തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കടത്തിയിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും എന്നായിരുന്നു ബിജെപി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം. പക്ഷേ കള്ളപ്പണം ഇന്നു തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ ബിജെപിയുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്ന കാഴ്ചയാണു കാണുന്നത്. നേരത്തെ വിദേശത്തുനിന്നു നേരിട്ടോ വിദേശകമ്പനികളിൽനിന്നോ സംഭാവനകൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഇപ്പോൾ അതു സാധ്യമാണ്.
മുമ്പു രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്കു കോർപറേറ്റുകൾക്കും വ്യക്തികൾക്കും കണക്ക് കാണിക്കണമെങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ആണെങ്കിൽ കണക്കുകൾ സൂക്ഷിക്കുകയോ ആരെയും ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. കൂടാതെ കമ്പനികളുടെ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം വരെ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്‍കാവൂ എന്നതായിരുന്നു പഴയ നിബന്ധന എങ്കിൽ പുതുതായി രൂപീകരിക്കുന്ന കമ്പനികൾവഴിപോലും തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി പരിധിയില്ലാത്ത പണം രാഷ്ട്രീയപാർട്ടികളുടെ അക്കൗണ്ടുകളിൽ എത്താൻ പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്നു. കടലാസ് കമ്പനികൾ വഴിയും തട്ടിക്കൂട്ട് കമ്പനികൾ വഴിയും കണക്കിൽപ്പെടാത്ത പണം, അതും കള്ളപ്പണം, രാഷ്ട്രീയപാർട്ടികളുടെ അക്കൗണ്ടുകളിൽ ഇതുവഴി എത്തുന്നു.
രാഷ്ട്രീയ പാർട്ടികൾ എന്ന ബഹുവചനം ഇവിടെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. കാരണം കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിന്റെയെല്ലാം ഗുണഭോക്താവ് ഇന്ത്യ ഭരിക്കുന്ന ബിജെപി എന്ന രാഷ്ട്രീയപാർട്ടി മാത്രമാണ്. കള്ളപ്പണത്തിനെതിരേ സന്ധിയില്ലാത്ത സമരം ചെയ്യുമെന്നു പ്രഖ്യാപിച്ച ബിജെപി ഇപ്പോൾ കള്ളപ്പണത്തിന്റെ ദല്ലാളുകളായി മാറിയിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊടുംകുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള കമ്പനിയിൽനിന്നുപോലും കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയെന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ക്രമവിരുദ്ധമായി ബോണ്ടുകൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായും വാർത്തകൾ പുറത്തുവരുന്നു. ഉറവിടം വ്യക്തമാകാത്ത ആയിരക്കണക്കിനു കോടി രൂപയാണ് വളരെ ചുരുങ്ങിയ സമയംകൊണ്ട് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ ബി ജെപിക്കു ലഭിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി എന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജോയിന്റ് പാർലമെന്റ് കമ്മിറ്റി (ജെപിസി) തലത്തിലുള്ള അന്വേഷണമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. റഫാൽ യുദ്ധവിമാന അഴിമതിക്കുശേഷം രാജ്യത്തെ പിടിച്ചുകുലുക്കുന്ന മറ്റൊരു ശതകോടി അഴിമതിയായി തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതി മാറുകയാണ്.
എന്താണു തെരഞ്ഞെടുപ്പ് ബോണ്ടുകൾ?
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ അഥവാ ഇലക്ടറൽ ബോണ്ടുകൾ. കോര്‍പറേറ്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ തന്നെ വന്‍തുകകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്കാന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി കഴിയും. തങ്ങൾക്കാരാണ് സംഭാവന നൽകിയതെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോടും വെളിപ്പെടുത്തേണ്ടതില്ല. കൂടാതെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ കോര്‍പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാനുള്ള നിലവിലുള്ള എല്ലാ നിയമങ്ങളും ഇതോടുകൂടി അപ്രസക്തമാവുകയും ചെയ്തു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയുകയുള്ളു. ഇങ്ങനെ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കണമെങ്കിൽ ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം വരുന്നതോടെ കള്ളപ്പണം തടയാൻ കഴിയുമെന്നായിരുന്നു ഇതിനുവേണ്ടി ബിൽ അവതരിപ്പിച്ചപ്പോൾ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെട്ടത്. എന്നാൽ, തെരഞ്ഞെടുപ്പ് ബോണ്ടുകളോടുള്ള തങ്ങളുടെ ശക്തമായ എതിര്‍പ്പ് റിസര്‍വ് ബാങ്ക് 2017 ജനുവരി 30 ന് ധനമന്ത്രാലയത്തെ അറിയിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ നിന്നു വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകൾ സജ്ജീകരിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നു നിശ്ചിതതുകയ്ക്കു കോർപറേറ്റ് സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ആരാണ് പണം നൽകിയതെന്നു പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. അതോടെ വൻകിട കോര്‍പറേറ്റുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് ഒരു നിബന്ധനയും കൂടാതെ പരിധിയില്ലാതെ സംഭാവനകൾ നൽകാനുള്ള സാഹചര്യം ഉണ്ടായി. പലപ്പോഴും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു സഹായമായി കോർപറേറ്റുകൾക്ക് ഇതു മാറി.
