശ്വാസവും ഉള്ളിലുണ്ടെന്ന് ഉറപ്പാക്കണേ.
ക്രിസ്മസിന്റെ ഈ അനുഗൃഹീത കാലത്ത് നമ്മുടെ ദേശത്ത് ഉരുവാകേണ്ട സമാധാനത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അന്തരീക്ഷത്തെക്കുറിച്ചുകൂടി ചിന്തിക്കുന്നത് ഉചിതമെന്നു കരുതുന്നു. ദേശത്തിന്റെ സുരക്ഷിതത്വം സമാധാനമുള്ള ഒരു ജനതയിലാണു നിലനിൽക്കുന്നതും മറ്റുള്ളവർ തിരിച്ചറിയുന്നതും. അശരണരെയും അഗതികളെയും നിരാലംബരെയും സഹായമാവശ്യമുള്ള സകലരെയും സംരക്ഷിക്കുന്നതാണു സുരക്ഷിതത്വം നൽകുന്ന ഒരു അടയാളം.
മതേതര ഭാരതത്തിന്റെ ഏറ്റവും വലിയ ബലം ഈ നാട്ടിൽ എല്ലാ വിഭാഗം ജനങ്ങൾക്കും സമാധാനത്തോടെയും സഹകരണത്തോടെയും ഒരുമിച്ചു വസിക്കാനുള്ള ഇടമുണ്ടെന്നും അങ്ങനെയുള്ളവരെ സ്നേഹിക്കുന്ന, മനസറിഞ്ഞു സഹായിക്കുന്ന വലിയൊരു വിഭാഗം ജനസമൂഹമാണ് ഇതിന്റെ സംസ്കാരം നിലനിർത്തുന്നത് എന്നുമുള്ളത് ഒരു യാഥാർഥ്യമാണ്. വർത്തമാനകാലത്ത് പരസ്പര സംശയങ്ങളും വിദ്വേഷവും അസമാധാനവും എല്ലാം മറ്റുള്ളവരുടെ ശ്രദ്ധയിലും ലോകത്തിന്റെ ദൃഷ്ടിയിലും നമ്മെ സംശയത്തിന്റെ മുൾമുനയിലേക്ക് എത്തിക്കുകയാണ്.
""അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.'' ഇന്ത്യാ രാജ്യത്ത് സന്മനസുള്ളവരുടെ എണ്ണവും കൂട്ടായ്മകളും വർധിക്കുന്നതിന് ഇടയാക്കാൻ ഈ ക്രിസ്മസ് കാലത്ത് നമുക്കു പ്രാർഥിക്കാം.
ബത്ലഹേമിലെ ഉണ്ണി സമാധാനത്തിനായി പിറന്നവനാണ്. ദൈവത്തിന്റെ പുത്രനായി നമുക്കു രക്ഷ നൽകിയവനാണ്. ഈ യേശുപൈതലിനെ, ദിവ്യശിശുവിനെ, നാം കാണുന്പോൾ ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്നത് നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നമ്മെ പരസ്പരം കൂടുതൽ അറിയുന്നതിനും ബഹുമാനിക്കുന്നതിനും ഇടം നൽകുന്നതിനും നാം ഒന്നാണ് എന്നത് വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള പ്രചോദനം നൽകട്ടെ. ആ പ്രചോദനാരൂപിയിലും വിശാലമനസ്ഥിതിയിലും 2020-നെ സ്വാഗതം ചെയ്യുന്നതിനു നമുക്ക് ഇടയാകട്ടെ. എല്ലാവർക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകളും അനുഗ്രഹങ്ങളും സ്നേഹപൂർവം ആശംസിക്കുന്നു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
സന്മനസ് വളരട്ടെ
12:34 AM Dec 25, 2019 | Deepika.com