ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വളരെ സുരക്ഷിതവുമായ വസ്തുവായാണ് കണക്കാക്കുന്നത്. ഭൂമിയിന്മേലുള്ള അവകാശം അഥവാ അധികാരം സ്ഥാനഭ്രംശമില്ലാതെ തെളിയിക്കേണ്ടത് സാമൂഹികസുരക്ഷിതത്വത്തിനും ക്രയവിക്രയ ശേഷിക്കും ഒഴിച്ചുകൂടാനാവത്തതാണ്. എന്നാൽ കുറച്ചു കാലങ്ങളായി കേരളത്തിൽ അടിക്കടി ഉണ്ടാവുന്ന സർക്കാർ ഉത്തരവുകൾ മേല്പറഞ്ഞ സുരക്ഷിതത്വത്തിനും ക്രയശേഷിക്കുംമേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
1957-ൽ ഗൗരിയമ്മ റവന്യു മന്തിയായിരുന്നപ്പോഴാണ് ഭൂപരിഷ്കരണ നിയമത്തിന് തുടക്കംകുറിച്ചത്. തുടർന്ന് പി.ടി. ചാക്കോ റവന്യു മന്ത്രിയായിരുന്നപ്പോൾ 1963-ൽ ഭൂപരിഷ്കരണ നിയമം നിയമസഭയിൽ പാസാക്കി. എന്നാൽ പിന്നീട് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 30 ലക്ഷത്തോളം ഭൂവുടമകൾ ഉണ്ടായി. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം തോട്ടം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റിബൾ സംഘടനകൾ മുതലായവയ്ക്ക് ഇളവു നൽകുകയുണ്ടായി.
ഇപ്രകാരം സെക്ഷൻ 81 അനുസരിച്ച് അനുവദിച്ച ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ പൂർണമായോ ഭാഗികമായോ തുണ്ടുവൽക്കരിക്കുകയും തരംമാറ്റം വരുത്തുകയും ചെയ്ത നടപടി തടയുന്നതിന് സംസ്ഥാന ലാൻഡ് ബോർഡിന്റെ നിർദേശപ്രകാരം റവന്യു അധികാരികൾ ഇപ്പോൾ നടപടികൾ സ്വീകരിച്ചുവരുന്നു. ഇത് കർഷക സമൂഹത്തിന് വലിയ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം സംസ്ഥാനം മുഴുവൻ ബാധകമാണെന്നിരിക്കെ അത് ദൂരവ്യാപകമായ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇളവു സന്പാദിച്ച ഭൂമി പിന്നീട് മൊത്തമായും തുണ്ടുവൽക്കരിച്ചും കൈമാറ്റം ചെയ്തു. അപ്രകാരമുള്ള വസ്തുക്കൾ കൈമാറി ലഭിച്ചപ്പോൾ ഇളവനുവദിച്ച ഭൂമിയാണെന്ന് അറിവില്ലാതെയാണ് സാധാരണ ജനങ്ങൾ ഭൂമി വാങ്ങിയിട്ടുള്ളത്. അങ്ങനെ കൈമാറിയ പതിനായിരക്കണക്കിനു തുണ്ടു ഭൂമികളിൽ ആളുകൾ വീടുവച്ചും മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയും കൈവശം വച്ചുവരുന്നു. സ്വാഭാവികമായും അത്തരം വസ്തുക്കളിലെല്ലാം തരംമാറ്റം സംഭവിച്ചുകഴിഞ്ഞു. ഇതിനെ തടയുന്നതിനും തരംമാറ്റിയ ഭൂമി പിടിച്ചെടുക്കുന്നതിനും സർക്കാർ അടുത്തകാലത്തായി ഉത്തരവുകൾ പുറപ്പെടുവിക്കുകയും നിയമഭേദഗതി ഉൾപ്പെടെ കൊണ്ടുവരികയും ചെയ്യുന്നു.
