അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്കുന്നതിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസിലെ നാലു യുവ എംഎൽഎമാർക്ക് "ഉഗ്രശാസന' നല്കിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മവിമർശനപരമായി മാധ്യമങ്ങളോടു നടത്തിയ വിലാപം എല്ലാ നിയമസഭാംഗങ്ങളുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. 2015 മാർച്ച് 15 ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നടത്തിയ ശ്രമത്തിൽ താൻ ചെയ്ത തെറ്റ് എല്ലാക്കാലത്തും ചാനലുകളിലൂടെ കാണിച്ച് ഓർമപ്പെടുത്തരുത് എന്നായിരുന്നു ആ അഭ്യർഥന. ശ്രീരാമകൃഷ്ണന് അതിൽ ലജ്ജ തോന്നുന്നു എന്നർഥം. ശ്രീരാമകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ തിളക്കംകൂടിയാണ് ആ വാക്കുകൾ. വേറെ ചിലരായിരുന്നെങ്കിൽ അന്നു ചെയ്തതു ശരിയും ഇപ്പോൾ ചെയ്യുന്നത് തെറ്റും ആണെന്ന നിലപാട് എടുക്കുമായിരുന്നു.
ശ്രദ്ധിക്കപ്പെടാനുള്ള കുറുക്കുവഴി
നാടിന്റെയും നാട്ടാരുടെയും വിഷയങ്ങൾ പഠിച്ച് അവതരിപ്പിച്ചു കൈയടി നേടുക എന്നതിനെക്കാൾ എത്രയോ എളുപ്പമാണു നിയമസഭയിൽ നിലവാരമില്ലാത്തവ പറഞ്ഞും ചെയ്തും ശ്രദ്ധേയരാവുക എന്നു തിളങ്ങാൻ കൊതിക്കുന്ന പലരും തിരിച്ചറിയുന്നു. അതു വിശ്വാസപ്രമാണമാക്കി മാറ്റുന്നു. അതോടെ നിയമസഭയിൽ ലജ്ജാകരമായവ ഏറെ അരങ്ങേറുന്നു. നിലവാരമുള്ളവ അപ്രത്യക്ഷമാകുന്നു. നിയമസഭയുടെ നിലവാരത്തകർച്ചയ്ക്ക് വന്ന അടയാളങ്ങളിൽ ഒന്നായി ഈ സമ്മേളനം.
കെ.എം. മാണിയെയും ആര്യാടനെയും കെ.വി. സുരേന്ദ്രനാഥിനെയും ടി.എം. ജേക്കബിനെയും പോലുള്ളവരുടെ അഭാവം സഭ ശരിക്കും തിരിച്ചറിഞ്ഞ ദിനങ്ങൾ. ഭാരതവും കേരളവും കടന്നുപോകുന്ന ഗുരുതരമായ സാന്പത്തിക അവസ്ഥ സംബന്ധിച്ച് നമ്മുടെ നിയമസഭയിൽ പഠിച്ചുവന്ന ആരുടെയെങ്കിലും പ്രസംഗം കേൾക്കാനായോ? സാന്പത്തിക വിദഗ്ധനായ തോമസ് ഐസക്കാണ് ധനമന്ത്രി. ഈ സർക്കാർ വരുന്നതിനുമുന്പ് നികുതി ഇല്ലായിരുന്ന ഏതെല്ലാം മേഖലകളിലാണ് ഇപ്പോൾ ജനം നികുതി കൊടുക്കുന്നത്? ചായക്കടയിൽനിന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ലിനു വരെ നികുതിയുണ്ട്. അത് ജനം കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, സാന്പത്തികനില വല്ലാതെ പരുങ്ങലിലാണ്.
കൊടുക്കുന്ന സഹായങ്ങളെല്ലാം പരമാവധി കുറയ്ക്കുന്നു. പാവപ്പെട്ട രോഗികൾക്കു കൊടുക്കുന്ന കാരുണ്യസഹായം പോലും നിർത്തി. ഇതേക്കുറിച്ചു പറയുന്പോൾ സഹായം ഉണ്ടെന്നു സർക്കാർ പറയും. അവരുടെ അനുകൂലികളും പറയും. മരുന്നുവാങ്ങാൻ മാർഗമില്ലാതെ ചങ്കുപൊട്ടുന്ന വേദനയോടെ പാവം ജനം നിൽക്കുന്നു. പാവപ്പെട്ടവരുമായി പാർട്ടി സഖാക്കൾക്കും വലിയ ബന്ധമില്ല എന്നതിന്റെ സൂചനയാണ് ഇപ്പോൾ സഹായം കിട്ടുന്നു എന്ന വാദവുമായി അവർ വരുന്നത്. ആർസിഇപി കരാറിന്റെ കാര്യത്തിൽ ആർഎസ്എസും അവരുടെ സ്വദേശി ജാഗരണ്‍ മഞ്ചും കാണിച്ച ജാഗ്രത പോലും കാരുണ്യ പദ്ധതിയിൽ പാവപ്പെട്ട രോഗികളോടു സഖാക്കൾ കാണിക്കുന്നില്ല.
