അണ്ലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യുഎപിഎ) അനുസരിച്ച് കേരള പോലീസ് രണ്ടു വിദ്യാർഥികൾക്കെതിരേ നടപടി എടുത്തതു കേരളത്തിലെ പോലീസ് മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയനെ വല്ലാത്ത കുടുക്കിലാക്കുകയാണ്. രാഷ്ട്രീയ എതിരാളികൾ മാത്രമല്ല അദ്ദേഹത്തിന്റെ പാർട്ടിയിലെ തന്നെ ഉന്നത നേതാക്കളും പോലീസ് നടപടിയെ കുറ്റപ്പെടുത്തി. എന്നാൽ, അത്യാപത്തിൽ പിണാറായിയെ സഹായിക്കുന്നതിൽ ഗൂഢനേട്ടം കാണുന്ന ബിജെപി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തി. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് പിണറായി.
അട്ടപ്പാടിയും വാളയാറും
അട്ടപ്പാടി വനത്തിൽ ഒക്ടോബർ 28 തിങ്കളാഴ്ചയാണ് പോലീസ് അക്രമത്തിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളും പോലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണു നാലുപേരും വധിക്കപ്പെട്ടത് എന്നാണു പോലീസ് അവകാശപ്പെട്ടത്. പ്രതിപക്ഷം മാത്രമല്ല ഭരണകക്ഷിയിലെ സിപിഐ പോലും അതു വിശ്വസിച്ചില്ല. അവരുടെ പാർട്ടി അന്വേഷണ സംഘം പോലീസ് ഉണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലിലാണു സംഭവം നടന്നത് എന്നു കണ്ടെത്തി.
ഈ സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുമ്പാണു പാലക്കാട് ജില്ലയിലെ വാളയാറിൽ പതിമ്മൂന്നും ഒമ്പതും വയസുള്ള രണ്ടു പെണ്കുട്ടികളുടെ മരണം തെളിവില്ലാത്തതുകൊണ്ട് ആത്മഹത്യയായി കണ്ട് പ്രതികളെ പോക്സോ കോടതി വെറുതേവിട്ടത്. പ്രതികൾ മൂന്നു പേരും സിപിഎം പ്രവർത്തകരായിരുന്നു. 14 വർഷം മുമ്പു നടന്ന കൂടത്തായി കൊലപാതകങ്ങൾക്കു തുമ്പുണ്ടാക്കുന്ന കേരള പോലീസിന് 2017 ൽ നടന്ന കേസിന് തെളിവുണ്ടാക്കാൻ ആവാതെ പോയത് പ്രതികൾ സിപിഎംകാരായതു കൊണ്ടാണെന്നു കേരളം സന്യായം വിശ്വസിക്കുന്നു.
പ്രതിഷേധം ഇരമ്പി. മുഖ്യമന്ത്രിക്കു പിടിച്ചുനിൽക്കാൻ ഒരു പിടിവള്ളിയും ഇല്ലാതായി. ദേശീയ ബാലാവകാശ കമ്മീഷനും പട്ടികജാതി- പട്ടിക വർഗ കമ്മീഷനും എല്ലാം രംഗത്തിറങ്ങി. കേരള പോലീസിനും കേസ് തയാറാക്കിയ അഭിഭാഷകർക്കുമെല്ലാം അപമാനകരമായ അവസ്ഥ.
അപ്പോഴാണു പോലീസിന്റെ തണ്ടർബോൾട്ടിന്റെ സഹായം വരുന്നത് എന്നതു കൂട്ടിവായിക്കണം. ഏതായാലും വാളയാർ വിഷയം ചിത്രത്തിൽനിന്നു മാറിയപോലായി. എല്ലാവരും മനുഷ്യാവകാശ ധ്വംസനത്തിനെതിരേയായി.
