തേജസ്വിനി കേരോത്പാദക കമ്പനി രൂപീകരിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് അധികവരുമാനമുണ്ടാക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് നേരിടുന്ന വെല്ലുവിളികൾ മനംമടുപ്പിക്കുന്നതാണെന്ന് സണ്ണി വിശദീകരിക്കുന്നു. ഫാക്ടറിക്കു ലൈസൻസ് കിട്ടുന്നതിനായി മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നു. നീര ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും ലാഭകരമാക്കാൻ കഴിഞ്ഞിട്ടില്ല. ടെക്നോളജി സപ്പോർട്ട് പര്യാപ്തമല്ലെന്നാണ് സണ്ണി പറയുന്നത്. ഉത്പാദനച്ചെലവ് കുറച്ചാലേ കേരകർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് സണ്ണി ചൂണ്ടിക്കാട്ടുന്നത്.
1960-61ൽ രാജ്യത്തെ തെങ്ങുകൃഷിയുടെ 69.5 ശതമാനവും ഉത്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നത് 2016-17 ആയപ്പോഴേക്കും യഥാക്രമം 37.6 ശതമാനവും 31.9 ശതമാനവുമായി കുറഞ്ഞു. 2017-18ൽ രണ്ടു ശതമാനത്തിന്റെകൂടി കുറവുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിനിടെ കേരളത്തിൽ തെങ്ങുകൃഷി വിസ്തൃതി മൂന്നു ശതമാനമാണു കുറഞ്ഞത്. ഉത്പാദനത്തിൽ 9.85 ശതമാനത്തിന്റെ കുറവുമുണ്ടായി. 2016-17ലേതിനേക്കാൾ 2017-18ൽ കൃഷിയിടത്തിന്റെ വിസ്തൃതി 2.7 ശതമാനവും ഉത്പാദനം 2.8 ശതമാനവും ഉത്പാദനക്ഷമത 0.16 ശതമാനവുമാണ് കുറഞ്ഞത്.
ചെലവുതന്നെ വില്ലൻ
കേരളത്തിൽ നാളികേര കർഷകർ പ്രതിസന്ധിയിലാണെന്നും പ്രതിഹെക്ടർ നാളികേര ഉത്പാദനം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ മറുപടി നൽകിയത് ഇക്കഴിഞ്ഞ ജൂൺ 26നാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. തെങ്ങുകൃഷിയുടെ വിസ്തൃതിക്കുറവ്, രോഗ-കീട ബാധകൾ, പ്രായാധിക്യംമൂലം ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളുടെ എണ്ണത്തിലുള്ള വർധന, തൊഴിലാളികളുടെ ദൗർലഭ്യം, ഉയർന്ന കൂലിച്ചെലവ് എന്നിവയൊക്കെ പ്രതിസന്ധിക്കു കാരണമാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.
കൂലിച്ചെലവും ഉത്പാദനക്കുറവും വിലയില്ലായ്മയും രോഗങ്ങളുമാണ് കേരകർഷകരെ തളർത്തുന്നത്. ഉത്പാദനച്ചെലവിൽ 61.02 ശതമാനവും കൂലിയിനത്തിലാണെന്നാണ് കേരള ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഈ വർഷം പുറത്തിറക്കിയ കാർഷികവിളകളുടെ ഉത്പാദനച്ചെലവിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. 22.68 ശതമാനം ചെലവ് വളംപ്രയോഗത്തിനാണ്. ഭൂമിവിലയും മുടക്കുമുതലിന്റെ പലിശയുമെല്ലാം കണക്കാക്കിയാൽ ഒരു ഹെക്ടർ തെങ്ങുകൃഷിക്ക് ശരാശരി 3,96,009 രൂപ ചെലവുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു ഹെക്ടറിലെ തെങ്ങിൽനിന്നുള്ള വരുമാനം 1,28,467രൂപയാണ്.
രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയാത്തതാണ് കർഷകരെ തെങ്ങുകൃഷിയിൽനിന്ന് അകറ്റുന്നതെന്ന് സണ്ണി പറയുന്നു. കാസർഗോട്ടുള്ള സിപിസിആർഐയുടെ തോട്ടത്തിൽപ്പോലും രോഗബാധയേറ്റ തെങ്ങുകൾ കാണാം. അിതിനാൽ ഗവേഷണങ്ങൾ ഫലപ്രദമാകുന്നില്ലെന്നുവേണം അനുമാനിക്കാനെന്നാണ് സണ്ണിയുടെ നിരീക്ഷണം.
ലാഭമെല്ലാം ഇടനിലക്കാർക്ക്
അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ തുടങ്ങിയ സ്റ്റോറുകളിൽ ഒരു തേങ്ങയുടെ വില 1.75 ഡോളറാണ്. അതായത് 123.48 രൂപ. ഒരു ലിറ്റർ ഓർഗാനിക് വെളിച്ചെണ്ണയ്ക്ക് 5. 538 ഡോളർ കൊടുക്കണം. 390.76 രൂപ. തേങ്ങയിൽനിന്നുള്ള ഒരു കിലോ പഞ്ചസാരയുടെ വില 8.78 ഡോളർ. അതായത് 619.51 രൂപ. മസ്ക്കറ്റിൽ 400 മില്ലി കെഎൽഎഫ് വിർജിൻ വെളിച്ചെണ്ണയുടെ വില 1.950 ഒമാൻ റിയാലാണ്. അതായത് 354.37 രൂപ. 500 മില്ലി ലുലു വെളിച്ചെണ്ണയ്ക്ക് 1.190 ഒമാൻ റിയാലാണ് വില. 216.25 രൂപ. കേരളത്തിൽ കേര ബ്രാൻഡ് വെളിച്ചെണ്ണ ലിറ്ററിന് 215 രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ ഇവയെല്ലാമുണ്ടാക്കാൻ അത്യധ്വാനം ചെയ്യുന്ന കർഷകർക്ക് ഒരു കിലോ പച്ചത്തേങ്ങയ്ക്കു കിട്ടുന്നത് 27 രൂപ മാത്രം.
