ഭാരതത്തിൽ മഹാത്മജിയുടെ ആത്മാവിന് പകരം നാഥുറാം ഗോഡ്സെയുടെ ആത്മാവ് ബലം പ്രാപിക്കുകയല്ലേ? കുപ്രസിദ്ധമാകുന്ന പൗരത്വ നിയമ ഭേദഗതി പോലുള്ള അടയാളങ്ങൾ തരുന്ന കൃത്യമായ സൂചന അതല്ലേ?
ഭോപ്പാലിൽ നിന്നുള്ള ബിജെപി ലോക്സഭാംഗമായ പ്രജ്ഞ സിംഗ് ഗോഡ്സെയെ ദേശഭക്തൻ എന്ന് വിളിച്ചതും ഇൻഡോറിലെ മോവായിൽ നിന്നുള്ള ബിജെപി എംഎൽഎ ഉഷാ താക്കൂർ അത് ഏറ്റുപറഞ്ഞതും ഭാരതീയ ജനതാപാർട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും ബിജെപിയിൽ ശക്തമാകുന്നത് ഗോഡ്സെയുടെ ആത്മാവാണ് എന്ന് അനുനിമിഷം വ്യക്തമാവുകയാണ്.
ലോകത്താകമാനം ശക്തമാകുന്ന ഇസ്ലാമോഫോബിയ അതിനു വളക്കൂറുള്ള മണ്ണും ആവുകയാണ്. ഭാരതത്തിൽ മാത്രമല്ല ലോകത്തിലെ എല്ലാ രാജ്യത്തും എന്തേ ഇത്തരം ഒരു ഭീതി വളരുന്നു എന്ന യാഥാർഥ്യവും വിസ്മരിക്കപ്പെട്ടു കൂടാ. അവിടങ്ങളിലെല്ലാം ഗോഡ്സെയുടെ ആത്മാവ് ശക്തമാകുന്നുമുണ്ട്. അധികാരം പിടിക്കുന്നതിന് ഏതു മാർഗവും നോക്കുന്നവർ ലോകത്ത് എല്ലായിടത്തും ഈ ഭീതി ഉപകരണമാക്കുന്നുണ്ട്.
അതു ശരിയല്ലെന്ന് അവരുടെ പാർട്ടികളിൽ തന്നെ വിമത ശബ്ദം ഉള്ളതുപോലെ ഇതിനെതിരെ പോരാടുന്നവരുടെ പാർട്ടികളിൽ ഈ സമീപനത്തെ ന്യായീകരിക്കുന്നവരും ഉണ്ട്. കുപ്രസിദ്ധമായ കാഷ്മീർ ബില്ലിനെ അനുകൂലിച്ചുകൊണ്ട് കോണ്ഗ്രസ് പാർട്ടിയിലെ യുവനേതാവായ ജോതിരാതിദ്യ സിന്ധ്യ രംഗത്തു വന്നപ്പോൾ അതിലൂടെ നമുക്ക് ഹിന്ദുക്കളുടെ പിന്തുണ കിട്ടും എന്ന് ഉറപ്പാണോ എന്ന മട്ടിൽ ദേശീയ നേതൃത്വം അദ്ദേഹത്തോടു ചോദിച്ചതായി വാർത്ത വന്നിരുന്നു. അതായത് ഇതിനെ അനുകൂലിക്കുന്ന പലർക്കും ഗാന്ധിജിയോട് ആത്മാർഥത ഇല്ലെന്ന്.
ഗോഡ്സെ വികാരം വളർത്തുന്നവർ
ഭാരതത്തിലെ നിയമത്തിനെതിരെ രംഗത്തുവരുന്ന പാക്കിസ്ഥാനും ബംഗ്ലാദേശുമെല്ലാം ഗോഡ്സെ വികാരത്തെയാണ് വളർത്തുന്നത്. ആ രാജ്യങ്ങളിലെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ പൗരത്വനിയമഭേദഗതിയെ എതിർത്തു കൊണ്ടുള്ള അവരുടെ രംഗ പ്രവേശം ഭാരതത്തിൽ നിയമത്തെ എതിർക്കുന്നവരിൽ പോലും ഒരു നാഥുറാം ചിന്ത ഉണർത്തുന്നുണ്ട്. ആസിയ ബീബി എന്ന ഒരു ക്രൈസ്തവ വീട്ടമ്മ 2010 ൽ ഖുറാനെ അപമാനിച്ചു എന്ന ആരോപണത്തിൽ മതനിന്ദ നിയമപ്രകാരം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും അവസാനം ലോക രാഷ്ട്രങ്ങളെല്ലാം ഇടപെട്ടതു മൂലം ഒരു വിധത്തിൽ സുപ്രീം കോടതിയിൽ നിന്നു കുറ്റവിമുക്തയാക്കപ്പെട്ട് 2019 രക്ഷപ്പെട്ട് കാനഡയിൽ എത്തിച്ചേർന്നതും പാക്കിസ്ഥാനിൽ നടന്ന സംഭവമാണ്.
ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിൽ ഇന്നും നടമാടുന്നതും ഇത്തിരി വ്യത്യസ്തമായ വിധത്തിൽ ഹിറ്റ്ലർ നടപ്പാക്കിയതും അമേരിക്കയിലെ ഡോണൾഡ് ട്രംപ് പോലുള്ളവർ ശരിക്കും പ്രയോജനപ്പെടുത്തുന്നതുമായ ഈ സമീപനം പരിഷ്കൃത സമൂഹത്തിന് ചേർന്നതോ എന്ന് ബന്ധപ്പെട്ടവരാരും ആലോചിക്കുന്നില്ല. ട്രംപിന്റെ നിലപാടിനെ വല്ലാതെ വിമർശിക്കുന്നവർ സിറിയയിൽ നിന്നുള്ള അഭയാർഥികളിൽ ക്രൈസ്തവരായവർക്കു നേരെ ഒബാമയും ക്ലിന്റണും കാണിച്ച വിവേചനം കണ്ടില്ല. ഇത് ലോകത്താകമാനമുള്ള ഒരു യാഥാർഥ്യമായി മാറുന്നുണ്ട്. 2015 ഫെബ്രുവരി 12 ന് ലിബിയയിലെ സിർത്തെ നഗരത്തിൽ 21 ക്രൈസ്തവരെ മത വിശ്വാസത്തിന്റെ പേരിൽ ഐഎസ് പ്രവർത്തകർ ക്രൂരമായ ശിരച്ഛേദനം ചെയ്യുകയും അതിന്റെ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തെങ്കിലും മനുഷ്യാവകാശങ്ങൾക്കു വേണ്ടി വരുന്ന മിക്ക ബുദ്ധിജീവികളും അന്ന് നിശബ്ദരായിരുന്നു.! ഇറാഖിലും ഈജിപ്തിലും സിറിയയിലും നൈജീരിയയിലും എല്ലാം ഇസ്ലാം തീവ്രവാദം നടത്തുന്ന ക്രൂരമായ നരഹത്യകൾ പലപ്പോഴും മാധ്യമങ്ങളും തമസ്ക്കരിക്കുന്നു. മതവിശ്വാസത്തിന്റെ പേരിൽ മുസ്ലിം തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ പോലും ഇവർ തയാറാകുന്നില്ല. അവർ കണ്ടതായി നടിക്കുന്നില്ല. അല്ലെങ്കിൽ ഒറ്റപ്പെട്ട ഭീകര പ്രവർത്തകർക്കു വേണ്ടി സമൂഹത്തെ ആകെ സംശയിക്കണമോ എന്ന് ചോദിക്കുന്നു. ഇത് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മനസിലെ ഭയം ഇല്ലാതാക്കില്ല.
ഇസ്ലാമോഫോബിയ
ഇന്ന് ആഗോള തലത്തിൽ ശക്തമാകുന്ന വികാരമാണ് ഇസ്ലാമോഫോബിയ. ഒറ്റപ്പെട്ട തീവ്രവാദികൾ നടത്തുന്ന പൈശാചിക നടപടിക്കു ഒരു സമൂഹത്തെ ഭയപ്പെടുന്നത് ശരിയോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ വളരെ നല്ല അയൽക്കാരായി ജീവിക്കുന്ന മുസ്ലിംകൾ പോലും അവരുടെ തീവ്രവാദ സംഘടനകളുടെ പ്രകടനത്തിൽ പങ്കെടുക്കുന്നതും ശക്തി പ്രകടിപ്പിക്കുന്നതും കാണുന്പോൾ സാധാരണക്കാരൻ എന്തു കരുതും? തീവ്രവാദികൾക്കു വേണ്ടിയുള്ള പോലീസ് അന്വേഷണങ്ങൾ സമൂഹത്തിൽ വളരെ നല്ലവരായി കരുതപ്പെടുന്ന പലരുടെയും ഭവനങ്ങളിൽ വരെ എത്തുന്പോൾ ജനം എന്തു ചെയ്യും? എന്തിന് കേരളത്തിൽ മുസ്ലിംലീഗും കാന്തപുരത്തെപ്പോലുള്ള മതനേതാക്കളും ഹർത്താലിനെതിരേ ആഹ്വാനം ചെയ്തിട്ടും ഹർത്താൽ നടന്നതും ആ ദിവസം ആക്രമണങ്ങൾ ഉണ്ടായതും എന്താണ് പൊതു സമൂഹത്തിനു കൊടുക്കുന്ന പാഠം?
