അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായ ഡോണൾഡ് ട്രംപിനെ യുഎസ് കോൺഗ്രസിന്റെ ജനപ്രതിനിധിസഭ ഇന്നലെ ഇംപീച്ച് ചെയ്തു. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിലെ രണ്ടൊഴികെ എല്ലാ ഡെമോക്രാറ്റുകളും ട്രംപിനെതിരേ ഇംപീച്ച്മെന്റിനായി ഉന്നയിച്ച രണ്ടു വകുപ്പുകളെയും അനുകൂലിച്ചു വോട്ടുചെയ്തതോടെ കേവലഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പാസായി. അധികാരദുർവിനിയോഗവും കോൺഗ്രസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തിയതുമാണ് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ.
പശ്ചാത്തലകഥ
പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി ഡെമോക്രാറ്റ് നേതാവും ജനപ്രതിനിധിസഭാ സ്പീക്കറുമായ നാൻസി പെലോസി തുടക്കംമുതലേ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിപ്രായം. ഒടുവിൽ അവർക്കു നല്ലൊരു പിടിവള്ളി കിട്ടി.
യുക്രെയ്ൻ ഗവൺമെന്റിന് നാനൂറു ദശലക്ഷം ഡോളറിന്റെ സൈനികസഹായം നൽകാൻ യുഎസ് കോൺഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നതാണ്. ഈവർഷാരംഭത്തിൽ യുക്രെയിനിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ സെലെൻസ്കിയെ പ്രസിഡന്റ് ട്രംപ് ഓവൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കണമെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ നിർദേശിച്ചു.
എന്നാൽ, ട്രംപ് ആ മീറ്റിംഗ് മാറ്റിവയ്ക്കുക മാത്രമല്ല, യുക്രെയ്നുള്ള സൈനികസഹായം നിർത്തിവയ്ക്കാൻ വൈറ്റ്ഹൗസിൽനിന്നു നിർദേശവുമുണ്ടായി. പിന്നീട് ജൂലൈയിൽ ട്രംപ് യുക്രെയ്ൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചപ്പോൾ തന്റെ രാഷ്ട്രീയ പ്രതിയോഗിയും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ളയാളുമായ ജോ ബൈഡനും മകനും യുക്രെയ്നിൽ നടത്തിയിട്ടുള്ള ബിസിനസ് ഇടപാടുകളെപ്പറ്റി അന്വേഷണം നടത്താൻ ട്രംപ് ആവശ്യപ്പെട്ടു എന്നുമാണ് ഡെമോക്രാറ്റുകളുടെ ആരോപണം.
ജനപ്രതിനിധിസഭയുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽനിന്ന് വൈറ്റ്ഹൗസിനെ ട്രംപ് വിലക്കിയെന്നും ഉദ്യോഗസ്ഥർ മൊഴി കൊടുക്കുന്നതിനെ തടഞ്ഞു എന്നതുമാണ് രണ്ടാമത്തെ ആരോപണവകുപ്പ്.
ഇംപീച്ച്മെന്റ് നടപടി
നീണ്ട എട്ടുമണിക്കൂർ ചർച്ചകൾക്കുശേഷം രണ്ട് ആരോപണവകുപ്പുകളും പ്രത്യേകം വോട്ടിനിട്ടു പാസാക്കി. പക്ഷേ ജനപ്രതിനിധിസഭ ഇംപീച്ച്മെന്റ് പാസാക്കിയതുകൊണ്ട് പ്രസിഡന്റ് അധികാരം ഒഴിയേണ്ടതില്ല. യുഎസ് കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ വിചാരണയ്ക്കുശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാൽ മാത്രമേ പ്രസിഡന്റിനെ അധികാരത്തിൽനിന്നു നീക്കംചെയ്യാനാവൂ.
അമേരിക്കയുടെ ചരിത്രത്തിൽ രണ്ടുപേരെ മാത്രമേ ഇതുവരെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തിട്ടുള്ളൂ. ആൻഡ്രു ജോൺസണും ബിൽ ക്ലിന്റനുമാണ് അവർ. പക്ഷേ, സെനറ്റ് ഇരുവരെയും കുറ്റവിമുക്തരാക്കി.