പോലീസുകാർ അലൻ, താഹ എന്ന രണ്ടു യുവാക്കളെക്കൂടി കേസിൽ പ്രതികളാക്കിയതോടെ സംഭവം കൊഴുത്തു. യുഎപിഎ നിയമം അനുസരിച്ച് തടവിലായ കുട്ടികൾ സിപിഎംകാരാണ് എന്നു കണ്ടെത്തി. പാർട്ടിയുടെ ദേശീയ നേതൃത്വം പ്രതികരിച്ചു. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അറിയപ്പെടുന്ന പിണറായി വിരുദ്ധനാണ്. അദ്ദേഹം മുതലെടുക്കുന്നു എന്നു കണ്ടപ്പോൾ പിണറായിയുടെ കക്ഷി മുൻ സെക്രട്ടറി കാരാട്ടും ഇറങ്ങി. കുടുക്കിലായ പിണറായിയെ രക്ഷിക്കാൻ വഴികണ്ടെത്താൻ അദ്ദേഹം ആദ്യമായി പിണറായിയെ തള്ളിപ്പറഞ്ഞു. പിന്നെ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നും നിർദേശിച്ചു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും ആദ്യമായി പിണറായിക്കെതിരായ ശബ്ദങ്ങൾ ഉയരുന്നു എന്നാണു സൂചന.
വറചട്ടിയിൽനിന്ന് എരിതീയിലേക്ക്
വറചട്ടിയിൽ നിന്ന് എരിതീയിലേക്കു പതിച്ച നിലയിലാണു കാര്യങ്ങൾ. വാളയാർ വീഴ്ച ഒരു വശത്ത്. അവിടെ സഖാക്കളെ പരിധിവിട്ടു പോലീസ് സഹായിച്ചതായി വിഷയം. എന്നാൽ, അലനെയും താഹയെയും പ്രതികളാക്കിയതിലൂടെ പോലീസ് സഖാക്കളെ കുടുക്കിലാക്കി എന്നായി സങ്കടം. പിണറായി വലിയ സംയമനത്തോടെയാണു പ്രതികരിച്ചതെങ്കിലും മാവോയിസ്റ്റുകൾ കുഞ്ഞാടുകളൊന്നും അല്ല എന്ന് ഓർമിപ്പിക്കാൻ മറന്നില്ല. അതായത് യുഎപിഎ ചുമത്തുന്നത് പിശകല്ല എന്ന്.
മുഖ്യമന്ത്രിയേക്കാൾ ഒരു പടികൂടി കടന്നു ചീഫ് സെക്രട്ടറി ടോം ജോസ്. അദ്ദേഹം യുഎപിഎ അറസ്റ്റിനെ ന്യായീകരിക്കുക മാത്രമല്ല സായുധ കലാപത്തിനു നടക്കുന്ന മാവോയിസ്റ്റുകൾക്ക് മറ്റു മനുഷ്യരുടെ മനുഷ്യാവകാശം ഇല്ലെന്നു കൂടി പറഞ്ഞു. അതിർത്തിയിലെ ശത്രു സൈന്യത്തോടാണ് ടോം ജോസ് മാവോയിസ്റ്റുകളെ ഉപമിച്ചത്. സാധാരണക്കാരുടെ വികാരം തന്നെയാണ് അദ്ദേഹം പ്രകടിപ്പിച്ചതെങ്കിലും ഒരാൾ ജീവൻ പോലും പണയം വച്ച് ഇത്തരം ഒരു നീക്കത്തിന് മുതിരുന്നതു നിയമവാഴ്ചയിലുള്ള വിശ്വാസം ചുമതലപ്പെട്ടവർ നഷ്ടപ്പെടുത്തുന്നതുകൊണ്ടു കൂടിയാണ് എന്നതു മറക്കാമോ?
വാളയാറിലെ പോക്സോ കോടതിയുടെ വിധി തരുന്ന സന്ദേശം ഇത്തരത്തിലുള്ളതല്ലേ? പോലീസ് കുറ്റവാളികളെ രക്ഷിക്കാൻ ഒപ്പം നിൽക്കുന്നതായി തോന്നുമ്പോൾ തീവ്രവാദികൾക്കു ജനത്തെ വഴിതെറ്റിക്കാൻ എളുപ്പമാവും എന്നതാണു സത്യം.
പണ്ടു നക്സലുകളെ ഇല്ലാതാക്കാൻ കെ. കരുണാകരന്റെ പോലീസ് നടത്തിയ തേർവാഴ്ചകൾക്കെതിരേ അദ്ദേഹത്തിന്റെ ചോരയ്ക്കായി ദാഹിച്ചവരാണു പിണറായിയും കൂട്ടരും. അതുകൊണ്ടു ചരിത്രത്തിന്റെ തിരിച്ചടിയാവും അട്ടപ്പാടിയിലെ വെടിവയ്പും മരണവും.
