ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് കേന്ദ്ര സർക്കാർ. 2016ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് പദ്ധതികളിൽ ഇതുവരെ 24,940 പ്ലാനുകൾ ഉജകകഠ അംഗീകരിച്ചിട്ടുണ്ടെന്നും, ഏറ്റവും കൂടുതൽ മഹാരാഷ്ട്ര സംസ്ഥാനത്തു നിന്നുമാണ്. ലഭ്യമായ വിവരമനുസരിച്ച് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പ് പദ്ധതികളുടെ അപേക്ഷകൾ വന്നിട്ടുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളം ഇല്ല എന്നതാണ്. ഇത് സംബന്ധിച്ചുള്ള ഹൈബി ഈഡന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലാണ് രേഖാമൂലം മറുപടി നൽകിയത്.
അടൂർ പ്രകാശ്
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അടൂർ പ്രകാശ് ലോക്സഭയിൽ ആവശ്യപ്പെട്ടു. 2016 ൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് 2016 ൽ തന്നെ സമർപ്പിച്ചതായിരുന്നു. ഇതു നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഒരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
എൻ.കെ പ്രേമചന്ദ്രൻ
എറണാകുളം കൊല്ലം തിരുവനന്തപുരം റൂട്ടിൽ 13 ട്രെയിനുകളിൽ ഡിറിസർവ്ഡ് സൗകര്യം അനുവദിക്കുവാൻ ദക്ഷിണ റയിൽവേ വിവിധ സോണലുകൾക്ക് ശിപാർശ ചെയ്തതായും, എട്ടു ട്രെയിനുകളിൽ ഡിറിസർവ്ഡ് സൗകര്യം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രനെ റയിൽവേ മന്ത്രി പീയൂഷ് ഗോയൽ ലോക്സഭയിൽ അറിയിച്ചു. സീസണ് ടിക്കറ്റ് ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് 13 ദീർഘദൂര ട്രെയിനുകളിൽ ഡിറിസർവ്ഡ് കോച്ച് അനുവദിക്കുമെന്ന് ലോകസഭയിൽ നൽകിയ ഉറപ്പ് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ടി.എൻ പ്രതാപൻ
രാജ്യം സാന്പത്തിക മാന്ദ്യം നേരിടുകയാണെന്ന വിമർശനങ്ങൾ സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തിൽ കുറവുണ്ടെന്ന് ഇത് സംബന്ധിച്ച ടി.എൻ പ്രതാപന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം മറുപടി നൽകി.
2017-2018 വർഷം ആകെ വ്യാവസായിക ഉല്പാദന വളർച്ച 4.4 ശതമാനം ആയിരുന്നെങ്കിൽ 2018-2019 കാലയളവിൽ അത് 3.8 ശതമാനം ആയി കുറഞ്ഞെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
11:42 PM Nov 27, 2019 | Deepika.com