ചർച്ച ചെയ്തു വന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു. ധനമന്ത്രി തോമസ് ഐസക് മറുപടി പറഞ്ഞുതീർന്നപ്പോഴേക്കും പാലാരിവട്ടത്ത് എത്തിയിരുന്നു.
പാലാരിവട്ടം പാലത്തിൽ മാത്രം കാര്യങ്ങൾ തീരില്ലെന്നു മന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉയർത്തി നൽകിയ എല്ലാ നിർമാണവും പരിശോധിക്കും. മന്ത്രിയുടെ പ്രസംഗത്തിൽ ഭീഷണിയുടെ ചെറുസൂചന ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഞാൻ വെല്ലുവിളിക്കുന്നു, ഒരു ചുക്കും ഉണ്ടാകില്ല.
സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചതു വി.ഡി. സതീശനാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്നു തെളിയിക്കാൻ സതീശൻ കണക്കുകൾ നിരത്തി. മറുപടി പറഞ്ഞ മന്ത്രിക്കും കണക്കുകൾ തന്നെ പിടിവള്ളി. സ്ഥിതിവിവരക്കണക്കുകളുടെ ഒരു പ്രത്യേകത അതാണല്ലോ. നല്ലതു പറയാനും കുറ്റം കാണാനുമുള്ള വക ഒരേ കണക്കുകളിൽ കാണും. പറ്റിയതുപോലെ പ്രയോഗിക്കാനുള്ള സാമർഥ്യം ഉണ്ടാകണമെന്നു മാത്രം. കേട്ടിരിക്കുന്നവരുടെ തല പെരുക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
സതീശൻ സദുദ്ദേശ്യപരമായി മന്ത്രിക്ക് ഒരു ഉപദേശം നൽകി. എത്രയും പെട്ടെന്നു രാജിവയ്ക്കുക. അല്ലെങ്കിൽ സർക്കാർ പോകാറാകുന്പോൾ എല്ലാ കെടുതികളും അങ്ങയുടെ തലയിൽ വയ്ക്കും. പിടിച്ച കള്ളന്റെ തലയിൽ സ്റ്റേഷനിലുള്ള തെളിയാത്ത കേസുകളെല്ലാം കെട്ടിവയ്ക്കുന്ന പോലീസ്ബുദ്ധി മന്ത്രിക്കെതിരേ പാർട്ടിക്കാർ പ്രയോഗിച്ചേക്കാമെന്ന ആശങ്കയാണു സതീശൻ മന്ത്രിയോടു പങ്കുവച്ചത്.
ഉദാരമായ ഉപദേശത്തിനു നന്ദിയുണ്ടെങ്കിലും ഉപദേശങ്ങളൊന്നും മന്ത്രിക്കു സ്വീകാര്യമല്ല. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം തരാത്തതിൽ സതീശനു പ്രതിഷേധമില്ലാത്തതിൽ മന്ത്രിക്കു പരാതിയുണ്ട്. ജിഎസ്ടിയെ തങ്ങൾ എതിർത്തപ്പോൾ അരുണ്‍ ജയ്റ്റ്ലിക്കു കുടപിടിച്ചു നിന്നതു മന്ത്രിയല്ലേ എന്നു സതീശൻ തിരിച്ചുചോദിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ ചെയർമാൻ ആയിരുന്നതു നിങ്ങളുടെ ധനമന്ത്രി ആയിരുന്നില്ലേ എന്നു കെ.എം. മാണിയെ ഉദ്ദേശിച്ചു മന്ത്രി തിരിച്ചു ചോദിച്ചു. അതിനു മുന്‍പ് കൗണ്‍സിൽ ചെയർമാൻ ബംഗാളിലെ സിപിഎമ്മിന്റെ ധനമന്ത്രി ആയിരുന്ന അസിംദാസ് ഗുപ്ത ആയിരുന്നു എന്നായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതു വാറ്റിന്റെ എംപവേർഡ് കമ്മിറ്റി ആയിരുന്നു എന്നായി മന്ത്രി.
സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാകുമ്പോൾ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് ഓർക്കുമ്പോഴുള്ള ഭയം മൂലമാണ് പ്രതിപക്ഷം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു പരത്തുന്നതെന്നാണു മന്ത്രിയുടെ പക്ഷം. ഞാൻ തോർത്തു വാങ്ങിച്ചു, മണിയാശാൻ ടയർ വാങ്ങിച്ചു, ഇതെല്ലാമല്ലേ നിങ്ങൾ പറയുന്നത്- മന്ത്രി ചോദിച്ചു. അതു പറഞ്ഞ് പാലാരിവട്ടത്തേക്കും കടന്നു മന്ത്രി പ്രസംഗം നിർത്തിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമായി.
എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ യുഡിഎഫിന്റെ അവസാനകാലത്തെ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിതല ഉപസമിതിയെ വച്ചിട്ട് എന്തായെന്ന് രമേശ് ചോദിച്ചു. ഒന്നും സംഭവിച്ചില്ല. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. സാന്പത്തിക പ്രതിസന്ധിയേക്കുറിച്ചു തങ്ങൾ പറഞ്ഞപ്പോൾ ധനമന്ത്രി എടമണ്‍ ഇലക്ട്രിസിറ്റി ലൈനിനെക്കുറിച്ചാണു പറയുന്നത്. അതു മണിയാശാൻ പറയട്ടെ- രമേശ് പറഞ്ഞു. സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചു പറയുമ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പാലം പണിയെക്കുറിച്ചു പറഞ്ഞു വിരട്ടാൻ വരേണ്ടെന്നു ഡോ. എം.കെ. മുനീറും പറഞ്ഞു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. തീവ്രവാദത്തെ തീവ്രവാദമായി കാണണം. അതിനെ മതവുമായല്ല ബന്ധിപ്പിക്കേണ്ടതെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലില്ലാതിരുന്നതിനാൽ മന്ത്രി ഇ.പി. ജയരാജനാണു മറുപടി പറഞ്ഞത്. മൈതാന പ്രസംഗത്തെ ആ നിലയിൽ കണ്ടാൽ മതിയെന്നായിരുന്നു ജയരാജന്റെ വിശദീകരണം. ആ പ്രസ്താവനയ്ക്കു നിയമസഭയിൽ ചർച്ചയ്ക്കുള്ള ഗൗരവം ജയരാജൻ കണ്ടില്ല.
പിന്നീട് മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്കിടയിലും ഈ വിഷയം കടന്നുവന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷകർ എന്നു പറഞ്ഞു നടക്കുന്ന പാർട്ടിയുടെ നേതാവ് തീവ്രവാദത്തിന്റെ പേരു പറഞ്ഞ് മതത്തെ അവഹേളിക്കുകയാണെന്ന് അൻവർ സാദത്ത് പറഞ്ഞു. പാർട്ടി നേതൃത്വം ഇടപെട്ട് പ്രസ്താവന തിരുത്തിക്കണം. അല്ലെങ്കിൽ ആർഎസ്എസിന് ആയുധം കൊടുക്കുന്നതു പോലെയാകും അതെന്നും അൻവർ സാദത്ത് പറഞ്ഞു. രണ്ടു കുട്ടികൾക്കു മുസ്ലിം നാമധേയമുണ്ടെന്ന കാരണത്താൽ ഇസ്ലാമിക തീവ്രവാദമെന്നു സിപിഎം നേതാക്കൾ പറയുകയാണെന്ന് ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി.
ചൈനയിൽ പത്തു ലക്ഷം മുസ്ലിംകളെ തീവ്രവാദികളെന്നു പറഞ്ഞു തടവിലാക്കിയതു ശ്രദ്ധയിൽ പെട്ടോ എന്ന് ഇതിനിടെ പി.ടി. തോമസ് ചോദിച്ചു. ചൈനയെക്കുറിച്ചു താൻ ഒന്നും പറയുന്നില്ലെന്നായി ടി.വി. ഇബ്രാഹിം. പറഞ്ഞാൽ മുഖ്യമന്ത്രി ഉൾപ്പെടെ വികാരപരമായി പ്രതികരിക്കും.
എന്തിനു ചൈനയിലേക്കു പോകണം, കാഷ്മീരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു പറയരുതോ എന്നു സിപിഐക്കാരനായ പി. മുഹമ്മദ് മുഹ്സിൻ ചോദിച്ചു. പണ്ടു സിപിഎമ്മുകാർക്കായിരുന്നു ചൈനാപ്രേമം എന്ന് ഇബ്രാഹിം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ചൈനയും സോവ്യറ്റ് യൂണിയനും സിപിഎമ്മിനെ തള്ളിപ്പറഞ്ഞിരുന്നു എന്നറിയാമോ എന്ന് എം. സ്വരാജ് ചോദിച്ചു. അവർ തള്ളിപ്പറഞ്ഞു കാണും. പക്ഷേ നിങ്ങൾ തള്ളിപ്പറയില്ലല്ലോ എന്നായി ഇബ്രാഹിം.
മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചർച്ച അവസാനിക്കാറായപ്പോൾ പെട്ടെന്നായിരുന്നു പ്രതിപക്ഷം ചാടിയെണീറ്റു ബഹളം തുടങ്ങിയത്. എന്താണു കാര്യം എന്ന് ആദ്യം ആർക്കും മനസിലായില്ല. ഷാഫി പറന്പിൽ എംഎൽഎയെ പോലീസ് തല്ലിച്ചതച്ചെന്നും ആശുപത്രിയിൽ കൊണ്ടുപോകാതെ എ.ആർ. ക്യാന്പിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പി.ടി. തോമസ് പറഞ്ഞു. അന്വേഷിക്കാമെന്നും വേണ്ടതു ചെയ്യാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നു. ഒടുവിൽ, സഭ ബഹിഷ്കരിക്കുകയാണെന്നു ഡോ. എം.കെ. മുനീർ പറഞ്ഞു. പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് കേരള കർഷക കടാശ്വാസ കമ്മീഷൻ ബിൽ കൂടി പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷം ഇല്ലാതിരുന്നതിനാൽ ചർച്ച ഏറെ നീണ്ടില്ല.
നിയമസഭാവലോകനം / സാബു ജോണ്‍
മന്ത്രിയുടെ വിരട്ടിനു പ്രതിപക്ഷത്തിന്റെ വെല്ലുവിളി
11:46 PM Nov 19, 2019 | Deepika.com