സംഭവം പിടിവിട്ടു പോകുന്ന മട്ടുണ്ട്. സിപിഎം ദേശീയ നേതൃത്വം ഏതു നിലപാട് എടുത്താലും പ്രതികളാക്കപ്പെട്ട യുവാക്കൾക്കെതിരേ പോലീസിന്റെ കൈയിൽ ശക്തമായ തെളിവുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അവ സത്യമാണെങ്കിൽ കേസന്വേഷണത്തിലേക്കു കേന്ദ്ര സർക്കാരും പോലീസും എത്തും. അവരെ സഹായിക്കാൻ എത്തുന്നവരെയെല്ലാം നിരീക്ഷിക്കും. സിപിഎമ്മിന്റെ മറ്റു നേതാക്കളിലേക്കും അന്വേഷണം എത്തുമോ എന്നു സംശയിക്കണം.
കണ്ണുരിലെ കോണ്ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വധിച്ച കേസിൽ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നല്കിയ പരാതി സുപ്രീം കോടതിയിലുള്ളതു കൂട്ടിവായിക്കുക. പിടിക്കപ്പെട്ട രണ്ടു കുട്ടികളെക്കുറിച്ചു മാത്രമല്ല പിടിക്കപ്പെടാത്ത പല സഖാക്കളെക്കുറിച്ചും ഇത്തരം പരാതിയുള്ളവർ ഏറെയുണ്ട്. അതുകൊണ്ടു പിടികൂടപ്പെട്ടവരെ തള്ളിപ്പറഞ്ഞു രക്ഷപ്പെടാൻ സിപിഎം ശ്രമിക്കുന്നതായാണു സൂചനകൾ. അവരെക്കുറിച്ച് പാർട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി. കണ്ടെത്തലുകൾ പുറത്തു വിടുന്നില്ല. അവർ കുഞ്ഞാടുകളല്ല എന്നു കണ്ടെത്തിയതായി സംശയിക്കേണ്ടിവരും. അല്ലെങ്കിൽ ഫലം പുറത്തുവിടാമായിരുന്നില്ലേ?
മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കൊപ്പം നായാടുകയും ചെയ്യുന്ന മട്ടിലാണു സിപിഎം. പാർട്ടിയുടെ പ്രമുഖ നേതാക്കൾ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വീട്ടുകാരെ ആശ്വസിപ്പിച്ചിട്ടുണ്ട്. പക്ഷേ യുഎപിഎ അന്വേഷണസംഘം തെളിവുകൾ ശക്തമാക്കുന്നതായാണു സൂചന.
പിണറായിയുടെ പോലീസ്
കേരള മുഖ്യമന്ത്രിയായി ചുമതല ഏറ്റ ഉടൻതന്നെ പോലീസ് തലപ്പത്തുനിന്ന് അക്കാലത്തെ മേധാവി സെൻകുമാറിനെ അപമാനകരമായി തെറിപ്പിച്ച് മോദിയുടെ അടുപ്പക്കാരനായ ലോക്നാഥ് ബെഹ്റയെ പ്രതിഷ്ഠിക്കുകയും ഇന്ദ്രപ്രസ്ഥത്തിൽ സാമാന്യം നല്ല ബന്ധമുള്ള ശ്രീവാസ്തവയെ പോലീസ് ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്ത പിണറായി വിജയൻ പോലീസിനെ ശരിക്കും ഭരിക്കാനാണു പരിപാടി എന്നു വ്യക്തമാക്കിയതാണ്. ആ നിയമനത്തിലൂടെ താനും തന്റെ ആൾക്കാർ പോലും പറയുന്നതു കല്പന പോലെ സ്വീകരിച്ചു പ്രവർത്തിക്കുന്ന ഒരു പോലീസ് മേധാവിയെ കിട്ടുക മാത്രമല്ല പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലിസിന്റെ വാളായ ലാവ്ലിൻ അഴിമതിക്കേസ് തലയിൽ പതിക്കാതെ അങ്ങനെ കിടത്താനും കഴിയുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയ സിബിഐ കേസ് പരിഗണനയെടുക്കുന്നത് 15 തവണ മാറ്റിവയ്ക്കാൻ സഹായിച്ചു. ഇനി മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്കുള്ളത് കഷ്ടി 18 മാസമാണല്ലോ?
