ലോകമെന്പാടുമായി 276 നയതന്ത്ര ഓഫീസുകളാണ് ഇപ്പോൾ ചൈനയ്ക്കുള്ളത്. അമേരിക്കയുടേതിനേക്കാൾ മൂന്നെണ്ണം കൂടുതൽ. 169 രാജ്യങ്ങളിൽ ചൈനയ്ക്ക് എംബസികളുള്ളപ്പോൾ അമേരിക്കയ്ക്ക് 168. ചൈനയ്ക്ക് 96 കോൺസുലേറ്റുകളുള്ളപ്പോൾ അമേരിക്കയ്ക്ക് 88 കോൺസുലേറ്റുകൾ മാത്രമാണുള്ളത്. നയതന്ത്ര ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന കൂടുതൽ താത്പര്യം പുലർത്തുന്പോൾ അമേരിക്ക ഇക്കാര്യത്തിൽ അല്പം പിന്നോട്ടാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചെലവുചുരുക്കൽ നയം നയതന്ത്ര ഓഫീസുകളുടെ പ്രവർത്തനത്തെ കുറെയൊക്കെ ബാധിച്ചു. അമേരിക്കയുടെ നയങ്ങളിലും പരിപാടികളിലും അടുത്തകാലത്തുണ്ടാകുന്ന വ്യതിയാനങ്ങൾ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്കു സമ്മർദം സൃഷ്ടിക്കുന്നുണ്ട്. പല രാജ്യങ്ങളുമായും അമേരിക്കയുടെ ബന്ധം അടുത്തകാലത്തു ശിഥിലമായിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ കോൺസുലേറ്റ് അമേരിക്ക ഈയിടെ അടച്ചുപൂട്ടി. അതേസമയം ചൈന ബുർക്കിനോഫാസ, ഡോമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവദോർ, ഗാംബിയ തുടങ്ങി ഏതാനും രാജ്യങ്ങളിൽ പുതുതായി നയതന്ത്ര മിഷനുകൾ തുടങ്ങി.
എംബസികൾ കൂടുതലും രാഷ്ട്രീയകാര്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളും കൈകാര്യം ചെയ്യുന്പോൾ കോൺസുലേറ്റുകളാണു സാന്പത്തിക ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നത്. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനു ചൈന പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
നയതന്ത്ര ഓഫീസുകളുടെ എണ്ണത്തിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. 123 രാജ്യങ്ങളിലാണ് ഇന്ത്യക്ക് എംബസികളുള്ളത്. 54 കോൺസുലേറ്റുകളുമുണ്ട്.
ഇന്ത്യൻ പ്രവാസികൾ മുന്നിൽ
പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യ തന്നെ ഒന്നാമത്. നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ അളവിലും ഇന്ത്യൻ പ്രവാസികൾ ഒന്നാം സ്ഥാനത്തുണ്ട്. കുടിയേറ്റക്കാർക്കായുള്ള യുഎൻ പ്രസ്ഥാനമായ ഐഒഎമ്മിന്റെ ഏറ്റവും പുതിയ ലോക കുടിയേറ്റ റിപ്പോർട്ടിലാണ് ഇതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഈ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
2018ൽ 7861 കോടി ഡോളറാണ് വിദേശത്തുള്ള ഇന്ത്യക്കാർ നാട്ടിലേക്കയച്ചത്. ലോകമെന്പാടുമുള്ള പ്രവാസികൾ തങ്ങളുടെ ജന്മനാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ 14 ശതമാനം വരും ഇത്. 2010ലെ കണക്കുമായി തുലനം ചെയ്യുന്പോൾ ഇന്ത്യയിലെത്തുന്ന പ്രവാസിപ്പണത്തിന്റെ വർധന 47 ശതമാനമാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്- 6741 കോടി ഡോളർ. എന്നാൽ പ്രവാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം മെക്സിക്കോയ്ക്കാണ്.
