നിയമസഭാവലോകനം / സാബു ജോണ്
മാർക്ക് തട്ടിപ്പ് ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുന്നതു സർവകലാശാലകളുടെമേൽ കരിവാരി തേക്കാനാണത്രേ, ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റേതാണ് ഈ അഭിപ്രായം. കരികൊണ്ട് ആറാട്ടു നടക്കുന്പോൾ ഇനി തേക്കാനെന്തെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള സർവകലാശാലയിൽ കംപ്യൂട്ടർ ശൃംഖലയിൽ കയറി സർവകലാശാല ജീവനക്കാർ തോറ്റവരെ ജയിപ്പിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിലുള്ള നോട്ടീസ് ചർച്ചയിൽ മന്ത്രി ജലീലിനെതിരേ പ്രതിപക്ഷത്തുനിന്നു കൂട്ടആക്രമണമാണു നടന്നത്. നോട്ടീസ് നൽകി പ്രസംഗിച്ച റോജി എം. ജോണിന്റെ അഭിപ്രായത്തിൽ സംഭവത്തിനു പിന്നിലൊരു മാഫിയയാണ്. മുന്പ് എൽഡിഎഫ് ഭരണകാലത്തു നടന്ന വിവാദ അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയിലൂടെ ജോലിക്കു കയറിയവരാണത്രെ ഇതിനു പിന്നിൽ.
നാട്ടിലെ കൊള്ളരുതാത്ത ആരുടെ വീട്ടിൽ ചെന്നാലും കേരള സർവകലാശാലയുടെ സീലുള്ള ഉത്തരക്കടലാസ് കിട്ടുമെന്നാണു റോജി പറയുന്നത്. ആയിരം കിലോഗ്രാം സ്വർണം കടത്തിയ ആളുടെ വീട് എൻഫോഴ്സ്മെന്റുകാർ റെയ്ഡ് ചെയ്തപ്പോൾ അവിടെനിന്ന് ഉത്തരക്കടലാസ് കിട്ടി. കുത്തുകേസ് പ്രതിയുടെ വീട്ടിൽ പോലീസ് ചെന്നപ്പോൾ അവിടെനിന്നും കിട്ടി സീലുള്ള ഉത്തരക്കടലാസ്. പിഎസ്സി പരീക്ഷാക്രമക്കേടിനു പിടിയിലായ പ്രതിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയുമുണ്ട് ഉത്തരക്കടലാസ്. സർവകലാശാലയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു റോജി എം. ജോണ് പറഞ്ഞു.
കുറ്റക്കാരെ നിയമത്തിനു മുന്നിൽകൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുക്കുമെന്നു മന്ത്രി ജലീൽ സഭയ്ക്ക് ഉറപ്പു നൽകി. പക്ഷേ, മന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷത്തിന് ഒട്ടും ഉറപ്പില്ല. മന്ത്രിതന്നെ മാർക്ക് കൂട്ടിക്കൊടുത്താൽ താഴെയുള്ള ജീവനക്കാർ എങ്ങനെ കൂട്ടിക്കൊടുക്കാതിരിക്കുമെന്നാണ് ചെന്നിത്തലയുടെ ചോദ്യം.
“എന്പ്രാനൽപം കട്ടു ഭുജിച്ചാൽ അന്പലവാസികളൊക്കെ കക്കും’’ എന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ നിരീക്ഷണം. മന്ത്രി വളരെ ദയാവായ്പുള്ളയാളാണ്. ഒരു പൂവ് ചോദിച്ചാൽ പൂന്തോട്ടം കൊടുക്കും. അപ്പോൾപിന്നെ താഴെയുള്ളവർ ഒരു പൂച്ചട്ടിയെങ്കിലും കൊടുക്കണ്ടേ- മുനീർ പരിഹസിച്ചു.
അടിയന്തര പ്രമേയത്തിൽ പ്രതിഷേധം വാക്കൗട്ടിലൊതുക്കിയെങ്കിലും വിഷയം വീണ്ടും സഭയിൽ സജീവമായി നിന്നു. സർവകലാശാല നിയമ ഭേദഗതി ബില്ലായിരുന്നു സഭയിൽ പാസാക്കേണ്ടിയിരുന്നത്. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ പി.കെ. അബ്ദുറബ്ബ് വിമർശനത്തിൽ കുറച്ചു മയം കാട്ടിയെങ്കിൽ പിന്നാലെ വന്ന ഷാഫി പറന്പിൽ ഒട്ടും മയം കാണിച്ചില്ല.