സെൻകുമാറും ബഹ്റയും
സെൻകുമാറിനോടു കാണിച്ച അപമാനകരമായ പ്രവൃത്തിയുടെ കാര്യത്തിൽ സുപ്രീം കോടതിയിൽനിന്നു ശരിക്ക് അടി വാങ്ങിയെങ്കിലും സെൻകുമാറിനു കിട്ടാമായിരുന്ന പല പദവികളും ഇല്ലാതാക്കാൻ പിണറായിക്കായി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സെൻകുമാറിനു വേണ്ടി ജാതിക്കാർഡ് കളിച്ച വെള്ളാപ്പള്ളി പോലും അക്കാര്യത്തിൽ നിശബ്ദനായതും കേരളം കണ്ടു. അവസാനം പിണറായി എത്തിനിൽക്കുന്നത് വെള്ളാപ്പള്ളിയുടെ സഹായരാഷ്ട്രീയത്തിലാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്കു പിന്നിൽ ആ ജാതിക്കാർഡിന്റെ തന്ത്രപൂർവമായ വിനിയോഗം ഉണ്ടെന്നു വിവരമുള്ളവർക്കറിയാം.
സെൻകുമാർ അവസാനം ബിജെപിയിൽ അഭയം തേടി. തങ്ങളുടെ കൂടെ വരില്ലെന്ന് ഉറപ്പുള്ള വലതുപക്ഷക്കാരെ കോണ്ഗ്രസ് ചേരിയിൽനിന്നു മാറ്റി സംഘിക്കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കാമെന്നും ബെഹ്റ വഴിയുള്ള കരാറിൽ പിണറായി സമ്മതിച്ചതായാണു പറച്ചിൽ. ശബരിമലയിലെ സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ കണ്ടവർക്കും അങ്ങനെ തോന്നി. ഏതായാലും അങ്ങനെ നടത്തുന്ന ഒത്തുകളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ ജനത്തിന് അറിയാമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കപ്പട്ടു.
ഇങ്ങനെ സംഘി കുടുംബത്തിലെത്തുന്നവരെ ശരിക്കും പരിശോധന നടത്തിയശേഷം മതി പദവികൾ കൊടുക്കാൻ എന്നു സംഘി കുടുംബത്തിന്റെ നടത്തിപ്പുകാർക്കറിയാം. നീതിബോധമുള്ള ഉദ്യോഗസ്ഥരെ തങ്ങൾക്കെന്തിനാണ് എന്ന മട്ടിൽ സെൻകുമാറിനെ അവരും കൈയൊഴിഞ്ഞ മട്ടാണ്. കേരളത്തിലെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുത്തുന്ന സംസ്ഥാന അധ്യക്ഷനു സംവരണം ചെയ്തിട്ടുള്ള മിസോറമിലെ ഗവർണർ സ്ഥാനത്ത് എത്താൻ മാത്രം സെൻകുമാർ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു കഴിയുന്പോഴേക്കും ഇന്ദ്രപ്രസ്ഥത്തിൽ ആരാവുമോ ഭരിക്കുക?
വായ് പോയ സിപിഐ
പോലീസിനെ ഉപയോഗിച്ച് ശരിക്കും ഭരിച്ച പിണറായി, മുന്നണിയിലെ ഇത്തിരി തലവേദനക്കാരായ സിപിഐക്കാരെ ആദ്യം അടിച്ചിരുത്തി. അതിനും മുമ്പേ, തോന്നിയത് പറയുക കലശലായ രോഗമായിട്ടുള്ള അവരുടെ നേതാവിന്റെ വായടപ്പിക്കാൻ കഴിഞ്ഞു. സ്വന്തം സഖാക്കളെ പോലീസ് തല്ലി കൈ ഒടിച്ചാൽപോലും അദ്ദേഹം വാ തുറക്കില്ല. തുറന്നാൽ തന്നെ അതു സ്വന്തം സഖാക്കളെ കുറ്റപ്പെടുത്താനും പോലീസ് ചെയ്തതാണ് ശരി എന്ന് പറയാനുമാവും. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥയെ നടുറോഡിലിട്ടു തല്ലിയതിന് പോലീസ് പിടിച്ചുകൊണ്ടുപോയ വനിതാ സഖാവിനെവിടുവിക്കാൻ പാർട്ടി മന്ത്രിമാരുമായി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ സമരം നടത്തിയ വെളിയത്തിന്റെ പിൻഗാമിക്ക് ഇന്നുണ്ടായ മാറ്റത്തിനു കാരണം ബെഹ്റയുടെ പോലീസിനറിയാം എന്നു ജനം കരുതുന്നു.