ബോണ്ടുകൾ എതിർപ്പ് അവഗണിച്ച്
2017 ജനുവരി 30 ന് തെരഞ്ഞെടുപ്പ് ബോണ്ടുകളോടുള്ള എതിർപ്പ് റിസര്‍വ് ബാങ്ക് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പു ബോണ്ടുകൾ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും, ഈ ബോണ്ടുകൾക്കുവേണ്ടി റിസര്‍വ് ബാങ്ക് നിയമങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ കള്ളപ്പണ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും അതു വഴി ഇന്ത്യന്‍ രൂപയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും, റിസര്‍വ് ബാങ്ക് നിയമങ്ങളിലുള്ള ഭേദഗതികൾ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളെ ദുര്‍ബലമാക്കും തുടങ്ങിയ കാരണങ്ങളാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. എന്നാൽ, റിസർവ് ബാങ്ക് എതിർപ്പ് അറിയിച്ചു വെറും രണ്ടു ദിവസങ്ങൾക്കുശേഷം തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കുന്നതിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ഭേദഗതി ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുകയാണു ചെയ്തത്.
ബിൽ അവതരിപ്പിച്ചപ്പോൾതന്നെ ബോണ്ടുകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമവിരുദ്ധമായ വിദേശ ഫണ്ടിനെ മൂടിവയ്ക്കാനും ഒളിച്ചുകടത്താനും വഴിയൊരുക്കുമെന്ന് വിശദമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 2017 മേയിൽ നിയമ മന്ത്രാലയത്തിനു കത്തയച്ചു. എന്നാൽ ഈ വിവരം പാർലമെന്റിനെ അറിയിക്കാതെ മൂടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത് 2019 മാര്‍ച്ചില്‍ സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരേയുള്ള കേസിൽ ഇലക്ഷന് കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോഴാണ് ഈ വിഷയത്തിൽ കമ്മീഷനുള്ള എതിര്‍പ്പ് പുറത്തുവന്നത് . സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന നിലപാടാണ് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചത്.
ബോണ്ടുകള്‍ക്ക് പൂര്‍ണ രഹസ്യസ്വഭാവമുണ്ടാകുമെന്നാണ് 2017ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടത്. ബോണ്ട് ആരാണ് വാങ്ങുന്നതെന്നും ഏത് പാര്‍ട്ടിക്കാണ് നല്‍കുന്നതെന്നും അറിയാനാകില്ലെന്നാണ് അന്ന് ജെയ്റ്റ്ലി പറഞ്ഞത്. പക്ഷേ ഇപ്പോൾ വിവരാവകാശ രേഖ വ്യക്തമാക്കുന്നത് കോര്‍പറേറ്റുകളില്‍നിന്ന് കോടിക്കണക്കിന് രൂപ ലഭിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കൈമാറ്റ വിവരങ്ങള്‍ എസ്ബി ഐക്കും അതുവഴി സര്‍ക്കാരിനും അറിയാമെന്നാണ്. ഇതു വലിയ തോതിൽ അഴിമതികൾക്ക് കാരണമാകുമെന്നു നിസംശയം പറയാം. പ്രതിപക്ഷ പാർട്ടികൾക്ക് സംഭാവന നൽകുന്നവരെ പീഡിപ്പിക്കാനും ഭരണകക്ഷിക്ക് സംഭാവന നൽകുന്നവരെ സഹായിക്കാനും ഇതിലൂടെ സർക്കാരിനു കഴിയും.
അഴിമതിയുടെ കണക്കുകൾ
അഴിമതി വിരുദ്ധ പ്രവർത്തകനായ ലോകേഷ് ബത്ര വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവന്ന വിവരങ്ങൾ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട അഴിമതികൾ തുറന്നുകാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനകൾ നല്‍കുന്നതിനായി 4,444 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിവിധ കോർപറേറ്റ് കമ്പനികളും വ്യക്തികളും വാങ്ങിയതായി വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നിട്ടുണ്ട് . 2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 മേയ് 10 വരെയുള്ള 14 മാസത്തിനിടയില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി 5800 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായും വിവരാവകാശ മറുപടിയില്‍ പറയുന്നു. ഇതില്‍ 1407 കോടി രൂപയുടെ ബോണ്ടുകള്‍ ആരാണ് വാങ്ങിയത് എന്ന് അറിയില്ല എന്നതും വിവരാവകാശ രേഖയിലുണ്ട് . ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിൽ ബഹുഭൂരിപക്ഷവും പോയിരിക്കുന്നത് ബിജെപിയുടെ അക്കൗണ്ടുകളിലേക്കാണ് എന്നാണ്.
പ്രഫ. റോണി കെ. ബേബി
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
11:12 PM Dec 02, 2019 | Deepika.com