പാവപ്പെട്ടവരോടു സാമൂഹ്യ പ്രതിബദ്ധത കാട്ടേണ്ട മേഖലയല്ല സർവകലാശാല പരീക്ഷകളെന്ന് അബ്ദുറബ്ബ് പറഞ്ഞു. ഇങ്ങനെ പോയാൽ മലയാളത്തിൽ ജലീൽ പാസ് എന്ന പ്രയോഗം വൈകാതെ ഉണ്ടാകുമെന്നും റബ്ബ് പറഞ്ഞു.
വർഷങ്ങൾകൊണ്ടു കെട്ടിപ്പടുത്ത സർവകലാശാലകളുടെ വിശ്വാസ്യത മന്ത്രി ജലീൽ മണിക്കൂറുകൾകൊണ്ടു തകർത്തു കളഞ്ഞതായി ഷാഫി പറന്പിൽ പറഞ്ഞു. കേരളത്തിലെ സർവകലാശാലകളെ മന്ത്രി ജലീൽ സിക്കിം, ഭൂട്ടാൻ ലോട്ടറി പോലെയാക്കി മാറ്റി. ഉത്തരക്കടലാസുകൾ പരീക്ഷയ്ക്കു മുന്പേ വീട്ടിലെത്തിച്ചു കൊടുക്കുന്ന വിദ്യാർഥി സൗഹൃദ സർക്കാർ ആണിതെന്നാണ് ഷാഫിയുടെ പക്ഷം.
കാസർഗോട്ട് യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന ആളെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറാക്കിയതും എംജി സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കേണ്ടി വന്നതും നിങ്ങളുടെ കാലത്തല്ലേ എന്ന ചോദ്യവുമായി എ.എൻ. ഷംസീർ എഴുന്നേറ്റു. അന്നൊന്നും ഇത്തരം മാർക്ക് ദാനം ഉണ്ടായിട്ടില്ലെന്നു ഷാഫി തിരിച്ചടിച്ചു.
സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി കൊടുത്തതിന്റെ പണം കൊടുക്കാനില്ലാത്ത സർക്കാരാണ് ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാനായി ആസാംകാരനായ വിജയ് ഹൻസാരിയയെ 64 ലക്ഷം രൂപ മുടക്കി കൊണ്ടുവന്നത്. കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനായി സുപ്രീംകോടതിയിൽനിന്നു വക്കീലന്മാരെ കൊണ്ടുവന്നത് 42 ലക്ഷം രൂപ മുടക്കിയാണ്. ഇതു കേരളത്തിന്റെ എന്തു താൽപര്യം സംരക്ഷിക്കാനായിട്ടായിരുന്നു? ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബക്കാർ വാങ്ങുന്ന അരിയുടെയും ഉപ്പിന്റെയും നികുതികൂടി അടങ്ങുന്ന പണമാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ചെലവഴിച്ചതെന്ന് ഓർമിക്കണമെന്നും ഷാഫി പറഞ്ഞു.
ആസാംകാരനായ അഭിഭാഷകനെ കൊണ്ടുവന്നു നാട്ടുകാരനായ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നു ഷാഫി പറഞ്ഞതിനെതിരേ ഭരണപക്ഷം രംഗത്തുവന്നു. പരാമർശത്തിൽ ഷാഫി നിലപാടു വ്യക്തമാക്കണമെന്നും രേഖയിൽനിന്നു നീക്കണമെന്നും എം. സ്വരാജ് ആവശ്യപ്പെട്ടു. സഭയുടെ സുരക്ഷിതത്വം ഉപയോഗിച്ചു ജുഡീഷറിക്കെതിരേ ഇങ്ങനെ പറയാമോ എന്നു സുരേഷ് കുറുപ്പ് ചോദിച്ചു. ജഡ്ജി സ്വാധീനിക്കപ്പെട്ടു എന്നു ഷാഫി പറഞ്ഞിട്ടില്ലെന്നു വി.ഡി. സതീശൻ പറഞ്ഞു. വക്കീലിനെ കൊണ്ടുവന്നത് ജഡ്ജിയല്ലല്ലോ എന്നു ഷാഫി ചോദിച്ചു. സർക്കാരിനെ സംശയിക്കാൻ തങ്ങൾക്കു തെളിവുകളുണ്ടെന്നും ഷാഫി പറഞ്ഞു. വാളയാർ കേസിൽ ഇതുപോലെ സുപ്രീംകോടതിയിൽനിന്നു വക്കീലന്മാരെ കൊണ്ടുവരാൻ സർക്കാരിനു തോന്നിയില്ലല്ലോ എന്നും ഷാഫി ചോദിച്ചു.
മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ പോകുന്ന വലിയ വലിയ കാര്യങ്ങളേക്കുറിച്ച് എ. പ്രദീപ്കുമാർ വിസ്തരിച്ചു. പ്രതിപക്ഷം ഗീബൽസിന്റെ തന്ത്രമാണു പയറ്റുന്നതെന്നും പ്രദീപ്കുമാർ കുറ്റപ്പെടുത്തി.
ഹരിപ്പാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റവന്യു ടവർ പ്രവർത്തനം തുടങ്ങാത്തതിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷൻ ഉന്നയിച്ചു. താൻ ഒന്നും ചെയ്യാത്തതുകൊണ്ടാണ് റവന്യു ടവർ തുടങ്ങാത്തതെന്നു നാട്ടുകാർ ചിന്തിക്കുമോ എന്നാണു രമേശിന്റെ പേടി. ഏതായാലും രമേശിനു പേരുദോഷമുണ്ടാക്കില്ലെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പു നൽകി.
കരമന- കളിയിക്കാവിള പാത വികസനം സംബന്ധിച്ച് ആർ. ആൻസലൻ ഉന്നയിച്ച സബ്മിഷനു മന്ത്രി ജി. സുധാകരൻ മറുപടി പറയുന്നതിനിടെ എം. വിൻസന്റും മന്ത്രിയും തമ്മിൽ നന്നായൊന്നു കോർത്തു. സ്ഥലം ഏറ്റെടുക്കലിനായി റവന്യുവകുപ്പ് ഇട്ട കല്ലുകൾ നാട്ടുകാർ മോഷ്ടിച്ചു കൊണ്ടു പോയെന്നാണ് മന്ത്രിയുടെ പരാതി. നാട്ടുകാരെ മോഷ്ടാക്കളാക്കരുതെന്നു വിൻസന്റ് പറഞ്ഞു. ഇവർ തമ്മിൽ തർക്കം മുറുകിയപ്പോൾ മന്ത്രി സീറ്റിലിരുന്നു. എങ്കിൽ പിന്നെ വിൻസന്റ് മറുപടി പറഞ്ഞോളൂ എന്നായി മന്ത്രി.
ഒടുവിൽ വിൻസന്റ് സീറ്റിലിരുന്ന ശേഷമാണ് മന്ത്രി എഴുന്നേറ്റത്. ഇനി പുതിയ കല്ലിടണമെങ്കിൽ ഒരുപാടു നടപടിക്രമമുണ്ടെന്നാണു മന്ത്രിയുടെ പരാതി. ഈ കുണ്ടാമണ്ടികളൊക്കെ എപ്പോൾ തീരുമെന്നു മന്ത്രി ചോദിച്ചു. കുണ്ടാമണ്ടി പ്രയോഗത്തെക്കുറിച്ചായി പിന്നെ പ്രതിഷേധം. അതങ്ങു രേഖയിൽനിന്നു നീക്കരുതോ എന്നു ചെയറിലിരുന്ന ഇ.എസ്. ബിജിമോൾ ചോദിച്ചു. അതവിടെ കിടന്നോട്ടെ. കുണ്ടാമണ്ടി എന്നു പറഞ്ഞാൽ തടസം എന്നേ അർഥമുള്ളു എന്നു മന്ത്രിയും പറഞ്ഞു. അതോടെ ആ തർക്കം അവസാനിച്ചു.
എന്പ്രാനൽപം കട്ടു ഭുജിച്ചാൽ..!
11:31 PM Nov 18, 2019 | Deepika.com