അമേരിക്കയിൽ മാത്രമല്ല ഇംഗ്ലണ്ടിലും കാനഡയിലും പോളണ്ടിലും സ്പെയിനിലും ജർമനിയിലും ഫ്രാൻസിലും സ്വീഡനിലും എല്ലാം ഈ ഭീതിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ആ അവകാശം ഉള്ളിടത്ത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവർ തങ്ങളുടെ മതത്തെയോ മതാചാരങ്ങളെയോ വിമർശിച്ചാൽ കൈക്കൊള്ളുന്ന സമീപനം വ്യത്യസ്തമാണ്. മറ്റു മതങ്ങളിലെ ആചാരങ്ങളെ ദുരാചാരങ്ങളായി ചിത്രീകരിക്കാൻ എല്ലാത്തരം ബുദ്ധിജീവികളെയും ഉപയോഗിക്കുന്ന ഇവർ തങ്ങളുടെ മതത്തെ കുറിച്ച് ഉയരുന്ന നിസാരമായ വിമർശനത്തെപ്പോലും നേരിടുന്നത് ആക്രമണത്തിലൂടെയാണ്. അതു കൊണ്ട് മിക്കവാറും മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇവരെ ഭയപ്പെടുന്നു.
കേരളത്തിൽ ഇമാമുകൾ പ്രതിയാക്കപ്പെടുന്ന പീഡനങ്ങളോടും ക്രൈസ്തവ പുരോഹിതർ പ്രതിയാക്കപ്പെടുന്ന പീഡനങ്ങളോടും മുഖ്യധാരാ മാധ്യമങ്ങളും അവയിലെ ശിങ്കങ്ങളും കാണിക്കുന്ന തന്റേടം തന്നെ തെളിവല്ലേ? മുസ്ലിം സമൂഹത്തിലെ മിക്കവാറും സ്ത്രീകൾ തട്ടമിട്ടു നടക്കുന്പോൾ സന്യാസ സഭയുടെ പ്രത്യേക നിയമം അനുസരിച്ച് ജീവിക്കേണ്ട ഒരു വിമത ആ വേഷത്തിനു പകരം ചുരിദാർ ധരിക്കണം എന്ന് പറഞ്ഞു നടത്തുന്ന സമരത്തിന് ആളിറക്കിക്കൊടുക്കുന്നവർ കാണിക്കുന്ന സമീപനം എന്താണ്? ആഗോള തലത്തിൽ ഉണ്ട് ഈ അസഹിഷ്ണുത.
ഫ്രാൻസിലെ ഷാർലി എബ്ഡോ മാസികയിൽ വന്ന കാർട്ടൂണിന്റെ പേരിൽ 2015 ജനുവരി ഏഴിന് 11.30 ന് സായുധരായ മുസ്ലിം തീവ്രവാദികൾ ഓഫീസിൽ ഇരച്ചു കയറി 12 പേരെ വെടിവച്ചു കൊല്ലുകയും 11 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ എവിടെയും അവർ നടത്തും എന്ന ഭീതി സമൂഹത്തിൽ പടരുന്നു. കേരളത്തിൽ ഒരു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കിയ അധ്യാപകന് അനുഭവിക്കേണ്ടി വന്ന ശിക്ഷ ലോകം കണ്ടു. ഡെൻമാർക്കിലും അമേരിക്കയിലും എല്ലാം ഈ സംഭവത്തിന്റെ പ്രതിധ്വനികൾ ഉണ്ടായി. ഇതും ഇസ്ലാമിക രീതിയായി ജനം കരുതുന്നു.
