ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ ചെയർമാനായ വിദഗ്ധ സമിതി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനുളള റിപ്പോർട്ട് നൽകിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും നൂതനവും ദീർഘവീക്ഷണവും പ്രായോഗികതയും ചേർത്തതുമായ നിർദേശങ്ങളാണ് കമ്മിറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസത്തിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ഇത്തരുണത്തിൽ പ്രത്യേകം പരിഗണനാർഹമാണ്. ദേശീയനിലവാരത്തിനപ്പുറം അന്തർദേശീയനിലവാരത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസമെത്തിക്കാനുളള പരിപാടികളാണ് ഇവിടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2009-ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിൽ ആറു വയസ് മുതൽ 14 വയസ് വരെയുളള കുട്ടികൾക്കു സാർവത്രികവും സൗജന്യവും ഗുണപരവുമായ വിദ്യാഭ്യാസം നൽകണമെന്നാണു നിയമമെങ്കിലും കേരളത്തിലെ പുതിയ പൊതുവിദ്യാഭ്യാസ നയമനുസരിച്ച് പ്രീപ്രൈമറി തലം മുതൽ 12-ാം ക്ലാസ് വരെ സൗജന്യവും ഗുണപരവുമായ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതിനുവേണ്ടി പൊതുവിദ്യാലയങ്ങൾ (സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും) മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൽ പ്രത്യേകിച്ച് സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്നു. അതിനുവേണ്ടി സർക്കാർ ഫണ്ട് കൂടാതെ പിടിഎകളുടെയും പൂർവ വിദ്യാർഥി സംഘടനകളുടേയും പ്രവാസി മലയാളി വ്യവസായികളുടേയുമൊക്കെ സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നു.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വിദ്യാലയവും പരിസരവും പഠനസ്ഥലമെന്നതിനപ്പുറം ജീവിതത്തിനും ഒരു പാഠപുസ്തകമാകണമെന്ന കാഴ്ചപ്പാടാണ് നടപ്പിലാക്കുന്നത്. അതിനുവേണ്ടി സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്കും ശലഭോദ്യാനവും പച്ചക്കറി കൃഷിയും മാലിന്യ സംസ്കരണവും ജല സംരക്ഷണപ്രവർത്തനവും കുട്ടികളുടെ സഹകരണത്തോടെ നടത്തുന്നു. സ്കൂളിനു വെളിയിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ കുട്ടികളെ നെൽകൃഷിയിലേക്ക് ആകർഷിക്കാനുളള പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.
പാഠവിഷയങ്ങളിൽ പ്രാവീണ്യം നേടാൻ മലയാള തിളക്കവും ഹലോ ഇംഗ്ലീഷും സുരയിലി ഹിന്ദിയും ലളിതം ഗണിതവുമൊക്കെ നടപ്പിലാക്കുന്നു. ടാലന്റ് ലാബും ടാലന്റ് ഹണ്ടും ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കുവേണ്ടി നടത്തുന്നു.
സർക്കാർ വിദ്യാലയങ്ങളിൽ കൊഴിഞ്ഞുപോക്ക് ഇല്ലാതായി 6.3% കുട്ടികൾ വർധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ് മുറികളായി. എല്ലാ സ്കൂളുകളിലും ഏറ്റവും മികച്ച പഠന സൗകര്യങ്ങൾ, ഭൗതിക സാഹചര്യങ്ങൾ, ലാബുകൾ, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ്, വൈഫൈ, (വയർലസ് ഫിഡിലിറ്റി), ഐടി (ഇൻഫർമേഷൻ ടെക്നോളജി) ഐസിടി(ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി) ഐടിഇഎസ് (ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ്) എന്നിവ ഉപയോഗിക്കുന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനം, സമഗ്ര, സംപൂർണ തുടങ്ങി ദൃശ്യ-ശ്രവ്യ മാധ്യമപഠനത്തിനു സഹായകമാക്കുന്ന ഇന്റർനെറ്റ് പോർട്ടൽ തുടങ്ങിയവയുമുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം
ഇങ്ങനെ മികവിന്റെ പടവുകൾ കയറുന്ന വിദ്യാഭ്യാസ പ്രക്രിയ കേരളത്തിൽ നടപ്പിലാക്കുന്പോൾ, പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇതുമായി താരതമ്യം ചെയ്യേണ്ടിവരും. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തിയതായി കേന്ദ്രവും സമ്മതിക്കുന്നു. അതിനെ അംഗീകരിക്കുന്ന നടപടികളും ഉണ്ടായിട്ടുണ്ട്. മേൽകാര്യങ്ങളെല്ലാം നേടിയത് ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ്. അതിനുവേണ്ടി ബോധപൂർവം ക്ലാസ് പിടിഎ യും മദർ പിടിഎയും കോർണർ പിടിഎയും ജനറൽ പിടിഎയുമൊക്കെ സജീവമായി പ്രവർത്തിക്കുന്നു.