തോമസ് ഐസക്
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം മുടക്കില്ലാതെ എല്ലാം കിട്ടുന്നു. അവർ യാത്രയും വിരുന്നും എല്ലാം കൊണ്ടാടും. സർക്കാർ പണത്തിന്റെ ചെലവ് ഓഡിറ്റ് ചെയ്യുന്നതിനുപോലും ഐസക് സമ്മതിക്കില്ല. പൊതുക്കടം സർവകാല റിക്കാർഡായി. കേരള സർക്കാർ വൻതോതിൽ കടമെടുക്കുന്ന പ്രസ്ഥാനമാണ് കിഫ്ബി. ഇവർ എടുക്കുന്ന കടം നാളെ തിരിച്ചടയ്ക്കേണ്ടത് സർക്കാർ തന്നെയാണ്. എങ്കിലും അവരുടെ കണക്കുകളൊന്നും പരിശോധിക്കാൻ പാടില്ല എന്നുവന്നാൽ നാളെ വരുന്ന ഭരണക്കാർ ഇന്നത്തെ സർക്കാരിനെക്കാൾ ജനങ്ങളെ കബളിപ്പിക്കാൻ സാധ്യതയുണ്ട് എന്നെങ്കിലും മനസിലാക്കുക. കിഫ്ബി വിഷയത്തിലും ഐസക് പറഞ്ഞിടത്തുനിൽക്കുകയല്ലേ കാര്യങ്ങൾ.
മാണിയും ആര്യാടനും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ലാഘവത്തോടെ ധനമന്ത്രി വിഷയം കൈകാര്യം ചെയ്തു ജയിക്കില്ലായിരുന്നു. കെ.എം. മാണി ഉള്ളപ്പോൾ മറ്റു പാർട്ടിക്കാരും നന്നായി ഗൃഹപാഠം ചെയ്തിരുന്നു. ആര്യാടൻ മുഹമ്മദിനെ അദ്ദേഹത്തിന്റെ കാലത്ത് സഭാനടപടികൾ വീക്ഷിച്ചിട്ടുളളവർ മറക്കില്ല. അദ്ദേഹം വലിയ സാന്പത്തിക വിദഗ്ധനല്ല. പക്ഷേ ധനാകാര്യവിഷയങ്ങൾ നന്നായി മനസിലാക്കി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ബജറ്റ് മാനുവലും നടപടിക്രമങ്ങളും ചട്ടങ്ങളും എല്ലാം ഉന്നയിച്ച് അവർ നടത്തുന്ന വിശദീകരണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ ധനമന്ത്രിക്കു കൈയും വീശി വന്നാൽ മതിയാകുമായിരുന്നില്ല.
സ്വന്തം ഭൂമിയിൽ കെട്ടിടം പണിയാൻ പോലും കർഷകനു പറ്റാത്തവിധം ഉത്തരവിറക്കിയ സർക്കാരിനു ശ്വാസം വിടാനാവാത്ത നില ഉണ്ടാക്കുമായിരുന്നു. ഉത്തരവിന്റെ നിയമപരമായ പിശകുകൾ, ബദൽ നിർദേശങ്ങൾ എല്ലാം ഉന്നയിക്കപ്പെടുമായിരുന്നു. ആരെയും വ്യക്തിപരമായി നോവിക്കുകയും ഇല്ലായിരുന്നു. എന്തെങ്കിലും പറഞ്ഞ് ഇറങ്ങിപ്പോയി കർമം കഴിക്കുന്നതുപോലായിട്ടുണ്ടു കാര്യങ്ങൾ.
അഴിഞ്ഞാടി മിടുക്കരാകുന്നവർ
ഒരു വിഷയവും കാര്യമായി പഠിച്ചുവരാതെ നിയമസഭയിൽ അഴിഞ്ഞാടി മിടുക്കൻമാരാകുന്ന കാര്യത്തിൽ ഒരു പരിധിയും ഇല്ലാതെ കളിക്കുന്നവരാണ് ഇടതുപക്ഷക്കാർ, പ്രത്യേകിച്ചു സിപിഎംകാർ. അവർ ചെയ്യുന്ന പ്രവൃത്തി അവർ ഭരണകക്ഷിയിലായിരിക്കുന്പോൾ അന്നത്തെ പ്രതിപക്ഷം ചെയ്യാൻ ശ്രമിച്ചാൽ കൈക്കരുത്തുവരെ പ്രകടിപ്പിക്കുകയും ചെയ്യും. 2015 മാർച്ച് 15 ന് മാണിയോട് കാണിച്ചതിന്റെ പകുതി അപമര്യാദ ഐസക്കിനോടു കാണിക്കാൻ മുതിർന്നാൽ അപ്പോൾ കാണാം തനിനിറം.
