സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ ഇന്ത്യ ലോകസമൂഹത്തിനു മുന്നിൽ ഏറെ നാണംകെട്ട ദിനങ്ങളാണു കടന്നുപോയത്. ഉന്നാവോയിലും ഹൈദരാബാദിലും മണിപ്പൂരിലുമൊക്കെ ക്രൂരമായ സ്ത്രീപീഡനങ്ങൾ ആവർത്തിക്കുന്പോൾ നാം ലജ്ജിക്കുകയല്ലതെ എന്തു ചെയ്യും?
എന്നാൽ, ലോകമെന്പാടും സ്ത്രീകൾ ഏറെ ആദരിക്കപ്പെടുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത സംഭവങ്ങളും ഈ കാലഘട്ടത്തിലുണ്ടായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിൻലൻഡിൽ സനാ മരീൻ തെരഞ്ഞെടുക്കപ്പെട്ടതും മിസ് യൂണിവേഴ്സായി ദക്ഷിണാഫ്രിക്കയിലെ കറുത്ത സുന്ദരി സോസിബിനി ടുൺസി കിരീടമണിഞ്ഞതും വനിതാ മാഹാത്മ്യത്തിന്റെ പുതുഗാഥയായി. കഴിഞ്ഞ വർഷമാണ് സനാ ഒരു കുഞ്ഞിനു ജന്മം നൽകിയത്.
നന്നേ ചെറുപ്പത്തിൽത്തന്നെ ഉന്നതമായ നേതൃപാടവം പ്രകടിപ്പിച്ച സനാ ഇരുപത്തിയേഴാം വയസിൽ സ്വദേശമായ താംബറെ നഗരസഭയുടെ നേതൃസ്ഥാനത്തെത്തി. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന കർശനക്കാരിയായ രാഷ്ട്രീയക്കാരിയെ ജനങ്ങളും ഇഷ്ടപ്പെട്ടു. ഗതാഗത മന്ത്രിയുടെ കസേരയിൽനിന്നാണ് സനാ മുപ്പത്തി നാലാം വയസിൽ പ്രധാനമന്ത്രിപദവിയിലെത്തിയിരിക്കുന്നത്. അടുത്ത വർഷം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനവും ഇവരെ തേടിയെത്തും. ഫിൻലൻഡിലെ ഭരണസഖ്യത്തിലെ അഞ്ചു പ്രധാന കക്ഷികളുടെയും നേതാക്കൾ ഇതോടെ വനിതകളാവും.
ഫിൻലൻഡിലെ കടുത്ത വലതുപക്ഷ, കുടിയേറ്റ വിരുദ്ധ ഭരണകൂടത്തെ നേരിയ ഭൂരിപക്ഷത്തിനാണ് സോഷ്യൽ ഡെമാക്രാറ്റുകൾ പരാജയപ്പെടുത്തിയത്.ഫിൻലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നതിനു പുറമേ ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരി എന്ന പദവിയും സനാ നേടി. 35 വയസുള്ള യുക്രെയിൻ പ്രധാനമന്ത്രി ഒലെസ്കി ഹോൺഷരൂക് ആയിരുന്നു ഇതുവരെ ഈ സ്ഥാനം കൈവശം വച്ചിരുന്നത്.
കറുപ്പിനഴക്
ലോകസുന്ദരിപ്പട്ടം കിട്ടാൻ സൗന്ദര്യം മാത്രം പോരാ, ബുദ്ധിവൈഭവവും വേണം. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ കറുത്ത സുന്ദരി സോസിബിനി ടുൺസിക്ക് ഇതു രണ്ടുമുണ്ട്. അതുകൊണ്ടാണ് മത്സരത്തിന്റെ അവസാനപാദത്തിലെ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടി നൽകാനും മികച്ച ഉപസംഹാരപ്രസംഗം നടത്താനും ടുൺസിക്കു കഴിഞ്ഞത്. മത്സരത്തിൽ പുതുതായി ഏർപ്പെടുത്തിയ ഇനമായിരുന്നു മത്സരാർഥികളുടെ ഉപസംഹാര പ്രസംഗം.