എന്നാൽ കെഎൽആർ ആക്ട് പ്രകാരം ഇളവു സന്പാദിച്ച വസ്തുവണോ തങ്ങൾ വാങ്ങുന്നതെന്നു മനസിലാക്കാൻ സാധാരണ ജനങ്ങൾക്ക് യാതൊരു മാർഗവും നിലവിൽ ഇല്ല. അടിസ്ഥാന നികുതി രജിസ്റ്ററാണ് ഭൂമി വാങ്ങുന്പോൾ പരിശോധിക്കാവുന്ന ഏക പ്രമാണം. എന്നാൽ ഇളവു വാങ്ങിയ ഭൂമിയാണെന്ന് റിമാർക്കുകളൊന്നും അടിസ്ഥാന നികുതി രജിസ്റ്ററിൽ കാണപ്പെടുന്നില്ല. ഇളവു സന്പാദിച്ച ഭൂമിയാണെന്നു മനസിലാക്കാതെയാണ് നൂറുശതമാനം ആളുകളും വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുള്ളത്.
കേരള ഭൂപരിഷ്കരണ നിയമം നിർമിച്ച കാലത്തുതന്നെ സർക്കാർ ഇത്തരം ഭൂമികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കത്തക്കവിധം രജിസ്റ്റർ നിർമിക്കുകയും ഭൂരേഖകളിൽ ഇളവു സന്പാദിച്ച ഭൂമി /മിച്ചഭൂമി എന്ന രേഖപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റ് വലിയ അലംഭാവമാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ദുരന്തഫലമാണ് ചെറുകിട ഭൂ വുടമകൾ ഇന്ന് നേരിടുന്നത്.
1963-ലെ നിയമപ്രകാരം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചതും എന്നാൽ, സർക്കാർ ഏറ്റെടുക്കാത്ത ഭൂമി സ്ഥല ഉടമകൾ പിന്നീട് തുണ്ടുകളായി വിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്രകാരം മിച്ചഭൂമി കൈവശം വച്ചവരിൽ നിന്ന് വിലയ്ക്ക് വാങ്ങുകയും വില്പന നടത്തുകയും ചെയ്ത കൈവശക്കാർക്കുവേണ്ടി സർക്കാർ ഭൂപരിഷ്കരണ നിയമത്തിലെ 7(ഇ) ഭേദഗതി ചെയ്തു. മേല്പടി ഭേദഗതി അനുസരിച്ച് മിച്ചഭൂമി വിലകൊടുത്തു വാങ്ങിയവർക്ക് അവരുടെ ഉടമസ്ഥത സംസ്ഥാന സർക്കാർ ക്രമപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കിയിലെ കർഷകർ കഴിഞ്ഞ ഓഗസ്റ്റ് 22 ലെ ഉത്തരവിലൂടെ നേരിടുന്ന സാഹചര്യവും ഇതുമായി ബന്ധപ്പെടുത്തി വായിക്കണം. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വലിയ ചർച്ചകളും സമരകോലാഹലങ്ങൾക്കുമുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇത് സാമൂഹിക പരിഷ്കരണത്തിനും ജനങ്ങളുടെ താത്പര്യത്തിനുമാണ് മുൻഗണന നൽകേണ്ടത്. കൂടാതെ ഏതു നിയമങ്ങളും കാലോചിതമായി പരിഷ്കരിച്ചെങ്കിൽ മാത്രമേ പൊതുസമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ ഭൂമി ഉപയോഗിക്കാൻ സാധിക്കൂ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഇത്തരം നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ചു വരുന്നതായി കാണാം. ഉദാഹരണത്തിന് കൃഷിയാവശ്യത്തിനുള്ള ഭൂമി കാർഷികേതര അവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ക്രമവൽക്കരിച്ച് നൽകൽ ചട്ടങ്ങൾ തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ട്.
കാർഷിക മേഖല ആകെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന അവസ്ഥയിൽ അവരെ സംരക്ഷിക്കേണ്ട സർക്കാർ അതിനനുസൃതമായ നിയമപരിഷ്കാരങ്ങൾ നടത്തി കാർഷികരംഗത്ത് ശാശ്വത സമാധാനവും സുസ്ഥിരതയും കൈവരിക്കേണ്ടതാണ്.
വാൽക്കഷണം: നിയമം നിയമത്തിനുവേണ്ടിയല്ല മനുഷ്യർക്കുവേണ്ടി, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുന്പിളിൽതന്നെ.
അഡ്വ. പി.സി. ജോസഫ്
(ലേഖകൻ മുൻ എംഎൽഎയാണ്).
കേരള കർഷകൻ എരിതീയിലേക്കോ?
11:50 PM Nov 25, 2019 | Deepika.com