ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരേ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈക്കൊണ്ട നടപടിയിൽ ഒരു "രാജഗോപാൽ ടച്ച്' പ്രതിപക്ഷം കണ്ടു. ഇന്നലത്തെ പ്രതിഷേധത്തിനിടയിലെ ഒരു ട്വിസ്റ്റ് ആയിരുന്നു അത്. പ്രതിപക്ഷം കണ്ട ഒരു സുവർണാവസരം. ബിജെപി ബന്ധമെന്ന നിലയിൽ അവർ അത് ആഘോഷമാക്കിയപ്പോൾ സ്പീക്കറും അസ്വസ്ഥനായി. ഒരു തവണ സഭ നിർത്തിവയ്ക്കുകയും ചെയ്തു.
ബുധനാഴ്ച സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാലു സാമാജികർക്കെതിരേ ഇന്നലെ നടപടി പ്രതീക്ഷിച്ചിരുന്നു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ സ്പീക്കർ നടപടി പ്രഖ്യാപിച്ചു. റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർക്ക് ഉഗ്രശാസന. നിയമസഭാ ചട്ടങ്ങളിലെ ശിക്ഷാനടപടികളുടെ കാഠിന്യം നോക്കിയാൽ താക്കീത്, ശാസന എന്നിവയേക്കാൾ ഒരുപടി മുകളിൽ. സസ്പെൻഷനേക്കാൾ ഒരുപടി താഴെ.
എന്നാൽ പ്രതിപക്ഷത്തിനു നടപടി സ്വീകാര്യമായിരുന്നില്ല. രണ്ടു പേർ പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. കൂടിയാലോചിച്ചു നടപടിയെടുക്കുമെന്നാണ് സ്പീക്കർ തലേദിവസം സഭയിൽ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളോട് ഒന്നും ആലോചിച്ചില്ല. ഏകപക്ഷീയമായി നടപടി പ്രഖ്യാപിക്കുകയായിരുന്നു.
നടപടി വേണ്ടിവരുമെന്നു കക്ഷിനേതാക്കളുടെ യോഗത്തിൽ പറഞ്ഞിരുന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് ഒ. രാജഗോപാൽ വരെ നടപടിയെടുക്കണമെന്നു പറഞ്ഞിരുന്ന കാര്യം സ്പീക്കർ ഓർമിപ്പിച്ചു. പരിമിതമായ ശിക്ഷ പോലും ഏറ്റുവാങ്ങാൻ പറ്റാത്ത മാനസികാവസ്ഥ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സഭയുടെ അന്തസിനു നിരക്കാത്ത നടപടി മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ശിക്ഷാനടപടി അംഗീകരിക്കാനുള്ള ഉന്നതമായ ജനാധിപത്യ ബോധം അന്നുള്ളവർ പ്രകടിപ്പിച്ചിട്ടുണ്ട്: സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു.
ഒ. രാജഗോപാൽ നടപടിയെടുക്കണമെന്നു പറഞ്ഞു എന്നതു ശരിയാണെന്നു പ്രതിപക്ഷ നേതാവ് സമ്മതിച്ചു. എന്നാൽ, മുഖ്യമന്ത്രി പോലും പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ അനുസരിച്ചുള്ള നടപടി മാത്രമേ കൈക്കൊണ്ടിട്ടുള്ളു എന്നും തന്റെ തീരുമാനമാണിതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും സ്പീക്കർ കടുപ്പിച്ചു പറഞ്ഞു. ഇതിനിടെ സ്പീക്കർ അടുത്ത നടപടികളിലേക്കു കടന്നു.
അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നതു മുസ്ലിംലീഗിലെ പി.കെ. ബഷീർ ആയിരുന്നു. വിഷയം ലൈഫ് മിഷനിലെ ഭവനനിർമാണവും. ബഷീർ സീറ്റിൽ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ നടുത്തളത്തിൽ നിന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഷീർ വിഷയം അവതരിപ്പിക്കുന്നുണ്ടോ എന്നു സ്പീക്കർ പല തവണ ചോദിച്ചു. വിഷയം അവതരിപ്പിക്കണമെന്നുണ്ടായിരുന്നു എന്നു ബഷീർ പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ പിന്മാറുകയാണെന്നും അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷം സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഒപ്പം പഴയകാല ചിത്രങ്ങളും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. 2015 ലെ ബജറ്റ് അവതരണദിനത്തിൽ സ്പീക്കറുടെ കസേര എടുത്തുപൊക്കി താഴെയിടുന്ന ചിത്രം. അതിൽ കാണുന്നയാൾ ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും.
