പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപേക്ഷിച്ച് പേപ്പർ ബാലറ്റ് സംവിധാനത്തിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. നിർബന്ധിത വോട്ടിംഗ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നെന്നും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ യന്ത്രവത്കൃത വോട്ടിംഗ് ഉപേക്ഷിക്കുന്പോൾ ഇന്ത്യ ഇപ്പോഴും അത് തുടരുന്നത് ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി സമൂഹത്തിന് പൂർണതോതിലുള്ള വോട്ടിംഗ് അവകാശം നൽകണമെന്നും എംപി ആവശ്യപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയോട് ഏറ്റവും കൂടുതൽ ആഭിമുഖ്യമുള്ള പ്രവാസികൾക്ക് പ്രോക്സി വോട്ട് അനുവദിക്കുകയോ, വിദേശ രാജ്യങ്ങളിൽ വോട്ട് ചെയ്യാനുള്ള അവസരം നൽകുകയോ ചെയ്യണം. രാജ്യത്തിന്റെ സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്
കൊല്ലം- തിരുമംഗലം ദേശീയപാതയുടെ (എൻഎച്ച്- 744) നിലവിലെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഏത് സമയത്തും അപകടങ്ങൾ ഉണ്ടാകാവുന്ന തരത്തിലുള്ള ശോചനീയ സ്ഥിതിയിലാണ് റോഡ്. പാതയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ ഒഴിച്ചുള്ള പ്രവർത്തനങ്ങളിൽ ദേശീയപാത അഥോറിറ്റി നടപടി സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. കൊല്ലം മുതൽ അന്പലത്തുംകാല വരെയുള്ള ഭാഗം ഒന്നാം ഘട്ടമായി ടാർ ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടം കൊട്ടാരക്കര മുതൽ പുനലൂർ വരെയുള്ള ഭാഗം തകർന്നുതരിപ്പണമായിക്കിടക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഈ സമ്മേളനകാലത്ത് ചേരുന്ന ലോക്സഭാ സമ്മേളനത്തിൽ പ്രത്യേകം ചർച്ച ചെയ്യണമെന്നും എംപി ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
കേരള എംപിമാര്‍ പാര്‍ലമെന്റില്‍
11:17 PM Nov 22, 2019 | Deepika.com