കുട്ടികളിലെ സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടു ദീപികയിൽ പ്രസിദ്ധീകരിച്ച സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ എന്ന ലേഖന പരന്പര സമൂഹത്തിൽ ഗുണപരമായ ചലനമുണ്ടാക്കും. കുട്ടികളെ വലിയ രീതിയിൽ ബാധിക്കുന്നതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തുമായ ഈ വിഷയം അതീവ ഗൗരവമായാണ് ദീപിക കൈകാര്യം ചെയ്തത്.
ഇത്തരം സമൂഹിക വിഷയങ്ങൾ ഏറ്റെടുത്തു സമൂഹത്തിൽ പൊതുഅവബോധം ഉണ്ടാക്കേണ്ട ചുമതല പത്രമാധ്യമങ്ങൾക്കുണ്ട്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന വലിയൊരു വിഷയമാണ് ഇന്നു സ്ക്രീൻ-ടെക് അഡിക്ഷൻ. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും വരെ നയിക്കാവുന്ന സാമൂഹിക സാഹചര്യമാണ് മൊബൈലിന്റെയും മറ്റു ഡിജിറ്റൽ സ്ക്രീനുകളുടെയും അമിത ഉപയോഗം ഇന്നുണ്ടാക്കുന്നത്.
ദീപിക ഉയർത്തിക്കൊണ്ടുവന്ന ഈ വിഷയം അതീവ ഗൗരവമായിത്തന്നെ ബാലാവകാശ കമ്മീഷൻ ഏറ്റെടുക്കുന്നു. മൊബൈൽ ഫോണിന്റെയും മറ്റു ഡിജിറ്റൽ സ്ക്രീനുകളുടെയും ദോഷവശങ്ങളെക്കുറിച്ചുള്ള പ്രചാരണ പരിപാടികൾ സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഘടിപ്പിക്കും. ലേഖന പരന്പര പഠനവിധേയമാക്കിക്കൊണ്ട് കമ്മീഷൻ പ്രത്യേക കണ്‍സൾട്ടേഷനുകളും സംഘടിപ്പിക്കും. മനഃശാസ്ത്ര-ആരോഗ്യ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാകും കണ്‍സൾട്ടേഷനുകൾ സംഘടിപ്പിക്കുക.
അതോടൊപ്പം എല്ലാ ജില്ലകളിലും കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. മൊബൈൽ ഫോണുകളുടെയും മറ്റു ഡിജിറ്റൽ സ്ക്രീനുകളുടെയും അപകടകരമായ സ്വാധീനത്തെക്കുറിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം വേണ്ടെന്നല്ല. ഇത്തരം സ്ക്രീനുകളുടെ ആരോഗ്യകരമായ ഉപയോഗം ഉറപ്പാക്കേണ്ടതുണ്ട്.
ഡിജിറ്റൽ സ്ക്രീനുകൾക്കു അടിമകളായി പഠനം മുടക്കുന്ന കുട്ടികൾ പിന്നീടു മാതാപിതാക്കളുമായി കലഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത, വീടു വിട്ടിറങ്ങൽ, ആശാസ്യകരമല്ലാത്ത കുട്ടികളുടെ മറ്റ് ഇടപെടലുകൾ തുടങ്ങി പല സംഭവങ്ങളും ഇന്ന് കുട്ടികളിലെ സൈബർ അഡിക്ഷൻ മൂലമുണ്ടാകുന്നു.
സ്ക്രീനിന്റെ അമിത ഉപയോഗം കുട്ടികളിലെ ബുദ്ധിവികാസത്തെ തടയുന്നു. ബ്ലൂവെയ്ൽ, പബ്ജി പോലുള്ള ഗെയിമുകൾ മാരകമായ മയക്കു മരുന്നിനേക്കാൾ അപകടകരമായ ഗെയിമുകളാണ്. പബ്ജി പോലുള്ള ഗെയിമുകൾ നാഷണൽ കമ്മീഷൻ(നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) നിരോധിച്ചിട്ടുണ്ടെങ്കിലും ഇതു ഫലപ്രദമായി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
അശ്ലീല സംഭാഷണങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടു മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന വിളികളും മെസേജുകളും ഇന്ന് കണ്ടുവരുന്നു. ഇത്തരം കെണികളിൽ കുട്ടികൾ വീണു പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് അതീവ ജാഗ്രത വേണം.
പി.സുരേഷ്
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ
സ്ക്രീൻ-ടെക് അഡിക്ഷൻ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന വലിയ വിഷയം
11:17 PM Nov 13, 2019 | Deepika.com