ഈ ചിത്രം പ്രതിപക്ഷം ഈയിടെയായി സ്ഥിരമായി കൊണ്ടുനടക്കുകയാണ്. സ്പീക്കർ എപ്പോൾ അച്ചടക്കത്തേക്കുറിച്ചു പറഞ്ഞാലും ഈ പ്ലക്കാർഡ് ഉയർത്തിക്കാട്ടും. സ്പീക്കറുടെ തീരുമാനം ഒ. രാജഗോപാലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ പൊരുൾ. രാജഗോപാലിന്റെ വോട്ട് വാങ്ങി സ്പീക്കറായ ആളല്ലേ എന്നൊക്കെ അവർ വിളിച്ചുചോദിച്ചുകൊണ്ടിരുന്നു. സ്പീക്കറും രാജഗോപാലും തമ്മിലുള്ള ഒരു കൂട്ടുകെട്ട് ആണ് പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനു രാഷ്ട്രീയമാനമുണ്ടല്ലോ.
ബഹളത്തിനിടെ എ.എൻ. ഷംസീർ ആദ്യ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. മന്ത്രി ജി. സുധാകരൻ മറുപടിയും പറഞ്ഞു. സീറ്റുകളിലേക്കു മടങ്ങാൻ സ്പീക്കർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പ്രതിപക്ഷബഹളം വർധിച്ചു വന്നതേയുള്ളു. അന്തസില്ലാത്ത സാഹചര്യം ഉടലെടുത്തതിനാൽ സഭ തത്കാലം നിർത്തിവയ്ക്കുന്നു എന്നു പറഞ്ഞ് സ്പീക്കർ ചേംബറിലേക്കു മടങ്ങി.
പ്രതിപക്ഷത്തെ ബഹളക്കാരാണ് ഉഗ്രശാസന ഏറ്റുവാങ്ങിയത്. ഇന്നലെ പ്രതിഷേധം അരങ്ങേറുന്പോൾ അവർ സ്വന്തം സീറ്റുകളിൽ അടങ്ങിയൊതുങ്ങി ഇരുന്നതേയുള്ളു. വീണ്ടും പ്രതിഷേധിച്ചാൽ ഉഗ്രശാസന സസ്പെൻഷനായി മാറുമെന്ന് അവർക്കറിയാം. അങ്ങനെയാണു ശിക്ഷാനടപടികൾക്കായുള്ള ചട്ടത്തിൽ പറയുന്നത്. ഇരുപത്തിയഞ്ചു മിനിറ്റിനു ശേഷം സഭ വീണ്ടും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിലപാട് വ്യക്തമാക്കി. ചെയറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ തീരുമാനം ഏകപക്ഷീയമായിപ്പോയി. അങ്ങു ഞങ്ങളുടെ വികാരം മാനിക്കണം. സഭ നടത്തിക്കൊള്ളൂ. ഞങ്ങൾ ബഹിഷ്കരിച്ചുപോകുന്നു എന്നു പറഞ്ഞ് പ്രതിപക്ഷം സഭയ്ക്കു പുറത്തേക്കുപോയി. വീണ്ടും കുറച്ചു സമയം സഭാകവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സബ്മിഷനുകൾ റദ്ദാക്കി. സർക്കാർ പ്രമേയങ്ങൾ മേശപ്പുറത്തു വച്ചു. കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ബില്ലും കേരള കർഷക ക്ഷേമനിധി ബില്ലും ചർച്ച കൂടാതെ പാസാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഒക്ടോബർ 28 ന് നിയമനിർമാണത്തിനായി മാത്രം ആരംഭിച്ച സമ്മേളനം അങ്ങനെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മൂർധന്യാവസ്ഥയിൽ അവസാനിച്ചു.
കർഷക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറഞ്ഞ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. കോർപറേറ്റുകൾക്കു വാരിക്കോരി ആനുകൂല്യങ്ങൾ കൊടുക്കുന്ന കേന്ദ്ര സർക്കാർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹിഷ്കരണത്തിൽ പങ്കെടുക്കാതെ സഭയിലിരുന്ന ബിജെപിയിലെ ഒ. രാജഗോപാലിന് ഇതെല്ലാം നിസഹായനായി ഇരുന്നു കേൾക്കേണ്ടിവന്നു. മന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ രാജഗോപാൽ എഴുന്നേറ്റു. എതിർക്കേണ്ടതില്ലാത്ത ബില്ലിന്റെ ചർച്ചയ്ക്കൊടുവിൽ കേന്ദ്ര സർക്കാർ കൃഷിക്കാർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞത് മന്ത്രിക്കു ഭൂഷണമല്ലെന്നു രാജഗോപാൽ പറഞ്ഞു. വർഷം 6000 രൂപ കർഷകർക്കു നൽകുന്ന പദ്ധതി കർഷകക്ഷേമ നടപടികളുടെ ഉദാഹരണമായി രാജഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രി വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. താൻ വസ്തുതകൾ മാത്രമാണു പറഞ്ഞതെന്നും കർഷക ദ്രോഹനടപടികളേക്കുറിച്ച് എത്ര വേണമെങ്കിലും പറയാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതായാലും ബിൽ ഏകകണ്ഠമായി പാസാക്കിയാണ് സഭ പിരിഞ്ഞത്.
നിയമസഭാവലോകനം / സാബു ജോണ്
പ്രതിഷേധത്തിനു ട്വിസ്റ്റ് നൽകി പ്രതിപക്ഷം
12:15 AM Nov 22, 2019 | Deepika.com