ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. വയനാട് സ്കൂൾ വിദ്യാർഥിനി പാന്പ് കടിയേറ്റ് മരണപ്പെട്ടത് കൃത്യ സമയത്ത് ആരോഗ്യ പരിചരണം ഉറപ്പുവരുത്താൻ കഴിയാത്തതിനാലാണെന്നതും, പീരുമേട്ടിൽ മരണപ്പെട്ടയാളുടെ മൃതശരീരം ആംബുലൻസ് ലഭിക്കാതെ ടെന്പോവാനിൽ കയറ്റിയതും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്ത് ആരോഗ്യ മേഖലയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് വകയിരുത്തുന്നത് വർധിപ്പിക്കണം. മലയോര പിന്നോക്ക മേഖലയുടേയും, തോട്ടം തൊഴിലാളികളുടേയും സ്വകാര്യ ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ട് പരിഗണിക്കപ്പെടണം. മറ്റു ജില്ലകളെ അപേക്ഷിച്ച് ഡോക്ടർ ബഡ് അനുപാതം ഇടുക്കിയിൽ വളരെ കുറവും, ഗർഭിണികളുടെ മരണനിരക്ക് മറ്റു പ്രദേശങ്ങളേക്കാൾ കൂടുതലുമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷനിലൂടെ ഉദാരമായ സമീപനം ഉണ്ടാകണം എന്നും ഡീൻ ആവശ്യപ്പെട്ടു.
എ.എം ആരിഫ്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജെഎൻയു സർവകലാശാലയിൽ വിദ്യാർഥികൾ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാൻ മാനവവിഭവശേഷി മന്ത്രി തയാറാകണമെന്ന് എ.എം ആരിഫ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ നടപടി എടുക്കാനും ജെഎൻയു കാന്പസിൽ കർഫ്യു പ്രഖാപിച്ച് രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയത്തെ ഈ നിലയിൽ കൊണ്ടെത്തിച്ച വൈസ് ചാൻസലറിനെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആരിഫ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാജ്മോഹൻ ഉണ്ണിത്താൻ
ചെന്നൈ-ബാംഗളൂർ വ്യവസായ ഇടനാഴി കൊച്ചിയിലേക്കും കോയന്പത്തൂരിലേക്കും കൂടി വ്യാപിപ്പിക്കുന്നതിന് ദേശീയ വ്യവസായ ഇടനാഴി വികസന നിർവഹണ ട്രസ്റ്റ് അനുമതി നൽകിയതായി കേന്ദ്ര വ്യാപാരവ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ ലോക്സഭയിൽ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സംയോജിത നിർമ്മാണ സമുച്ഛയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ ഭൂമി ലഭ്യമാകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും, പദ്ധതിക്കായി കണ്സൾട്ടന്റുകളെ തെരഞ്ഞെടുക്കാനും വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കാനുമുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
ബെന്നി ബഹനാൻ
വയനാട് ബത്തേരിയിലെ സർവജന ഹൈസ്കൂളിൽ പാന്പുകടിയേറ്റ് മരിച്ച വിദ്യാർഥിയുടെ വിഷയം ലോക്സഭയിൽ ഉന്നയിച്ച് ബെന്നി ബെഹനാൻ. സംസ്ഥാനത്തെ പല വിദ്യാലയങ്ങളും പുതുക്കി പണിയേണ്ട ഘട്ടം കഴിഞ്ഞുവെന്നും, ടോയ്ലറ്റ് സൗകര്യങ്ങളും ക്ലാസ്സ് മുറിയിലെ സൗകര്യങ്ങളും പലയിടത്തും പരിമിതമാണെന്നും എംപി കൂട്ടിച്ചേർത്തു. ഈ സ്ഥിതി മാറാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
കേരള എംപിമാർ പാർലമെന്റിൽ
11:33 PM Nov 28, 2019 | Deepika.com