ഭരണഘടന പറയുന്നത്
അമേരിക്കൻ ഭരണഘടനയനുസരിച്ച് ജനപ്രതിനിധിസഭ പ്രസിഡന്റിനെ ഇംപീച്ച് ചെയ്താൽ തുടർന്നു സെനറ്റ് വിചാരണ ആരംഭിക്കണം. ഈ വിചാരണയിൽ സെനറ്റംഗങ്ങൾ ജൂറിയും ജനപ്രതിനിധിസഭ പ്രോസിക്യൂഷനുമായിരിക്കും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിചാരണയിൽ അധ്യക്ഷത വഹിക്കും. സാക്ഷികളെ വിസ്തരിക്കണോ വേണ്ടയോ, ഏതെല്ലാം തെളിവുകൾ സ്വീകാര്യമാണ് എന്നെല്ലാം തീരുമാനിക്കുന്നത് സെനറ്റാണ്.
ആദ്യഘട്ടമായി റിപ്പബ്ലിക്കൻ പാർട്ടി നേതാവും പ്രതിപക്ഷമായ ഡെമോക്രാറ്റ് നേതാവുംകൂടി ഏതെല്ലാം സാക്ഷികളെ വിസ്തരിക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തും. അക്കാര്യത്തിൽ ഇപ്പോൾത്തന്നെ അവർ തമ്മിൽ യോജിപ്പില്ല. ആരോപണവിമുക്തനായി ജനങ്ങളുടെ മുന്പിൽ വരാനും തന്റെ ഭാഗം വ്യക്തമാക്കാനും ഇംപീച്ച്മെന്റ് വെറും രാഷ്ട്രീയ നാടകമാണെന്നു കാണിക്കാനും ഉടൻ വിചാരണ വേണമെന്നാണു ട്രംപിന്റെ പക്ഷം.
എന്നാൽ, സാക്ഷികളെ വിസ്തരിക്കാൻ സെനറ്റ് തീരുമാനിക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു പ്രോസിക്യൂഷൻ മാനേജർമാരെ തീരുമാനിക്കാമെന്നാണ് നാൻസി പെലോസിയുടെ നിലപാട്. ഇംപീച്ച്മെന്റ് പ്രമേയം തിടുക്കത്തിൽ സെനറ്റിലേക്ക് അയയ്ക്കില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും അടുത്ത വർഷാരംഭത്തിലായിരിക്കും വിചാരണ നടക്കുക.
ആദ്യം സെനറ്റർമാർ നിഷ്പക്ഷ നിലപാടിനുള്ള പ്രതിജ്ഞയെടുത്ത് സാക്ഷിവിസ്താരം ആരംഭിക്കും. സെനറ്റർമാർ എഴുതിക്കൊടുക്കുന്ന ചോദ്യങ്ങൾ ചീഫ്ജസ്റ്റീസ് ഉറക്കെ ചോദിച്ച് ഉത്തരങ്ങൾ തേടുകയാണു പതിവ്. പ്രസിഡന്റിനു സ്വന്തം അഭിഭാഷകരെ നിയോഗിച്ചു സാക്ഷികളെ ക്രോസ്വിസ്താരം ചെയ്യാം. ആരോപിക്കപ്പെടുന്ന ഏതെങ്കിലും വകുപ്പിൽ കുറ്റം വിധിച്ചാൽ പ്രസിഡന്റിനെ പദവിയിൽനിന്നു മാറ്റണമെന്ന പ്രമേയം സെനറ്റ് പാസാക്കും. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കാൻ മറ്റൊരു വോട്ടെടുപ്പും നടത്താവുന്നതാണ്.
ഇപ്പോഴത്തെ സാധ്യത
സെനറ്റിലെ ആകെയുള്ള നൂറ് അംഗങ്ങളിൽ റിപ്പബ്ലിക്കൻ അംഗങ്ങൾ 51 ആണ്. അവരുടെയിടയിൽ വിഭിന്ന ആശയങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ടെങ്കിലും പ്രസിഡന്റിനെ മാറ്റണമെന്ന അഭിപ്രായം ആർക്കുമില്ല. ജനപ്രതിനിധിസഭയിലെ എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഒന്നിച്ചുനിന്നു പ്രമേയത്തിന് എതിരായി വോട്ടുചെയ്തു എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. അതിനു മുഖ്യകാരണം ഡെമോക്രാറ്റുകൾ വളരെയേറെ ഒച്ചപ്പാടുകളൊക്കെ ഉണ്ടാക്കിയെങ്കിലും ട്രംപിനെ നീക്കം ചെയ്യണമെന്ന അഭിപ്രായം പൊതുജനങ്ങളുടെയിടയിൽ പരക്കെ ഇല്ലെന്നതാണ്.
