ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം അകലുന്നു. ഡിസംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഫാസ് ടാഗിലേക്കു മാറുന്നതോടെ അനായാസം വണ്ടി ഓടിച്ചു മുന്നേറാം. 2014-ൽ അഹമ്മദാബാദ് -മുംബൈ ദേശീയപാതയിൽ ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയ ഫാസ് ടാഗ് സംവിധാനം ഇന്നിതാ 2019 ഡിസംബർ ഒന്നുമുതൽ രാജ്യമെന്പാടും എല്ലാ വാഹനങ്ങളിലും നിബന്ധമാവുന്നു. 2017 മുതൽ എല്ലാ പുതിയ വാഹനങ്ങളിലും നിബന്ധമാക്കിയിരുന്ന ഫാസ് ടാഗ് പക്ഷേ ടോൾ ഗേറ്റുകളിൽ പൂർണമായും പ്രവർത്തിച്ചിരുന്നില്ല. ഫാസ് ടാഗ് ഉള്ള വാഹനങ്ങൾക്കായി മാറ്റിവച്ചിരുന്ന ലെയ്നുകളിൽ പ്രവർത്തന തടസം മൂലമോ ടാഗ് ഇല്ലാത്ത വണ്ടികൾ കയറി വന്ന് സൃഷ്ടിക്കുന്ന തടസം മൂലമോ യാത്രകൾ അത്ര സുഗമം അല്ലായിരുന്നു. ഡിസംബർ ഒന്നുമുതൽ എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് നിർബന്ധമാവുന്നതോടെ യാത്രകൾ ഇനി സുഗമമാകും.
എന്താണ് ഫാസ് ടാഗ്
വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഒട്ടിക്കുന്ന ഒരു ക്യു ആർ കോഡ് ആണ് ഫാസ് ടാഗ്. ഇത് ടോൾ തുകയുടെ വ്യത്യാസമനുസരിച്ച് പല നിറങ്ങൾ ഉപയോഗിച്ച് വ്യത്യാസപ്പെടുത്തിയിരിക്കുന്നു. ഓരോ വാഹനത്തിനും അതിനായി നൽകിയ ടാഗ് മാത്രമേ ഉപയോഗിക്കാവൂ. അതിനാൽ തന്നെ അത് ഗ്ലാസിൽ ഒട്ടിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ആറ് മീറ്റർ ദുരം വരെ സ്കാൻ ചെയ്യാവുന്ന സ്ഥിരമായി ഘടിപ്പിച്ച ആന്റിനകളാണ് ഈ ക്യു ആർ കോഡുകൾ വായിക്കുന്നതും തുടർന്ന് ആ ടാഗുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ നിന്നും തുക ഈടാക്കുന്നതും. അതിനാൽ തന്നെ ടോൾ ഗേറ്റിലൂടെ ഒരല്പം പതുക്കെ വാഹനമോടിച്ചു വേണം പോകുവാൻ. ഏതെങ്കിലും കാരണവശാൽ ഇതു പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൈവശമുള്ള ക്യു ആർ കോഡ് റീഡർ കൊണ്ട് വായിച്ചെടുക്കുവാൻ ടോൾ ഗേറ്റ് പ്രവർത്തകർ സജ്ജരാണ്.
എവിടെനിന്ന് ലഭിക്കും?
രണ്ടായിരത്തി പതിനേഴ് ഡിസംബർ മുതൽ ഫാസ് ടാഗോടു കൂടിയാണ് വാഹനങ്ങൾ ഷോറുമുകളിൽനിന്നും പുറത്തുവരുന്നത്. നിലവിലുള്ള വാഹനങ്ങൾക്ക് ടോൾ ഗേറ്റിനു സമീപമുള്ള കിയോസ്കുകളിൽ നിന്നും ഇഷ്ടമുള്ള ബാങ്കിന്റെ ഫാസ് ടാഗ് വാങ്ങാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസിന്റേയും ആർസി ബുക്കിന്റെയും പകർപ്പ് നൽകണം. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ ഒട്ടിച്ചാണ് ഫാസ് ടാഗ് നൽകുന്നത്. അതിനാൽ തന്നെ മറ്റിടങ്ങളിൽ ഇതു ലഭ്യമല്ല. നിലവിൽ വേറെ ടാഗുകൾ വാഹനങ്ങളിൽ ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം.
എന്തു വില കൊടുക്കണം?
മൂന്നുതരം ചാർജുകളാണ് ഫാസ് ടാഗ് വാങ്ങുന്നതിനുവേണ്ടി കൊടുക്കേണ്ടി വരുന്നത്. ഇഷ്യുവൻസ് ചാർജ്, സെക്യുരിറ്റി തുക, മിനിമം ബാലൻസ്. കാർ പോലുള്ള വാഹനങ്ങൾക്ക് ഇത് നാനൂറ് രൂപയോളം ആകും. ഉപയോഗത്തിനുള്ള തുക അതാതു ബാങ്കിന്റെ വെബ്സൈറ്റ് വഴി ഇൗടാക്കാവുന്നതാണ്.
ഗുണങ്ങൾ
ടോൾ ഗേറ്റിൽ കാത്തുനില്ക്കേണ്ട എന്നതിനു പുറമേയും ഫാസ് ടാഗിനു ഗുണങ്ങൾ ഉണ്ട്. പലപ്പോഴും തിരിച്ചു വരവിന്റെ ടോൾ എടുക്കണമോ എന്ന സംശയത്തിലാണ് ഡ്രൈവർമാർ. ഇനി ആ സംശയം വേണ്ട. തിരിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വന്നാൽ കുറഞ്ഞ തുകയേ ഈടാക്കുകയുള്ളൂ. അതിനു പുറമേ നാഷണൽ ഹൈവേ അഥോറിറ്റിയും അതാതു ബാങ്കുകളും നൽകുന്ന ഡിസ്കൗണ്ടുകളും ലഭ്യമാണ്. ചില്ലറകളും ടോൾഗേറ്റ് പാസുകളും കൊണ്ട് വാഹനത്തിന്റെ അറകൾ ഇനി നിറയ്ക്കേണ്ടതില്ല.
ഫാസ് ടാഗ് പുതിയ മേഖലകളിലേക്ക്
പെട്രോൾ പന്പുകളിലും ഫാസ് ടാഗ് പ്രവർത്തിപ്പിക്കുവാൻ പ്രധാന എണ്ണക്കന്പനികളുമായി ധാരണയായിട്ടുണ്ട്. അധികം താമസിയാതെ തന്നെ അത് നിലവിൽ വരും. പാർക്കിംഗിനും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ വാഹനവുമായി ബന്ധപ്പെട്ട് പൂർണമായും ക്യാഷ്ലെസ് ഇടപാടുകളിലേക്ക് നമുക്ക് നീങ്ങാൻ കഴിയും.
ജൂഡ് ജറാർദ്
(ചീഫ് മാനേജർ (ഫാക്കൽടി) സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് കൊച്ചി)
അതിവേഗത്തിന് ഫാസ് ടാഗ്
11:52 PM Nov 27, 2019 | Deepika.com