1987 ൽ സഹകരണ മന്ത്രി ടി. കെ. രാമകൃഷ്ണൻ, ഒരു വിഷയത്തിനു പറഞ്ഞ മറുപടി പച്ചക്കള്ളമാണെന്നു പറഞ്ഞ് എം.വി. രാഘവൻ മന്ത്രി വായിച്ച കടലാസ് തട്ടിപ്പറിക്കാൻ നടത്തിയ ശ്രമത്തിനു സഖാക്കൾ കൊടുത്ത തിരിച്ചടി എത്ര ഭീകരമായിരുന്നു! പാഞ്ഞടുത്ത സിപിഎംകാർ അദ്ദേഹത്തെ ഇടിച്ചിട്ടു. തൊഴിച്ചു. എല്ലാം പരസ്യമായി. അവസാനം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ചേർന്നു രക്ഷിച്ച രാഘവനെ നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചു സസ്പൻഡും ചെയ്തു.
ആ രാഘവനെ ഇപ്പോൾ പാർട്ടി സ്വന്തമാക്കുന്നു. അദ്ദേഹം കെട്ടിപ്പൊക്കിയതും അവർ നശിപ്പിക്കാൻ ശ്രമിച്ചതുമായ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നു. അതൊക്കെയാണു സിപിഎം കാണിച്ചിട്ടുള്ള മാന്യത.
ഇപ്പോഴത്തെ പിണറായി സർക്കാരിന്റെ ശബരിമല വിഷയത്തിലെ നവോത്ഥാന മതിലിനെ വർഗീയമതിൽ എന്നു ചിത്രീകരിച്ചതിനു ലീഗ് നേതാവ് എം.കെ. മുനീറിനുനേരെ സഖാക്കൾ പാഞ്ഞടുത്തത് ഓർമയിൽ നിന്നു മാഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ ചെയ്യണം എന്നു ഭരണകക്ഷിക്കാർക്കു മാതൃക കൊടുത്തവരാണ് അന്നു മാണിയോട് അങ്ങനെ ചെയ്തത്. അവർക്കിഷ്ടമില്ലാത്ത സർക്കാറിന്റെ ഭരണകാലത്ത് എല്ലാ നിയമസഭാമര്യാദകളും കാറ്റിൽ പറത്തി അവർ അഴിഞ്ഞാടും.
നിയമസഭയുടെ പെരുമാറ്റ രീതിയിലെ മാന്യത അത്രയും മോശമാക്കിയതിൽ അവരുടെ പങ്കും വളരെ വലുതാണ്. 1969 ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് തുടങ്ങി ഈ ശൈലി. അന്നു ദാമോദരൻ പോറ്റിയായിരുന്നു സ്പീക്കർ. സിപിഎം സഖാക്കൾ ഡയസിലേക്ക് ഓടിക്കയറുകയും കടലാസും മറ്റും വലിച്ചറിയുകയും ചെയ്തപ്പോൾ അദ്ദേഹം സഭ വിട്ടുപോയി. കഴിഞ്ഞ ദിവസം ശ്രീരാമകൃഷ്ണനും ചെയ്തത് അതാണ്.
ചരിത്രം
1983 ൽ കരുണാകരൻ മന്ത്രിസഭയുടെ കാലം. വക്കം പുരുഷോത്തമനായിരുന്നു സ്പീക്കർ. പൊതു വിതരണ സന്പ്രദായത്തിലെ ക്രമക്കേടുകൾ ഉയർത്തി ഉണ്ടാക്കിയ ബഹളത്തിൽ എം.വി. രാഘവൻ അടക്കം മൂന്നുപേരെ സ്പീക്കർ സസ്പൻഡ് ചെയ്തു. പിറ്റേന്ന് അവരെ സഭയ്ക്കുള്ളിൽ പ്രവേശിപ്പിക്കാൻ വാച്ച് ആൻഡ് വാർഡുമായി സഖാക്കൾ ഏറ്റുമുട്ടി. വനിതാ അംഗത്തിനുള്ള പ്രത്യേക സംരക്ഷണം പ്രയോജനപ്പെടുത്തി അവരെ അകത്തെത്തിക്കാൻ ഗൗരിയമ്മ വരെ ഇറങ്ങി. വക്കം വിട്ടില്ല. നിയമസഭയുടെ ജനലിലെ ചില്ല് ഇടിച്ചുതകർത്ത് രാഘവന്റെ കൈമുറിയുകയും ചെയ്തു. അന്നു മൂന്നു പേരെക്കൂടി പുറത്താക്കി- ആറടിയിലധികം ഉയരമുണ്ടായിരുന്ന ചാലക്കുടി എംഎൽഎ ജനതാപാർട്ടിയുടെ സൗമ്യനായ കെ.ജെ. ജോർജ് അടക്കമുള്ളവരെ. 2011 ൽ വാച്ച് ആൻഡ് വാർഡിനെ കൈയേറ്റം ചെയ്തതിനു ടി.വി. രാജേഷും ജയിംസ് മാത്യുവും സസ്പൻഷനിലായി. അതൊക്കെ വച്ചുനോക്കുന്പോൾ കോണ്‍ഗ്രസിലെ കുട്ടികൾ ചെയ്തത് ഒന്നുമല്ല.