കുട്ടിസഖാക്കളുടെ തേർവാഴ്ച
സിപിഐയുടെ എംഎൽഎയെ തല്ലി കൈ ഒടിച്ചപോലെ പിണറായിയുടെ കുട്ടിസഖാക്കളെ തൊടാൻ പോലീസിനാവില്ല. അവരുടെ സഖാക്കൾക്ക് പോലീസിനെവരെ തല്ലാനുള്ള സംരക്ഷണം ഒരുക്കി. തലസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടിക്കിടെ ഒരു പോലീസുകാരൻ ഒരു കുട്ടിസഖാവിനെ ചോദ്യം ചെയ്തതിനു രൊക്കം കിട്ടി പോലീസിന് മുഖം അടച്ച് അടി. അടിമേടിച്ച പോലീസുകാരനായി ശിക്ഷ. അയാൾ സസ്പൻഡ് ചെയ്യപ്പെട്ടു. കുട്ടിസഖാക്കൾ രാജകീയമായി വിലസി. മന്ത്രിമാർക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്ത് നഗരത്തിൽ വിലസിയ അവരെ പോലീസിനു കാണാനായില്ല. ഈ പ്രതികളെ കണ്ടെത്താനായില്ലെന്ന് കോടതിയിൽ ആവർത്തിച്ചു പറയാനും പോലീസ് മടിച്ചില്ല
അപ്പോഴാണു യൂണിവേഴ്സിറ്റി കോളജിൽ ഈ സഖാക്കൾ തമ്മിൽ കത്തിക്കുത്തു നടന്നത്. പോലീസിന് ഒന്നും ചെയ്യാതിരിക്കാനാവാത്ത നിലയായി. മാസങ്ങളായി കാണാനില്ലാതിരുന്നവർ പെട്ടെന്നു പ്രത്യക്ഷരായി. അന്വേഷണം മുറുകിയപ്പോൾ അവരുടെ പിഎസ് സി പരീക്ഷാതട്ടിപ്പും പുറത്തുവന്നു. അതു കണ്ടുപിടിച്ച പോലീസുകാരനെ അന്നു സ്ഥലം മാറ്റി. എങ്കിലും വിവാദം മൂത്തു.
പിഎസ്സി പരീക്ഷയിലൂടെ സഖാക്കൾ പോലീസിൽ എത്തുന്നത് എങ്ങനെ എന്നു യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതിയ ആ കുട്ടി സാഖാക്കൾ കാണിച്ചുതന്നു. ആ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിലെ സഖാക്കൾ അവിടെ മാത്രമാണ് തട്ടിപ്പ് നടന്നതെന്നു കണ്ടെത്തി! അതിനപ്പുറം പോയാൽ ആരുടെയെല്ലാം തൊപ്പികളാകുമോ തെറിക്കുക എന്ന് അവർക്ക് ഉറപ്പില്ലല്ലോ? കുത്തുകേസിൽ പ്രതികളായി ജയിലിലെത്തിയവർക്ക് എല്ലാ ഒത്താശയും പോലീസ് ചെയ്തു. ജാമ്യം കിട്ടാൻ വരെസഹായിച്ചു. സമയത്തു കുറ്റപത്രം കൊടുത്തില്ല. എത്ര നല്ല പോലീസ്!
