സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്നതാണ് ആസാമിന്റെ അവസ്ഥ. സംസ്ഥാനത്തെങ്ങും ഭയവും രോഷവും ആശങ്കയും പെരുകുകയാണ്. നാലുപേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും അനേകർ അറസ്റ്റിലാവുകയും ചെയ്തിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങളും എഴുത്തുകാരും ആർട്ടിസ്റ്റുകളുമെല്ലാം സമരമുഖത്തെത്തിക്കഴിഞ്ഞു. തദ്ദേശീയരും കുടിയേറ്റക്കാരുമെല്ലാം ആശങ്കയുടെ മുൾമുനയിലാണ് എന്നതാണ് യാഥാർഥ്യം.
പ്രതിപക്ഷത്തിന്റെ എതിർപ്പുകളെയെല്ലാം അവഗണിച്ച് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി നിയമം ഏറ്റവും ഗുരുതരമായി ബാധിക്കുക ആസാമിനെയാണെന്നത് തർക്കമറ്റ വസ്തുതയാണ്. മതപരമായ വിവേചനമല്ല ആസാംകാർ നേരിടുന്ന പ്രശ്നം. വിഭജനവും യുദ്ധവുമെല്ലാം വരുത്തിവച്ച കെടുതികൾ ഏറെ സഹിച്ചവരാണ് ഈ അതിർത്തി ദേശക്കാർ. സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ഏറെക്കാലം ആയുധമെടുത്തു പോരാടി. ഒടുവിൽ 1985ൽ കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കി. എന്നാൽ, ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാൻ കേന്ദ്ര സർക്കാർ ശുഷ്കാന്തി കാട്ടിയില്ല. ഒടുവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പൗരത്വ രജിസ്റ്റർ പുതുക്കൽ നടന്നു.
അതിനിടയിലാണ് ഇപ്പോൾ പൗരത്വ നിയമംതന്നെ ഭേദഗതി ചെയ്തിരിക്കുന്നത്. ഒത്തുതീർപ്പ് കരാറും പൗരത്വ രജിസ്റ്റർ പുതുക്കലുമെല്ലാം നിഷ്ഫലമാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് ആസാമുകാർ ചൂണ്ടിക്കാട്ടുന്നത്. 1951ലും 1971ലുമെല്ലാം അധികഭാരം വഹിച്ചവരാണ് തങ്ങളെന്നും ഇനിയും താങ്ങാനാവില്ലെന്നുമാണ് സമരക്കാരുടെ വാദം.
പോരാട്ടവീര്യം
തങ്ങളുടെ വംശീയവും ഭാഷാപരവുമായ തനതു സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ നൂറ്റാണ്ടു മുമ്പേ പോരാട്ടം നടത്തിയവരാണ് ആസാം ജനത. 1836ൽ ബ്രിട്ടീഷ് സർക്കാർ ബംഗാളി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചപ്പോൾ ആസാം ജനത അതിശക്തമായ എതിർപ്പുകളുയർത്തി പ്രതിരോധിച്ചു. ഒടുവിൽ 1873ൽ ബ്രിട്ടീഷ് സർക്കാരിനു തീരുമാനം പിൻവലിക്കേണ്ടിവന്നു. പിന്നീട് ഇന്ത്യാ വിഭജനകാലത്തും 1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃക്രമീകരണം നടത്തിയപ്പോഴും പ്രക്ഷോഭമുണ്ടായി. തുടർന്നാണ് ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരേ ആറുവർഷം നീണ്ടുനിന്ന കലാപമുണ്ടായത്.
"മണ്ണിന്റെ മക്കൾ വാദം’ ശക്തമായിരുന്ന അക്കാലത്ത് ആസാമിൽ ഏറ്റുമുട്ടലുകളും കലാപങ്ങളും നിത്യസംഭവമായിരുന്നു. ആയിരക്കണക്കിനുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1983ലെ നെല്ലി കൂട്ടക്കൊലയിൽ ബംഗാളി സംസാരിക്കുന്ന രണ്ടായിരത്തിലധികം മുസ്ലിംകളെയാണ് ഒറ്റയടിക്ക് കൊന്നൊടുക്കിയത്. ഒടുവിൽ 1985ൽ കേന്ദ്ര സക്കാർ മുൻകൈയെടുത്തു നടത്തിയ ചർച്ചകളെത്തുടർന്നാണ് ഒത്തുതർപ്പുണ്ടായത്.
