നിയമസഭാവലോകനം / സാബു ജോണ്
ഒരു ദിവസം തന്നാൽ കെഎസ്ആർടിസിയെ നന്നാക്കി തരാമെന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത് അന്നു ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നും മറന്നിട്ടില്ല. എൽഡിഎഫ് വന്നു മൂന്നര വർഷമായിട്ടും വി.എസ് അന്നു പറഞ്ഞ ആ ദിവസമെത്തിയില്ലേ എന്നാണ് തിരുവഞ്ചൂരിന്റെ ചോദ്യം.
കെഎസ്ആർടിസിയിലെ പ്രതിസന്ധിയെക്കുറിച്ച് എം. വിൻസന്റ് നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തിനിടയിൽ ഇടപെട്ടാണ് തിരുവഞ്ചൂർ പഴയ കാര്യം കുത്തിപ്പൊക്കിയത്. കെഎസ്ആർടിസിയിലെ പ്രതിസന്ധിയെക്കുറിച്ചു ഭരണ- പ്രതിപക്ഷ തർക്കമില്ലാത്തതിനാൽ സഭ നിർത്തിവച്ചുള്ള ചർച്ച വേണമോ എന്നതിൽ മാത്രമായിരുന്നു തർക്കം.
കെഎസ്ആർടിസിയുടെ പ്രശ്നത്തിൽ നിയമസഭയിൽ ഒരുപാടു ചർച്ച നടന്നിട്ടുണ്ടെന്നു ഗതാഗതമന്ത്രി. സഭ നിർത്തിവച്ചു ചർച്ച ചെയ്യാത്തതല്ല പ്രതിസന്ധിക്കു കാരണമെന്നാണു മന്ത്രിയുടെ ലോജിക്. അതു പരിഹാരമാർഗവുമാകുന്നില്ലെങ്കിൽ പിന്നെ വെറുതെ എന്തിനു ചർച്ച എന്നാകും മന്ത്രി വിചാരിച്ചത്. പ്രതിസന്ധി നിലനിൽക്കുന്പോഴും ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ച സാഹസികമായ നടപടികളിൽ മന്ത്രിക്ക് അഭിമാനം.
എന്നാൽ, മന്ത്രി പറഞ്ഞ ന്യായങ്ങൾ മന്ത്രി ഒഴിച്ചു സഭയിലുള്ള ഒരാളും അംഗീകരിക്കില്ലെന്ന കാര്യത്തിൽ നോട്ടീസ് അവതാരകനായ എം. വിൻസന്റിനു തർക്കമില്ല. തന്റെ അടിയന്തരപ്രമേയം പോലും ഭരണപക്ഷത്തിന്റെ കൂടി മാനസിക പിന്തുണയുള്ളതാണെന്ന അഭിപ്രായമാണു വിൻസന്റിനുള്ളത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ നല്ല കാര്യങ്ങളെക്കുറിച്ചാണ് വിൻസന്റ് വിസ്തരിച്ചത്. ഈ സർക്കാർ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്നു. ഇലക്ട്രിക് ബസ് ഉൾപ്പെടെ വൻനഷ്ടത്തിൽ. കെഎസ്ആർടിസിയുടെ പേര് കേരള ഹയർ സർവീസ് കോർപറേഷൻ എന്നാക്കിക്കൂടേ എന്നൊരു പരിഹാസവും വിൻസന്റ് മുന്നോട്ടുവച്ചു. വാടകയ്ക്കെടുത്ത വോൾവോ ബസും മഹാരാഷ്ട്രയിലെ ചില എൻസിപി നേതാക്കളും തമ്മിൽ എന്തോ ബന്ധം വിൻസന്റ് സംശയിക്കുന്നുണ്ട്. പബ്ബുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ, ബസുകൾ കൊണ്ടുവരാൻകൂടി ശ്രമിക്കണമെന്നൊരു ഉപദേശവും അദ്ദേഹം നൽകി. എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞു നടന്നിട്ട് എൽഡിഎഫ് പോകും എല്ലാം ശരിയാകും എന്നു ജനം പറയാൻ തുടങ്ങിയിട്ടുണ്ടെന്ന ആശ്വാസമാണ് വിൻസന്റിനുള്ളത്.
കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ ചില കടുത്ത നടപടികൾ വേണ്ടിവരുമെന്നു മാത്രമാണ് മന്ത്രി എ.കെ. ശശീന്ദ്രനു പറയാനുണ്ടായിരുന്നത്. കടുത്ത നടപടി എന്തെന്നു മന്ത്രി വിശദീകരിക്കാത്തതിനാൽ ജീവനക്കാർ അനുഭവിച്ചറിയട്ടെ എന്നു മാത്രം പറയാം.
പ്രതിപക്ഷനിരയിൽ മുൻ സർക്കാരിലെ ഗതാഗതമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും ഉണ്ടായിരുന്നതിനാൽ ഇടപെടലുകൾക്കു കുറവുണ്ടായില്ല. ഇവർക്കെല്ലാം മന്ത്രി വഴങ്ങിക്കൊടുത്തു തുടങ്ങിയതോടെ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനു ചോദിക്കേണ്ടിവന്നു.
കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞ് ഇല്ലാതായ സ്ഥിതിയിലായി കെഎസ്ആർടിസി എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പരിഷ്കാരങ്ങൾ നടത്തി ഒരു സ്ഥാപനം പൂട്ടേണ്ട നില ഇതിനു മുന്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
മൂന്നു ബില്ലുകളാണ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്നത്. ബുധനാഴ്ച ബില്ലുകൾ പാസാക്കി സഭ പിരിഞ്ഞപ്പോൾ എഴു മണിയായിരുന്നു. ഈ അനുഭവം മുന്നിലുള്ളതുകൊണ്ട് സമയത്തിൽ കൃത്യത പാലിക്കണമെന്നൊരു നിർദേശം സ്പീക്കർ മുന്നോട്ടുവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ന് ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് സഭയിൽ നടക്കുന്നതിനാൽ അതിനകം ബിസിനസ് പൂർത്തിയാക്കേണ്ട ബാധ്യത സ്പീക്കർക്കുണ്ട്. എന്നാൽ, ബില്ലിന്റെ ചർച്ചയ്ക്കു സമയക്ലിപ്തത ഏർപ്പെടുത്താൻ ചട്ടപ്രകാരം സാധിക്കുകയുമില്ല. അതുകൊണ്ടായിരുന്നു സ്പീക്കർ വിനയപൂർവം അഭ്യർഥിച്ചത്.
മൂന്നു ബില്ലുകൾ ഇത്രയും സമയത്തിനകം പൂർത്തിയാക്കാൻ സാധിക്കില്ലെന്നായി പ്രതിപക്ഷ നേതാവ്. ഒരു ബില്ലു മാറ്റിവയ്ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ബില്ലിന്റെ ചർച്ചയ്ക്കു ക്ലിപ്പിടുന്നതിനോടുള്ള എതിർപ്പ് വി.ഡി. സതീശനും രേഖപ്പെടുത്തി.
മുന്പു ചില സ്പീക്കർമാർ ഉച്ചകഴിഞ്ഞ് 1.30 നു സമ്മേളനം കൃത്യമായി അവസാനിപ്പിച്ചിരുന്ന കാര്യം സ്പീക്കർ ഓർമിപ്പിച്ചു. നമ്മൾ അങ്ങനെ ബലം പിടിക്കുന്നില്ലല്ലോ. ആ സ്പീക്കർ വക്കം പുരുഷോത്തമൻ ആയിരുന്നു എന്നു മന്ത്രി എ.കെ. ബാലൻ തുറന്നുപറയുകയും ചെയ്തു. ഏതായാലും ചർച്ചയിൽ പങ്കെടുത്തവർ കാടുകയറിയില്ല. ബില്ലുകൾ തുരുതുരാ പാസാക്കി സഭ സമയത്തുതന്നെ പിരിഞ്ഞു. വേണമെങ്കിൽ അങ്ങനെയുമാകാം എന്നു തെളിയിച്ചു.
കേരള പോലീസ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ, സിപിഐ അംഗം എൽദോ ഏബ്രഹാമിനു നേരേ ഉണ്ടായ പോലീസ് ലാത്തിച്ചാർജും സഭയിൽ കടന്നുവന്നു. പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ചു വാചാലമായി സംസാരിച്ചു വന്ന മുനീർ, സാധുവായ എൽദോയ്ക്കു നേരേയുണ്ടായ അതിക്രമത്തെക്കുറിച്ചു പറഞ്ഞു. എൽദോ വിവാഹിതനാകാൻ പോകുകയാണ്. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് അദ്ദേഹം ഒരു ആയുർവേദ ഡോക്ടറെയാണ് വിവാഹം ചെയ്യുന്നതെന്നും മുനീർ പറഞ്ഞു.
സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലിന്റെ ചർച്ചയിൽ അൽപം രാഷ്ട്രീയവും വന്നുചേർന്നു. ആർ. രാജേഷ് പ്രസംഗിക്കുന്പോൾ ഇടപെട്ട എ.എൻ. ഷംസീർ ആണു ചർച്ചയിൽ രാഷ്ട്രീയം കലർത്തിയത്.
നാദാപുരത്ത് ഈയടുത്ത ദിവസം യൂത്ത് ലീഗുകാർ നടത്തിയ പ്രകടനത്തിൽ വർഗീയവിഷം ചീറ്റുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയതു ശ്രദ്ധയിൽ പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. അവിടെ മുഴക്കിയ മുദ്രാവാക്യങ്ങൾ സഭയിൽ പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു. രാജേഷും സംഭവം അറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സംസ്കാരവും ഇതു പറയാൻ അനുവദിക്കുന്നില്ല. സഭയിലുള്ളവർ സംസ്കാരസന്പന്നരായിപ്പോയതിനാൽ നാദാപുരത്തു മുഴങ്ങിയ മുദ്രാവാക്യം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ല.
അന്നു വി.എസ് പറഞ്ഞത് ഇന്നും മറക്കാതെ തിരുവഞ്ചൂർ
12:28 AM Nov 15, 2019 | Deepika.com