എല്ലാവരോടും പക്ഷേ ഇതല്ല സമീപനം. പാലക്കാട് നെഹ്റു കോളജിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയി എന്ന പതിനെട്ടുകാരന്റെ കാര്യത്തിൽ പക്ഷേ പോലീസ് അവനൊപ്പം നിന്നില്ല. ജിഷ്ണു വിഷുക്കണിയായി പിണറായിയുടെ ചിത്രം കണ്ടിരുന്ന വിദ്യാർഥിയാണ്. പക്ഷേ അവൻ പഠിച്ചിരുന്ന പാലക്കാട് നെഹ്റുകോളജിന്റെ ചെയർമാൻ കൃഷ്ണദാസ് പാർട്ടിക്ക് അതിലും വേണ്ടപ്പെട്ടവനായെന്ന് അവന്റെ അമ്മ മഹിജ സങ്കടത്തോടെ പറഞ്ഞു. കേസ് അന്വേഷണത്തെക്കുറിച്ച് പരാതി പറയാൻ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയോട് ബെഹ്റയും കൂട്ടരും പെരുമാറിയത് ചിട്ടയുള്ള പാർട്ടി പ്രവർത്തകരെപ്പോലെ. അവരെ വലിച്ചിഴച്ചതും മറ്റും ജനം കണ്ടു. അതാണു പിണറായിയുടെ പോലീസ്. അവസാനം സിബിഐ വന്നു. അവരും മഹിജയെ കൈവിട്ടു.
കണ്ണൂരിലെ കോണ്ഗ്രസ് നേതാവ് ഷുഹൈബിന്റെ വധക്കേസിൽ നാലു സിപിഎം നേതാക്കൾക്കെതിരേ പാർട്ടി നടപടി എടുത്തെങ്കിലും കേസന്വേഷണം സിബിഐക്കു വിടാതിരിക്കാൻ സംസ്ഥാന സർക്കാർ മുടക്കുന്നത് കോടികളാണ്. കേരള പോലീസ് നടത്തിയ അന്വേഷണം പരിശോധിച്ച കോടതി പ്രതികൾ നടത്തിയ ഏറ്റുപറച്ചിൽ പോലും അന്വേഷിക്കാത്ത പോലിസ് നടപടിയിൽ അത്ഭുതം കൂറിയിട്ടുണ്ട്. ഇങ്ങനെ പക്ഷംചേർന്നു പ്രവർത്തിക്കുന്ന പോലീസിൽ നിന്നാണ് പിണറായിക്ക് അടി കിട്ടുന്നത്.
ചൈത്രയുടെ അനുഭവം
സഖാക്കളായ പ്രതികളെ കണ്ടെത്താൻ ആരെങ്കിലും വല്ലതും ചെയ്താലോ? അപ്പോൾ വിവരമറിയും. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ചൈത്രയ്ക്കുണ്ടായ അനുഭവമാണ് പാഠം. തലസ്ഥാനത്തെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈ എഫ് ഐക്കാർ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ വിശ്രമിക്കുന്നതായി ചൈത്രയ്ക്കു വിവരം കിട്ടി. അവിടം റെയ്ഡ് ചെയ്തു പ്രതികളെ പിടിക്കാൻ ആർക്കും ധൈര്യമില്ല. അവസാനം ചൈത്ര തന്നെ ഇറങ്ങി. അവർ അവിടെ എത്തുന്നതിനു മുന്പ് പോലീസ് സഖാക്കൾ വിവരം അറിയിച്ചു. ചൈത്ര കുതിച്ച് പാർട്ടി ഓഫീസിലെത്തി അരിച്ചു പെറുക്കി. പേടിച്ച് ജില്ലാ സെക്രട്ടറി വരെ സ്ഥലം വിട്ടിരുന്നു.
ഏതായാലും വനിതാ പോലിസ് ഡെപ്യൂട്ടി കമ്മീഷണർ നാണംകെട്ടു മടങ്ങി. വഴീം മാറി, അടീം കൊണ്ടു, നാണവും കെട്ടു എന്ന മട്ടിലായി അവരുടെ കാര്യം. ഉടൻ തന്നെ സ്ഥലംമാറ്റമായി. ഒതുക്കലുകളായി. എല്ലാം വേണ്ടപടി നടന്നു. അതാണു പിണറായിയുടെ പാർട്ടിസ്നേഹമുള്ള പോലീസ് നയം.
ജനതാദൾ
കർണാടകത്തിലെ ജനതാദൾ ബിജെപിയോടൊപ്പം ഭരിക്കാൻ പോകുന്നു എന്നാണ് കേൾവി. കേരള മന്ത്രിസഭയിലെ കെ. കൃഷ്ണൻ കുട്ടി എന്താവുമോ ചെയ്യുക. ദേശിയ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഭരണത്തിൽ തുടരുക.അതാണ് ശരിദൂരം.
അനന്തപുരി/ദ്വിജൻ
പിണറായിയും പോലീസും യുഎപിഎയും
01:10 AM Nov 10, 2019 | Deepika.com