പൗരത്വ രജിസ്റ്റർ
മൂന്നര പതിറ്റാണ്ടിനോടടുക്കുമ്പോഴും ഒത്തുതീർപ്പ് കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല കരാർതന്നെ നിർവീര്യമാക്കുന്ന തരത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരിക്കുന്നു എന്നതാണ് ആസാമുകാരെ പ്രകോപിതരാക്കുന്നത്. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനുമായി കേന്ദ്രസർക്കാർ 1985ൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് 1971 മാർച്ച് 24 അർധരാത്രിക്കു മുമ്പ് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്കാണ് പൗരത്വത്തിന് അർഹതയുള്ളത്. അതിനുശേഷം കുടിയേറിയവരെ പുറത്താക്കണമെന്നും ഒത്തുതീർപ്പിൽ വ്യവസ്ഥ ചെയ്തിരുന്നു.
പിന്നീട് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2013ലാണ് പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.
പൗരത്വത്തിനു പരിഗണിച്ച 1971 മാർച്ച് 24 എന്ന തീയതിക്കു പകരം 1951 പരിഗണിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പാസാക്കിയ നിയമമനുസരിച്ച് 2014 ഡിസംബർ 31 വരെ കുടിയേറിയവരിലെ മുസ്ലിംകൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന് അവസരമൊരുങ്ങുകയാണ്.
എതിർപ്പിന്റെ കാരണങ്ങൾ
പൗരത്വ രജിസ്റ്റർ പുതുക്കിയപ്പോൾ പൗരത്വത്തിനായി അപേക്ഷിച്ചവരിൽ 19 ലക്ഷം പേർ പുറത്തായി. ഇവരിൽ മുസ്ലിംകളെക്കാൾ ഹിന്ദുക്കളാണുള്ളത്. 12 ലക്ഷത്തോളംപേർ ഹിന്ദുക്കളാണെന്ന പ്രചാരണവുമുണ്ട്. പൗരത്വ രജിസ്റ്ററിൽനിന്നു പുറത്താക്കപ്പെട്ട ഹിന്ദുക്കൾക്കു മുഴുവൻ പൗരത്വം ലഭിക്കാൻ ഇടയാക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം എന്നതാണ് ആസാമിനെ അസ്വസ്ഥമാക്കുന്നത്. ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതോ മുസ്ലിംകളെ ഒഴിവാക്കുന്നതോ മാത്രല്ല ആസാമുകാരുടെ വിഷയം. അനധികൃത കുടിയേറ്റക്കാർ ഏതു മതക്കാരായാലും ഭാഷക്കാരായാലും അവരെ കുടിയിരുത്തരുത് എന്നതാണ് ഇവരുടെ ആവശ്യം.
അനധികൃത കുടിയേറ്റംമൂലം സംസ്ഥാന ജനസംഖ്യ ക്രമാതീതമായി കൂടിയെന്നും ആസാമീസ് സംസാരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നുമാണ് ആസാമുകാർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ സംസ്ഥാനത്ത് ആസാമീസ് സംസാരിക്കുന്നവർ 40 ശതമാനം മാത്രമാണ്. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നും ബംഗാളി സംസാരിക്കുന്നവരായി മാറിക്കഴിഞ്ഞു. 2001ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യ 2.66 കോടിയായിരുന്നു. 2011 ആയപ്പോഴേക്കും ഇത് 3.11 കോടിയായി വർധിച്ചു. 16.93 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.
അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റംവഴി തങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്നും സാമ്പത്തിക പിന്നോക്കാവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നും ഇവർ പരാതിപ്പെടുന്നു. ത്രിപുരയിൽ തദ്ദേശീയർ ഒതുക്കപ്പെട്ട അനുഭവമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ ആറാം പട്ടികയുടെ സംരക്ഷണമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് ഭേദഗതി ചെയ്ത നിയമത്തിലെ വ്യവസ്ഥകൾ ബാധകമല്ലെന്ന വാദം തങ്ങളെ കബളിപ്പിക്കാനാണെന്നും അതുകൊണ്ടൊന്നും പ്രക്ഷോഭം തണുക്കില്ലെന്നുമാണ് സമരക്കാർ പറയുന്നത്.
