എച്ച്എൻഎൽ കൈമാറ്റം വേഗത്തിലാക്കണമെന്ന് തോമസ് ചാഴികാടൻ
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരള സർക്കാരിന് കൈമാറ്റം ചെയ്യുന്നതിൽ ഇടപെട്ട് നടപടികൾ വേഗത്തിലാക്കണമെന്നു തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ ഒരു വർഷത്തോളമായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ലോക്സഭ സമ്മേളനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വർഷമായി ജീവനക്കാർക്കു ശന്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ പ്രസ്തുത കന്പനി കേരള സർക്കാരിനു കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊൽക്കത്തയിൽ നടന്നിരുന്നു. ഇതിൽ 100 ശതമാനം ഓഹരികളും 25 കോടി രൂപയ്ക്ക് കേരള സർക്കാരിന് കൈമാറാൻ ധാരണയായിട്ടുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ
ശബരിമല വികസനത്തിന് കേരളം മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടീൽ. രാജ്മോഹൻ ഉണ്ണിത്താൻ പാർലമെൻറിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടാണ് മാസ്റ്റർ പ്ലാനുകൾ നിലവിലില്ലെന്ന് മന്ത്രി മറുപടി നൽകിയത്. കേന്ദ്ര പദ്ധതിയായ സ്വദേശ് ദർശൻ പദ്ധതി വഴി ശബരിമലയുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉണ്ണിത്താന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.
രമ്യ ഹരിദാസ്
വിദേശരാജ്യങ്ങളിലെ ഇന്ത്യൻ ദൗത്യങ്ങളെ പാസ്പോർട്ട് സേവാ പദ്ധതിയുമായി ഉടൻ സംയോജിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. പാസ്പോർട്ട് വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. 2019 നവംബർ 14ലെ കണക്കു പ്രകാരം വിദേശത്തുള്ള 42 ഇന്ത്യൻ ദൗത്യങ്ങളുമായി പാസ്പോർട്ട് വിതരണ സംവിധാനം മന്ത്രാലയം സംയോജിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കാനോ നിലവിലുള്ള പാസ്പോർട്ട് ഒരു ഇന്ത്യൻ മിഷനിൽ നിന്നോ വിദേശത്തുള്ള മിഷനുകളിൽ നിന്നോ പുതുക്കാൻ ഇത് സഹായിക്കും. ഗുണനിലവാരമുള്ള പേപ്പറുംസുരക്ഷാ സവിശേഷതകളും ചിപ്പ് പ്രാപ്തമാക്കിയ ഇ-പാസ്പോർട്ടുകളും വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്നും ഇതിലേക്കായി ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എം.കെ രാഘവൻ
മലബാറിന്റെ വിവിധ റെയിൽവേ വികസന വിഷയങ്ങളിലെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് എം.കെ രാഘവൻ റെയിൽവേ സഹമന്ത്രി സുരേഷ് അങ്ങാടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷാട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുമായ് ബന്ധപ്പെട്ട് റെയിൽ ലാൻഡ്് ഡവലപ്മെൻറ് അഥോറിറ്റി വൈസ് ചെയർമാൻ വേദ് പ്രകാശ് ദുദേജയെയും എംപി കണ്ടു ചർച്ച നടത്തി. പാലക്കാട് ഡിവിഷന്റെ വിവിധ ആവശ്യങ്ങളോടൊപ്പം ഡിവിഷനിലെ ഒരേ ഒരു എ വണ് കാറ്റഗറിയിൽപ്പെടുന്ന സ്റ്റേഷനായ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസന വിഷയങ്ങളും ചർച്ച ചെയ്തു.
ടി.എൻ പ്രതാപൻ
കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ തൃശൂർ കോർപറേഷൻ വ്യാപകമായി അഴിമതി നടത്തുന്നു എന്ന പരാതിയുടെ മേൽ കേന്ദ്ര വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും നഗര വികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കും കത്ത് നൽകി. സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ അമൃത് പ്രോജക്ടുകളിൽ ഒന്നാണ് തൃശൂർ കോർപറേഷന് കീഴിലുള്ളത്. പ്രധാനമായും കുടിവെള്ള വിതരണം, അഴുക്കുചാൽ നിർമാണം, മാലിന്യ സംസ്കരണം, പാർക്കുകളുടെ നിർമാണം എന്നിങ്ങനെയാണ് പ്രധാനമായും ഈ പദ്ധതിക്ക് കീഴിലായി തൃശൂർ കോർപറേഷൻ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, പദ്ധതികളിലൊന്നിൽ പോലും സുതാര്യതയോ കൃത്യമായ ആസൂത്രണമോ ഇല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടി പുനർ വികസന പദ്ധതി തയാറാക്കാൻ ലാന്റ് ഡവലപ്മെന്റ് അഥോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എൻ.കെ പ്രേമചന്ദ്രനെ അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ സാധ്യത പഠനം, സമഗ്ര ആസൂത്രണം, നഗര രൂപകൽപന, വിശദമായ പദ്ധതി രൂപരേഖ എന്നിവയും തയാറാക്കാൻ കണ്സൾട്ടന്റിനെ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചെന്നും പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
കെ. സുധാകരൻ
രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കെ.സുധാകരൻ. രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് മൂലം പൊതു നിയമ വ്യവസ്ഥയുടെ മെല്ലെപ്പോക്കും മറ്റ് സാന്പത്തിക നഷ്ടങ്ങളെ കുറിച്ചും സൃഷ്ടിക്കപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും 2018 -19 സാന്പത്തികവർഷത്തെ എക്കണോമിക് സർവേ അടിസ്ഥാനത്തിൽ സബോർഡിനേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് സഹായിക്കുന്നതിന് ജഡ്ജിമാരെ നിയമിക്കുന്നതിന് നിർദ്ദേശം സമർപ്പിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പു കൽപ്പിക്കുന്നതിനും, കോടതി ഇന്ത്യൻ കോർട്സ് ആൻഡ് ട്രിബ്യൂണൽ സർവ്വീസസ് എന്ന പേരിൽ ജുഡീഷ്യറിക്ക് കീഴിൽ പുതിയ വിഭാഗം ആരംഭിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കെ.സുധാകരൻ കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരള എംപിമാർ പാർലമെന്റിൽ
11:52 PM Nov 20, 2019 | Deepika.com