റിപ്പബ്ലിക്കൻ അനുഭാവികൾ ട്രംപിന്റെ പിന്നിൽ കൂടുതൽ ശക്തമായി നിലകൊള്ളാൻ ഡെമോക്രാറ്റുകളുടെ ഈ നീക്കം വഴിതെളിച്ചിട്ടുണ്ട്. ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പ് നടക്കുന്പോൾ മിഷിഗണിൽ ഒരു റാലിയിൽ പങ്കെടുക്കാനെത്തിയ ട്രംപിനെ ആവേശപൂർവമാണ് അനുഭാവികൾ വരവേറ്റത്. തന്നെയുമല്ല, വിവാദപരമായ പല തീരുമാനങ്ങളും ട്രംപ് എടുത്തിട്ടുണ്ടെങ്കിലും യാഥാസ്ഥിതികരായ ജനങ്ങൾക്ക് അവ മിക്കവയും സ്വീകാര്യമായിരുന്നു. ഇലക്ഷൻ പ്രചാരണസമയത്ത് നടത്തിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണു താൻ ചെയ്യുന്നത് എന്ന നിലപാടാണ് ട്രംപിന്റേത്.
അതിലുപരി, ട്രംപ് പ്രസിഡന്റായതിൽപ്പിന്നെ തൊഴിലവസരങ്ങൾ വർധിച്ചതും നിർമാണമേഖലയിൽ കുതിപ്പുണ്ടായതും സ്റ്റോക്ക് മാർക്കറ്റ് വളരെയേറെ ഉയർന്നതുമെല്ലാം റിപ്പബ്ലിക്കൻ അനുഭാവികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളുമായുള്ള വ്യാപാരകരാറുകളിൽ കാർക്കശ്യം പുലർത്തുന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇക്കാരണങ്ങളാൽ ട്രംപിനെതിരായി വോട്ട് ചെയ്ത് അദ്ദേഹത്തെ പുറത്താക്കാൻ റിപ്പബ്ലിക്കൻ സെനറ്റർമാർ തയാറാകില്ല.
ജനപ്രതിനിധിസഭയിൽ ഇംപീച്ചമെന്റ് പാസാക്കിയെങ്കിലും സെനറ്റ് വിചാരണ കടന്ന് ട്രംപിനെ പ്രസിഡന്റ് പദവിയിൽനിന്നു നീക്കാമെന്നു ഡെമോക്രാറ്റുകൾ കരുതുന്നില്ല. ട്രംപിനെതിരേ കുറേയേറെ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പൊതുജനമധ്യത്തിലെത്തിക്കാൻ ഈ വിചാരണയിലൂടെ അവസരം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെ അടുത്തവർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനിടയുള്ള ട്രംപിന്റെ ഇമേജിനു മേൽ കരിനിഴൽ വീഴ്ത്താനാകും. ആ ലക്ഷ്യം കുറേയൊക്കെ നേടാൻ കഴിഞ്ഞെന്ന് അവർക്ക് സമാധാനിക്കാം.
എന്താണ് ഇംപീച്ച്മെന്റ്?
അമേരിക്കൻ ഭരണഘടനയിൽ പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ ചീഫ് ജസ്റ്റീസ് പോലുള്ള ഉന്നത ഉദ്യോഗസ്ഥരെയോ ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ സ്ഥാനങ്ങളിൽനിന്നു മാറ്റാൻ വ്യവസ്ഥയുണ്ട്.
രാജ്യദ്രോഹം, അഴിമതി, ക്രിമിനൽ കുറ്റം, ഗൗരവതരമായ പെരുമാറ്റദൂഷ്യം എന്നിവയിൽ ഏതെങ്കിലുമൊരു ആരോപണമാണ് ഇംപീച്ച്മെന്റിനു വഴിയൊരുക്കുന്നത്. അമേരിക്കൻ കോൺഗ്രസിന്റെ അധോസഭയായ ജനപ്രതിനിധിസഭയുടെ ജുഡീഷൽ കമ്മിറ്റി അന്വേഷിച്ചു തെളിവുകൾ കണ്ടെത്തിയാൽ അതു സഭയിൽ ചർച്ചചെയ്ത് വോട്ടിനിട്ട് കേവലഭൂരിപക്ഷം നേടുകയാണ് ആദ്യപടി.
പിന്നീടത് ഉപരിസഭയായ സെനറ്റിനു വിടുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സെനറ്റ് കമ്മിറ്റി വീണ്ടും വിശദമായ വിചാരണ നടത്തി ആരോപണം സംശയലേശമെന്യേ തെളിഞ്ഞാൽ അതു സെനറ്റിൽ വോട്ടിനിടുന്നു. പ്രസ്തുത വോട്ടിംഗിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ അധികരത്തിൽനിന്നു നീക്കാനാവൂ.
ജോസ് കല്ലുകളം, ഫ്ളോറിഡ
പ്രസിഡന്റ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുന്പോൾ
11:43 PM Dec 19, 2019 | Deepika.com