ആശങ്കയിൽ കുടിയേറ്റക്കാരും
പൗരത്വ രജിസ്റ്റർ പുതുക്കലിൽ അനീതിയുണ്ടായെന്നും അർഹരായ പലർക്കും രജിസ്റ്ററിൽ ഇടംകിട്ടിയില്ലെന്നും വ്യാപക പരാതി നിലനിൽക്കുമ്പോഴാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം കൊഴുക്കുന്നത്. നിയമ ഭേദഗതിയിലൂടെ ഗുണംകിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നവരുടെ ആശങ്ക ഇതോടെ വർധിച്ചു. ഐക്യരാഷ്ട്ര സഭയും കൂടുതൽ രാജ്യങ്ങളും വിമർശനമുയർത്തിയതും പുനരാലോചന നടത്തുമെന്ന തരത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതുമെല്ലാം ഇക്കൂട്ടരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
എന്നാൽ, പൗരത്വ രജിസ്റ്ററിൽനിന്നു പുറത്തായ അർഹതയുള്ള മുസ്ലിംകളുടെ അവസ്ഥയാണ് കൂടുതൽ പരിതാപകരം. ഇനി തങ്ങൾക്കു മുട്ടാൻ വാതിലുകളില്ലെന്ന ആശങ്ക ഇവരെ നിരാശരാക്കുന്നു. പൗരത്വ നിയമ ഭേദഗതി വന്നതോടെ രജിസ്റ്റർ വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ നിലപാട് എന്തായിരിക്കുമെന്നാണ് ഇവർ ഉറ്റുനോക്കുന്നത്.
വെട്ടിലായി എജിപി
പൗരത്വ പ്രശ്നം കത്തിയാളുമ്പോൾ ധർമസങ്കടത്തിലാണ് ആസാം ഗണ പരിഷത്ത്. അനധികൃത കുടിയേറ്റത്തിനെതിരേ ചരിത്രപോരാട്ടം നടത്തിയ പ്രഫുല്ല കുമാർ മഹന്തയും അനുയായികളും സംസ്ഥാനരാഷ്ട്രീയത്തിൽനിന്ന് നിഷ്കാസിതരാകുന്നതിന്റെ സൂചനകളും വന്നുതുടങ്ങി. ഇതു മനസിലാക്കിയാകണം ഇന്നലെ എജിപി യു-ടേൺ എടുക്കുന്നതായി പ്രഖ്യാപിച്ചത്. പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് വോട്ട് ചെയ്യേണ്ട ഗതികേടിലായിരുന്നു എജിപിയുടെ ഏക രാജ്യസഭാംഗം. സംസ്ഥാനത്ത് ബിജെപിക്കൊപ്പം ഭരണം പങ്കിടുന്ന എജിപിക്ക് മറ്റു വഴികളില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. എന്നാൽ, ഇപ്പോൾ പ്രതിഷേധം കനക്കുമ്പോൾ എജിപി നേതാക്കൾ പശ്ചാത്തപിക്കുകയാണ്.
1985 ഡിസംബർ 24ന് തന്റെ 32-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി പ്രഫുല്ല കുമാർ മഹന്ത ചുമതലയേറ്റത് അനധികൃത കുടിയേറ്റത്തിനെതിരേ നടത്തിയ പോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോൾ മൂന്നു മന്ത്രിമാരുമായി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുകയാണ് എജിപി. 14 അംഗങ്ങളുള്ള എജിപിക്ക് സർക്കാരിനെ അട്ടിമറിക്കാനാവില്ലെങ്കിലും സ്വന്തം നിലനിൽപ്പിനെങ്കിലും ബിജെപി സഖ്യം അവസാനിപ്പിക്കണം. ഇതിന്റെ സൂചനകളാണ് ഇന്നലെ മഹന്തയും പാർട്ടി പ്രസിഡന്റ് അതുൽ ബോറയും മറ്റും നൽകിയത്.
ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനിലൂടെ വളർന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും കൈവിട്ടുപോകുന്ന പ്രതിഷേധം അഗ്നിപരീക്ഷയാണ്. സോനോവാൾ ആസാമിനെ ചതിച്ചുവെന്നാണു പ്രതിഷേധക്കാരുടെ വിമർശനം. പ്രതിഷേധം കലാപത്തിലേക്കു വഴിമാറിയാൽ ആസാം സർക്കാർ മാത്രമായിരിക്കില്ല വീഴുക. വടക്കുകിഴക്ക് വലിയ കോളിളക്കംതന്നെ ഉണ്ടായേക്കാം.
കലാപകലുഷിതം ആസാം
10:47 PM Dec 16, 2019 | Deepika.com