ഡീൻ കുര്യാക്കോസ്
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ അവഗണന മാറ്റണമെന്ന് ഡീൻ കുര്യാക്കോസ്. ഒന്നാം യുപിഎ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യക്ഷേമപദ്ധതിയും ഇന്നേവരെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമൂഹ്യക്ഷേമപദ്ധതിയും തൊഴിലുറപ്പ് പദ്ധതിയാണ്.കഴിഞ്ഞ ആറുമാസമായി കേരളത്തിൽ എല്ലാ ജില്ലകളിലും വേതനം മുടങ്ങുകയാണ്. ഇടുക്കി ജില്ലയിൽ ജൂണ് മാസം മുതൽ 53.5 കോടി രൂപ ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാർ ഗൗരവമായി ഇക്കാര്യത്തിൽ ഇടപെടാത്തതുമൂലം പാവപ്പെട്ടവരും, ഗ്രാമീണ ജനതയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ബുദ്ധിമുട്ടുകയാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും ഡീൻ ആവശ്യപ്പെട്ടു.
എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം റയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈനിന്റെ നിർമാണം നടത്തുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം എറണാകുളം റയിൽപാതയും ചെങ്കോട്ട എറണാകുളം റയിൽപാതയും ഒത്തു ചേർന്ന ജംഗ്ഷനാണ് കൊല്ലം. കൊല്ലത്തിന്റെ വികസനത്തിനായി കൂടുതൽ ട്രെയിനുകൾ കൊല്ലത്ത് നിന്നും യാത്ര ആരംഭിക്കേണ്ടതുണ്ട്. ട്രെയിനുകളുടെ യാത്ര കൊല്ലത്ത് അവസാനിക്കുന്നതിനും സൗകര്യം ഒരുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
രമ്യ ഹരിദാസ്
ഫേം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ടം 2019 ഏപ്രിൽ ഒന്നു മുതൽ മൂന്നു വർഷത്തേക്ക് ആരംഭിച്ചുവെന്നും ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾ (എക്സ്ഇവിഎസ്) വാങ്ങുന്നവർക്ക് 2.85 ലക്ഷംസബ്സിഡി നൽകിയിട്ടുണ്ടെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ രമ്യാഹരിദാസിനെ അറിയിച്ചു. ഫേം ഇന്ത്യയുടെ സ്കീമിനു കീഴിൽ ഏകദേശം 360 കോടിയോളം രൂപയുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പിൻവിലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ടി.എൻ പ്രതാപൻ
ജെഎൻയു വിദ്യാർഥികൾ അവരുടെ മൗലികാവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും അവരെ സിആർപിഎഫിനെയും പോലീസിനെയും ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ടി.എൻ പ്രതാപൻ ലോക്സഭയിൽ പറഞ്ഞു. പുതുതായി കൊണ്ടുവന്ന ഹോസ്റ്റൽ മാനുവൽ പിൻവലിക്കണം. ഫീസ് വർധനവ് അംഗീകരിക്കാനാവില്ല. ജെഎൻയുവിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും പാവപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക, പൈതൃക, തീർഥാടന, പരിസ്ഥിതി ടൂറിസം സർക്യൂട്ട് ആവിഷ്ക്കരിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.
എം.കെ രാഘവൻ
ശോചനീയാവസ്ഥയിലുള്ള ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ കെട്ടിട നിർമാണ അനുമതി സംബന്ധിച്ച് അവസാന ഘട്ടത്തിലുള്ള ഫയലുകൾ അടിയന്തരമായ് സ്റ്റാൻഡിംഗ് ഫൈനാൻസ് കമ്മറ്റി അംഗീകരിച്ച് ക്യാബിനറ്റ് അംഗീകാരം നൽകണമെന്ന് എം.കെ രാഘവൻ ആവശ്യപ്പെട്ടു. അതോടൊപ്പം കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മൂലം നിലവിൽ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയയിൽ ഷിഫ്റ്റ് സന്പ്രദായത്തിലാണ് ക്ലാസുകൾ നടത്തുന്നതെന്നും, ഷിഫ്റ്റ് സന്പ്രദായത്തിൽ ക്ലാസുകൾ മുന്നോട്ട് പോകുന്നത് വളരെ താഴ്ന്ന ക്ലാസുകളിലുൾപ്പെടെയുള്ള മൂവായിരത്തോളം വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും രാഘവൻ ചൂണ്ടിക്കാട്ടി.
രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോഡ് ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിച്ച് ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി അടിയന്തര നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയിൽ ഈ സ്ഥാപനത്തിന്റെ കാര്യശേഷി പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലുറപ്പിനോടുള്ള അവഗണന മാറ്റണമെന്നു ഡീൻ കുര്യാക്കോസ്
11:23 PM Nov 19, 2019 | Deepika.com