മുഖ്യമന്ത്രി മൗനം
ഇതെല്ലാം ബോധ്യമുള്ളതുകൊണ്ടാവും സഭാനേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുടെ തീരുമാനത്തെക്കുറിച്ച് ഒരക്ഷരംപോലും പറയാതിരുന്നത്. അതു പിണറായിയുടെ ഒരു നന്മയാണ്. അദ്ദേഹം ചെയ്യുന്നതു വേറൊരാൾ ചെയ്യുന്പോൾ തെറ്റെന്നു സാധാരണ പറയില്ല. ശബരിമല വിവാദം കത്തിനിന്ന കാലം. കോണ്‍ഗ്രസുകാരനായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ വല്ലാതെ ക്ഷുഭിതനായി സംസാരിച്ചപ്പോൾ ആരോ അലോസരപ്പെട്ടു. അതുകേട്ട പിണറായി ഞാനും ഇങ്ങനെ പറയുന്ന ആളാ, ഗോപാലകൃഷ്ണനെക്കാൾ പറയും, എന്നു ന്യായീകരിച്ചതോർക്കുന്നു.
ഒ. രാജഗോപാൽ എംഎൽഎമാർക്കെതിരേ നടപടി വേണമെന്ന് പറഞ്ഞതും കോണ്‍ഗ്രസുകാരോടുള്ള വൈരാഗ്യമോ ശ്രീരാമകൃഷ്ണനോടുള്ള സ്നേഹമോ കൊണ്ടാവില്ല, ഒരു ജ്ഞാന വൃദ്ധനായതുകൊണ്ടാവും.
ശരി.. തെറ്റ്..
ഇക്കാര്യത്തിൽ മാത്രമല്ല ഭരണപക്ഷത്തിരിക്കുന്പോൾ ശരി എന്ന് തോന്നുന്ന പലതും പ്രതിപക്ഷത്തെത്തുന്പോൾ ശരിയെന്നു തോന്നാത്ത സംഭവങ്ങളുണ്ട്. മന്ത്രിമാരുടെ വിദേശയാത്ര തന്നെ ഒരു ഉദാഹരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മന്ത്രി ഷിബു ബേബിജോണ്‍ വിദേശയാത്ര ചെയ്യുന്നതിനെതിരേ കലിതുള്ളിയവർ എത്രയായി യാത്രകൾ? മന്ത്രിമാർ ചെയ്യുന്നതെല്ലാം രാജ്യനന്മയ്ക്ക്. പ്രതിപക്ഷത്തിന് അതു മനസിലാകാറില്ല. പണ്ടു വൈദ്യുതിമന്ത്രിയായിരിക്കെ ബാലകൃഷ്ണപിള്ള കനേഡിയൻ കന്പനിയുടെ അതിഥിയായി കാനഡയ്ക്കു പോയി. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു.
എന്തിന് ഒൗദ്യോഗിക യാത്രയിൽ ഭാര്യയെ കൂടെ കൊണ്ടുപോകുന്നു എന്നെല്ലാം ചോദിച്ചവർ പിന്നീട് അധികാരം കിട്ടിയപ്പോൾ അതിലപ്പുറവും ചെയ്തു. കഥകൾ നിരവധി. ശബരിമലയിൽ ഇനി വിധി വന്നിട്ടു മതി സ്ത്രീപ്രവേശനം എന്നു തീരുമാനിച്ചതിലൂടെ സർക്കാർ വലിയ സമാധാനമാണ് ഉണ്ടാക്കിയത്. നേരത്തെയും വിധി നടപ്പാക്കാൻ ഇത്തിരി സാവകാശം ചോദിച്ചിരുന്നെങ്കിൽ ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ ഉണ്ടായ നാശങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ?
വേട്ടയാടുന്ന പാപങ്ങൾ
12:34 AM Nov 24, 2019 | Deepika.com