മെക്സിക്കോയിൽനിന്നുള്ള ഒരു കോടി 18 ലക്ഷം പേർ വിദേശത്തു പണിയെടുക്കുന്പോൾ 2019ലെ കണക്കനുസരിച്ച് പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഒരു കോടി 75 ലക്ഷമായിട്ടുണ്ട്. ഒരു കോടി ഏഴുലക്ഷം ചൈനക്കാരാണ് വിദേശത്തു കുടിയേറിയിരിക്കുന്നത്.
അമേരിക്കയിൽനിന്നാണു കൂടുതൽ പ്രവാസിപ്പണം എത്തുന്നത്. രണ്ടാം സ്ഥാനം യുഎഇക്കും. സൗദി അറേബ്യ മൂന്നാം സ്ഥാനത്തുണ്ട്. ലോകമെന്പാടുമുള്ള കുടിയേറ്റക്കാരുടെ എണ്ണം രണ്ടു കോടി 72 ലക്ഷമെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതിൽ മൂന്നിൽ രണ്ടും അവിദഗ്ധ തൊഴിലാളികളാണ്.
തലവേദനയായി ഹോങ്കോംഗ്
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം പുതിയൊരു തലത്തിലേക്കു കടക്കുന്പോൾ ചൈന വിരൽ ചൂണ്ടുന്നത് അമേരിക്കയ്ക്കു നേരേയാണ്. ഹോങ്കോംഗിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ വൻവിജയം നേടിയതിന്റെ അടുത്തദിവസം ചൈനയിലെ അമേരിക്കൻ അംബാസഡർ ടെറി ബ്രാൻസ്റ്റാഡിനെ ബെയ്ജിംഗിലേക്കു വിളിച്ചുവരുത്തിയിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അംബാസഡറോട് ആവശ്യപ്പെട്ടു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസ് ഈയിടെ പ്രമേയം പാസാക്കിയിരുന്നു. ചില അമേരിക്കൻ രാഷ്ട്രീയക്കാർ ഹോങ്കോംഗിൽ അസ്വസ്ഥത വളർത്താൻ ശ്രമിക്കുകയാണെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയും കുറ്റപ്പെടുത്തി. എന്നാൽ ചൈനീസ് നേതൃത്വത്തോടുള്ള പ്രതിഷേധം മൂടിവയ്ക്കാനും പ്രാദേശിക തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന്റെ ഭാരം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനുമുള്ള ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നു നിരീക്ഷകരിൽ ഒരു വിഭാഗം കരുതുന്നു.
ഹോങ്കോംഗ് പ്രാദേശിക തെരഞ്ഞെടുപ്പിൽ തങ്ങൾ ഇടപെട്ടുവെന്നതു തികഞ്ഞ തെറ്റിദ്ധാരണയാണെന്ന് അമേരിക്ക വിശദീകരിക്കുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റുകളും കരസ്ഥമാക്കി കനത്ത വിജയമാണു ജനാധിപത്യവാദികൾ കൈവരിച്ചത്. ചൈനീസ് അനുകൂലിയായ ഹോങ്കോംഗ് ഭരണാധികാരി കാരി ലാമിന്റെ നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പാണ് ഈ വിജയത്തിനു കാരണമെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
ജില്ലാ കൗൺസിലുകൾക്കു താരതമ്യേന വളരെ ചെറിയ അധികാരങ്ങളേയുള്ളുവെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം പ്രക്ഷോഭകാരികൾക്കു ലഭിക്കുന്ന ജനപിന്തുണയുടെ പ്രതിഫലനമായി കണക്കാക്കപ്പെടുന്നു.
ചൈനീസ് ഭരണകൂടത്തിന്റ നിയന്ത്രണത്തിലുള്ള ഹോങ്കോംഗിലെ ഭരണനേതൃത്വം കഴിഞ്ഞ കുറെ മാസങ്ങളായി ജനാധിപത്യവാദികളിൽനിന്നു കടുത്ത പ്രതിഷേധം നേരിടുകയാണ്. പൊതുവേ സമാധാനപരമാണു പ്രതിഷേധമെങ്കിലും വൻകരയ്ക്കു വലിയ തലവേദനയാണു പ്രക്ഷോഭകർ ഉണ്ടാക്കുന്നത്.
