ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോടെ കേരളത്തിൽ രണ്ടു പാർട്ടികൾ. ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻസിപിയും ജനതാദൾ- എസുമാണ് ആശയക്കുഴപ്പത്തിൽ കഴിയുന്നത്. ഇരുപാർട്ടികളുടെയും മറ്റു സംസ്ഥാനങ്ങളിലെ ശക്തമായ ഘടകങ്ങൾ രാഷ്ട്രീയ നിലപാടുകളിൽ വരുത്തുന്ന മാറ്റമാണു കേരളത്തിലെ പാർട്ടികൾക്കു തലവേദനയാകുന്നത്.
മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ ബിജെപിക്കൊപ്പം സർക്കാരിൽ ചേർന്നതാണ് കേരള എൻസിപിയെ വെട്ടിലാക്കുന്നത്. ശരത്പവാർ ഇതിനൊപ്പമില്ലെന്ന ആശ്വാസമാണ് കേരള ഘടകത്തിനുള്ളത്. എന്നാൽ, ഒരു കാര്യത്തിലും ഉറപ്പില്ലെന്ന പ്രശ്നവുമുണ്ട്. എന്തു വന്നാലും തങ്ങൾ കേരളത്തിൽ എൽഡിഎഫിനൊപ്പമാകുമെന്ന് കേരള എൻസിപി നേതാക്കൾ ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ എൻസിപി ഒറ്റക്കെട്ടായി ബിജെപിക്കൊപ്പം പോകുന്ന അവസ്ഥയുണ്ടായാൽ അവർക്കു സ്വതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരും. എൽഡിഎഫിൽനിന്നു വിട്ടു പോകാനുള്ള രാഷ്ട്രീയനിലപാടിലേക്കു കേരള ഘടകം ഏതായാലും നീങ്ങില്ല. അതുകൊണ്ട് കേരളത്തിൽ അവർക്കു പ്രയോജനവുമില്ല. എൻസിപി ദേശീയതലത്തിൽ യുപിഎയുടെ ഭാഗമായത് മുന്പ് അവർക്കു ചില്ലറ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എങ്കിലും കോണ്ഗ്രസുമായുള്ള കൂട്ടുകെട്ടു പോലെയല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി ബന്ധം. ഏതായാലും പവാർ കടുംകൈ ചെയ്യില്ലെന്ന വിശ്വാസത്തിലാണു കേരളത്തിലെ നേതാക്കൾ ഇപ്പോഴും.
ജനതാദൾ- എസും സമാനമായ അവസ്ഥയിലേക്കാണു പോകുന്നത്. കർണാടകത്തിൽ വേണ്ടിവന്നാൽ ബിജെപി സർക്കാരിനു പിന്തുണ നൽകുമെന്നു എച്ച്.ഡി. കുമാരസ്വാമി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അടുത്ത മാസം 15 ന് പതിനഞ്ചു നിയമസഭാ സീറ്റിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ഏഴു സീറ്റിലെങ്കിലും ജയിച്ചില്ലെങ്കിൽ ബിജെപി സർക്കാരിനു ഭൂരിപക്ഷം നഷ്ടമാകും. അങ്ങനെ വന്നാൽ ജെഡി- എസ് അവരെ പിന്തുണച്ചേക്കുമെന്നാണ് സൂചനകൾ.
ഉപതെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപിക്കു പകുതിയിലേറെ സീറ്റുകളിൽ ജയിക്കാനായാൽ കേരളത്തിലെ ജനതാദൾ- എസ് രക്ഷപ്പെടും. ഏഴു സീറ്റിൽ അവർ ജയിക്കാതിരിക്കുകയും കർണാടക ജനതാദൾ ബിജെപിക്കു പിന്തുണ നൽകുകയും ചെയ്താൽ കേരളത്തിലെ ജനതാദളിന് എൽഡിഎഫിൽ തുടരാൻ മറ്റു വഴികൾ തേടേണ്ടി വരും.
2006 ൽ കർണാടകത്തിൽ കുമാരസ്വാമി കോണ്ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിക്കൊപ്പം കൂടി മുഖ്യമന്ത്രിയായപ്പോഴും കേരളത്തിലെ ജനതാദൾ-എസ് സമാനമായ പ്രശ്നം അനുഭവിച്ചിട്ടുണ്ട്. അന്ന് എച്ച്.ഡി. ദേവഗൗഡ മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ സുരേന്ദ്ര മോഹനെ പ്രസിഡന്റായി തെരഞ്ഞെടുത്ത് ആ അപകടത്തിൽ നിന്നു കേരളത്തിലെ ജനതാദൾ രക്ഷപ്പെട്ടു. അവർ എൽഡിഎഫിൽ തുടരുകയും ചെയ്തു. ബിജെപിയുമായുള്ള ബാന്ധവം അധികകാലം നീളാത്തതിനാൽ പ്രശ്നമുണ്ടായില്ല. കേരളത്തിൽ ജനതാദൾ പിളർന്ന ശേഷം എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിൽ നിന്നപ്പോഴും ഇതേ അവസ്ഥയുണ്ടായി. അവർ നിതീഷ്കുമാറിന്റെ ജനതാദൾ- യുവിൽ ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ, 2017 ൽ നിതീഷ്കുമാർ ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയി.
അന്ന് എം.പി. വീരേന്ദ്രകുമാറും കൂട്ടരും ശരദ് യാദവിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദളിനൊപ്പം കൂടിയാണ് പ്രതിസന്ധി ഒഴിവാക്കിയത്. വീരേന്ദ്രകുമാർ പിന്നീട് എൽഡിഎഫിനൊപ്പം ചേർന്നു.
ദേശീയ രാഷ്ട്രീയം പ്രവചനാതീതമാകുന്പോൾ കേരളത്തിലെ ഘടകകക്ഷികൾ ഒരിക്കൽകൂടി ആശയക്കുഴപ്പത്തിലാകുകയാണ്. എന്തു വന്നാലും എൽഡിഎഫ് വിട്ട് മറ്റൊരിടത്തേക്കു കൂടുമാറാൻ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുവദിക്കാത്തതിനാൽ കേരളത്തിലെ പാർട്ടികൾക്കു കൂടുതൽ ആലോചിക്കേണ്ടതില്ല. ഇരുപാർട്ടികളും കേരളത്തിൽ ഭരണപങ്കാളികളുമാണ്. അതുകൊണ്ടുതന്നെ ഇവിടെ അവർക്ക് എൽഡിഎഫിൽ തുടരുന്നതിന് അനുസൃതമായ രാഷ്ട്രീയ നിലപാട് കൈക്കൊള്ളുകയേ വേണ്ടൂ.
സാബു ജോണ്
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
12:31 AM Nov 24, 2019 | Deepika.com