യുവതികളെ ആത്മവിശ്വാസമുള്ളവരാക്കുന്നതിനെക്കുറിച്ചു ടുൺസി നടത്തിയ പ്രസംഗം കസറി. തന്റെ നിറവും മുടിയുമുള്ളവരെ സൗന്ദര്യമുള്ളവരായി അംഗീകരിക്കാത്ത ലോകത്താണു താൻ വളർന്നതെന്നും ഈ പ്രവണത ഇപ്പോൾത്തന്നെ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ടുൺസി ആവേശത്തോടെ പറഞ്ഞപ്പോൽ സദസിൽ നിലയ്ക്കാത്ത കൈയടി ഉയർന്നു.
അമേരിക്കൻ ഹാസ്യാവതാരകനും ടിവി അവതാരകനുമായ സ്റ്റീവ് ഹാർഡിയായിരുന്നു പരിപാടിയുടെ അവതാരകൻ.
അവസാന പാദത്തിൽ പ്യൂർട്ടോറിക്കോ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ടുൺസി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. 90 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ മത്സരത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ വാർതിക സിംഗിന് മുൻനിരയിലെത്തിയ ഇരുപതിലൊരാളാകാനേ കഴിഞ്ഞുള്ളൂ. ഏഴു വനിതകളടങ്ങിയ പാനലാണു ജേതാവിനെ തെരഞ്ഞെടുത്തത്.
സോസിബിനി ടുൺസി മിസ് യൂണിവേഴ്സ് കിരീടം അണിയുന്പോൾ അതു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സര ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി. അമേരിക്കയിൽ ഈ വർഷം നടന്ന മൂന്നു പ്രധാന സൗന്ദര്യമത്സരങ്ങളിലും കറുത്ത വംശജർക്കായിരുന്നു വിജയം. മിസ് അമേരിക്ക നിയ ഫ്രാങ്ക്ളിൻ, മിസ് ടീൻ യുഎസ്എ കാലി ഗാരിസ്, മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ് എന്നിവരാണവർ. 1921ൽ ആരംഭിച്ച മിസ് അമേരിക്ക സൗന്ദര്യമത്സരത്തിൽ 1940 വരെ വെള്ളക്കാരല്ലാത്തവർക്ക് പങ്കെടുക്കാനാവുമായിരുന്നില്ല. പിന്നീടു കറുത്തവർക്കും മത്സരിക്കാമെന്നുവ ന്നിട്ടും 1970ലാണ് ആദ്യമായൊരു കറുത്ത വംശജ ഈ മത്സരത്തിൽ പങ്കെടുത്തത്. വിവേചനത്തിനെതിരേ പ്രതിഷേധമായി മിസ് ബ്ലാക്ക് അമേരിക്ക മത്സരം 1968ൽ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം മിസ് ഇന്ത്യ വാഷിംഗ്ടൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആൻസി ഫിലിപ്പ് എന്ന മലയാളി വനിതയായിരുന്നു. വാഷിംഗ്ടണിൽ മൈക്രോസോഫ്റ്റ് ജീവനക്കാരിയാണ് ആൻസി.
ഗ്രേറ്റ തിളങ്ങി
കാലാവസ്ഥാ വ്യതിയാനത്തിനുവേണ്ടി പോരാടുന്ന ഗ്രേറ്റ തുൻബെർഗ് ആണ് ലോകവേദിയിൽ തിളങ്ങുന്ന മറ്റൊരു കൗമാര പെൺതാരം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വേദിയിലിരുത്തി, കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരാകുന്ന ലോകരാഷ്ട്രങ്ങളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചു ഗ്രേറ്റ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകറുടെ ആവേശമാണിപ്പോൾ. ടൈം വാരിക യുടെ പേഴ്സൺ ഓഫ് ദി ഇയർ ആയി കഴിഞ്ഞദിവസം ഗ്രേറ്റ തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതാപനം തടയുന്നതിനു ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കാൻ ഒറ്റയാൾപോരാട്ടം നടത്തിയാണു ഗ്രേറ്റ ആദ്യം വാർത്തകളിൽ നിറഞ്ഞത്. നാളത്തെ തലമുറയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു ലോകത്തിനു യാതൊരു ഉത്കണ്ഠയുമില്ലെന്ന് ഗ്രേറ്റ കുറ്റപ്പെടുത്തി. മാഡ്രിഡിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റയാണിപ്പോൾ ആകർഷണകേന്ദ്രം.