കരട് ദേശീയ വിദ്യാഭ്യാസനയം പാർട്ട് രണ്ട് 9 മുതൽ 18 വരെയുളള അധ്യായങ്ങളിലാണ് ഉന്നത വിദ്യാഭ്യാസം ചർച്ചയാക്കുന്നത്. ലോകനിലവാരമുളള മൾട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കുക, ഇന്ത്യയെ ഒരു വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സന്പദ്വ്യവസ്ഥയും (knowledge society + knowledge economy) ആക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. നമ്മുടെ ഉദ്യോഗാർഥികൾക്കാവശ്യമായ നൈപുണ്യങ്ങൾ( critical thinking, communication skill, problem solving, creativity, multi disciplinary capability) ആർജിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
ചെറിയ കലാലയങ്ങൾ ഒഴിവാക്കി അയ്യായി
രമോ അതിലധികമോ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക എന്നത് കമ്മിറ്റിയുടെ ഒരു നിർദേശമാണ്. മൂന്നുതരത്തിലുളള വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് കമ്മിറ്റി വിഭാവനം ചെയ്യുന്നത് Type I – Research Universities, Type II – Teaching Universities, Type III – Colleges (5000 മുതൽ 10000 വരെ വിദ്യാർഥികളുളള ഓട്ടോണമസ് കോളജുകൾ.
കമ്മിറ്റി നൂതനമായി നാലുവർഷം നീളുന്ന ബാച്ചിലർ ഓഫ് ലിബറൽ ആർട്സ് (BLA), ബാച്ചിലർ ഓഫ് ലിബറൽ എഡ്യുക്കേഷൻ കോഴ്സ് (BLE), കോഴ്സുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് അണ്ടർ ഗ്രാജ്വേറ്റ് കോഴ്സിനു രണ്ടു ഭാഗങ്ങളുണ്ടാവും 1. കോർ കരിക്കുലം 2. ഒന്നോ രണ്ടോ സ്പെഷലൈസേഷൻ. കോർ കരിക്കുലം എല്ലാവർക്കുമുളളതാണ്. എന്നാൽ വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് ഒരു മേജറും ഒരു മൈനറും തെരഞ്ഞെടുക്കാം. ഒരു സെമസ്റ്റർ സാമൂഹ്യ പ്രവർത്തനം എല്ലാവർക്കും നിർബന്ധമാണ്. മൂന്നുവർഷം കഴിയുന്പോൾ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പഠനം അവസാനിപ്പിക്കാനുളള ഓപ്ഷനുണ്ട്. അത്തരക്കാർക്ക് ബിഎ അഥവാ ബിഎസ്സിബിരുദം ലഭിക്കും.
രണ്ടു വർഷം നീളുന്ന ബിരുദാനന്തര കോഴ്സിൽ (പിജി) രണ്ടു വർഷം മുഴുവനായും ഗവേഷണത്തിനു മാറ്റിവച്ചിരിക്കുകയാണ്.
വിദേശ വിദ്യാർഥികളെ ആകർഷിക്കാനുളള ഗൗരവമായ ശ്രമങ്ങളുണ്ടാവും. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്ക് ഓഫ്ഷോർ കാന്പസുകൾ ആരംഭിക്കും. ലോകത്തിലെ 200 യൂണിവേഴ്സിറ്റികൾക്ക് ഇന്ത്യയിൽ കാന്പസുകൾ ആരംഭിക്കാൻ ശിപാർശയുണ്ട്. അധ്യാപകരെ കഴിവിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രം നിയമിക്കും.
ഗവേഷണം പരിപോഷിപ്പിക്കാൻ ദേശീയ തലത്തിൽ നാഷണൽ റിസർച്ച് ഫൗണ്ടേഷനു രൂപം കൊടുക്കും. 20,000 കോടി രൂപ വാർഷിക ഗ്രാന്റായി ഇതിനു നൽകും. കോളേജ് അധ്യാപക നിയമനത്തിന് പിഎച്ച്ഡി മിനിമം യോഗ്യതയാക്കും. ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കാൻ ഒരു ഏകീകൃത അഥോറിറ്റി രൂപീകരിക്കും.
സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം. നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിൽ) പുതിയ രൂപമാക്കും. 2020ന് ശേഷം അഫിലിയേറ്റഡ് കോളേജുകൾ ഉണ്ടാവില്ല, ഓട്ടോണമസ് കോളജുകൾ മാത്രമായിരിക്കും, നാഷണൽ എഡ്യുക്കേഷൻ കമ്മീഷൻ നിലവിൽ വരും എന്നൊക്കെയാണു നിർദേശങ്ങൾ.
ഇന്ത്യയിൽ വിദ്യാഭ്യാസം ഭരണഘടനാപ്രകാരം കണ്കറന്റ് ലിസ്റ്റിൽ (കേന്ദ്ര-സംസ്ഥാന വിഷയം) ആയതുകൊണ്ട് ഈ കമ്മീഷൻ റിപ്പോർട്ട് എങ്ങനെ നടപ്പിലാക്കുമെന്നു കാത്തിരുന്നു കാണണം.
പ്രഫ. ലോപ്പസ് മാത്യു
(കേരള പബ്ലിക് സർവീസ് കമ്മീഷൻ മെംബറാണു ലേഖകൻ)
മികവിന്റെ പടവുകൾ കയറാൻ
11:59 PM Nov 20, 2019 | Deepika.com