ചൈനയിലും ചോർത്തൽ
വിക്കിലീക്സ് പോലെ ചൈനയിൽനിന്നൊരു ഔദ്യോഗിക രേഖ ചോർത്തൽ വിവാദം. ചൈനയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാംഗിലെ കലാപകാരികളെ നേതൃത്വം കൈകാര്യം ചെയ്തതിനെക്കുറിച്ചു പുറത്തുവന്ന രേഖകളാണിപ്പോൾ ചൈനീസ് അധികൃതർക്കു തലവേദനയായിരിക്കുന്നത്.
സിൻജിയാംഗിലെ കലാപകാരികളെ പാർപ്പിച്ചിരുന്ന തടവറകളെക്കുറിച്ചും അവിടുത്തെ ക്രൂരമായ പീഡനങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇവയൊക്കെ തൊഴിൽ പരിശീലന കേന്ദ്രങ്ങളായിരുന്നുവെന്നാണു ചൈനീസ് അധികൃതരുടെ ഭാഷ്യം. കലാപകാരികളെ സംഗീതം പഠിപ്പിച്ചും തൊഴിൽ പരിശീലനം നൽകിയും മര്യാദക്കാരാക്കുകയായിരുന്നുവത്രേ ലക്ഷ്യം. എന്നാൽ, ഈ പുറംപൂച്ചിൽ അവിടെ നടന്നതു മനുഷ്യാവകാശ ലംഘനങ്ങളായിരുന്നുവെന്നാണു കണ്ടെത്തൽ.
അന്വേഷണാത്മക പത്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച ചില രഹസ്യരേഖകൾ കണ്ടെത്തിയത്. ലോകമെന്പാടുമുള്ള 17 മാധ്യമസ്ഥാപനങ്ങൾക്ക് സംഘടന ഈ വിവരങ്ങൾ കൈമാറി.
സിൻജിയാംഗിലെ ഈ തടവറകളിൽ മുസ്ലിം ന്യൂനപക്ഷങ്ങളടങ്ങിയ പത്തു ലക്ഷത്തോളം കലാപകാരികളെയാണു പാർപ്പിച്ചിരുന്നത്. രക്ഷപ്പെടാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഇവർക്ക് ഏർപ്പെടുത്തിയിരുന്നത്. തടവുകാരുമായി വ്യക്തിബന്ധം പുലർത്തുന്നതിൽനിന്നു ജീവനക്കാരെ കർശനമായി വിലക്കിയിരുന്നു.
2014 ഉയിഗ്വർ വിഭജനവാദികൾ ഒരു റെയിൽവേ സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നാണ് ഇവർക്കെതിരേ കർശന നടപടി എടുക്കാൻ പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടത്. വിഭജനവാദികളോടും തീവ്രവാദികളോടും യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഐസിഎജെ പുറത്തുവിട്ട വിവരങ്ങൾ സിൻജിയാംഗിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കാനുള്ളതാണെന്നാണു ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് പറയുന്നത്.
രേഖകൾ ചോർത്തിയെന്ന അവകാശവാദം കെട്ടിച്ചമച്ച വാർത്തയാണെന്നു ലണ്ടനിലെ ചൈനീസ് എംബസിയിൽനിന്ന് അറിയിച്ചതായി ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. രേഖകളുടെ ആധികാരികത സ്വതന്ത്രമായി പരിശോധിക്കാനായിട്ടില്ലെന്നു റോയിട്ടേഴ്സും പറയുന്നു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭത്തെ നേരിടുന്ന രീതിയും സിൻജിയാംഗ് പ്രവിശ്യയിലുൾപ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളെ നേരിടുന്ന രീതിയും ആ രാജ്യത്തു നടക്കുന്ന മനുഷ്യാവകാശധ്വംസനത്തിന്റെ ഉദാഹരണങ്ങളായി ഉയർത്തിക്കാട്ടുന്നുണ്ട്. ലോകസമൂഹത്തിനു മുന്നിൽ കുറെക്കൂടി മെച്ചപ്പെട്ടൊരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാൻ ചൈനീസ് നേതൃത്വം ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാർത്തകൾ അവർക്ക് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നു.
ലോകവിചാരം/ സെർജി ആന്റണി