ഇറക്കുമതിയും മായവും
മായംകലർന്ന വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യുന്ന പാമോയിലുമാണ് കേരകർഷകർക്ക് ഇരുട്ടടി നൽകുന്നത്. ആസിയാൻ കരാറിനെത്തുടർന്ന് പാമോയിൽ ഇറക്കുമതി അനിയന്ത്രിതമായി. 2010ൽ ശുദ്ധീകരിച്ച പാമോയിലിന് 90 ശതമാനമായിരുന്നു ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം. എന്നാൽ, ആസിയാൻ കരാറിനെത്തുടർന്ന് പടിപടിയായി കുറച്ച് തീരുവ ഈ വർഷം 45 ശതമാനത്തിലെത്തി. ക്രൂഡ് പാമോയിലിന് 80ൽനിന്ന് 37.5 ശതമാനമായാണ് തീരുവ കുറച്ചത്.
ഇതിനു പുറമെയാണ് മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണ യഥേഷ്ടം വിപണിയിലെത്തുന്നത്. ഇതു തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതും കേരകർഷകർക്കു തിരിച്ചടിയാണ്.
കറുത്തപൊന്നിനും കഷ്ടകാലം
സമാനമായ ദുരവസ്ഥയിലാണ് കുരുമുളക് കർഷകരും എത്തിപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 100 ഗ്രാം കുരുമുളകിന്റെ വില 100 രൂപയോളമാണ്. പൊടിക്ക് 120 രൂപയും വിലയുണ്ട്. അമേരിക്കയിലെ ഓസ്റ്റിൻ, ഡാളസ് പട്ടണങ്ങളിലെ ഇന്ത്യ ബസാർ, ഗാന്ധി ബസാർ സ്റ്റോറുകളിൽ ഒരു കിലോഗ്രാം മലബാർ പെപ്പറിന് വില 21.87 ഡോളറാണ് അതായത് 1543.14 രൂപ. പൊടിച്ചതിന് 30.68 ഡോളർ അഥവാ 2164.78 രൂപ. മസ്കറ്റിൽ കിച്ചൺ ട്രഷേഴ്സിന്റെ 100 ഗ്രാം കുരുമുളകിന് 0.875 റിയാൽ വിലയുണ്ട്. രൂപയുടെ കണക്കിൽ 159. ലുലു പെപ്പറിന് 150 ഗ്രാമിന് 1.45 റിയാലാണ് വില. അതായത് 263.50 രൂപ. എന്നാൽ കേരളത്തിലെ കർഷകർക്ക് ഒരു കിലോ കുരുമുളകിനു കിട്ടുന്നത് 320 രൂപയാണ്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽത്തന്നെ മൂന്നിരട്ടി വിലയ്ക്കാണ് കുരുമുളക് വിൽപ്പന നടത്തുന്നത്.
ഇറക്കുമതിയുടെ കെടുതികളും കുരുമുളകു കർഷകർ അനുഭവിക്കുന്നു. ആസിയാൻ കരാർപ്രകാരം കുരുമുളകിന്റെ ഇറക്കുമതിത്തീരുവ 70 ശതമാനത്തിൽനിന്ന് 50 ശതമാനമായി കുറഞ്ഞു. ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതിചെയ്ത് നമ്മുടെ കുരുമുളകിന്റെ വിലയിടിക്കുന്നതും നടന്നുവരുന്നു.
ജൈവരീതിയിൽ കുരുമുളക് ഉത്പാദിപ്പിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് തേർത്തല്ലിയിലെ മണലിൽ ജോർജുകുട്ടി പറയുന്നത്. എന്നാൽ ഇതിനു ചെലവേറും. മുടക്കുമുതൽ കൂടുതൽ വേണം. വിലസ്ഥിരതയില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്നാണ് ജോർജുകുട്ടിയുടെ അഭിപ്രായം. ഗുണമേന്മയുള്ള ജൈവവളങ്ങൾ കിട്ടാനില്ല. രോഗഭീഷണി ഗുരുതരമാണ്. കർഷകരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ നിർഭാഗ്യകരമാണെന്നും ജോർജ്കുട്ടി തന്റെ അനുഭവത്തിൽനിന്ന് പറയുന്നു.
ഒരു ഹെക്ടർ കുരുമുളക് കൃഷിക്ക് ചെലവ് 3,24,567 രൂപയും വരവ് 3,17,987 രൂപയുമാണ്.
നാണ്യവിളകൾ മാത്രമല്ല, പച്ചക്കറിക്കൃഷിയും പശുവളർത്തൽപോലും ലാഭകരമല്ലാതാകുന്നു. അതിനിടയിലാണ് വന്യമൃഗശല്യവും പ്രളയക്കെടുതികളും. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