യുവതലമുറയുടെ ശബ്ദമാണു ഗ്രേറ്റയിലൂടെ ലോകം ശ്രവിക്കുന്നത്. വെള്ളിയാഴ്ചകളിൽ സ്വീഡനിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ഒറ്റയാൾ സമരം നടത്തി കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി പോരാട്ടം തുടങ്ങിയ ഗ്രേറ്റയൊടൊപ്പം പിന്നീടു നിരവധിപേർ ഒത്തുചേർന്നു.
പിടിമുറുക്കി ചൈന
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം ശക്തിപ്പെടുന്നതിനെക്കുറിച്ചു ലോകരാഷ്ട്രങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് അസ്ഥാനത്തല്ല. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അയൽരാജ്യങ്ങളുടെ കരഭൂമിയിൽ സ്വാധീനം ഉറപ്പിക്കന്നതിനോടൊപ്പം കടൽപ്രദേശത്തും ഇതേ രീതിയിൽ സ്വാധീനം ഉറപ്പിക്കാനാണു ചൈനയുടെ ശ്രമം. ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഫ്രഞ്ച് സേനയുടെ ജോയിന്റ് കമാൻഡറായ വൈസ് അഡ്മിറൽ ദിദിയേ മലറ്റേരയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതിനിടെ ഇറാനും ചൈനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത സേനാഭ്യാസം നടത്താനും ചൈന പദ്ധതിയിടുന്നു. ഇറാനും ചൈനയും തമ്മിൽ വിപുലമായൊരു സൈനിക സഖ്യത്തിനും അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. ചൈനയുടെ കേന്ദ്ര മിലിറ്ററി കമ്മീഷന്റെ ഉപമേധാവി ലഫ്. ജനറൽ ഷാവോ യുവാൻമംഗ് ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഹോസീൻ ഖാൻസാദിയുമായി കഴിഞ്ഞവാരം ടെഹറാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മേഖലയിലെ ചെറു രാജ്യങ്ങളിലെ തന്ത്രപ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയാണ് ചൈന ഇതു സാധ്യമാക്കുന്നത്. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖവും ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ഈ തുറമുഖങ്ങളുടെ നിർമാണത്തിൽ ചൈനയുടെ മുതൽമുടക്കുണ്ടായിരുന്നു. ജീബൂട്ടിയിലെ സൈനികതാവളവും ചൈനയയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കു പ്രയോജനപ്രദമാണ്.
കൊള്ളക്കാരെ ചെറുക്കാനെന്ന പേരിൽ കടലിൽ ആണവ അന്തർവാഹിനികളും സാധാരണ അന്തർവാഹിനികളുമൊക്കെ ചൈന സജ്ജമാക്കിയിട്ടുണ്ട്. കൊള്ളക്കാരെ ചെറുക്കാൻ ഇത്തരം അന്തർവാഹിനികളൊന്നുമല്ല വേണ്ടെതെന്നു വൈസ് അഡ്മിറൽ ദിദിയേ പറഞ്ഞു. ഇന്ത്യയുമായി ചേർന്ന് കടൽ പട്രോളിംഗ് ശക്തമാക്കാൻ ഫ്രാൻസ് ആലോചിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ തന്ത്രപ്രധാനമായ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, അനധികൃത മീൻപിടുത്തം തടയാനും ഈ സംയുക്ത പട്രോളിംഗ് സഹായിക്കും.
ജപ്പാനിൽ അവസരം
എൻജിനിയറിംഗ് ബിരുദധാരികളുൾപ്പെടെ ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് ജപ്പാനിൽ അവസരങ്ങളൊരുങ്ങുന്നു. തൊഴിലാളികളുടെ ക്ഷാമം തന്നെയാണ് ജപ്പാന്റെ പ്രശ്നം. ജനനനിരക്ക് കുത്തനേ താഴുന്നതും ആയുർദൈർഘ്യം വർധിക്കുന്നതും ജപ്പാനിൽ വൃദ്ധരുടെ എണ്ണം വർധിക്കാനും തൊഴിൽശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയാനും ഇടയാക്കി. ഈ സാഹചര്യത്തിലാണു ലോകത്തിലെ മൂന്നാമത്തെ സാന്പത്തികശക്തി അഞ്ചു ലക്ഷത്തോളം വിദേശ വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കിയത്.