ഭക്ഷണത്തിലും
ഭക്ഷണകാര്യത്തിൽപോലും മതത്തിന്റെ പേരിൽ തീവ്രവാദികൾ ആക്രമണം നടത്തുന്നു. തങ്ങൾ ഉള്ള സ്ഥലത്ത് മറ്റുള്ളവർ എന്തു കഴിക്കാം, കഴിച്ചുകൂടാ എന്നൊക്കെ വ്യവസ്ഥകൾ വയ്ക്കുന്നു.
മ്യാൻമറിലെ റോഹിംഗ്യകളുടെ കഥപോലെ കളിയിൽ തോറ്റ പാവങ്ങളുടെ കഥയും ഉണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബർമയിലെ ഭൂരിപക്ഷ ബുദ്ധമതക്കാർ ബ്രിട്ടനെതിരെ ജപ്പാനൊപ്പം നിന്നപ്പോൾ റോഹിംഗ്യയിലെ മുസ്ലിംകൾക്ക് പ്രത്യേക രാജ്യം വാഗ്ദാനം ചെയ്തു ബ്രിട്ടൻ കൂടെനിർത്തി. യുദ്ധം കഴിഞ്ഞ് 1948 ൽ ബർമ സ്വതന്ത്രമാവുകയും അവിടെ ജനാധിപത്യം നിലവിൽ വരികയും ചെയ്തതോടെ ഭൂരിപക്ഷ സമുദായക്കാരുടെ ഭരണമായി. അവർ റോഹിംഗ്യ മുസ്ലിംകൾക്കു പൗരത്വം പോലും കൊടുക്കുന്നില്ല. സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്നു. ഈ സാമൂഹിക യാഥാർഥ്യങ്ങളാണ് ഗോഡ്സെ മനോഭാവം കച്ചവടം ചെയ്യുന്നവർ നന്നായി വിപണനം ചെയ്യുന്നത്?
"ഞാൻ എന്തുകൊണ്ട് ഗാന്ധിയെ വധിച്ചു?’
1948 നവംബർ എട്ടിന് ഡൽഹിയിലെ റെഡ് ഫോർട്ട് ട്രയൽ കോടതിയിൽ നഥുറാം ഗോഡ്സെ സമർപ്പിച്ച സത്യവാങ്മൂലം ’ഞാൻ എന്തുകൊണ്ട് ഗാന്ധിയെ വധിച്ചു?’ എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്. ഗോഡ്സെ കോടതിയിൽ സമർപ്പിച്ച പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനു പോലും ഒരിക്കൽ വിലക്കുണ്ടായിരുന്നു. അത്തരത്തിൽ അടിച്ചമർത്താൻ നോക്കിയിട്ടും നാഥുറാം ഗോഡ്സെയുടെ നിലപാടുകൾ ഭാരതത്തിൽ ശക്തമാകുന്നത് കണ്ടില്ലെന്ന് നടിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതുകൊണ്ട് ആരും സത്യം അറിയാതിരിക്കില്ല. ഇത്തരം സമീപനങ്ങൾ ആ സമീപനത്തിനു പിന്നിലെ സത്യം അന്വേഷിക്കാൻ സാധാരണക്കാരനെ നിർബന്ധിക്കും എന്നത് സത്യമാണ്.
ഗോഡ്സെയുടെ സത്യവാങ്മൂലത്തിൽ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാൻ കോണ്ഗ്രസും ഗാന്ധിജിയും കാണിച്ച ആവേശത്തിന്റെയും അതിലൂടെ ഹൈന്ദവ സമൂഹത്തിന് ഉണ്ടായ നഷ്ടത്തിന്റെയും കണക്കുകൾ 150 ഖണ്ഡികകളായി വിവരിക്കുന്നുണ്ട്. മുസ്ലിംകൾ നടത്തിയ ഹൈന്ദവ പീഡനങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു. ഹിന്ദു - മുസ്ലിം ഐക്യത്തിനു വേണ്ടി എന്ന മട്ടിൽ മുസ്ലിംകളെ പ്രീണിപ്പിക്കാൻ ഗാന്ധിജി കാണിക്കുന്ന ഒൗദാര്യങ്ങൾ അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കുന്നു. ആഫ്രിക്കയിൽനിന്നു വലിയ നേതാവായി മടങ്ങിയെത്തി എങ്കിലും ഭാരതത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യ സമര നേതാക്കൾക്കിടയിൽ അത്ര മേധാശക്തി ആർജിക്കാനാവാതെ വന്ന ഗാന്ധിജി നടത്തിയ അതിജീവന തന്ത്രം പോലാണ് ഈ സമീപനത്തെ ഗോഡ്സെ ചിത്രീകരിക്കുന്നത്. ഖിലാഫത്ത് സമരത്തിലും മറ്റും ഈ ലക്ഷ്യത്തോടെയാണ് കോണ്ഗ്രസ് മുസ്ലിംകൾക്കൊപ്പം നിന്നത് എന്ന പക്ഷക്കാരനാണ് അദ്ദേഹം.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോട് ചേർന്നു നിന്നും സർക്കാർ ആനുകൂല്യങ്ങളും നിയമനങ്ങളും നേടിയവർക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് ഗോഡ്സെയെ വേദനിപ്പിക്കുന്നു. ഇത്തരം ചിന്തകൾ ഇന്നും സവർണ സമുദായങ്ങളിൽ ശക്തമാവുകയാണ്. സർക്കാർ നിയമനങ്ങളിൽ സംവരണത്തിലൂടെയും മെറിറ്റിലൂടെയും സംവരണ സമുദായക്കാർ തന്നെ നിയമനം നേടുന്പോൾ സംവരണമില്ലാത്ത തൊഴിലന്വേഷകരിൽ ഉണ്ടാകുന്ന അമർഷം വളർത്തുന്നത് ഗോ ഡ്സെ വികാരം തന്നെയാവും.
ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തങ്ങൾ മതപരമായി ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ തങ്ങൾക്കും കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നതും ഭൂരിപക്ഷ സമുദായത്തിൽ വളരുന്ന ചിന്തയുടെ അടയാളമാണ്. സാന്പത്തികമായ പിന്നോക്കാവസ്ഥയോ മതപരമായ ന്യൂനപക്ഷാവസ്ഥയോ ഒന്നും ഭൂരിപക്ഷ സമൂഹത്തിന് ആനുകൂല്യത്തിന് കാരണമാകുന്നില്ല എന്ന് മാത്രമല്ല അത്തരം നീക്കങ്ങളോട് സംവരണ സമുദായങ്ങൾ പുലർത്തുന്ന അസഹിഷ്ണുത ഭൂരിപക്ഷ സമുദായങ്ങളിൽ ഗോഡ്സെ വികാരം വളർത്തുകയും ചെയ്യും.
മതത്തിന്റെ അടിസ്ഥാനത്തിൽ ഭാരതത്തെ വിഭജിച്ചശേഷം പാക്കിസ്ഥാന് പിതൃസ്വത്തായി ഭാരതത്തിൽ നിന്ന് 55 കോടി രൂപ കൂടി കൊടുക്കണം എന്ന് ഗാന്ധിജി ആവശ്യപ്പെട്ടത് ഗോഡ്സെക്കു സഹിക്കാനായില്ല. വല്ലാത്ത സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന നെഹ്റു നയിച്ച അന്നത്തെ ഭാരതസർക്കാർ, പ്രത്യേകിച്ചും സർക്കാരിലെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ, ആ നിർദേശത്തെ എതിർത്തു. അതോടെ ഗാന്ധിജി മരണം വരെ അനിശ്ചിതകാല ഉപവാസം പ്രഖ്യാപിച്ചു. ഭാരതസർക്കാർ പാക്കിസ്ഥാന് 55 കോടി രൂപയും കൊടുത്തു. 200 പുറങ്ങളുള്ള ആ പുസ്തകം വായിക്കുന്നവർക്ക് ഗോഡ്സെയുടെ സമീപനത്തെ ന്യായീകരിക്കാനാവില്ലെങ്കിലും പരിഷ്കൃത സമൂഹം ഈ സങ്കടങ്ങളും കണക്കിലെടുക്കേണ്ടതില്ലേ എന്നു സംശയിച്ചുപോകും.
ബില്ലിനെതിരെ ഉയരുന്ന എതിർപ്പ് ഗോഡ്സെ മനോഭാവക്കാരുടെ മനസിനെ കൂടുതൽ കഠിനമാക്കുന്നുണ്ട് എന്നതും കാണാതെ പോകരുത്.
അനന്തപുരി/ദ്വിജൻ
ഗോഡ്സെയുടെ ആത്മാവിന്റെ കാലം
01:21 AM Dec 22, 2019 | Deepika.com