ഐടി മേഖലയിൽ മാത്രം ജപ്പാനു 1.7ലക്ഷം പേരെ ആവശ്യമുണ്ട്. പക്ഷേ, ജപ്പാനിൽ ജോലിക്കു പോകണമെങ്കിൽ ജാപ്പനീസ് ഭാഷ പഠിക്കണം. ഇന്ത്യയിൽ ഇതിനുള്ള തയാറെടുപ്പിലാണു പലരും.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാപ്പനീസ് ഭാഷാ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. അക്കഡേമിക് താത്പര്യമുള്ളവരായിരന്നു മുന്പു ജാപ്പനീസ് ഭാഷ പഠിച്ചിരുന്നതെങ്കിൽ ഇപ്പോൾ തൊഴിലിനായുള്ള ഭാഷാ പഠനം സജീവമാണ്.
തമിഴ്നാട്ടിലെ സേലത്ത് ജപ്പാൻ ഭാഷ പഠിക്കാനുള്ള സ്ഥാപനത്തിൽ ഇപ്പോൾ 800 പേരാണുള്ളത്. ഇതിൽ കൂടുതൽ ഐടി എൻജിനിയറിംഗ് ബിരുദധാരികളാണ്. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽപ്പെട്ടവർക്കും അവസരങ്ങളുണ്ട്. പഠിതാക്കൾക്കെല്ലാം പ്ലേസ്മെന്റ് സ്ഥാപനം ഉറപ്പു നൽകുന്നു. ജപ്പാനിലോ ഇന്ത്യയിലെ ജാപ്പനീസ് കന്പനികളിലോ ജോലി ഉറപ്പാണെന്നാണു വാഗ്ദാനം.
ആധുനിക സാങ്കേതികവിദ്യകളാണ് ജപ്പാനു പ്രിയം. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ കൂടാതെ പരന്പരാഗത സാങ്കേതികമേഖലകളിലും തൊഴിൽ സാധ്യതയുണ്ട്.
വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള ജോലിക്കാരെയാണു ജപ്പാൻ കൂടുതലും താത്പര്യപ്പെട്ടിരുന്നത്. എന്നാൽ സമീപകാലത്ത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമായതോടെ ഇന്ത്യൻ തൊഴിലാളികൾക്ക് അവസരം നൽകുന്നതിന് അവർ തയാറായിരിക്കുന്നു.
ബോഗൻവീൽ പൂക്കുന്നു
പുതിയൊരു രാജ്യം കൂടി ഉദയം ചെയ്യുന്നു. മനോഹരമായൊരു പേരോടെ- ബോഗൻവീൽ. പാപ്പുവ ന്യൂ ഗിനിയിൽനിന്നു വേർപെട്ടാണ് പുതിയ രാജ്യം ജന്മമെടുക്കുന്നത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 98 ശതമാനം പേരും പുതിയ രാജ്യത്തിനനുകൂലമായി വോട്ടു രേഖപ്പെടുത്തി. 1,76,928 പേർ സ്വയംഭരണത്തിന് അനൂകൂലമായി വോട്ടു ചെയ്തപ്പോൾ 3,043 പേർ മാത്രമാണ പാപ്പുവ ന്യൂഗിനിയുടെ ഭാഗമായി തുടരണമെന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. പുതിയ രാജ്യം നിലവിൽ വരണമെങ്കിൽ പാപ്പുവ ന്യൂഗിനി പാർലമെന്റ് ഹിതപരിശോധനാഫലം അംഗീകരിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളാൽ സന്പുഷ്ടമായ ബോഗൻവീൽ വിട്ടുകൊടുക്കാൻ അവർക്കു ബുദ്ധിമുട്ടാകാം.
ബോഗൻവീൽ റിബലുകളും സുരക്ഷാസേനയുമായി നടന്ന പോരാട്ടത്തിൽ ഇരുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു ദശകമായി നടക്കുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായിരുന്നു ഹിതപരിശോധന. ഓസ്ട്രേലിയയുടെ കോളനിയായിരുന്ന ബോഗൻവീൽ ഭൂപ്രദേശം 1976ലാണ് പാപ്പുവ ന്യൂ ഗിനിയയുടെ ഭാഗമായത്.